Monday, July 26, 2010

ഗുജറാത്ത് ഈ രാജ്യത്ത് തന്നെയോ?

ഗുജറാത്ത് ഇന്ത്യയില്‍ തന്നെയോ? മഹാത്മജിക്ക് ജന്‍മം നല്‍കിയ ആ നാട്ടില്‍നിന്ന് വരുന്ന വാര്‍ത്തകള്‍ ഇക്കാലത്തേതുതന്നെയോ? 2002 ലെ വംശഹത്യയിലൂടെ കുപ്രസിദ്ധി നേടിയ നരേന്ദ്ര മോഡിഭരണം അവിശ്വസനീയമായ ക്രൂരതയുടെയും ഉപജാപത്തിന്റെയും വിളനിലമായിത്തന്നെയാണ് ഇപ്പോഴും വാര്‍ത്തകളില്‍ നിറയുന്നത്. വംശഹത്യയില്‍ മോഡിയുടെ വലംകൈയായി പ്രവര്‍ത്തിച്ച വിശ്വസ്തന്‍ അമിത് അനില്‍ ചന്ദ്ര ഷായ്ക്ക് മന്ത്രിസഭയില്‍നിന്ന് രാജിവയ്ക്കേണ്ടി വന്നു-ഔദ്യോഗിക സംവസിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് കൊലപാതകങ്ങള്‍ നടത്തിയ കേസില്‍ പ്രതിയായി ഒളിവില്‍ കഴിഞ്ഞ അമിത് ഷാ ഞായറാഴ്ച അറസ്റ്റിലായി. ആഭ്യന്തരമന്ത്രിയുടെ ചുമതല നരേന്ദ്ര മോഡിക്കാണെങ്കില്‍ അമിത്ഷായായിരുന്നു ആഭ്യന്തര സഹമന്ത്രി.

ഗുജറാത്ത് സിഐഡിയില്‍നിന്ന് ജനുവരിയില്‍ സുപ്രീംകോടതി സിബിഐക്ക് കൈമാറിയ കേസിലാണ് ഗുജറാത്ത് മന്ത്രിസഭയിലെ രണ്ടാമനായി കരുതപ്പെടുന്ന 'അമിത്ഭായി'യും 14 പേരും പ്രതി ചേര്‍ക്കപ്പെട്ടത്. സൊഹ്റാബുദീന്‍ ഷെയ്ഖിനെയും ഭാര്യയെയും വധിച്ചതാണ് കേസ്. ക്രിമിനല്‍ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, പിടിച്ചുപറി, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അമിത് ഷായ്ക്കും കൂട്ടര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. സിബിഐ സമര്‍പ്പിച്ച 30,000 പേജ് വരുന്ന കുറ്റപത്രത്തില്‍ ഒരു പൊതുപ്രവര്‍ത്തകന്റെ രൂപമല്ല, പിടിച്ചുപറിക്കാരന്റെയും കൊള്ളക്കാരന്റെയും കൊലപാതകിയുടെയും രൂപമാണ് അമിത്ഷായ്ക്ക്. രണ്ടായിരത്തിലധികം പേരെ സംസ്ഥാന ഭരണ സംവിധാനങ്ങള്‍ ഉപയോഗിച്ച് കൊന്നുതള്ളിയ മോഡി സര്‍ക്കാരിന്റെ ക്രിമിനല്‍വല്‍ക്കരണത്തിന്റെ ആഴവും പരപ്പും എത്രയുണ്ടെന്ന് മനസ്സിലാക്കാന്‍ പര്യാപ്തമാണ് ഈ കുറ്റപത്രം.

