Wednesday, September 18, 2013

"സംപൂര്‍ണ" വെബ്സൈറ്റ് പ്രവര്‍ത്തനം നിലച്ചു

സംസ്ഥാനത്തെ സ്കൂള്‍കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ "സംപൂര്‍ണ" വെബ്സൈറ്റിന്റെ പ്രവര്‍ത്തനം "പൂജ്യ"മായി. ഒന്നാംക്ലാസില്‍ പ്രവേശനം നേടുന്നതുമുതല്‍ പത്താംക്ലാസ് പൂര്‍ത്തിയാക്കുന്നതുവരെ വിദ്യാര്‍ഥിയെ സംബന്ധിച്ചുള്ള എല്ലാ വിവരവും ശേഖരിച്ച് സൂക്ഷിക്കാന്‍ തയ്യാറാക്കിയ വെബ്സൈറ്റാണ് സര്‍ക്കാര്‍ അനാസ്ഥമൂലം പ്രവര്‍ത്തനം നിലച്ചത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഐടി അറ്റ് സ്കൂളിന്റെ സഹായത്തോടെയാണ് വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. പുറത്തുനിന്നുള്ള സാങ്കേതികവിദഗ്ധരുടെ സഹായത്തോടെ 10 ലക്ഷം രൂപയോളം ചെലവിട്ടാണ് വെബ്സൈറ്റ് പൂര്‍ത്തിയാക്കിയത്. ഏതാനും മാസംമുമ്പ് അറ്റകുറ്റപ്പണിക്ക് ബംഗളൂരു ആസ്ഥാനമായ സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചതോടെയാണ് പദ്ധതി പൊളിഞ്ഞത്. അറ്റകുറ്റപ്പണിക്ക് ഐടി അറ്റ് സ്കൂളിനെ ഏല്‍പ്പിക്കാതെ ഇരട്ടി തുക നല്‍കി സ്വകാര്യ കമ്പനിക്ക് കൈമാറുകയായിരുന്നു.

വിദ്യാര്‍ഥികളുടെ സ്കൂള്‍ പ്രവേശനം, ടിസി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, പത്താംക്ലാസ് വിദ്യാര്‍ഥികളുടെ മാര്‍ക്ക്ലിസ്റ്റ് എന്നിവ സ്കൂളില്‍നിന്നുതന്നെ അപ്ഡേറ്റ് ചെയ്യാന്‍ കഴിയുന്ന തരത്തിലായിരുന്നു വെബ്സൈറ്റ്. സ്കൂളില്‍നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പ്രവേശന രേഖകളും ഈ സൈറ്റ്വഴി നല്‍കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവുമുണ്ട്. ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ചേര്‍ത്തശേഷമാണ് വെബ്സൈറ്റ് അറ്റകുറ്റപ്പണിക്ക് കൈമാറിയത്. യുപി സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സെപ്തംബറിനകം പൂര്‍ത്തിയാക്കാനും നിര്‍ദേശിച്ചിരുന്നു. പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രൈമറി സ്കൂളുകളിലെ പ്രധാനാധ്യാപകര്‍ക്ക് പരിശീലനവും നല്‍കി. വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സ്കൂളുകള്‍ വെബ്സൈറ്റ് തുറന്നപ്പോഴാണ് പ്രവര്‍ത്തനം നിലച്ചത് മനസ്സിലാക്കിയത്. അതോടെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ വിവരശേഖരണം പാതിവഴിയില്‍ മുടങ്ങി.
(അനിത പ്രഭാകരന്‍)

deshabhimani

No comments:

Post a Comment