രണ്ടര ലക്ഷം രൂപയുടെ മുതല്‍മുടക്കില്‍ വീട് നിര്‍മിക്കാനുള്ള പദ്ധതിയാണ് പട്ടികവര്‍ഗ ക്ഷേമവകുപ്പ് ആവിഷ്കരിച്ചത്. എന്നാല്‍, നടത്തിപ്പിലെ പാളിച്ചമൂലം സംസ്ഥാനമെങ്ങും ഈ പദ്ധതി അവതാളത്തിലാണ്. പട്ടിണി കിടന്നും കടം വാങ്ങിയുമാണ് വീടുപണി ഇത്രയെങ്കിലും എത്തിച്ചത്. പ്ലസ് ടു വിദ്യാര്‍ഥിനിയായ മകള്‍ അഞ്ജുവിനെയും ആറാം ക്ലാസില്‍ പഠിക്കുന്ന അനന്തുവിനെയും എവിടെ താമസിപ്പിക്കും. പ്രദേശമാകെ കാട്ടുമൃഗങ്ങളുടെ ഉപദ്രവവും. ഈറ്റകൊണ്ട് നിര്‍മിച്ച വീട് പൊളിച്ചുകളഞ്ഞപ്പോള്‍ ടെറസ് വീടിനെക്കറിച്ചുള്ള സ്വപ്നമായിരുന്നു മനസ്സില്‍. എന്നാല്‍, വീട് എങ്ങുമെത്തിയില്ല. സമീപമുണ്ടാക്കിയ ചായ്പിലാണ് ഇപ്പോള്‍ താമസം- ജോളി പറഞ്ഞു.
ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങളുടെ മാതൃകയായി മന്ത്രിസഭാ വാര്‍ഷികത്തിന്റെ പരസ്യത്തില്‍ ചിത്രീകരിച്ച കൊങ്ങംമരുതുംമൂട്ടില്‍ എട്ടു വീടാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇവ പാതി വഴിയിലാണ്. റോഡില്‍നിന്ന് ഒന്നര കിലോമീറ്റര്‍ കാട്ടുപാതയിലുടെ ചുമന്നു വേണം നിര്‍മാണ സാമഗ്രികള്‍ ഊരിലെത്തിലക്കാന്‍. സാമഗ്രികളുടെ വിലയേക്കാള്‍ കൂടുതലാകും ചുമട്ടു കൂലി. സിമന്റും കമ്പിയുമെല്ലാം ആദിവാസികള്‍ വാങ്ങണം. ഇ എം എസ് ഭവനപദ്ധതിയിലേതുപോലെ തുക ഒന്നിച്ചുവാങ്ങുന്ന പതിവ് ഇല്ലാതാക്കിയത് വില കൂടാനും ഇടയാക്കി. ഊരിലെ മറ്റൊരു താമസക്കാരനായ ഷിബുവിന് വീടിന്റെ മേല്‍ക്കൂരപോലും പൂര്‍ത്തിയാക്കാനായില്ല. ചെറിയ മഴയത്തും ചോരുന്ന കുടിലിലാണ് ഷിബുവും ഭാര്യ ചന്ദ്രകലയും രണ്ടു കുഞ്ഞുങ്ങള്‍ക്കൊപ്പം താമസം. ആറു മാസമായി പണി നിലച്ചിട്ട്. വീട് നിര്‍മാണത്തിനായി ഇറക്കിയ കമ്പി തുരുമ്പെടുത്തു. മറ്റുള്ളവരില്‍ നിന്ന് വാങ്ങിയ വായ്പയും ബാധ്യത വര്‍ധിപ്പിച്ചു. അമ്പതിനായിരം രൂപ ഇപ്പോള്‍ കടമുണ്ട്. ഇത് എങ്ങനെ വീട്ടുമെന്ന് കൂലിപ്പണിക്കാരനായ ഇവര്‍ക്ക് അറിയില്ല. കൊങ്ങംമരുതുമൂട്ടില്‍ ലതയുടെയും കുഞ്ചുലേഖയുടെയും തങ്കയുടെയും വീടുകളും ഇതേ അവസ്ഥയിലാണ്. ഈ ഊരുകളിലേക്ക് ഉദ്യോഗസ്ഥരും തിരിഞ്ഞുനോക്കുന്നില്ല.
(ആര്‍ സാംബന്‍)
deshabhimani
No comments:
Post a Comment