ഭരണസംവിധാനത്തെ ഹിന്ദുത്വ ആശയഗതിയുടെ അടിസ്ഥാനത്തില്‍ അടിമുടി വര്‍ഗീയവല്‍ക്കരിച്ച മോഡി അതു മറയാക്കി സ്വന്തം താല്‍പ്പര്യം സംരക്ഷിക്കാന്‍ അതിനെ ക്രിമിനല്‍വല്‍ക്കരിക്കുകകൂടി ചെയ്തു. പൊലീസ് ഡിസിപി അഭയ് ചുദസ്മ, ഡിഐജി ഡിജി വഞ്ചാര, എസ്പി രാജ്കുമാര്‍ പാണ്ഡ്യന്‍ തുടങ്ങിയ വിശ്വസ്തരായ പൊലീസ് ഓഫീസര്‍മാരെ ഉപയോഗിച്ച് ആദ്യം സൊഹ്റാബുദീന്‍ ഷെയ്ഖിനെയും(2005 നവംബര്‍ 26ന്) തുടര്‍ന്ന് അയാളുടെ വധത്തിന് സാക്ഷിയായ ഭാര്യ കൌസര്‍ബിയെയും വധിച്ചു. ഈ രണ്ട് വധത്തെക്കുറിച്ചും അറിവുള്ള സൊഹ്റാബുദീന്റെ അനുയായി തുളസി പ്രജാപതിയെയും അമിത് ഷായുടെ നിര്‍ദേശമനുസരിച്ച് വധിച്ചു എന്നാണ് സിബിഐ കുറ്റപത്രം പറയുന്നത്. ഒരു കുറ്റം മറച്ചുവയ്ക്കാന്‍ മറ്റൊരു കുറ്റം.

എന്നാല്‍, പുറംലോകം ഈ കൊലപാതകത്തെ അറിഞ്ഞത് ലഷ്കര്‍ ഇ തോയ്ബ ഭീകരനെ ഏറ്റുമുട്ടലില്‍ വധിച്ച ധീരരായ പൊലീസുകാരുടെ വീരകഥയായാണ്. ഹിറ്റ്ലര്‍ ജര്‍മനിയില്‍ സ്വീകരിച്ച അതേ തന്ത്രം ഗുജറാത്തിലും ആവര്‍ത്തിക്കപ്പെടുകയായിരുന്നു. മറ്റ് ഏറ്റുമുട്ടലുകളില്‍നിന്ന് ഇതിനുള്ള വ്യത്യാസം ഗുജറാത്തിലെ ഭരണസംവിധാനം ഇതിനായി ഉപയോഗിക്കപ്പെട്ടുവെന്നതാണ്. ഇതിന്റെ തുടര്‍ച്ചയാണ്; അതല്ലെങ്കില്‍ ഇതില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് മലേഗാവിലും അജ്മീര്‍ ഷെരീഫിലും ഹൈദരാബാദിലെ മക്ക മസ്ജിദിലും ഹിന്ദുത്വ ഭീകരവാദികള്‍ ആക്രമണം നടത്തിയത്. അദ്വാനിക്ക് ശേഷം ബിജെപി ഇന്ത്യ ഭരിക്കാന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന നേതാവിന്റെ പതനമാണ് ഇവിടെ ദൃശ്യമാകുന്നത്.

വ്യാജ ഏറ്റുമുട്ടലിന്റെ മറവില്‍ നടന്ന കൊലപാതകങ്ങള്‍ക്ക് ഉത്തരവ് നല്‍കിയത് അമിത്ഷായാണെന്ന് സിബിഐക്ക് മനസ്സിലായത് ഗുജറാത്ത് ഡിഐജി ഡിജി വഞ്ചാരയും മറ്റുമായി അമിത് ഷാ നടത്തിയ ടെലിഫോ സംഭാഷണങ്ങളില്‍നിന്നാണ്. 2001 ല്‍ കേശുഭായി പട്ടേലിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി മോഡിയെ അധികാരത്തിലെത്തിക്കുന്നതില്‍ പ്രധാന പങ്ക്വഹിച്ച വ്യക്തിയാണ് അമിത്ഷാ. അന്ന് കേശുഭായി ക്യാമ്പിന്റെ ഫോണ്‍ ചോര്‍ത്തുന്നതിനും അവരുടെ ചലനങ്ങള്‍ നിരീക്ഷിക്കുന്നതിനും മറ്റും മോഡിയെ സഹായിച്ചത് അമിത്ഷായാണ്. അതുകൊണ്ടുതന്നെ നരേന്ദ്ര മോഡി ഒമ്പത് പ്രധാനവകുപ്പാണ് അമിത് ഷായ്ക്ക് നല്‍കിയത്.

