Sunday, July 4, 2010

ഡൌ കമ്പനിയുടെ ഇരട്ടത്താപ്പ്

ഭോപാലില്‍ കണ്ണടച്ച ഡൌ കമ്പനി അമേരിക്കയില്‍ 6500 കോടി നല്‍കി

ഭോപാലില്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനി വരുത്തിവച്ച ദുരന്തത്തിന് നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് വാദിക്കുന്ന ഡൌ കെമിക്കല്‍സ് അമേരിക്കയില്‍ സമാനമായ ദുരന്തത്തിന് നഷ്ടപരിഹാരം നല്‍കി. ആസ്ബസ്റ്റോസ് മലിനീകരണവുമായി ബന്ധപ്പെട്ട കേസില്‍ ദുരിതബാധിതര്‍ക്ക് 148 കോടി ഡോളറാണ് ഡൌ കെമിക്കല്‍സ് നല്‍കിയത്. കേസ് നടത്തിപ്പിനായി 68.7 കോടി ഡോളര്‍ ചെലവിട്ട ഡൌ ഭാവിയില്‍ 83.9 കോടി ഡോളറിന്റെ സാമ്പത്തികബാധ്യത ഏറ്റെടുക്കേണ്ടിവരുമെന്നും സമ്മതിക്കുന്നു. അമേരിക്കന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമീഷന് ഡൌ കെമിക്കല്‍സ് സമര്‍പ്പിച്ച കണക്കാണ് അമേരിക്കന്‍ കമ്പനിയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നത്. യൂണിയന്‍ കാര്‍ബൈഡിന്റെ വ്യാപാരസംബന്ധമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി സംഭവിച്ച ശാരീരിക പ്രത്യാഘാതങ്ങളുടെ ബാധ്യതയായാണ് പണം നല്‍കിയതെന്ന് 2009 ഫെബ്രുവരി 19ന് സമര്‍പ്പിച്ച രേഖ വ്യക്തമാക്കുന്നു.

1940-50 കാലഘട്ടത്തില്‍ കമ്പനി ഉപയോഗിച്ച ആസ്ബസ്റ്റോസ് ശ്വസിച്ചതിന്റെ ഫലമായി രോഗബാധിതരായവരാണ് നഷ്ടപരിഹാരത്തിന് സമീപിച്ചത്. ആസ്ബസ്റ്റോസ് മാലിന്യത്തിന് 2015ഓടെ 2,65,000 പേര്‍ ഇരയാകുമെന്നാണ് സുപ്രീംകോടതി നിയോഗിച്ച സമിതി വിലയിരുത്തിയത്. യൂണിയന്‍ കാര്‍ബൈഡിന്റെയും 1977ല്‍ അത് ഏറ്റെടുത്ത ആംചെം പ്രൊഡക്ട്സ് ലിമിറ്റഡിന്റെയും പേരിലുള്ള കേസാണ് ഡൌ നടത്തുന്നത്. ആസ്ബസ്റ്റോസിസുമായി ബന്ധപ്പെട്ട് 75,030 കേസുണ്ടെന്നാണ് ഡൌ സമര്‍പ്പിച്ച രേഖയില്‍ പറയുന്നത്. യൂണിയന്‍ കാര്‍ബൈഡിനും ആംചെമിനും എതിരെയാണ് 24,146 കേസ്. അമ്പതിനായിരത്തിലേറെ മറ്റ് കേസുമുണ്ട്. ഇതില്‍ 9131 കേസ് കഴിഞ്ഞവര്‍ഷം തീര്‍പ്പാക്കി.

രാസമാലിന്യപ്രശ്നത്തില്‍ അമേരിക്കയിലും ഇന്ത്യയിലും രണ്ട് നിലപാടാണ് ഡൌ കെമിക്കല്‍സ് സ്വീകരിച്ചതെന്ന് വ്യക്തമാണ്. യൂണിയന്‍ കാര്‍ബൈഡ് (യുഎസ്എ) തങ്ങളുടെ ഇന്ത്യന്‍ കമ്പനിയിലുള്ള വിഹിതത്തിന്റെ 50.9 ശതമാനം മക്ലിയോഡ് റസല്‍ ഇന്ത്യക്ക് കൈമാറിയിരുന്നു. ഈ കമ്പനി പിന്നീട് എവറെഡി ഇന്‍ഡസ്ട്രീസ് ഇന്ത്യയെന്ന് പേരുമാറ്റി. 2001ല്‍ ഈ കമ്പനിയെയാണ് തങ്ങള്‍ ഏറ്റെടുത്തതെന്നും യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യയുമായി അതിന് ബന്ധമില്ലെന്നുമാണ് ഡൌ കെമിക്കല്‍സിന്റെ വാദം. എന്നാല്‍, 1992ല്‍തന്നെ യൂണിയന്‍ കാര്‍ബൈഡ് യുഎസ്എയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്.
(വിജേഷ് ചൂടല്‍)

deshabhimani 04072010

1 comment:

  1. ഭോപാലില്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനി വരുത്തിവച്ച ദുരന്തത്തിന് നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് വാദിക്കുന്ന ഡൌ കെമിക്കല്‍സ് അമേരിക്കയില്‍ സമാനമായ ദുരന്തത്തിന് നഷ്ടപരിഹാരം നല്‍കി. ആസ്ബസ്റ്റോസ് മലിനീകരണവുമായി ബന്ധപ്പെട്ട കേസില്‍ ദുരിതബാധിതര്‍ക്ക് 148 കോടി ഡോളറാണ് ഡൌ കെമിക്കല്‍സ് നല്‍കിയത്. കേസ് നടത്തിപ്പിനായി 68.7 കോടി ഡോളര്‍ ചെലവിട്ട ഡൌ ഭാവിയില്‍ 83.9 കോടി ഡോളറിന്റെ സാമ്പത്തികബാധ്യത ഏറ്റെടുക്കേണ്ടിവരുമെന്നും സമ്മതിക്കുന്നു. അമേരിക്കന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമീഷന് ഡൌ കെമിക്കല്‍സ് സമര്‍പ്പിച്ച കണക്കാണ് അമേരിക്കന്‍ കമ്പനിയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നത്. യൂണിയന്‍ കാര്‍ബൈഡിന്റെ വ്യാപാരസംബന്ധമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി സംഭവിച്ച ശാരീരിക പ്രത്യാഘാതങ്ങളുടെ ബാധ്യതയായാണ് പണം നല്‍കിയതെന്ന് 2009 ഫെബ്രുവരി 19ന് സമര്‍പ്പിച്ച രേഖ വ്യക്തമാക്കുന്നു.

    ReplyDelete