Thursday, July 22, 2010

കണ്ടല്‍‌പാര്‍ക്കിനെപ്പറ്റി തന്നെ

'ലളിതം സുന്ദരം പ്രകൃതി വിധേയം'

'ലളിതം സുന്ദരം പ്രകൃതി വിധേയം. ഇനിയും വരാന്‍ തോന്നുന്നു'. പാപ്പിനിശേരി കണ്ടല്‍ പാര്‍ക്ക് ചുറ്റിക്കണ്ടശേഷം സന്ദര്‍ശക പുസ്തകത്തില്‍ കോഴിക്കോട് സര്‍വകലാശാല ഫോക്ലോര്‍ അധ്യാപകന്‍ ഡോ. ഇ കെ ഗോവിന്ദരാജ വര്‍മ കുറിച്ചിട്ട വാക്കുകള്‍. പാര്‍ക്ക് സന്ദര്‍ശിച്ചവരെല്ലാം ഇതേ അഭിപ്രായക്കാരാണ്. ആവാസ വ്യവസ്ഥയും പരിസ്ഥിതിയും സംരക്ഷിക്കുന്നതിന് കണ്ടല്‍ ചെടി നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന അപൂര്‍വ ദൌത്യം ഏറ്റെടുത്ത പാപ്പിനിശേരിക്കാര്‍ക്കുള്ള അംഗീകാരമാണ് ഈ നല്ല വാക്കുകള്‍.
കണ്ടലില്‍ ഒതുങ്ങുന്ന പരിസ്ഥിതി പ്രവര്‍ത്തനമല്ല സൊസൈറ്റി ലക്ഷ്യമിട്ടത്. കണ്ടലുമായി ബന്ധപ്പെട്ട ജൈവ വ്യവസ്ഥ സമൂലമായി പരിരക്ഷിക്കുന്ന ദൌത്യമാണ് നാട്ടുകാരുടെ സഹകരണത്തോടെ ഏറ്റെടുത്തത്. ലോകത്തിലെ കണ്ടല്‍ ചെടികളെക്കുറിച്ചുള്ള പഠനം ലക്ഷ്യമിട്ടുള്ള മാംഗ്രൂവ്സ് റിസോഴ്സ് ജെനിറ്റിക് സെന്ററാണ് വിഭാവനം ചെയ്തത്. കണ്ടല്‍ പഠന-ഗവേഷണ കേന്ദ്രമായി പാര്‍ക്കിനെ മാറ്റുകയായിരുന്നു ലക്ഷ്യം. സ്വകാര്യ വ്യക്തികളില്‍നിന്ന് വിലയ്ക്കെടുത്ത ഏട്ട് ഏക്കര്‍ സ്ഥലവും പാട്ടത്തിനെടുത്ത ഭൂമിയുമടക്കം 12 ഏക്കറിലാണ് കണ്ടല്‍ പാര്‍ക്ക് പ്രവര്‍ത്തിച്ചത്. ചെറിയ ഉപ്പട്ടി, വലിയ ഉപ്പട്ടി, ഭ്രാന്തന്‍ കണ്ടല്‍, കണ്ണാംപെട്ടി, ചുള്ളി, ചെറുകണ്ടല്‍ എന്നീ സ്വാഭാവിക കണ്ടലാണ് പാര്‍ക്കില്‍ ആദ്യമുണ്ടായിരുന്നത്. കണ്ണൂര്‍ ജില്ലയിലെ മറ്റു സ്ഥലങ്ങളില്‍നിന്ന് നക്ഷത്രക്കണ്ടല്‍, ചക്കരക്കണ്ടല്‍ എന്നിവ കൊണ്ടുവന്ന് നട്ടു. കൊല്ലം ആശ്രാമം കണ്ടലും ഒറീസ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ സുന്ദര്‍വനങ്ങളില്‍നിന്നുള്ള സുന്ദരി കണ്ടലും തമിഴ്നാട് പിച്ചാരത്തുനിന്നുള്ള ഹൈബ്രിഡ് കണ്ടലും നടാനിരിക്കുകയായിരുന്നു. കണ്ടലിന് അനുബന്ധമായി ഉരുണ്ടി പോട്ട, കൈരിക്ക പോട്ട എന്നീ ചെടികളും നട്ടു. ഞണ്ട്, ചെമ്മീന്‍, കരിമീന്‍, കൊറപ്പന്‍ എന്നീ മത്സ്യങ്ങളും ഇവിടെ സമൃദ്ധമായി വളരുന്നു. മത്സ്യങ്ങളുടെ പ്രജനന കേന്ദ്രമായും പാര്‍ക്ക് മാറി.

