Monday, July 12, 2010

ഹിന്ദുത്വ ഭീകരവാദം കേന്ദ്രം ഗൌരവത്തില്‍ കാണണം

ഹിന്ദുത്വ ഭീകരവാദം കേന്ദ്രം ഗൌരവത്തില്‍ കാണണം: സിപിഐ എം

ഉത്തര്‍പ്രദേശിലെ ചില ആര്‍എസ്എസ് നേതാക്കള്‍ക്ക് ഹിന്ദുത്വ ഭീകരവാദഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍ യുപിഎ സര്‍ക്കാര്‍ ഗൌരവത്തില്‍ കാണണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ആര്‍എസ്എസും ഹിന്ദുത്വ ഭീകരരുമായുള്ള ബന്ധം അന്വേഷിക്കുന്നതില്‍ യുപിഎ സര്‍ക്കാര്‍ മന്ദഗതിയിലാണ് നീങ്ങുന്നത്. ഇനിയെങ്കിലും അന്വേഷണം ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഈ ഭീകരപ്രവര്‍ത്തനത്തിന്റെ വസ്തുതകള്‍ പുറത്തുകൊണ്ടുവരണം. മലേഗാവ്, അജ്മീര്‍ ഷെരീഫ്, ഹൈദരാബാദ് മക്ക മസ്ജിദ് എന്നിവിടങ്ങളിലുണ്ടായ സ്ഫോടനങ്ങളില്‍ ഹിന്ദുത്വ ഭീകരവാദ ഗ്രൂപ്പുകളെയാണ് സംശയം. സാധാരണക്കാരാണ് ഇതിലെല്ലാം കൊല്ലപ്പെട്ടത്. ഇത്തരം ഭീകരവാദ ശക്തികളുമായി ആര്‍എസ്എസ് പ്രചാരകര്‍ക്കുള്ള ബന്ധത്തെ വ്യക്തിപരമായ ചിലരുടെ അപഭ്രംശമായി മാത്രം കാണരുത്. ന്യൂനപക്ഷത്തിനെതിരെ ആര്‍എസ്എസ് നടത്തിയ വിദ്വേഷ പ്രചാരണത്തിന്റെ ഫലമാണിത്. 2006ല്‍ മഹാരാഷ്ട്രയിലെ നന്ദേദിലും കോയമ്പത്തൂരിലെ ആര്‍എസ്എസ് ഓഫീസിലും ഉണ്ടായ ബോംബു സ്ഫോടനത്തിനു പിന്നിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെയാണെന്ന്് തെളിഞ്ഞിരുന്നു. ഇത്തരം സംഭവങ്ങള്‍ക്കു പിന്നില്‍ വിപുലമായ പ്രവര്‍ത്തന ശൃംഖലയുണ്ടോ എന്ന് മനസ്സിലാക്കാന്‍ സമഗ്രാന്വേഷണം വേണമെന്ന് സിപിഐ എം പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു നടപടിയും സ്വീകരിച്ചില്ല- പ്രസ്താവനയില്‍ പറഞ്ഞു.

