Saturday, July 31, 2010

തെരഞ്ഞെടുപ്പുകാലത്തെ ആദിവാസി സ്നേഹം

അട്ടപ്പാടിയെന്നും ആദിവാസി ഭൂമിയെന്നും ഒച്ചവച്ച് പ്രതിപക്ഷം ബഹിഷ്കരിച്ചതോടെ പന്ത്രണ്ടാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനം സമാപിച്ചിരിക്കുന്നു. ഇനി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ്. ആ തെരഞ്ഞെടുപ്പിലേക്ക് യുഡിഎഫിന് കരുതിവച്ച വെടിമരുന്നൊന്നുമില്ല. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരുമായി നേരിട്ട് ബന്ധപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനമികവിന്റെയും ജനസേവനത്തിന്റെയും അഞ്ചുവര്‍ഷമാണ് പിന്നിടുന്നത്.

1991ല്‍ അധികാരത്തിലേറിയ യുഡിഎഫ് സര്‍ക്കാര്‍ അന്നത്തെ ജില്ലാ കൌണ്‍സിലുകളെ നിര്‍വീര്യമാക്കുകയും പിന്നീട് ഇല്ലാതാക്കുകയുമാണ് ചെയ്തതെങ്കില്‍ അധികാര വികേന്ദ്രീകരണം അതിന്റെ ഉദാത്തമായ മൂല്യങ്ങള്‍ ചോര്‍ന്നുപോകാതെ നടപ്പാക്കുകയും അതിന്റെ ഫലം ജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കുകയുംചെയ്തത് എല്‍ഡിഎഫ് സര്‍ക്കാരുകളാണ്. 2006ല്‍ റെക്കോഡ് ഭൂരിപക്ഷവുമായി അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നാലുവര്‍ഷം പിന്നിടുമ്പോള്‍, എല്ലാ കുപ്രചാരണങ്ങളെയും മറികടന്ന് ജനങ്ങളില്‍ അസൂയാവഹമായ സ്വീകാര്യത ആര്‍ജിച്ചിരിക്കുന്നു. അഞ്ചുകൊല്ലം കൂടുമ്പോഴത്തെ ഭരണമാറ്റത്തെക്കുറിച്ച് കിനാവുകണ്ട യുഡിഎഫിന് ഇന്ന് ആത്മവിശ്വാസമോ പ്രതീക്ഷയോ ഇല്ല. ഉയര്‍ത്തിക്കൊണ്ടുവന്ന എതിര്‍പ്പുകളും കുപ്രചാരണങ്ങളും ദയനീയമായി തകരുകമാത്രമല്ല, ഇത്രയേറെ കാര്യങ്ങള്‍ചെയ്ത ഒരു സര്‍ക്കാരിനെ എന്തിന് എതിര്‍ക്കണം എന്ന ചോദ്യത്തിന് ദുര്‍ബലമായ മറുപടി നല്‍കാന്‍പോലും കഴിയാത്ത സ്ഥിതിയിലേക്ക് യുഡിഎഫ് എത്തുകയും ചെയ്തു. ഈ ദുരവസ്ഥയാണ്, തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, കൃത്രിമ ശ്വാസോച്ഛാസമെങ്കിലും ലഭിക്കാനുള്ള വെപ്രാളത്തിലേക്ക് യുഡിഎഫിനെ നയിക്കുന്നത്. അത്തരമൊരു വൃഥാശ്രമമാണ് ഏതാനും നാളുകളായി ചില മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നതും വ്യാഴാഴ്ച നിയമസഭയില്‍ യുഡിഎഫ് ഏറ്റുപിടിച്ച് കത്തിച്ചതുമായ അട്ടപ്പാടി-ആദിവാസി ഭൂമിപ്രശ്നം.