മാലിന്യവര്‍ഷം മൂലം വളപട്ടണം പുഴയോരത്തെ ജനജീവിതം ദു:സഹമായത് പാര്‍ക്കിനെതിരെ രംഗത്ത് വന്നവര്‍ സൌകര്യ പൂര്‍വം വിസ്മരിച്ചു. ചകിരി അഴുകിപ്പിക്കുന്നവരും മീന്‍പിടിക്കുന്നവരും തീരം വിട്ടു. സമൃദ്ധമായ മത്സ്യക്കൊയ്ത്തിനായി ഇപ്പോള്‍ ഇവര്‍ മടങ്ങിവരികയാണ്. സ്വകാര്യ പ്ളൈവുഡ് കമ്പനിയിലേക്ക് പോകുന്നതിന് നേരത്തെ നിര്‍മിച്ച റോഡും മരപ്പാലവും പുതിയ നിര്‍മാണ പ്രവര്‍ത്തനമായി വ്യാഖ്യാനിക്കുകയാണ്. ഒരു കെട്ടിടവും ഇല്ലാത്ത പാര്‍ക്കിനെ വലിയ വാട്ടര്‍ തീം പാര്‍ക്കുകളുമായാണ് താരതമ്യപ്പെടുത്തുന്നത്. പുഴയുടെ സ്വാഭാവിക ഒഴുക്കിനെ എവിടെയും തടസ്സപ്പെടുത്തുന്നില്ല. കടലിനോടടുത്ത ഈ പ്രദേശത്ത് ശക്തമായ വേലിയേറ്റമുള്ളതിനാല്‍ ഒഴുക്ക് തടസ്സപ്പെടുത്താനുമാവില്ല.

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന പി വിജയന്‍ പാര്‍ക്കിനെ വിശേഷിപ്പിച്ചതിങ്ങനെയാണ്.

'അമേരിക്ക, ലണ്ടന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സഞ്ചരിച്ച വ്യക്തിയാണ് ഞാന്‍. അവിടങ്ങളിലെല്ലാം ഇത്തരം ടൂറിസ്റ്റ് സങ്കേതങ്ങളുണ്ട്. അതൊക്കെ വലിയ മുതല്‍ മുടക്കിലാണ്. ഇവിടെ നിബിഡമായ കണ്ടല്‍ക്കാടുകളെ അറിയാനും അതിന്റെ ചാരുത ആസ്വദിക്കാനും ചുരുങ്ങിയ ചെലവില്‍ നടപ്പാക്കിയ സംരംഭം എല്ലാവിധ അനുമോദനവും അര്‍ഹിക്കുന്നു.'

കണ്ടലിന്റെ ജൈവ-പാരിസ്ഥിതിക പ്രാധാന്യം പുതുതലമുറക്ക് പകരുന്ന പാര്‍ക്ക് ആഗോള പ്രോത്സാഹനം അര്‍ഹിക്കുന്നുവെന്ന് സാംസ്കാരിക പ്രവര്‍ത്തകനായ ഡോ. സാലിഹ് മുണ്ടോളും പറയുന്നു.
(പി സുരേശന്‍)

'ഇവിടം വീണ്ടും മാലിന്യ കേന്ദ്രമാക്കരുതേ'

‍:"പാപ്പിനിശേരി കണ്ടല്‍തീം പാര്‍ക്ക്പൂട്ടിച്ചത് വീണ്ടും ഈ പ്രദേശം മാലിന്യക്കൂമ്പാരമാക്കാനോ? പാര്‍ക്ക് വരുന്നതിനു മുന്‍പ് മൂക്കു പൊത്താതെ ഈ പ്രദേശത്തുകൂടി കടന്നു പോകാന്‍ കഴിയുമായിരുന്നില്ല.”