ബിജെപി പ്രതിസന്ധിയില്‍

രാജ്യത്തെ ഭീകരാക്രമണങ്ങള്‍ക്കുപിന്നില്‍ ഹൈന്ദവ തീവ്രവാദികളുടെ പങ്ക് വെളിപ്പെട്ടതോടെ ബിജെപി നേതൃത്വം വെട്ടിലായി. മലേഗാവ്, ഹൈദരാബാദ് മെക്ക മസ്ജിദ്, അജ്മീര്‍ സ്ഫോടനങ്ങളില്‍ ആര്‍എസ്എസിന്റെ പങ്കാളിത്തം മറനീക്കി പുറത്തുവന്നതോടെ ഹൈന്ദവ തീവ്രവാദത്തെ തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയിലാണ് ബിജെപി. ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാക്കളായ അശോക് വര്‍ഷ്നിയും അശോക് ബേരിയും അജ്മീര്‍ സ്ഫോടനക്കേസിലെ പ്രതികള്‍ക്ക് സഹായവും സംരക്ഷണവും നല്‍കിയെന്ന് സിബിഐ കണ്ടെത്തിയതിനെക്കുറിച്ച് പ്രതികരിക്കാന്‍ നേതൃത്വം തയ്യാറായില്ല. ഇരുപതോളംപേര്‍ മാത്രമുള്ള ആര്‍എസ്എസ് ദേശീയ എക്സിക്യൂട്ടീവിലെ അംഗവും ഉത്തര്‍പ്രദേശിലെ പ്രാന്ത് പ്രചാരകുമാണ് ബേരി. വര്‍ഷ്ണി ജാര്‍ഖണ്ഡ് പ്രാന്ത് പ്രചാരകാണ്. കഴിഞ്ഞ രണ്ടുദിവസവും മാധ്യമപ്രവര്‍ത്തകര്‍ ബിജെപി ആസ്ഥാനവുമായി ബന്ധപ്പെട്ടെങ്കിലും നേതാക്കളോ വക്താക്കളോ പ്രതികരിച്ചില്ല. ബിജെപി വക്താക്കളായ രാജീവ് പ്രതാപ് റൂഡിയും ഷാനവാസ് ഹുസൈനും രവിശങ്കര്‍ പ്രസാദുമൊന്നും സ്ഥലത്തില്ലെന്നായിരുന്നു മറുപടി.

ആര്‍എസ്എസ് നേതാക്കള്‍ക്ക് അജ്മീര്‍, ഹൈദരാബാദ് സ്ഫോടനങ്ങളിലുള്ള പങ്കിനെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യം ചില സിബിഐ ഉദ്യോഗസ്ഥര്‍ മുതിര്‍ന്ന ബിജെപി നേതാക്കളെ അറിയിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ബുധനാഴ്ച രാത്രി രാജ്നാഥ്സിങ്ങും അരു ജെയ്റ്റ്ലിയും ആര്‍എസ്എസ് പ്രമുഖന്‍ മദന്‍ ദാസ് ദേവിയുമായി രഹസ്യചര്‍ച്ച നടത്തി. യുപിഎ സര്‍ക്കാര്‍ കേസന്വേഷണം എത്രത്തോളം മുന്നോട്ടുകൊണ്ടുപോകുമെന്നും അതിനെ എങ്ങനെ നേരിടണമെന്നുമാണ് യോഗം ചര്‍ച്ചചെയ്തത്. കേസില്‍ ഉള്‍പ്പെട്ടവരെ രക്ഷിക്കാനാകില്ലെന്ന് ബോധ്യമായതോടെയാണ് അവരെ കൈയൊഴിയാന്‍ ബിജെപി-ആര്‍എസ്എസ് നേതൃത്വങ്ങള്‍ തമ്മില്‍ ധാരണയായത്. എന്നാല്‍, ആര്‍എസ്എസിന്റെ ഉന്നത നേതാക്കളിലേക്കും കേസന്വേഷണം നീളുന്നത് സംഘപരിവാറിലാകെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട് സന്ന്യാസിനി പ്രഗ്യാസിങ് ഠാക്കൂര്‍ അറസ്റ്റിലായതോടെയാണ് സംഘപരിവാറിന്റെ ഹൈന്ദവ തീവ്രവാദം അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം വെളിപ്പെട്ടത്. ബിജെപി പ്രസിഡന്റായിരുന്ന രാജ്നാഥ് സിങ്ങുമൊത്തുള്ള ചിത്രം പുറത്തുവന്നതോടെ പ്രഗ്യാസിങ്ങിന്റെ സംഘപരിവാര്‍ ബന്ധം വ്യക്തമായി.

