Saturday, October 26, 2013

കടകംപള്ളിയിലെ തട്ടിപ്പില്‍ ഉമ്മന്‍ചാണ്ടിക്കും പങ്ക് : വി എസ്

കടകംപള്ളിയിലെ ഭൂമിതട്ടിപ്പില്‍ ഗണ്‍മാന്‍ സലീം രാജിന് മാത്രമല്ല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഭൂമിതട്ടിപ്പിനിരയായ കടകംപള്ളി വില്ലേജിലെ ജനങ്ങളുടെ പരാതി കേള്‍ക്കുവാനെത്തിയതായിരുന്നു. 40 വര്‍ഷത്തിലേറെ കാലം അവിടെ താമസിച്ചിരുന്നവരുടെ ഭൂമിയുടെ ആധാരത്തിന്റെ തണ്ടപ്പേര് തിരുത്തിയാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. 2012 വരെ തങ്ങള്‍ കരം അടച്ചതിന്റെ തെളിവുമായാണ് തട്ടിപ്പിനിരയായവര്‍ എത്തിയത്. ഓരോരുത്തരുടേയും പരാതികള്‍ വി എസ് ചോദിച്ചറിഞ്ഞു.

ഇതിനെതിരായ പോരാട്ടത്തില്‍ കടകംപള്ളിയിലെ ജനങ്ങള്‍ക്കൊപ്പം കേരളത്തിലെ ജനങ്ങളാകെ ഉണ്ടാകണം. ഇതിനെതിരെ കോടതിയില്‍ പോകുമെന്നും അതിനൊപ്പം ജനകീയ പ്രക്ഷോഭം ഉയരണമെന്നും വി എസ് പറഞ്ഞു. സലീംരാജിന് 250 കോടി രൂപയുടെ സ്വത്ത് ഉണ്ടെന്നാണ് പറയുന്നത്. ഒരു അച്ഛന്റെ മൂന്ന് മക്കളില്‍ ഒരാളാണ് സലീം രാജ്. ഇവര്‍ മൂന്ന് പേരും പോലീസിലാണ്. അതിനാല്‍ ഇത്രവരുമാനം എങ്ങനെ വരുന്നുവെന്ന് അന്വേഷിക്കേണ്ടതാണെന്നും വി എസ് പറഞ്ഞു.

2.27 ഏക്കര്‍ ഭൂമിയാണ് ഇത്തരത്തില്‍ തട്ടിച്ചെടുത്തിട്ടുള്ളത്. ഇത്രയധികം തുകയുടെ ഇടപാട് നടത്താന്‍ എവിടെനിന്നാണ് സലീം രാജിന് പണം ലഭിക്കന്നതെന്ന് കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. കേസില്‍ 10ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കണമെന്നും വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

deshabhimani

No comments:

Post a Comment