പറയുന്നത് കമ്മാരത്ത് മൊട്ടയിലെ കെ.വി.സോമന്‍. സോമനെപ്പോലെ ഈ പ്രദേശത്തെ നൂറു കണക്കിനാളുകളാണ് പാര്‍ക്ക് വന്നതുകൊണ്ട് നാട് വൃത്തിയായതില്‍ സന്തോഷിച്ചത്. നല്ല കാര്യം ചെയ്തതിനെ എന്തിനാണ് എതിര്‍ക്കുന്നതെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
“പാര്‍ക്ക് വരുന്നതിനു മുന്‍പ് വളപട്ടണം പാലത്തിന്റെ സമീപപ്രദേശത്ത് മാലിന്യക്കൂമ്പാരമായിരുന്നു. അറവുശാലയില്‍ നിന്നുള്ള അവശിഷ്ടമടക്കം കുത്തിനിറച്ച പ്ലാസ്റ്റിക് സഞ്ചികള്‍ റോഡില്‍ നിന്ന് വലിച്ചെറിയുന്നത് ഇവിടെക്കായിരുന്നു. പക്ഷികളും നായകളും മാലിന്യം കൊത്തി വലിച്ച് റോഡിലും സമീപത്തെ കിണറുകളിലും ഇട്ടു. മാലിന്യം ചീഞ്ഞളിഞ്ഞ് പുഴുക്കള്‍ പടര്‍ന്ന കാലമുണ്ടായിരുന്നു. പാര്‍ക്ക് വന്നതോടെ അതിനൊക്കെ മാറ്റമുണ്ടായി. പാര്‍ക്കിന്റെ എതിര്‍വശത്തുള്ള പഴയങ്ങാടി റോഡിന്റെ ഇരുവശവും കണ്ടാല്‍ പഴയ അവസ്ഥ മനസ്സിലാക്കാം.” പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരം ചൂണ്ടിക്കാട്ടി സോമന്‍ പറഞ്ഞു.

അതിനടുത്തായി നിരവധി കണ്ടല്‍ മരങ്ങള്‍ വെട്ടിയിട്ടുണ്ട്. പരിസ്ഥിതി പ്രേമം നടിക്കുന്നവര്‍ ഇതൊക്കെ കണ്ടില്ലെന്ന് നടിക്കുകയാണ്. രാത്രിയാണ് ചിലര്‍ കട്ടിങ്ങ് ബ്ലേഡ് ഉപയോഗിച്ച് കണ്ടല്‍ മരങ്ങള്‍ വെട്ടിയത്.

“പാര്‍ക്ക് ഒരിക്കലെങ്കിലും കണ്ടവര്‍ അത് വേണ്ടെന്ന് പറയില്ല. അത്രമാത്രം പ്രകൃതിഭംഗി കാത്തുസൂക്ഷിക്കുന്നു. നാടിന്റെ എല്ലാ ഭാഗത്തും കണ്ടല്‍ നശിപ്പിക്കുമ്പോള്‍ ഇവിടെ നശിപ്പിക്കാതെയാണ് പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്.” എ.വി. തമ്പാന്‍ പറയുന്നു.

“ഇപ്പോള്‍ ചിലരൊക്കെ പറയുന്നത് പാപ്പിനിശ്ശേരിയിലെ കണ്ടല്‍ കാടിന് നൂറു വര്‍ഷത്തെയെങ്കിലും പഴക്കമുണ്ടെന്നാണ്. ഈ പ്രദേശത്തെക്കുറിച്ച് അറിയാത്തവരാണ് ഇല്ലാക്കഥകള്‍ പറഞ്ഞു പരത്തുന്നത്. പാപ്പിനിശ്ശേരിയിലെ കണ്ടല്‍ കാടിന് 30 വര്‍ഷത്തില്‍കൂടുതല്‍ പഴക്കമുണ്ടാകില്ല.”

എണ്‍പത്തിയേഴുകാരനായ കല്ലേന്‍ രാഘവന്‍ പറയുന്നു.

കടമ്പേരി ദേവസ്വത്തിന്റെ കൈവശമായിരുന്നു വളപട്ടണം പുഴ മുതല്‍ മുണ്ടോക്കണ്ടി തോട് വരെയുള്ള സ്ഥലം ഇവിടെ കൈപ്പാട് കൃഷിയായിരുന്നു. വാച്ചാല്‍ തോടിന് ഡാം പണിതശേഷമാണ് നെല്‍ കൃഷി നിര്‍ത്തിയത്. ഒടിയില്‍ ആദംകുട്ടി, വേലിക്കോത്ത് പാത്തുമ്മ എന്നിവരുടെ കീഴിലായിരുന്നു ഭൂമി. പാര്‍ക്ക് നിര്‍മ്മിച്ച സ്ഥലവും പരിസരവും കാട്ടാമ്പള്ളി നായ്ക്കന്‍ അഹമ്മദ് അഷ്രഫ് ഹാജിയുടെ കൈവശമായിരുന്നു. അതിനു നടുവിലായിരുന്നു സോമന്റെ വീട്. നായ്ക്കന്‍ തറ എന്നറിയപ്പെട്ടിരുന്ന പാര്‍ക്ക് നില്‍ക്കുന്ന സ്ഥലത്ത് മുഴുവന്‍ തെങ്ങായിരുന്നു. പാര്‍ക്കിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് പൊളിഞ്ഞ വീട് കാണിച്ച് സോമന്‍ പറഞ്ഞു. ഈ വീടിന്റെ നമ്പറിലുള്ള റേഷന്‍ കാര്‍ഡും സോമന്റെ കൈവശമുണ്ട്.