ആദിവാസിഭൂമി അന്യാധീനപ്പെട്ടിട്ടുണ്ടെങ്കില്‍ കൈവശപ്പെടുത്തിയത് ഏതു തമ്പുരാനായാലും തിരിച്ചുപിടിക്കുക തന്നെ വേണം. 1999ലെ നിയമപ്രകാരം 1986നുശേഷം ആദിവാസികളുടെ ഭൂമി കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന് സാധുതയില്ല. അത്തരം നിയമ വിരുദ്ധമായ കൈയേറ്റങ്ങള്‍ അട്ടപ്പാട്ടിയിലെ കാറ്റാടിയന്ത്രം സ്ഥാപിച്ച കമ്പനിയോ മറ്റാരെങ്കിലുമോ നടത്തിയിട്ടുണ്ടെങ്കില്‍ അത് കണ്ടുപിടിക്കുകയും കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരികയും ചെയ്യണമെന്ന കര്‍ക്കശ നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. അട്ടപ്പാടിയില്‍ കാറ്റാടിയന്ത്രത്തില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ ഒരുവര്‍ഷം കഴിഞ്ഞു. 27 കാറ്റാടിയന്ത്രത്തില്‍നിന്നായി 14.2 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. അട്ടപ്പാടിയിലെ ഷോളയൂരിനടുത്ത നല്ലശിങ്ക സദാസമയവും കാറ്റ് ലഭിക്കുന്ന പ്രദേശമാണ്. കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിന് ഏറ്റവും അനുയോജ്യം. നിലവിലുള്ള വ്യവസ്ഥകള്‍ പ്രകാരം കാറ്റാടിയന്ത്രങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് സ്ഥാപിക്കാം. അതില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കരാറിലേര്‍പ്പെട്ട് വൈദ്യുതി ബോര്‍ഡ് വാങ്ങും. ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും അനുമതി ലഭിക്കാന്‍ പദ്ധതി സ്ഥാപിക്കുന്ന സ്ഥലത്തിന്റെ ആധാരമുള്‍പ്പെടെയുള്ള രേഖകള്‍ അപേക്ഷയോടൊപ്പം ഹാജരാക്കണം. അങ്ങനെ രേഖ പരിശോധിച്ച് നല്‍കുന്ന അനുമതി, ഭൂവുടമാവാശം സ്ഥാപിക്കുന്നതിന് തെളിവല്ല. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ കൃത്യമായി രേഖപ്പെടുത്തുന്നുമുണ്ട്.

ഒരു കമ്പനി കാറ്റാടി യന്ത്രപദ്ധതി സമര്‍പ്പിച്ച് അനുമതിക്കപേക്ഷിച്ചു. സര്‍ക്കാര്‍ അനുമതി നല്‍കി. അവിടെ ഉല്‍പ്പാദനം തുടങ്ങുകയും ചെയ്തു. പദ്ധതി നില്‍ക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടെങ്കില്‍ അത് പ്രത്യേകം പരിശോധിക്കേണ്ടതാണ്. അത്തരമൊരു പരിശോധന സംസ്ഥാന സര്‍ക്കാര്‍തന്നെയാണ് ഇവിടെ നടത്തിയത്. കലക്ടറും ആര്‍ഡിഒയും പലവട്ടം തെളിവെടുത്തശേഷം അട്ടപ്പാടിയിലെ ഭൂമി കൈമാറ്റത്തില്‍ ചില അപാകതകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കി. വിശദമായ അന്വേഷണം വേണമെന്നാണ് അതിലെ ശുപാര്‍ശ. അതിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും സെക്രട്ടറിമാരടങ്ങുന്ന സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചു. അക്കാര്യം നിയമസഭയില്‍ പ്രഖ്യാപിച്ചു. പ്രതിപക്ഷം ഇപ്പോള്‍ പറയുന്നത്, അത്തരമൊരന്വേഷണമൊന്നും വേണ്ട; കലക്ടറുടെ റിപ്പോര്‍ട്ടിനുമേല്‍ തന്നെ നടപടിയെടുക്കണമെന്നാണ്.

അതെന്തു ന്യായമാണ്?