2007 ഒക്ടോബര്‍ പന്ത്രണ്ടിന് അജ്മീര്‍ സൂഫി ദര്‍ഗയില്‍ ബോംബ് വച്ച ആര്‍എസ്എസ് പ്രവര്‍ത്തകരായ ദേവേന്ദര്‍ ഗുപ്തയെയും ലോകേഷ് ശര്‍മയെയും രാജസ്ഥാന്‍ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇതേവര്‍ഷം ഹൈദരാബാദിലെ മെക്ക മസ്ജിദിലെ സ്ഫോടനത്തിനും മലേഗാവ് സ്ഫോടനത്തിനും പിന്നിലും ഇവരുടെ സംഘം തന്നെയാണെന്ന് സിബിഐ അന്വേഷണത്തില്‍ വെളിപ്പെട്ടു. ഇവരെ സംരക്ഷിച്ചത് തങ്ങളാണെന്ന് യുപിയിലെ ആര്‍എസ്എസ് നേതാക്കളായ വര്‍ഷ്ണിയും ബേരിയും സിബിഐയുടെ ചോദ്യംചെയ്യലില്‍ സമ്മതിക്കുകയും ചെയ്തു. കാപുരില്‍ ബജ്രംഗദള്‍ പ്രവര്‍ത്തകന്റെ ഫ്ളാറ്റിലുണ്ടായ സ്ഫോടനത്തിലും വര്‍ഷ്ണിയെയും ബേരിയെയും സിബിഐ ചോദ്യംചെയ്തിരുന്നു.
(വിജേഷ് ചൂടല്‍)

deshabhimani 12072010

7 comments:

  1. ഉത്തര്‍പ്രദേശിലെ ചില ആര്‍എസ്എസ് നേതാക്കള്‍ക്ക് ഹിന്ദുത്വ ഭീകരവാദഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍ യുപിഎ സര്‍ക്കാര്‍ ഗൌരവത്തില്‍ കാണണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ആര്‍എസ്എസും ഹിന്ദുത്വ ഭീകരരുമായുള്ള ബന്ധം അന്വേഷിക്കുന്നതില്‍ യുപിഎ സര്‍ക്കാര്‍ മന്ദഗതിയിലാണ് നീങ്ങുന്നത്. ഇനിയെങ്കിലും അന്വേഷണം ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഈ ഭീകരപ്രവര്‍ത്തനത്തിന്റെ വസ്തുതകള്‍ പുറത്തുകൊണ്ടുവരണം. മലേഗാവ്, അജ്മീര്‍ ഷെരീഫ്, ഹൈദരാബാദ് മക്ക മസ്ജിദ് എന്നിവിടങ്ങളിലുണ്ടായ സ്ഫോടനങ്ങളില്‍ ഹിന്ദുത്വ ഭീകരവാദ ഗ്രൂപ്പുകളെയാണ് സംശയം. സാധാരണക്കാരാണ് ഇതിലെല്ലാം കൊല്ലപ്പെട്ടത്. ഇത്തരം ഭീകരവാദ ശക്തികളുമായി ആര്‍എസ്എസ് പ്രചാരകര്‍ക്കുള്ള ബന്ധത്തെ വ്യക്തിപരമായ ചിലരുടെ അപഭ്രംശമായി മാത്രം കാണരുത്. ന്യൂനപക്ഷത്തിനെതിരെ ആര്‍എസ്എസ് നടത്തിയ വിദ്വേഷ പ്രചാരണത്തിന്റെ ഫലമാണിത്. 2006ല്‍ മഹാരാഷ്ട്രയിലെ നന്ദേദിലും കോയമ്പത്തൂരിലെ ആര്‍എസ്എസ് ഓഫീസിലും ഉണ്ടായ ബോംബു സ്ഫോടനത്തിനു പിന്നിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെയാണെന്ന്് തെളിഞ്ഞിരുന്നു. ഇത്തരം സംഭവങ്ങള്‍ക്കു പിന്നില്‍ വിപുലമായ പ്രവര്‍ത്തന ശൃംഖലയുണ്ടോ എന്ന് മനസ്സിലാക്കാന്‍ സമഗ്രാന്വേഷണം വേണമെന്ന് സിപിഐ എം പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു നടപടിയും സ്വീകരിച്ചില്ല- പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete
  2. ആര്‍എസ്എസിന്റെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സംഘപരിവാര്‍ സന്യാസി സ്വാമി അസിമാനന്ദയാണെന്നതിന് തെളിവുകള്‍. അജ്മീര്‍, മെക്ക മസ്ജിദ്, മലേഗാവ് എന്നിവിടങ്ങളില്‍ ഹിന്ദു തീവ്രവാദികള്‍ നടത്തിയ സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത് അസിമാനന്ദയാണെന്ന നിഗമനത്തിലാണ് സിബിഐ. കേസന്വേഷണം തന്നിലേക്ക് എത്തുമെന്ന് ഉറപ്പായതോടെ ഗുജറാത്തിലെ ആശ്രമത്തില്‍നിന്ന് അസിമാനന്ദ മുങ്ങി. അജ്മീര്‍, മലേഗാവ്, ഹൈദരാബാദ് മെക്ക മസ്ജിദ് സ്ഫോടനങ്ങള്‍ക്കു പിന്നില്‍ ഒരേ സംഘംതന്നെയാണെന്ന് വ്യക്തമായിട്ടുണ്ട്. അസിമാനന്ദയുടെ പൂര്‍ണ നിയന്ത്രണിലായിരുന്നു ഈ ഗ്രൂപ്പെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി സിബിഐ വൃത്തങ്ങള്‍ സൂചന നല്‍കി. സ്ഫോടകവസ്തുക്കള്‍ സംഘടിപ്പിച്ചതും ആക്രമണത്തിന് ആളെ തെരഞ്ഞെടുത്തതും അസിമാനന്ദയാണ്. മലേഗാവ് സ്ഫോടനക്കേസില്‍ അറസ്റിലായ സംഘപരിവാര്‍ സന്യാസിനി പ്രഗ്യാസിങ് ഠാക്കൂറുമായി നടത്തിയ ഫോണ്‍ സംഭാഷണം മഹാരാഷ്ട്ര ഭീകരവിരുദ്ധസേന ശേഖരിച്ചിട്ടുണ്ട്.........

    ReplyDelete
  3. 1998ല്‍ ഗുജറാത്തിലെ ദങ്ങില്‍ അരങ്ങേറിയ ക്രൈസ്തവവേട്ടയുടെ ആസൂത്രകനായാണ് ആദ്യം അസിമാനന്ദ വാര്‍ത്തകളില്‍ നിറഞ്ഞത്. വിവിധ സ്ഥലങ്ങളില്‍ മാറിമാറി ആശ്രമം നടത്തിയിരുന്ന ഇയാള്‍ ഗുജറാത്തിലെ ദങ് ഗോത്രമേഖലയിലെ താവളത്തില്‍നിന്നാണ് മുങ്ങിയത്. സ്ഫോടനങ്ങള്‍ക്കു പിന്നിലെ ഗൂഢാലോചനയുടെ ഒരു ഭാഗംമാത്രമേ കണ്ടെത്തിയിട്ടുള്ളൂവെന്നും മുഖ്യ ആസൂത്രകരെ ഉടന്‍ അറസ്റുചെയ്യുമെന്നും സിബിഐ ഡയറക്ടര്‍ അശ്വനികുമാര്‍ പറഞ്ഞു. അതേസമയം, അജ്മീര്‍ കേസില്‍ രാജസ്ഥാന്‍ എടിഎസ് അറസ്റുചെയ്ത ദേവേന്ദ്ര ഗുപ്ത, ചന്ദ്രശേഖര്‍ പതിദാര്‍, വിഷ്ണു പതിദാര്‍ എന്നിവരെ വീണ്ടും ചോദ്യംചെയ്യാന്‍ സിബിഐ തീരുമാനിച്ചു. മലേഗാവ് കേസില്‍ നാസിക് സെന്‍ട്രല്‍ ജയിലിലുള്ള 11 പ്രതികളെ ഈയിടെ സിബിഐ ചോദ്യംചെയ്തിരുന്നു. (ദേശാഭിമാനി വാര്‍ത്ത)