പാര്‍ക്ക് അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ വികസനവിരോധികള്‍: ഇ പി

ഒരു കേന്ദ്രമന്ത്രിയുടെ അധികാര ദുര്‍വിനിയോഗമാണ് പാപ്പിനിശ്ശേരി കണ്ടല്‍ തീംപാര്‍ക്ക് അട്ടിമറിക്കാനുള്ള നീക്കത്തിന് ബലമാകുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ പറഞ്ഞു. ഒരു ഗ്രാമത്തിലെ പ്രശ്നത്തില്‍ കേന്ദ്ര ക്യാബിനറ്റ് മന്ത്രി ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നടത്തുന്ന നീക്കങ്ങള്‍ രാഷ്ട്രീയ ദുഷ്ടലക്ഷ്യം വച്ചുള്ളതാണ്. പുതിയ ഒന്നിനെയും അംഗീകരിക്കില്ലെന്ന സമീപനമാണ് കണ്ടല്‍ പാര്‍ക്കിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക്. തുടക്കത്തില്‍ ഉദ്ഘാടകനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. അത് പരാജയപ്പെട്ടു. വന്‍ ജനാവലി ഉദ്ഘാടനത്തിനെത്തി. പാര്‍ക്കിലേക്ക് ജനപ്രവാഹമാണുണ്ടായത്. കണ്ടല്‍വനം നശിപ്പിക്കപ്പെടുന്നു എന്ന മുറവിളിയാണ് തുടര്‍ന്നുയര്‍ത്തിയത്. നശീകരണമല്ല, കണ്ടല്‍ സംരക്ഷണമാണ് നടക്കുന്നതെന്ന് ജനങ്ങള്‍ക്ക് ബോധ്യമായപ്പോള്‍ അതും നിഷ്ഫലമായി. തുടര്‍ന്നാണ് സിആര്‍സെഡ്-1ല്‍ പെട്ട സ്ഥലമാണെന്ന ന്യായമുണ്ടായത്. അങ്ങനെ തീരദേശ സംരക്ഷണ മേഖലയാണിത് എന്നതുസംബന്ധിച്ച് സര്‍ക്കാരിന്റെ നടപടിക്രമങ്ങളൊന്നും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ജനങ്ങള്‍ക്ക് പ്രയോജനകരമായ പദ്ധതിയെ തകര്‍ക്കാനുള്ള ശ്രമത്തിനുപിന്നില്‍ വ്യക്തമായ രാഷ്ട്രീയമാണ്; വികസന വിരോധികളാണ്.

ചൊവ്വ-നടാല്‍ ബൈപാസ് വരുമ്പോള്‍ അതിനെ തകര്‍ക്കാനും ശ്രമം നടന്നതാണ്. കോടതിയെവരെ അതിന് കരുവാക്കി. എ കെ ജിയുടെ പ്രതിമ കണ്ണൂരില്‍ സ്ഥാപിക്കുമ്പോള്‍ മുനിസിപ്പാലിറ്റിയെയും കോടതിയെയും ഉപയോഗിച്ചാണ് ഇതേ കൂട്ടര്‍ മുടക്കാന്‍ നോക്കിയത്. വികസനത്തെ ഇവര്‍ എല്ലാ കാലത്തും തുരങ്കം വയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കണ്ടല്‍ വനങ്ങള്‍ വെട്ടിനശിപ്പിച്ച് ഫ്ളാറ്റ് സമുച്ചയം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഭൂമാഫിയ തീം പാര്‍ക്കിനെതിരാണ്. അത്തരക്കാരുടെ കുതന്ത്രങ്ങള്‍ അനുവദിച്ചുകൊടുക്കാന്‍ ജനങ്ങള്‍ക്കാവില്ല. പാപ്പിനിശ്ശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇക്കോ ടൂറിസം സൊസൈറ്റി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും. ജനങ്ങള്‍ക്കും നാടിനും പ്രയോജനപ്രദമായ പദ്ധതികളില്‍നിന്ന് പിന്മാറില്ലെന്നുമാത്രമല്ല, അത്തരം കൂടുതല്‍ പദ്ധതികള്‍ ഏറ്റെടുക്കുകയും ചെയ്യും.