86നുശേഷം ഭൂമി കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടോ, കൈമാറ്റത്തില്‍നിന്ന് സംരക്ഷണം അര്‍ഹിക്കുന്ന ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടോ, ആദിവാസി ഭൂമി എത്രകണ്ട് അന്യാധീനപ്പെട്ടു, ആധാരങ്ങള്‍ ആധികാരികമോ എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ നിഷ്കൃഷ്ടമായി പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കേണ്ട പ്രശ്നത്തില്‍ അതൊന്നും വേണ്ട; ഇപ്പോള്‍തന്നെ നടപടിവേണം എന്ന് ശഠിക്കുന്നത് ആരെ സംരക്ഷിക്കാനാണ്? എന്തു മറച്ചുവയ്ക്കാനാണ്?

വയനാട്ടില്‍ ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി, കോടതി ഒഴിഞ്ഞുപോകാനാവശ്യപ്പെട്ടിട്ടും കെട്ടിപ്പിടിച്ച് കൈവശം വയ്ക്കുന്ന മാന്യനും നിയമസഭയില്‍ യുഡിഎഫ് ബെഞ്ചിലിരിപ്പുണ്ട്. വയനാട്ടില്‍ ജീവിക്കാന്‍ ഒരുതുണ്ട് ഭൂമിക്കുവേണ്ടി സമരംചെയ്ത ആദിവാസി ജോഗിയെ വെടിവച്ചുകൊന്നവര്‍ യുഡിഎഫുകാര്‍ തന്നെയാണ്. അത്തരക്കാര്‍ക്ക് ഒരു സുപ്രഭാതത്തില്‍ ആദിവാസികളോടും അവരുടെ ഭൂമിയോടും പ്രണയം തോന്നുന്നതിന്റെ രസതന്ത്രം ആര്‍ക്കും മനസ്സിലാകാത്തതല്ല. സംസ്ഥാനത്തെ ആദിവാസി ഭൂവിതരണം അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് പ്രതിപക്ഷത്തിന്റേതെന്ന സംശയം ഒട്ടും അസ്ഥാനത്തല്ല. അട്ടപ്പാടിയില്‍ല്‍ അന്യാധീനപ്പെട്ട ‘ഭൂമി തിരിച്ചുപിടിക്കുമെന്നും ഉന്നതതല സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും റവന്യൂമന്ത്രിയും പട്ടിക വിഭാഗ ക്ഷേമമന്ത്രിയും ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടും കുറ്റം കണ്ടെത്തിയാല്‍ ഒരാളെയും വിടില്ല എന്ന് പ്രഖ്യാപിച്ചിട്ടും അതിലേക്കുള്ള നടപടികള്‍ പുരോഗമിച്ചിട്ടും പ്രതിപക്ഷത്തിന് ബോധ്യപ്പെടുന്നില്ലെങ്കില്‍ അത് മറ്റുചില അസുഖങ്ങളുടെ ഭാഗമാണ്. ആര്‍ക്കുവേണ്ടിയാണ് ഈ നാടകമെന്ന് അവര്‍ തുറന്നു പറയേണ്ടതുണ്ട്. ഒപ്പം തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് ഈ മരുന്ന് പോരാ എന്ന് അവര്‍ തിരിച്ചറിയുകയും വേണം.

ദേശാഭിമാനി മുഖപ്രസംഗം 30072010

2 comments:

  1. അട്ടപ്പാടിയെന്നും ആദിവാസി ഭൂമിയെന്നും ഒച്ചവച്ച് പ്രതിപക്ഷം ബഹിഷ്കരിച്ചതോടെ പന്ത്രണ്ടാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനം സമാപിച്ചിരിക്കുന്നു. ഇനി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ്. ആ തെരഞ്ഞെടുപ്പിലേക്ക് യുഡിഎഫിന് കരുതിവച്ച വെടിമരുന്നൊന്നുമില്ല. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരുമായി നേരിട്ട് ബന്ധപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനമികവിന്റെയും ജനസേവനത്തിന്റെയും അഞ്ചുവര്‍ഷമാണ് പിന്നിടുന്നത്.

    ReplyDelete
  2. ആദിവാസികളെന്ന ആ പണ്ടാരങ്ങളെ,കൂട്ടത്തോടെ ഒഴിവാക്കൻ എന്തെങ്കിലും മാർഗമുണ്ടോ..?ഒന്നു ശ്രമിച്ചു കൂടെ,കേരളം രക്ഷപെടാൻ.

    ReplyDelete