Friday, July 23, 2010

കെ സി ബി സി ഇടയലേഖനത്തിനെതിരെ ക്രൈസ്തവ സംഘടനകള്‍

ക്രൈസ്തവ ദേവാലയങ്ങളില്‍ കെ സി ബി സി പുറത്തിറക്കിയ ഇടയലേഖനത്തിനെതിരെ വിവിധ ക്രൈസ്തവ സംഘടനകളില്‍ നിന്നും എതിര്‍പ്പ് ശക്തമാകുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്യരുതെന്ന ഇടയലേഖനമാണ് സമുദായത്തിനിടയിലും വിശ്വാസികള്‍ക്കിടയിലും കടുത്ത അഭിപ്രായവ്യത്യസത്തിനിടയാക്കിയത്. സഭയുടെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ ഇതിനകം നിരവധിതവണ പ്രതിഷേധം പ്രകടമായിരുന്നു.

സഭ പുറത്തിറക്കിയ ഇടയലേഖനം ഭരണഘടനയിലെ മൗലികാവകാശങ്ങളെ ബാധിക്കുന്നതും സഭാ വിശ്വാസികള്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിക്കുന്നതുമാണെന്ന് കത്തോലിക്കാ ഐക്യവേദി അഭിപ്രായപ്പെട്ടു. ഇത്തരം ഇടയലേഖനങ്ങള്‍ സഭയ്ക്കും സമുദായത്തിനും ദോഷകരമാകുമെന്നും സംഘടന പറയുന്നു. അതേസമയം കെ സി ബി സി ലേഖനം രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തീരുമാനങ്ങള്‍ക്കും പ്രമാണങ്ങള്‍ക്കും എതിരാണെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ വാദിക്കുന്നു.

ഇടയലേഖനം പുറത്തിറക്കിയ രീതിയിലെ വൈരുദ്ധ്യത്തെയും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ചോദ്യം ചെയ്യുന്നുണ്ട്. മെത്രാന്‍മാരുടെ മേഖലാ സമ്മേളനം ഇത്തരം ഒരു ലേഖനമിറക്കിയതിന്റെ സാധുതയെയും സംഘടന വിമര്‍ശിക്കുന്നു. ഇതിനായി മെത്രാന്മാരുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും വത്തിക്കാന്റെ അനുവാദവും വേണമെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. സഭയുടെ പ്രബോധനങ്ങള്‍ക്ക് വിധേയമായി മാത്രമെ ഇത്തരം ആഹ്വാനങ്ങള്‍ നടത്താവൂ. ഇത്തരം നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംഘടനാ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ചുരുക്കത്തില്‍ ചില സഭാ മേലധ്യക്ഷന്മാരുടെ താല്‍പര്യാര്‍ഥമാണ് ഇത്തരം ലേഖനങ്ങള്‍ പുറത്തുവരുന്നതെന്ന സൂചനയാണ് സമുദായത്തില്‍ നിന്നുതന്നെയുള്ള എതിര്‍പ്പുകള്‍ നല്‍കുന്നത്.

ജനയുഗം 22072010

3 comments:

  1. ക്രൈസ്തവ ദേവാലയങ്ങളില്‍ കെ സി ബി സി പുറത്തിറക്കിയ ഇടയലേഖനത്തിനെതിരെ വിവിധ ക്രൈസ്തവ സംഘടനകളില്‍ നിന്നും എതിര്‍പ്പ് ശക്തമാകുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്യരുതെന്ന ഇടയലേഖനമാണ് സമുദായത്തിനിടയിലും വിശ്വാസികള്‍ക്കിടയിലും കടുത്ത അഭിപ്രായവ്യത്യസത്തിനിടയാക്കിയത്. സഭയുടെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ ഇതിനകം നിരവധിതവണ പ്രതിഷേധം പ്രകടമായിരുന്നു.

    ReplyDelete
  2. കക്ഷിരാഷ്ട്രീയത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സീറോ മലബാര്‍ സഭയുടെ മൂന്നാമത് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ളി. കക്ഷിരാഷ്ട്രീയത്തില്‍ സഭ ഇടപെടേണ്ടതില്ലെന്ന വത്തിക്കാന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കണമെന്ന് ഏകകണ്ഠമായാണ് അസംബ്ളിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടതെന്ന് കവീനര്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അസംബ്ളി തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടയലേഖനം ഇറക്കിയതില്‍ തെറ്റില്ല. കര്‍ദിനാളിന് വിശ്വാസികളെ മുഴുവന്‍ കണ്ട് സംസാരിക്കാനാവില്ല. അതിനാണ് ബിഷപ്പുമാരെയും വികാരിമാരെയും ചുമതലകള്‍ ഏല്‍പ്പിച്ചിട്ടുള്ളത്. രാജ്യത്തിന്റെ വികസനത്തില്‍ ഒരു പൌരനെന്ന നിലയില്‍ പങ്കെടുക്കാനും അഭിപ്രായം പ്രകടിപ്പിക്കാനും ബിഷപ്പിനും അവകാശമുണ്ട്. ആ അഭിപ്രായം വിശ്വാസികളുമായി പങ്കുവയ്ക്കുന്നതാണ് ഇടയലേഖനമെന്ന് സെബാസ്റ്റ്യന്‍ എടയന്ത്രത്ത വ്യക്തമാക്കി. കുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നതില്‍ എപ്പിസ്കോപ്പല്‍ അസംബ്ളി ആശങ്ക പ്രകടിപ്പിച്ചു. വികസനപ്രക്രിയയില്‍നിന്ന് വലിയ വിഭാഗം ദരിദ്രര്‍ പുറത്താക്കപ്പെടുന്നു. വികസനത്തിന്റെ പേരില്‍ മണ്ണും വെള്ളവും വായുവും മലിനമാക്കപ്പെടുന്നത് അനുവദിക്കാനാവില്ല. സഭാവിശ്വാസികള്‍ കെട്ടിടംപണിയുമ്പോള്‍ അത് ആര്‍ത്തിയുടെയും ആധിപത്യത്തിന്റെയും വേദിയായി ഉപയോഗിക്കരുത്. ലളിത ജീവിതശൈലി സ്വീകരിക്കുകയും നടപ്പാക്കുകയും വേണം.

    ReplyDelete
  3. .......സ്വവര്‍ഗവിവാഹം, മദ്യപാനം, ലൈംഗികഅരാജകത്വം, വാടക ഗര്‍ഭപാത്രം എന്നിവയ്ക്ക് അനുകൂലമായി നിയമങ്ങള്‍ നിലനില്‍ക്കുന്നതിനെ അസംബ്ളി ഗൌരവമായി കാണുന്നു- എടയന്ത്രത്ത് പറഞ്ഞു. വൈദികരും മെത്രാന്മാരും അല്‍മായരുമടക്കം 458 പേര്‍ പങ്കെടുത്ത അസംബ്ളിയുടെ തീരുമാനങ്ങള്‍ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ നടക്കുന്ന ബിഷപ്പുമാരുടെ സിനഡ് ചര്‍ച്ചചെയ്ത് വിശ്വാസികളെ അറിയിക്കും. 47 ബിഷപ്പുമാരാണ് 28നു സമാപിക്കുന്ന സിനഡില്‍ പങ്കെടുക്കുന്നത്

    ReplyDelete