ക്രിമിനല്‍ രാഷ്ട്രീയക്കാരും വികസനവിരോധികളും അരാജകവാദികളും ഒത്തൊരുമിച്ച് നടത്തുന്ന കുപ്രചരണങ്ങള്‍ ജനങ്ങളെ ബാധിക്കില്ല. അവയ്ക്ക് മറുപടി പറയേണ്ട ബാധ്യത സിപിഐ എമ്മിനില്ല. പാപ്പിനിശ്ശേരിയിലെ കണ്ടല്‍പാര്‍ക്ക് എന്താണെന്ന് മനസിലാക്കാതെയാണ് പ്രതിപക്ഷ നേതാവ് അഭിപ്രായം പറയുന്നത്. തല്‍പ്പരകക്ഷികളുടെ ദുര്‍ബോധനം വിശസിച്ച് നിയമസഭയെത്തന്നെ ദുര്‍വിനിയോഗംചെയ്യാനാണ് ഉമ്മന്‍ചാണ്ടി തയ്യാറായത്. ഒരിടത്തും വികസനപ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത സാഹചര്യമാണ് യുഡിഎഫ് സൃഷ്ടിക്കുന്നത്. ഇത്തരത്തില്‍ കാര്യങ്ങള്‍ പോയാല്‍ പല പദ്ധതികളും നിര്‍ത്തിവയ്ക്കേണ്ടിവരും. ഈ അവസ്ഥ മനസിലാക്കി കോഗ്രസിലെ ചിലര്‍തന്നെ വികസന വിരോധികള്‍ക്കും ഭൂമാഫിയ-ക്രിമിനല്‍ രാഷ്ട്രീയ കൂട്ടുകെട്ടിനുമെതിരെ മുന്നോട്ടുവന്നിട്ടുണ്ട്. അത് സ്വാഗതാര്‍ഹമാണ്-ജയരാജന്‍ പറഞ്ഞു.

പാപ്പിനിശേരിയിലെ 'കണ്ടല്‍ പ്രേമികള്‍' കടലുണ്ടി അഴിമുഖത്ത് ശത്രുക്കള്‍

പാപ്പിനിശേരിയിലെ കണ്ടല്‍ക്കാട് പ്രേമികളായി നടിക്കുന്ന കോണ്‍ഗ്രസ് വള്ളിക്കുന്നില്‍ കണ്ടല്‍ വെട്ടിനശിപ്പിക്കാന്‍ വാളോങ്ങുന്നു. കടലുണ്ടി അഴിമുഖത്തെ കണ്ടലുകള്‍ വെട്ടുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിരോധ സമിതിയുടെ പ്രഖ്യാപനം. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കണ്ടലുകള്‍ വെട്ടിനശിപ്പിക്കുമെന്ന് സുധാകരന്‍ വള്ളിക്കുന്നില്‍ നടത്തിയ പ്രഖ്യാപനം ജനങ്ങള്‍ മറന്നിട്ടില്ല. കണ്ടല്‍ക്കാട് വന്യജീവികളുടെ വിഹാരകേന്ദ്രമാകുമെന്നും മണല്‍, ചകിരിത്തൊഴിലാളികള്‍ക്ക് ദോഷകരമാകുമെന്നും പറഞ്ഞായിരുന്നു എതിര്‍പ്പ്. കമ്യൂണിറ്റി റിസര്‍വ് പദ്ധതിക്കെതിരെ ലീഗ്, ബിജെപി സംഘടനകളെ കൂട്ടി ജനകീയ പ്രതിരോധസമിതിയുമുണ്ടാക്കിയാണ് കോണ്‍ഗ്രസ് സമരം ആരംഭിച്ചത്. കണ്ടലുകള്‍ വെട്ടണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരമാണ് ഈ സമിതി നടത്തിയത്. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി നേരിട്ട് ഇതിന് പിന്തുണയുമായെത്തി. ഏറ്റവും ഒടുവില്‍ കടലുണ്ടിയിലെത്തിയ ഇ ടി മുഹമ്മദ് ബഷീര്‍ എംപി കണ്ടലുകള്‍ വെട്ടണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു.