സിബിഐ അന്വേഷണം ശരിയായ വഴിക്ക് കൊണ്ടുപോയാല്‍ മോഡിയും കുടുങ്ങുമെന്നതില്‍ തര്‍ക്കമില്ല. 2002 ലെ വര്‍ഗീയകലാപങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിനു മുമ്പില്‍(സിബിഐയുടെ മുന്‍ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തില്‍) രണ്ടു തവണ ചോദ്യംചെയ്യലിന് വിധേയനായ മോഡിക്ക് വീണ്ടും സിബിഐയുടെ ചോദ്യംചെയ്യലിന് വിധേയമാകേണ്ടി വരും. അന്ന് മോഡി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളും പരിശോധിക്കണമെന്ന് ടീസ്റ്റ സെതല്‍വാഡും മറ്റും സുപ്രിംകോടതിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

മന്ത്രിസഭാംഗമായ മായബെന്‍ കൊട്നാനിക്ക് വംശഹത്യാക്കേസില്‍ (നരോദപാട്യ കൂട്ടക്കൊല) നേരത്തെ രാജിവയ്ക്കേണ്ടി വന്നിരുന്നു. ഇപ്പോള്‍ മറ്റൊരു രാജിയും അറസ്റ്റും. മതനിരപേക്ഷതയുടെ പേരില്‍ അധികാരത്തില്‍ വന്ന യുപിഎ സര്‍ക്കാരിന് വംശഹത്യാകേസ് മുന്നോട്ട് കൊണ്ടുപോകാന്‍ താല്‍പ്പര്യമുണ്ടായിരുന്നെങ്കില്‍ മോഡി നേരത്തെതന്നെ അഴി എണ്ണുമായിരുന്നു. മൃദു ഹിന്ദുത്വസമീപനം മുഖമുദ്രയാക്കിയ കോണ്‍ഗ്രസ് നേതൃത്വത്തിന് ഈ അന്വേഷണങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് തോന്നിയതേയില്ല. ഇപ്പോഴത്തെ സംഭവംപോലും സൊഹ്റാബുദീന്റെ സഹോദരന്റെ പരാതിയിന്മേല്‍ സുപ്രീം കോടതി ഇടപെട്ടതുകൊണ്ടുമാത്രമാണ് സിബിഐ അന്വേഷണം ഊര്‍ജിതമാക്കിയത്. കേസ് മുന്നോട്ട് കൊണ്ടുപോകുന്നതിനെതിരെ ബിജെപിയും സംഘപരിവാറും വലിയ പ്രതിഷേധമുയര്‍ത്തുന്നുണ്ട്. അതുകണ്ട് ഭയന്നും വര്‍ഗീയ വോട്ടുകളില്‍ കണ്ണുവെച്ചും യുപിഎ സര്‍ക്കാര്‍ പിന്‍വാങ്ങാന്‍ തയ്യാറാകുമെന്ന ആശങ്ക, അനുഭവങ്ങളുടെ വെളിച്ചത്തില്‍ മതനിരപേക്ഷ സമൂഹത്തിനുണ്ട്. നിര്‍ഭയമായും നിഷ്പക്ഷമായും അന്വേഷണം മുന്നോട്ട് കൊണ്ടുപോവുകയും കുറ്റംചെയ്തവര്‍ ശിക്ഷിക്കപ്പെടുകയും വേണം.

