Monday, September 9, 2013

യാത്രക്കാരെ കൊള്ളയടിച്ച് ദീര്‍ഘദൂര ബസുകള്‍

ഓണക്കാലത്ത് യാത്രക്കാരെ ദുരിതത്തിലാക്കി സ്വകാര്യ ദീര്‍ഘദൂര ലക്ഷുറി ബസുകളുടെ പകല്‍ക്കൊള്ള. ട്രെയിനുകളില്‍ സീറ്റില്ലാതെയും കെഎസ്ആര്‍ടിസി ബസുകള്‍ കട്ടപ്പുറത്തും ആയതോടെയാണ് ഒരു നിയന്ത്രണവുമില്ലാതെ അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്നത്. ചെന്നൈ, ബംഗളൂരു, മംഗളൂരു, കോയമ്പത്തൂര്‍, മുംബൈ, ഡല്‍ഹി, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ഓണമടുത്തതോടെ നൂറുകണക്കിന് സ്വകാര്യ ദീര്‍ഘദൂര ബസുകള്‍ ദിനംപ്രതി കേരളത്തില്‍ എത്തുന്നുണ്ട്. വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാരാണ് ഇത്തരം ബസുകളെ ആശ്രയിക്കുന്നത്. നിലവിലുള്ള ടിക്കറ്റ് നിരക്കിനേക്കാള്‍ ഓണത്തോട് അടുത്ത ദിവസങ്ങളിലെ യാത്രയ്ക്ക് 500 രൂപയില്‍ അധികമാണ് വര്‍ധിപ്പിച്ചത്. ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് എസി മള്‍ട്ടി ആക്സില്‍ ബസിന് 1100 രൂപ ഈടാക്കിയത് ഈ മാസം പത്ത് മുതല്‍ 1500 മുതല്‍ 2000 രൂപ വരെ നല്‍കണം. ഓണത്തിന് മുന്‍പുള്ള 13, 14, 15 തീയതികളിലും ഓണത്തിന് ശേഷമുള്ള 17 മുതല്‍ 25 വരെയുമുള്ള മടക്കയാത്രാ ദിവസങ്ങളിലുമാണ് ടിക്കറ്റ് നിരക്ക് വന്‍തോതില്‍ വര്‍ധിപ്പിച്ചത്. ഓരോ ദിവസം ഓരോ ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്. ഇതിനു പുറമെ ട്രാവല്‍ ഏജന്‍സികള്‍ കമീഷനായി വന്‍തുകയും ഈടാക്കുന്നു.

കെഎസ്ആര്‍ടിസിയില്‍ 12 മുതല്‍ 22 വരെയുള്ള തീയതികളിലെ സീറ്റ് റിസര്‍വേഷന്‍ പൂര്‍ത്തിയായി. തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സൂപ്പര്‍ എക്സ്പ്രസിന് 593 രൂപയും വോള്‍വോ എസി ബസിന് 971 രൂപയുമാണ്് ടിക്കറ്റ് നിരക്ക്. എന്നാല്‍, കെഎസ്ആര്‍ടിസി ബസുകള്‍ പലതും സ്പെയര്‍ പാര്‍ട്സില്ലാതെ കട്ടപ്പുറത്താണ്. ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകള്‍ നടത്തേണ്ട കെഎസ്ആര്‍ടിസി നിലവിലുള്ള സര്‍വീസ് നടത്താന്‍തന്നെ ബുദ്ധിമുട്ടുകയാണ്. ഈ പ്രതിസന്ധി മുതലെടുത്ത് കര്‍ണാടകം, തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രെയിനുകളിലെ കാര്യവും വ്യത്യസ്തമല്ല. മാസങ്ങള്‍ക്കു മുമ്പേറിസര്‍വേഷന്‍ പൂര്‍ത്തിയായി. യാത്രക്കാരുടെ പരാതിയെത്തുടര്‍ന്ന് പ്രഖ്യാപിച്ച പ്രത്യേക ട്രെയിനുകളിലും റിസര്‍വേഷന്‍ പൂര്‍ത്തിയായി. തത്കാല്‍ ടിക്കറ്റുകളാണ് അവശേഷിക്കുന്നത്.
(സുമേഷ് കെ ബാലന്‍)

deshabhimani

No comments:

Post a Comment