മലപ്പുറം- കോഴിക്കോട് ജില്ലകള്‍ സംഗമിക്കുന്ന കടലുണ്ടി അഴിമുഖത്തെ കണ്ടലുകള്‍ വെട്ടുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിരോധസമിതിയുടെ ഉറച്ച പ്രഖ്യാപനം. കണ്ടല്‍ സംരക്ഷിക്കാന്‍ വനംവകുപ്പ് ആരംഭിച്ച കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വ് പദ്ധതിതന്നെ വേണ്ടെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. 2001ല്‍ കണ്ണൂര്‍ എംഎല്‍എയായിരുന്ന സുധാകരന്‍ കടലുണ്ടിയിലെത്തി ഇതിന് പിന്തുണയും പ്രഖ്യാപിച്ചതാണ്. കണ്ടല്‍ക്കാടുകളുള്ള പ്രദേശം സന്ദര്‍ശിച്ച അദ്ദേഹം യുഡിഎഫ് അധികാരത്തിലെത്തിയാല്‍ എല്ലാ കണ്ടലും വെട്ടിനശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. വനംമന്ത്രിയായശേഷവും സുധാകരന്‍ ഈ പ്രദേശം സന്ദര്‍ശിച്ചിരുന്നു. ഇപ്പോള്‍ പാപ്പിനശേരിയില്‍ കണ്ടല്‍പ്രേമം നടിക്കുന്ന സുധാകരന്റെ ഇരട്ടത്താപ്പ് ചോദ്യംചെയ്യുകയാണ് കടലുണ്ടിയിലെ നാട്ടുകാര്‍.
(റഷീദ് ആനപ്പുറം)

കണ്ടല്‍ പാര്‍ക്ക്: സര്‍ക്കാര്‍സമിതി 24ന് റിപ്പോര്‍ട്ട് നല്‍കും

ഇക്കോ ടൂറിസം സൊസൈറ്റിയുടെ കണ്ടല്‍ പാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതി പരിശോധിച്ചു. റിപ്പോര്‍ട്ട് 24ന് സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിക്ക് സമര്‍പ്പിക്കുമെന്ന് സമിതി തലവന്‍ ഡോ. ബി മധുസൂദനക്കുറുപ്പ് പറഞ്ഞു. പാപ്പിനിശേരി കണ്ടല്‍ തീം പാര്‍ക്ക് പരിസ്ഥിതി ആഘാതമുണ്ടാക്കുമോ എന്ന് മനസ്സിലാക്കാന്‍ ശാസ്ത്രീയപഠനം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ടല്‍ വച്ചുപിടിപ്പിച്ചതും മറ്റും സമിതി പരിശോധിച്ചു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവുപ്രകാരമാണ് പാര്‍ക്ക് കഴിഞ്ഞ ദിവസം അടച്ചുപൂട്ടിയത്. തീരദേശ പരിപാലന അതോറിറ്റി അംഗമായ മധുസൂദനക്കുറുപ്പ് ഉള്‍പ്പെടെ എട്ടംഗസംഘമാണ് പാര്‍ക്ക് പരിശോധിച്ചത്. തിരുവനന്തപുരം സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റഡീസിലെ ശാസ്ത്രജ്ഞരായ ഡോ. കെ വി തോമസ്, ഡോ. സി എന്‍ മോഹനന്‍, സംസ്ഥാന കൌസില്‍ ഫോര്‍ സയന്‍സ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് എന്‍വയോമെന്റ് ജോയിന്റ് ഡയറക്ടര്‍ ഡോ. കമലാക്ഷന്‍ കൊക്കല്‍, ഡോ. പി ഹരിനാരായണന്‍, കോഴിക്കോട്ടെ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സ് ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റിലെ ഡോ. സി സുശാന്ത്, കണ്ണൂര്‍ ഡിഎഫ്ഒയുടെ ചുമതലയുള്ള സി കെ ആസിഫ്, ഫോറസ്റ് ഇന്‍സ്പെക്ഷന്‍ ആന്‍ഡ് ഇവാലുവേഷന്‍ എസിഎഫ് സജികുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