ദേശാഭിമാനി മുഖപ്രസംഗം 26072010

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമിത് ഷായെ ജയിലിലടച്ചു

സൊഹ്റാബുദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കൊലപാതകക്കുറ്റം ചുമത്തപ്പെട്ട ബിജെപി നേതാവും ഗുജറാത്ത് മുന്‍ആഭ്യന്തര സഹമന്ത്രിയുമായിരുന്ന അമിത് ഷായെ സിബിഐ അറസ്റ്റുചെയ്തു. കോടതി അമിത് ഷായെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡുചെയ്തു. ഒളിവില്‍ കഴിയുകയായിരുന്ന അമിത് ഷാ ഞായറാഴ്ച അഹമ്മദാബാദിലെ ബിജെപി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ നാടകീയമായി പ്രത്യക്ഷപ്പെടുകയായിരുന്നു. ബിജെപി നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തുമ്പോഴാണ് ഷാ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തിയത്. തുടര്‍ന്ന് ബിജെപി നേതാക്കളുടെയും അണികളുടെയും അകമ്പടിയോടെ സിബിഐ ഓഫീസിലെത്തി കീഴടങ്ങി. ഷായുടെ വരവ് കാത്തുനിന്ന സിബിഐ ഉദ്യോഗസ്ഥര്‍ അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേട്ടിനുമുന്നില്‍ ഹാജരാക്കി. അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് എ വൈ ദാവെയുടെ വീട്ടില്‍ ഹാജരാക്കിയ അമിത്ഷായെ ആഗസ്ത് ഏഴുവരെയാണ് റിമാന്‍ഡ് ചെയ്തത്. ഷായെ കസ്റ്റഡിയില്‍ കിട്ടാന്‍ സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടില്ല. സിബിഐ ഐജി പി കന്തസ്വമി ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഷായെ മജിസ്ട്രേട്ടിനുമുന്നില്‍ ഹാജരാക്കാനെത്തിയിരുന്നു. അമിത് ഷായെ അടുത്തയാഴ്ച സിബിഐ കസ്റ്റഡിയില്‍ വാങ്ങിയേക്കുമെന്ന് അറിയുന്നു.

സൊഹ്റാബുദീന്‍ ഷെയ്ഖ്, ഭാര്യ കൌസര്‍ബി, കുടുംബ സുഹൃത്ത് തുളസി പ്രജാപതി എന്നിവരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് ഷാക്കെതിരെയുള്ള കേസ്. ഗുജറാത്ത് മഖ്യമന്ത്രി നരേന്ദ്രമോഡിയുടെ അടുത്ത അനുയായിയാണ് അമിത്ഷാ. സര്‍ക്കേജ് നിയോജകമണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2002 മുതല്‍ മോഡി മന്ത്രിസഭയില്‍ ആഭ്യന്തരസഹമന്ത്രിയാണ്. ഷായുടെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം സിബിഐ കോടതി നിരസിച്ചിരുന്നു. കേസിലെ പതിമൂന്നാം പ്രതിയാണ് ഷാ. വെള്ളിയാഴ്ചയാണ് ഇവര്‍ക്കെതിരെയുള്ള കുറ്റപത്രം സിബിഐ സമര്‍പ്പിച്ചത്. കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഷാ എതിരെ ചുമത്തിയത്. ഗുജറാത്ത് സിഐഡി നടത്തിയ അന്വേഷണം സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് സിബിഐക്ക് കൈമാറുകയായിരുന്നു. സിബിഐ അന്വേഷണത്തിലാണ് കൊലപാതകം വ്യാജ ഏറ്റുമുട്ടലാണെന്ന് തെളിഞ്ഞത്. ആഭ്യന്തര സഹമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് കൊലപാതകങ്ങള്‍ നടന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. നാല് ഐപിഎസ് ഉദ്യോഗസ്ഥരുള്‍പ്പെടെ പ്രതികളായ കേസില്‍ 14 പൊലീസുകാര്‍ ഇപ്പോള്‍ ജയിലിലാണ്.