    ReplyDelete
  4. സിബിഐയും ആര്‍ എസ് എസ്സായി!!!! ആര്‍ എസ് എസ്സിന് ഒരു പങ്കുമില്ലെന്ന് കിബിഐ!! ചോദ്യം ചെയ്തിട്ടു പോലുമില്ലെന്ന്!!

    http://timesofindia.indiatimes.com/india/No-RSS-functionary-questioned-in-Mecca-Masjid-and-Ajmer-blasts-CBI/articleshow/6163758.cms

    ReplyDelete
  5. പങ്കില്ലെന്ന് സി.ബി.ഐ പറഞ്ഞോ?

    ഇതും വായിക്കാം
    http://www.outlookindia.com/article.aspx?266145

    ഈ വിഷയത്തിലെ കുറെ വാര്‍ത്തകള്‍ ഇവിടെ

    ReplyDelete
  6. ചിരിപ്പിക്കുന്ന യുക്തികള്‍ ഇറക്കരുതേ എന്ന് കാലു പിടിച്ചു അഭ്യര്‍ത്ഥിക്കുന്നു.

    നാളെ എന്നെ മോഷണക്കുറ്റത്തിന് പോലീസ് ചോദ്യം ചെയ്തു എന്ന് ജനശക്തി എഴുതിയാല്‍, അത് പിന്നീട് പോലീസ് നിരസിച്ചാല്‍ അതിന്റെ അര്‍ഥം ഞാന്‍ കള്ളനല്ല എന്ന് പോലീസ് പറഞ്ഞിട്ടില്ല എന്നാണോ?

    പക്ഷെ, ഇപ്പോളും പഴയ വാര്‍ത്ത മാത്രം അറിഞ്ഞതായി നടിച്ചാല്‍ മതി. അതല്ലേ രാഷ്ട്രീയം.


    ഇതുകൂടെ വായിച്ചോളൂ
    http://news.outlookindia.com/item.aspx?687384

    ReplyDelete
  7. ഈ വാര്‍ത്തക്ക് കോണ്‍ഗ്രസ്‌ ആഗ്രഹിച്ചത്‌ പോലെ മനോരമ വാര്‍ത്ത നല്‍കുന്നുണ്ട്. സി ബി ഐ വാത്തകള്‍ തള്ളിക്കളഞ്ഞത്, മനോരമ വായിച്ചത്, *സി ബി ഐ വാര്‍ത്ത തള്ളിക്കളഞ്ഞിട്ടും കോണ്‍ഗ്രസ്‌ കുപ്രചരണം നടത്തുന്നു എന്ന് ബിജേപ്പി ആരോപിച്ചു* എന്നാണ്‌. അത് പറഞ്ഞു കിബിഐ തള്ളിക്കളഞ്ഞ വാര്‍ത്ത തള്ളിക്കളഞ്ഞതായി അറിയാത്തത് പോലെ *നന്നായി* അവതരിപ്പിച്ചിട്ടും ഉണ്ട്.

    അച്ചായന് അറിയാം വാര്‍ത്ത എങ്ങനെ കൊടുക്കണമെന്ന് അല്ലെ? ഈ വിഷയത്തിലെങ്കിലും മനോരമയെയും കോണ്‍ഗ്രസിനെയും ഒന്ന് അഭിനന്ദിക്കു സാറേ..

    ReplyDelete