കണ്ടല്‍ചെടി നട്ടുപിടിപ്പിക്കുന്നതിനാണ് പാര്‍ക്ക് തുടങ്ങിയതെന്ന് പാപ്പിനിശേരി ഇക്കോ ടൂറിസം ഭാരവാഹികള്‍ സമിതിക്ക് വിശദീകരണം നല്‍കി. വളപട്ടണം പുഴയോരത്തെ കണ്ടലുകള്‍ വ്യാപകമായി നശിപ്പിക്കുന്നതിനെതിരായാണ് സൊസൈറ്റിയുടെ പ്രവര്‍ത്തനം. പാര്‍ക്കില്‍ നിര്‍മാണപ്രവര്‍ത്തനമൊന്നും നടന്നിട്ടില്ല. ലോകത്തിലെ വിവിധ ഇനം കണ്ടല്‍ ഇവിടെ നട്ടിട്ടുണ്ട്. കണ്ടല്‍ ഗവേഷണ കേന്ദ്രമായി പാര്‍ക്കിനെ മാറ്റുകയാണ് ലക്ഷ്യമെന്നും സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു. സൊസൈറ്റി പ്രസിഡന്റ് എന്‍ ഉണ്ണിക്കണ്ണന്റെ നേതൃത്വത്തിലാണ് വിശദീകരണം നല്‍കിയത്. പാര്‍ക്ക് നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് അരോളി ഗവ. ഹൈസ്കൂളിലെ ഇക്കോ ടൂറിസം ക്ളബും പരിസ്ഥിതി പ്രവര്‍ത്തകന്‍ സതീഷ്കുമാര്‍ പാമ്പനും സമിതിക്ക് നിവേദനം നല്‍കി. ആര്‍ഡിഒ ബി അബ്ദുള്‍നാസര്‍, കണ്ണൂര്‍ തഹസില്‍ദാര്‍ ടി പവിത്രന്‍, കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദന്‍ എന്നിവരും സമിതിക്കൊപ്പമുണ്ടായിരുന്നു.

ദേശാഭിമാനി വാര്‍ത്തകള്‍

6 comments:

  1. കണ്ടലില്‍ ഒതുങ്ങുന്ന പരിസ്ഥിതി പ്രവര്‍ത്തനമല്ല സൊസൈറ്റി ലക്ഷ്യമിട്ടത്. കണ്ടലുമായി ബന്ധപ്പെട്ട ജൈവ വ്യവസ്ഥ സമൂലമായി പരിരക്ഷിക്കുന്ന ദൌത്യമാണ് നാട്ടുകാരുടെ സഹകരണത്തോടെ ഏറ്റെടുത്തത്. ലോകത്തിലെ കണ്ടല്‍ ചെടികളെക്കുറിച്ചുള്ള പഠനം ലക്ഷ്യമിട്ടുള്ള മാംഗ്രൂവ്സ് റിസോഴ്സ് ജെനിറ്റിക് സെന്ററാണ് വിഭാവനം ചെയ്തത്. കണ്ടല്‍ പഠന-ഗവേഷണ കേന്ദ്രമായി പാര്‍ക്കിനെ മാറ്റുകയായിരുന്നു ലക്ഷ്യം. സ്വകാര്യ വ്യക്തികളില്‍നിന്ന് വിലയ്ക്കെടുത്ത ഏട്ട് ഏക്കര്‍ സ്ഥലവും പാട്ടത്തിനെടുത്ത ഭൂമിയുമടക്കം 12 ഏക്കറിലാണ് കണ്ടല്‍ പാര്‍ക്ക് പ്രവര്‍ത്തിച്ചത്. ചെറിയ ഉപ്പട്ടി, വലിയ ഉപ്പട്ടി, ഭ്രാന്തന്‍ കണ്ടല്‍, കണ്ണാംപെട്ടി, ചുള്ളി, ചെറുകണ്ടല്‍ എന്നീ സ്വാഭാവിക കണ്ടലാണ് പാര്‍ക്കില്‍ ആദ്യമുണ്ടായിരുന്നത്. കണ്ണൂര്‍ ജില്ലയിലെ മറ്റു സ്ഥലങ്ങളില്‍നിന്ന് നക്ഷത്രക്കണ്ടല്‍, ചക്കരക്കണ്ടല്‍ എന്നിവ കൊണ്ടുവന്ന് നട്ടു. കൊല്ലം ആശ്രാമം കണ്ടലും ഒറീസ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ സുന്ദര്‍വനങ്ങളില്‍നിന്നുള്ള സുന്ദരി കണ്ടലും തമിഴ്നാട് പിച്ചാരത്തുനിന്നുള്ള ഹൈബ്രിഡ് കണ്ടലും നടാനിരിക്കുകയായിരുന്നു. കണ്ടലിന് അനുബന്ധമായി ഉരുണ്ടി പോട്ട, കൈരിക്ക പോട്ട എന്നീ ചെടികളും നട്ടു. ഞണ്ട്, ചെമ്മീന്‍, കരിമീന്‍, കൊറപ്പന്‍ എന്നീ മത്സ്യങ്ങളും ഇവിടെ സമൃദ്ധമായി വളരുന്നു. മത്സ്യങ്ങളുടെ പ്രജനന കേന്ദ്രമായും പാര്‍ക്ക് മാറി.

