Friday, July 16, 2010

ബി ജെ പിയും കോണ്‍ഗ്രസും പറത്തുന്നത് ഒരേ അഴിമതിപ്പട്ടം

അധികാരവും കച്ചവടവും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ നാറുന്ന കഥകളാണ് കര്‍ണാടകയില്‍നിന്നു വന്നുകൊണ്ടിരിക്കുന്നത്. അവിടത്തെ ബി ജെ പി മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍ ദേശീയ സ്വത്തായ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുന്ന കാര്യം പകല്‍പോലെ വെളിച്ചത്തുവന്നിരിക്കുകയാണ്. അവര്‍ക്കെതിരെ നടപടിയെടുക്കാനോ നിഷ്പക്ഷ അന്വേഷണം നടത്താനോ പോലും സംസ്ഥാന ഭരണകൂടം തയ്യാറായിട്ടില്ല. ഇതിനെതിരെ പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ കര്‍ണാടക നിയമസഭയില്‍ സത്യഗ്രഹസമരം നടക്കുകയാണ്. മന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഗവര്‍ണര്‍ വരെ ആവശ്യപ്പെട്ടിട്ടും ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യങ്ങളല്ലെന്ന മട്ടിലാണ് യദ്യൂരപ്പ സര്‍ക്കാരിന്റെയും ബി ജെ പി ദേശീയ നേതൃത്വത്തിന്റെയും സമീപനം. സംസ്ഥാനത്ത് സമരമൊക്കെ നടത്തുന്നുണ്ടെങ്കിലും അതീവ ഗുരുതരമായ ഈ പ്രശ്‌നത്തെ ദേശീയതലത്തിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍, മറ്റു പലയിടത്തും ഈ കള്ളക്കച്ചവടത്തില്‍ പങ്കുപറ്റുന്നതുകൊണ്ടുതന്നെ കോണ്‍ഗ്രസിനു കഴിയുന്നുമില്ല.

റെഡ്ഢി സഹോദരന്മാര്‍ എന്നറിയപ്പെടുന്ന ടൂറിസം മന്ത്രി ജനാര്‍ദന റെഡ്ഢിയും റവന്യു മന്ത്രി കരുണാകര റെഡ്ഢിയുമാണ് വിവാദത്തിന്റെ കേന്ദ്രത്തില്‍ നില്‍ക്കുന്നത്. ബെല്ലാരി മേഖലയിലെ ഖനന വ്യവസായം കുത്തകയാക്കി വച്ചിരിക്കുന്ന ഇവര്‍ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുകയാണെന്ന് വിവിധ അന്വേഷണങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളില്‍ ലോകായുക്ത അന്വേഷണം നടക്കുകയാണ്, വിവിധ കോടതികളിലും കേസുകള്‍ നടക്കുന്നുണ്ട്. ആന്ധ്രയിലെ അനന്തപുര്‍ ജില്ലയിലും ഖനനം നടത്തുന്ന റെഡ്ഢി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള അതിര്‍ത്തിയില്‍ പോലും മാറ്റങ്ങളുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. റെഡ്ഢി സഹോദരന്മാര്‍ കര്‍ണാടകയെ കൊള്ളയടിക്കുകയാണെന്നാണ്, മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ തന്നെ കുറെ നാള്‍ മുമ്പ് അഭിപ്രായപ്പെട്ടത്. ഇങ്ങനെയൊക്കെയാണെങ്കിലും റെഡ്ഢിമാര്‍ക്കെതിരെ ചെരുവിരലനക്കാനുള്ള ശേഷി യദ്യൂരപ്പയ്‌ക്കോ ബി ജെ പി ദേശീയ നേതൃത്വത്തിനോ ഇല്ലെന്നതാണ് വാസ്തവം.