കീഴടങ്ങുന്നതിന് തൊട്ടുമുമ്പ് ബിജെപി സംസ്ഥാന ആസ്ഥാനത്ത് അധ്യക്ഷന്‍ ആര്‍ സി ഫാല്‍ദു നടത്തിയ പത്രസമ്മേളനത്തിനിടെ പ്രത്യക്ഷപ്പെട്ട അമിത് ഷാ തനിക്കെതിരയുള്ള ആരോപണങ്ങളെല്ലാം നിഷേധിച്ചു. ഗുജറാത്തിലെ ബിജെപിസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് സിബിഐയെ ഉപയോഗിച്ച് കോഗ്രസ് ശ്രമിക്കുന്നതെന്ന് ഷാ വാര്‍ത്താലേഖകരോട് പറഞ്ഞു. അമിത്ഷായെ അറസ്റ് ചെയ്തതിനെ ബിജെപി അപലപിച്ചു. കോണ്‍ഗ്രസ് കേന്ദ്ര അന്വേഷണ ഏജന്‍സിയെ ദുരുപയോഗപ്പെടുത്തുകയാണെന്ന് ബിജെപി ആരോപിച്ചു. വ്യാജ ഏറ്റുമുട്ടല്‍കേസില്‍നിന്ന് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അന്വേഷണത്തിനിടെ അസുഖകരമായ ചില ചോദ്യങ്ങള്‍ക്ക് മോഡി മറുപടി പറയേണ്ടിവരുമെന്ന് കോണ്‍ഗ്രസ് വക്താവ് ഷക്കീല്‍ അഹമ്മദ് പറഞ്ഞു.

അന്വേഷണം മോഡിയിലേക്കും

സൊഹ്റാബുദീന്‍ ഷേഖും ഭാര്യ കൌസര്‍ബിയും കൊല്ലപ്പെട്ട വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ അന്വേഷണം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയിലേക്കും നീളുന്നു. അന്വേഷണം ശരിയായ ദിശയിലായാല്‍ അധികം വൈകാതെ മോഡിക്കും സിബിഐക്കുമുന്നില്‍ എത്തേണ്ടിവരും. 2005 നവംബറില്‍ ഏറ്റുമുട്ടല്‍സമയത്ത് എല്ലാ കാര്യവും അമിത് ഷാ മോഡിയുമായി ചര്‍ച്ചചെയ്തിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. മോഡിയുടെ പങ്കാളിത്തം വ്യക്തമാക്കുന്ന കൂടുതല്‍ തെളിവ് ശേഖരിച്ചശേഷം അതിന്റെ അടിസ്ഥാനത്തില്‍ ഷായെ ചോദ്യംചെയ്യും.അറസ്റ്റിലായ ഷായെ തല്‍ക്കാലം കസ്റ്റഡിയില്‍ വേണ്ടെന്ന് സിബിഐ നിലപാടെടുത്തത് ഇതിനാലാണെന്നാണ് സൂചന. മോഡിയുടെ പങ്കാളിത്തം കോടതിയില്‍ തെളിയിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ലഭിക്കാത്തതിനാലാണ് ഇതേക്കുറിച്ച് കുറ്റപത്രത്തില്‍ സൂചിപ്പിക്കാതിരുന്നത്. ഏറ്റുമുട്ടല്‍ നാടകത്തെക്കുറിച്ച് മോഡിക്ക് അറിവുണ്ടായിരുന്നെന്ന് സ്ഥാപിക്കുന്ന രേഖകള്‍ കണ്ടെത്താനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. കേസന്വേഷണം അട്ടിമറിക്കാന്‍ ഷാ നടത്തിയ നീക്കങ്ങള്‍ക്കും മോഡിയുടെ പിന്തുണ ഉണ്ടായിരുന്നു. സിബിഐ സംഘത്തിന്റെ അന്വേഷണം തന്റെ വലംകൈയായ അമിത് ഷായിലേക്ക് എത്തുന്നത് തിരിച്ചറിഞ്ഞ് മോഡി അന്വേഷണം തടയാന്‍ ശ്രമിച്ചിരുന്നു. ഇതിന്റെ തെളിവും സിബിഐ ശേഖരിക്കുന്നു.