    ReplyDelete
  2. മന്ത്രിയായിരിക്കുന്പോള്‍ വനംകൊള്ളയിലൂടെ കോടികള്‍ അടിച്ചുമാറ്റിയ സുധാകരന്‍ പരിസ്ഥിതിസംരക്ഷണത്തിന്‍െറ അപ്പോസ്തലനാവുന്നതിനെക്കാള്‍ വലിയ ധര്‍മച്യുതി വരാനുണ്ടോ?

    ReplyDelete
  3. കണ്ടല്‍ക്കാട് ഒരു വിഷയമായി വന്നതിനെത്തുടര്‍ന്ന് പാര്‍ക്ക് കാണാന്‍ പോയിരുന്നു.പാര്‍ക്ക് കാണുന്നതിലുമുപരി പ്രദേശത്തെ താമസക്കാരില്‍ നിന്ന് കാര്യങ്ങള്‍ നേരിട്ട് പഠിക്കുക എന്നതായിരുന്നു ഉദ്ദേശം.നാട്ടുകാരില്‍ ഒരാള്‍ പോലും പാര്‍ക്കിനെതിരെ ഒരക്ഷരം പോലും പറഞ്ഞില്ലെന്ന് മാത്രമല്ല ആ പ്രദേശങ്ങളില്‍ ഉണ്ടായ ഗുണപരമായ മാറ്റങ്ങളെപ്പറ്റി വാചാലരാകുകയും ചെയ്തു.
    വിമര്‍ശിക്കുന്നവര്‍ അവിടം ഒന്നു നേരിട്ട് സന്ദര്‍ശിക്കണമെന്ന് അപേക്ഷിക്കുന്നു.

    ReplyDelete
  4. മനോജ്,
    വയനാട് വിട്ട് ഇറങ്ങിയോ....:)))പാര്‍ക്ക് വരുന്നതിനു മുന്‍പ് ഞാനും കണ്ടിരുന്നു...അന്നു ആരും അങ്ങൊട്ട് നോക്കുക പോലും ഇല്ലായിരുന്നു.

    ReplyDelete
  5. കണ്ണൂര്‍: പാപ്പിനിശേരി കണ്ടല്‍പാര്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോസ്റ്റല്‍ ഫോര്‍ മാനേജ്മെന്റ് അതോറിറ്റി ചെയര്‍മാന് നല്‍കിയ നിവേദനത്തില്‍ ഫ്രീഡം ഫൈറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ചില സങ്കുചിത താല്‍പര കക്ഷികള്‍ അനാവശ്യ വിവാദം സൃഷ്ടിച്ചതിന്റെ പേരിലാണ് പാര്‍ക്ക് അടച്ചുപൂട്ടിയത്. മുമ്പ് മാലിന്യ കേന്ദ്രമായിരുന്നു ഇത്. ഹൈവേയോട് ചേര്‍ന്നുകിടക്കുന്ന ഈ പ്രദേശത്തുകൂടിയുള്ള വാഹനയാത്രപോലും ദുസ്സഹമായിരുന്നു. ദുര്‍ഗന്ധം വമിക്കുന്ന മലിന കേന്ദ്രത്തില്‍ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പ്രാവര്‍ത്തികമാക്കിയ പാര്‍ക്ക് ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു. മാലിന്യം പൂര്‍ണമായി ഒഴിവാക്കപ്പെട്ടതോടെ അപൂര്‍വ ഇനം കണ്ടലുകളെ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് കാണുന്നതിനും പഠിക്കുന്നതിനും ഉതകുന്ന സ്ഥിതി ഉണ്ടായി. പ്രകൃതിക്ക് ഒരുവിധ കോട്ടവും തട്ടാതെ കൂടുതല്‍ കണ്ടലുകള്‍ നട്ടുവളര്‍ത്തിയതും ജനങ്ങള്‍ക്ക് ഏറെ ആശ്വാസമായി- അസോസിയേഷന്‍ പ്രസിഡന്റ് കുനിയില്‍ കൃഷ്ണനും സെക്രട്ടറി എം സി പത്മനാഭന്‍ നമ്പ്യാരും പ്രസ്താവനയില്‍ പറഞ്ഞു.

    deshabhimani news 04082010

    ReplyDelete