ബിസിനസിനൊപ്പം രാഷ്ട്രീയത്തെയും വളര്‍ത്തിക്കൊണ്ടുവന്ന റെഡ്ഢി സഹോദരന്മാര്‍, തെക്കേ ഇന്ത്യയില്‍ കാവിപ്പടയെ ഭരണത്തിന്റെ പച്ച തൊടീക്കുന്നതില്‍ വഹിച്ച പങ്ക് രഹസ്യമല്ല. സുഷമാ സ്വരാജ് ബെല്ലാരി ലോക്‌സഭാ സീറ്റില്‍ മത്സരിച്ചപ്പോള്‍ ഇടംകൈയും വലംകൈയുമായി നിന്നത് റെഡ്ഢിമാരാണ്. പിന്നീടിങ്ങോട്ട് കര്‍ണാടകയിലെ, പ്രത്യേകിച്ച് ബെല്ലാരി മേഖലയിലെ കാവിരാഷ്ട്രീയത്തെ കൈപ്പിടിയിലൊതുക്കിവയ്ക്കാന്‍ റെഡ്ഢി സഹോദരന്മാര്‍ എപ്പോഴും ശ്രദ്ധിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കൂടുതല്‍ സീറ്റും ഭരണവും നേടിക്കൊടുക്കാന്‍ ഇവരുടെ കീശയില്‍നിന്ന് കോടികളാണൊഴുകിയത്. ബി ജെ പി പക്ഷത്ത് എം എല്‍ എമാരുടെ എണ്ണം തികയ്ക്കാന്‍ സ്വതന്ത്രര്‍ക്ക് ഓരോരുത്തര്‍ക്കും റെഡ്ഢിമാര്‍ 25 കോടി രൂപ വീതം നല്‍കിയെന്നായിരുന്നു വാര്‍ത്തകള്‍. ഇതുകൊണ്ടൊക്കെത്തന്നെയാണ്, ഏതാനും മാസം മുമ്പ് മുഖ്യമന്ത്രി യദ്യൂരപ്പയ്‌ക്കെതിരെ റെഡ്ഢിമാര്‍ പരസ്യകലാപത്തിനിറങ്ങിയപ്പോള്‍ ബി ജെ പിയുടെ ദേശീയ നേതൃത്വം വാലുംചുരുട്ടി ബെല്ലാരിയിലെത്തിയത്. ബിസിനസില്‍നിന്ന് രാഷ്ട്രീയത്തിലേയ്ക്കിട്ട പാലത്തിലൂടെ തിരിച്ചുനടക്കേണ്ട ഗതികേടിലാണ്, വേറിട്ട പാര്‍ട്ടി ഇപ്പോള്‍.

മറുവശത്ത് റെഡ്ഢിമാര്‍ക്കെതിരെ സമരം നയിക്കുന്ന ജനതാ ദള്‍ എസിന്റെയും കോണ്‍ഗ്രസിന്റെയും സ്ഥിതിയും അത്രയൊന്നും മെച്ചമല്ല. തെക്കെ ഇന്ത്യയില്‍ വേരുകളില്ലാതിരുന്ന ബി ജെ പിയെ ഭരണത്തില്‍ പങ്കാളിയാക്കി, വളരാന്‍ നിലമൊരുക്കിയ തെറ്റിനാണ് ജനതാ ദള്‍ ഉത്തരം പറയേണ്ടത്. കോണ്‍ഗ്രസാവട്ടെ മറ്റു സംസ്ഥാനങ്ങളില്‍ ഖനി മാഫിയയുമായി സമാനമായ കൂട്ടുകച്ചവടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. റെഡ്ഢി സഹോദരന്മാര്‍ക്ക് ആന്ധ്ര അതിര്‍ത്തി ജില്ലകളില്‍ ഖനനത്തിന് അനുമതി നല്‍കിയത് അവിടത്തെ കോണ്‍ഗ്രസ് സര്‍ക്കാരാണ്. ആന്ധ്രയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന റെഡ്ഢിമാരെ പ്രീണിപ്പിക്കുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്. കര്‍ണാടകയില്‍ റെഡ്ഢിമാര്‍ക്കെതിരെ സമരത്തിനു തുടക്കമിട്ട അതേ ദിവസങ്ങളില്‍ തന്നെയാണ്, ഇരുമ്പയിരു നിക്ഷേപമടങ്ങിയ ഒന്നര ലക്ഷത്തോളം ഹെക്ടര്‍ വനഭൂമി ഖനന മാഫിയയ്ക്കു പതിച്ചുകൊടുത്ത ആന്ധ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ നിയമസഭയില്‍ പ്രതിഷേധം അരങ്ങേറിയത്. അഴിമതിയുടെയും പൊതുസ്വത്ത് കൊള്ളയടിക്കുന്നതിന്റെയും ഒരേ പട്ടം തന്നെയാണ് ബി ജെ പിയും കോണ്‍ഗ്രസും പറത്തിക്കൊണ്ടിരിക്കുന്നതെന്നര്‍ഥം.