ബിജെപിയുടെയും കോഗ്രസിന്റെയും പ്രതികരണങ്ങള്‍ കേസന്വേഷണം മോഡിയിലേക്ക് നീളുകയാണെന്ന് സൂചിപ്പിക്കുന്നു. ഷായ്ക്കെതിരായ നീക്കത്തിനെതിരെ ബിജെപി കേന്ദ്രനേതൃത്വം ശക്തമായി രംഗത്തെത്തിയത് മോഡിയടക്കമുള്ളവരിലേക്ക് അന്വേഷണം എത്തുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ്. അതേസമയം, കേസില്‍ ഇനിയും ഉന്നതര്‍ കുടുങ്ങുമെന്നാണ് കരുതുന്നതെന്നും പല അസുഖകരമായ ചോദ്യത്തിനും മോഡി മറുപടി പറയേണ്ടിവരുമെന്നും കോണ്‍ഗ്രസ് വക്താവ് ഷക്കീല്‍ അഹമ്മദ് വ്യക്തമാക്കി. അമിത് ഷാ സഹമന്ത്രിമാത്രമായിരുന്നു. ഐപിഎസ് ഓഫീസര്‍മാരെ പലരെയും സ്ഥലംമാറ്റിയിരുന്നതുപോലും മോഡിയാണ്. സുപ്രീംകോടതി നിര്‍ദേശപ്രകാരം നടത്തുന്ന അന്വേഷണത്തെ സര്‍ക്കാര്‍ സ്വാധീനിക്കുന്നെന്ന ബിജെപിയുടെ ആരോപണത്തെ അദ്ദേഹം തള്ളി. മോഡിക്കെതിരെ തെളിവുകള്‍ ലഭിച്ചിട്ടും സിബിഐ പുറത്തുവിടാത്തതാണെന്ന് റിപ്പോര്‍ട്ടുണ്ട്. ബിജെപിക്കെതിരെ അവശ്യഘട്ടത്തില്‍ പ്രയോഗിക്കാനുള്ള ആയുധമായി കോണ്‍ഗ്രസ് ഇതിനെ കരുതിവച്ചിരിക്കയാണെന്നും പറയുന്നു.
(വിജേഷ് ചൂടല്‍)

ദേശാഭിമാനി 26072010

3 comments:

  1. ഗുജറാത്ത് ഇന്ത്യയില്‍ തന്നെയോ? മഹാത്മജിക്ക് ജന്‍മം നല്‍കിയ ആ നാട്ടില്‍നിന്ന് വരുന്ന വാര്‍ത്തകള്‍ ഇക്കാലത്തേതുതന്നെയോ? 2002 ലെ വംശഹത്യയിലൂടെ കുപ്രസിദ്ധി നേടിയ നരേന്ദ്ര മോഡിഭരണം അവിശ്വസനീയമായ ക്രൂരതയുടെയും ഉപജാപത്തിന്റെയും വിളനിലമായിത്തന്നെയാണ് ഇപ്പോഴും വാര്‍ത്തകളില്‍ നിറയുന്നത്. വംശഹത്യയില്‍ മോഡിയുടെ വലംകൈയായി പ്രവര്‍ത്തിച്ച വിശ്വസ്തന്‍ അമിത് അനില്‍ ചന്ദ്ര ഷായ്ക്ക് മന്ത്രിസഭയില്‍നിന്ന് രാജിവയ്ക്കേണ്ടി വന്നു-ഔദ്യോഗിക സംവസിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് കൊലപാതകങ്ങള്‍ നടത്തിയ കേസില്‍ പ്രതിയായി ഒളിവില്‍ കഴിഞ്ഞ അമിത് ഷാ ഞായറാഴ്ച അറസ്റ്റിലായി. ആഭ്യന്തരമന്ത്രിയുടെ ചുമതല നരേന്ദ്ര മോഡിക്കാണെങ്കില്‍ അമിത്ഷായായിരുന്നു ആഭ്യന്തര സഹമന്ത്രി.

