Thursday, September 5, 2013

അധ്യാപകരുടെ വീടുകള്‍ക്ക് നേരെയും കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് ആക്രമണം

കായംകുളം: എംഎസ്എം കോളേജ് അടിച്ചുതകര്‍ത്തതിന് പിന്നാലെ കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് ക്രിമിനലുകള്‍ അധ്യാപകരുടെ വീടുകളും ആക്രമിച്ചു. എംഎസ്എം കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജി സോമനാഥന്‍പിള്ളയുടെ ചേരാവള്ളിയിലുള്ള വീടിനും കോളേജിലെ മാത്സ് വിഭാഗം മേധാവി പ്രൊഫ. ഷാജഹാന്റെ വീടിനുനേരെയുമാണ് ബുധനാഴ്ച പുലര്‍ച്ചെ ആക്രമണമുണ്ടായത്. കാറിലെത്തിയ യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു ക്രിമിനല്‍സംഘം വീടുകളില്‍ അതിക്രമിച്ച് കടന്ന് ജനാലച്ചില്ലുകളും പോര്‍ച്ചില്‍ കിടന്നിരുന്ന കാറുകളും അടിച്ചുതകര്‍ത്തു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് കോളേജിന് സമീപത്തുള്ള പ്രൊഫ. ഷാജഹാന്റെ വീടിനുനേരെ ആക്രമണമുണ്ടായത്. അക്രമികള്‍ ഗേറ്റ് ചാടിക്കടന്നശേഷം വീടിന്റെ ജനാല ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തു. തുടര്‍ന്ന് കാറും അടിച്ചുതകര്‍ത്തു. ഭയാനകമായ ശബ്ദംകേട്ട് ഷാജഹാനും കുടുംബവും ഉയര്‍ന്നപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു.

പിന്നാലെയാണ് ചേരാവള്ളിയിലെ ഡോ. സോമനാഥന്‍പിള്ളയുടെ വീടിനുനേരെ ആക്രമണമുണ്ടായത്. വീടിനുനേരെ കല്ലെറിഞ്ഞ അക്രമികള്‍ പോര്‍ച്ചില്‍ കിടന്ന കാറും അടിച്ചുതകര്‍ത്തു. ശബ്ദംകേട്ട് സമീപവാസികള്‍ എത്തിയപ്പോഴേക്കും അക്രമികള്‍ ഓടിമറഞ്ഞു. ഇരുവരും അറിയിച്ചതനുസരിച്ച് പൊലീസ് സംഘം എത്തിയെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല. അക്രമികള്‍ സഞ്ചരിച്ചിരുന്ന മാരുതി കാറിനെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടും കസ്റ്റഡിയിലെടുക്കാന്‍ തയ്യാറായില്ല.

കോളേജിലെ അധ്യാപകര്‍ക്കുനേരെ നിരന്തരമായ ഭീഷണിയും കൈയേറ്റശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. അധ്യാപകനെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യം പറഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് കെഎസ്യു യൂണിറ്റ് പ്രസിഡന്റ് നിധിനെ കോളേജില്‍നിന്നും പുറത്താക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് കോളേജില്‍ ദിവസങ്ങളായി കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് സംഘം അക്രമം അഴിച്ചുവിടുകയാണ്. ചൊവ്വാഴ്ച സംഘടിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു ക്രിമിനല്‍സംഘം എംഎസ്എം ട്രസ്റ്റ് ചെയര്‍മാന്‍ പി എ ഹിലാല്‍ബാബുവിന്റെ വീടിനും ട്രസ്റ്റ് ഓഫീസിനുംനേരെയും അക്രമം നടത്തി. ട്രസ്റ്റിന് സമീപത്തുള്ള ജമീലബീവി മെമ്മോറിയല്‍ ബിഎഡ് സെന്ററിനുനേരെയും അക്രമമുണ്ടായി. അക്രമികള്‍ ട്രസ്റ്റ് ഓഫീസും ബിഎഡ് സെന്ററും അടിച്ചുതകര്‍ത്തു.

deshabhimani

No comments:

Post a Comment