പ്രകൃതിവിഭവങ്ങളുടെ കാര്യത്തില്‍ സമാനമായ അലസ സമീപനമാണ് രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കാണുന്നത്. രാജ്യാന്തര ഭീമനായ പോസ്‌കോയ്ക്ക് ചട്ടം ലംഘിച്ച് ഖനന അനുമതി നല്‍കിയ ഒറീസ സര്‍ക്കാരിന്റെ നടപടി കോടതി റദ്ദാക്കിയത് കഴിഞ്ഞ ദിവസമാണ്. വടക്കു കിഴക്കിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത്. തീവ്ര സ്വഭാവമുള്ള സംഘടനകള്‍ക്ക് ആദിവാസി മേഖലകളിലും വനപ്രദേശങ്ങളിലും പിന്തുണ ലഭിക്കുന്നതിനുള്ള കാരണങ്ങളിലൊന്നായി ചൂണ്ടിക്കാട്ടപ്പെടുന്നത് കുത്തകകള്‍ക്കും വിഭവ കൊള്ളക്കാര്‍ക്കും അനുകൂലമായ അധികാരികളുടെ ഇത്തരം നിലപാടാണ്.

ജനയുഗം മുഖപ്രസംഗം 16072010

2 comments:

  1. അധികാരവും കച്ചവടവും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ നാറുന്ന കഥകളാണ് കര്‍ണാടകയില്‍നിന്നു വന്നുകൊണ്ടിരിക്കുന്നത്. അവിടത്തെ ബി ജെ പി മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍ ദേശീയ സ്വത്തായ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുന്ന കാര്യം പകല്‍പോലെ വെളിച്ചത്തുവന്നിരിക്കുകയാണ്. അവര്‍ക്കെതിരെ നടപടിയെടുക്കാനോ നിഷ്പക്ഷ അന്വേഷണം നടത്താനോ പോലും സംസ്ഥാന ഭരണകൂടം തയ്യാറായിട്ടില്ല. ഇതിനെതിരെ പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ കര്‍ണാടക നിയമസഭയില്‍ സത്യഗ്രഹസമരം നടക്കുകയാണ്. മന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഗവര്‍ണര്‍ വരെ ആവശ്യപ്പെട്ടിട്ടും ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യങ്ങളല്ലെന്ന മട്ടിലാണ് യദ്യൂരപ്പ സര്‍ക്കാരിന്റെയും ബി ജെ പി ദേശീയ നേതൃത്വത്തിന്റെയും സമീപനം. സംസ്ഥാനത്ത് സമരമൊക്കെ നടത്തുന്നുണ്ടെങ്കിലും അതീവ ഗുരുതരമായ ഈ പ്രശ്‌നത്തെ ദേശീയതലത്തിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍, മറ്റു പലയിടത്തും ഈ കള്ളക്കച്ചവടത്തില്‍ പങ്കുപറ്റുന്നതുകൊണ്ടുതന്നെ കോണ്‍ഗ്രസിനു കഴിയുന്നുമില്ല.