    ReplyDelete
  2. വി എസ് കേരളത്തില്‍ തോറ്റാല്‍, ഗുജറാത്തില്‍ മല്‍സരിച്ചാല്‍ ജയിക്കും.
    ഐ ബി റിപ്പോര്‍ട്ട് ആണിത്.

    ReplyDelete
  3. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ ഗീത ജോഹ്റിയെയും മുന്‍ ഗുജറാത്ത് ഡിജിപി പി സി പാണ്ഡെയെയും സിബിഐ ചോദ്യംചെയ്യും. അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാകാന്‍ ഇവരോട് സിബിഐ ആവശ്യപ്പെട്ടു. ഇതിനിടെ, കേസില്‍ അറസ്റിലായ ഗുജറാത്ത് മുന്‍ ആഭ്യന്തര സഹമന്ത്രി അമിത് ഷായെ തുടര്‍ച്ചയായി രണ്ടാം ദിവസവും ചോദ്യംചെയ്തു. ഷാ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് സിബിഐ വൃത്തങ്ങള്‍ പറഞ്ഞു. കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ സിബിഐ ചേദ്യം ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതിനായുള്ള അനുമതിക്കായി അന്വേഷണസംഘം സിബിഐ ആസ്ഥാനവുമായി ബന്ധപ്പെടാന്‍ ഒരുങ്ങുകയാണ്. അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന പൊലീസ് നടത്തിയ നീക്കങ്ങളില്‍ മോഡിക്ക് പങ്കുണ്ടോ എന്നറിയാനാണിത്. നേരത്തെ, ഗുജറാത്ത് വംശഹത്യാക്കേസില്‍ മോഡിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. വ്യാജഏറ്റുമുട്ടല്‍ കേസ് അന്വേഷണത്തെ സ്വാധീനിക്കാന്‍ ഗുജറാത്ത് പൊലീസിലെ ഉന്നതര്‍ ശ്രമിച്ചുവെന്ന് ആരോപണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ജോഹ്റിയെയും പാണ്ഡെയെയും ചോദ്യംചെയ്യുന്നത്. സൊഹ്റാബുദീന്‍ ഷേഖിന്റെയും ഭാര്യ കൌസര്‍ബിയുടെയും കൊലപാതകത്തെക്കുറിച്ച് ഗുജറാത്ത് പൊലീസ് നടത്തിയ അന്വേഷണത്തിന് നേതൃത്വം നല്‍കിയത് ജോഹ്റിയായിരുന്നു. ആഗസ്ത് പത്തിന് സിബിഐക്കു മുന്നില്‍ ഹാജരാകണമെന്നാണ് ജോഹ്റിയോട് ആവശ്യപ്പെട്ടത്. ഇവരെ നേരത്തെ രണ്ടു തവണ സിബിഐ ചോദ്യം ചെയ്തിരുന്നു. നിലവില്‍ രാജ്കോട്ട് പൊലീസ് കമീഷണറാണ് ജോഹ്റി. ഇപ്പോള്‍ ബ്രിട്ടനിലുള്ള അവര്‍ ആഗസ്ത് ആറിന് തിരിച്ചെത്തുമെന്ന് കരുതുന്നു. സംസ്ഥാന പൊലീസ് കേസ് അന്വേഷിക്കുന്ന സമയത്ത് ഡിജിപി ആയിരുന്ന പാണ്ഡെയെ ആദ്യമായാണ് സിബിഐ ചോദ്യംചെയ്യുന്നത്. ആഗസ്ത് 11ന് ഹാജരാകണമെന്നാണ് പാണ്ഡെയോട് ആവശ്യപ്പെട്ടത്. നാലംഗ സിബിഐ സംഘം സബര്‍മതി സെന്‍ട്രല്‍ ജയിലിലാണ് അമിത് ഷായെ ചോദ്യംചെയ്തത്. നാല് മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന്റെ വീഡിയോ ഉള്‍പ്പെടെ റെക്കോഡ് ചെയ്തിട്ടുണ്ട്.

    ReplyDelete