    ReplyDelete
  2. അനധികൃത ഖനനവിവാദത്തില്‍ കുടുങ്ങിയ കര്‍ണാടകത്തിലെ മന്ത്രിമാരായ റെഡ്ഡി സഹോദരന്മാരോട് തല്‍ക്കാലം രാജിവയ്ക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം നിര്‍ദേശിച്ചു. എന്നാല്‍, എന്തുവന്നാലും രാജിക്ക് സന്നദ്ധമല്ലെന്ന് മന്ത്രിമാരായ ജനാര്‍ദ്ദനറെഡ്ഡിയും കരുണാകര റെഡ്ഡിയും വ്യക്തമാക്കി. ഡല്‍ഹിയിലെ കര്‍ണാടകഭവനില്‍ നടന്ന കൂടിക്കാഴ്ചയില്‍ ബിജെപി നേതാവ് സുഷമ സ്വരാജ് മുഖേനയാണ് ഈ നിര്‍ദേശം റെഡ്ഡിമാര്‍ക്കുമുന്നില്‍ അവതരിപ്പിച്ചത്. സര്‍ക്കാരിന്റെ നിലനില്‍പ്പുമാത്രം ലക്ഷ്യമിടുന്ന കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും റെഡ്ഡിമാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. ഖനന വിവാദത്തില്‍പ്പെട്ട റെഡ്ഡിമാര്‍ക്കെതിരെ കര്‍ണാടകത്തിലെ പ്രതിപക്ഷം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. നിയമസഭയിലും പ്രതിപക്ഷം സമരം നടത്തി. പ്രശ്നം സങ്കീര്‍ണമായതോടെ യെദ്യൂരപ്പ രണ്ടുദിവസമായി ഡല്‍ഹിയിലാണ്. ബിജെപി കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിയ യെദ്യൂരപ്പ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സന്ദര്‍ശിച്ചിരുന്നു. ലോകായുക്ത അന്വേഷിക്കുന്നതിനാല്‍ കേസില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് യെദ്യൂരപ്പയുടെ നിലപാട്. റെഡ്ഡിമാരും ഡല്‍ഹിയിലെത്തി തങ്ങളുടെ നിലപാട് നേതൃത്വത്തെ അറിയിച്ചു. രാജിയില്ലെന്ന ഉറച്ച നിലപാടിലാണ് റെഡ്ഡിമാര്‍. കര്‍ണാടകത്തിലെ സര്‍ക്കാരിനെ വീഴാതെ നോക്കുകയും പ്രതിച്ഛായ നിലനിര്‍ത്തുകയും ചെയ്യേണ്ട സാഹചര്യത്തില്‍ പകച്ചുനില്‍ക്കുകയാണ് ബിജെപി കേന്ദ്രനേതൃത്വം. റെഡ്ഡിമാരുമായി അടുത്ത ബന്ധമുള്ള സുഷമയെ ചര്‍ച്ചയ്ക്ക് നിയോഗിച്ച് പ്രശ്നപരിഹാരത്തിനുള്ള ശ്രമവും പരാജയപ്പെട്ടു. കലുഷിതമായ സാഹചര്യത്തില്‍ തല്‍ക്കാലം രാജിവയ്ക്കാനും ലോകായുക്തയുടെ അന്വേഷണശേഷം മന്ത്രിസഭയില്‍ തിരിച്ചെത്താമെന്നുമാണ് സുഷമ സ്വരാജ് റെഡ്ഡിമാരോട് നിര്‍ദേശിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതുവഴി സിബിഐ അന്വേഷണം ഒഴിവാക്കാമെന്നും ബിജെപി നേതൃത്വം കണക്കുകൂട്ടുന്നു. എന്നാല്‍, ഈ നിര്‍ദേശം ജനാര്‍ദനറെഡ്ഡിയും കരുണാകരറെഡ്ഡിയും അംഗീകരിച്ചില്ല. റെഡ്ഡിമാരെ പിണക്കിയാല്‍ മന്ത്രിസഭ വീഴുമെന്ന് ഭയക്കുന്ന യെദ്യൂരപ്പ ഇക്കാര്യത്തില്‍ കേന്ദ്രനേതൃത്വത്തിന്റെ നിലപാടിനൊപ്പം നിന്നില്ല. റെഡ്ഡിമാര്‍ക്ക് അധനികൃത ഖനനത്തില്‍ ഒരു പങ്കുമില്ലെന്നും അവരെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കാനാകില്ലെന്നുമാണ് യെദ്യൂരപ്പ ആവര്‍ത്തിക്കുന്നത്.

    ReplyDelete