Tuesday, March 27, 2012

അഞ്ചാം മന്ത്രി: യുഡിഎഫ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി


ഗണേഷിനെ പിന്‍വലിക്കാനാവശ്യപ്പെടും

മന്ത്രി ഗണേഷ്കുമാറിനെ മന്ത്രിസഭയില്‍ നിന്നും പിന്‍വലിക്കുവാന്‍ ചൊവ്വാഴ്ച ചേര്‍ന്ന കേരളകോണ്‍ഗ്രസ് ബി നേതൃയോഗം തീരുമാനമെടുത്തു. പാര്‍ട്ടി ചെയര്‍മാന്‍ ബാലകൃഷ്ണപിള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. പാര്‍ട്ടിയെ വേണ്ടാത്ത മന്ത്രിയെ പാര്‍ട്ടിക്കും വേണ്ട. അടുത്ത യുഡിഎഫ് ചര്‍ച്ച ചെയ്തു തീരുമാനം നടപ്പിലാക്കും. ഒരുപാര്‍ട്ടിയും അനുഭവിക്കാത്ത പ്രശ്നങ്ങളാണ് ഇതുവരെ കേരളകോണ്‍ഗ്രസ്അനുഭവിച്ചത്. അതുകൊണ്ടാണ് കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാനകമ്മറ്റി തീരുമാനം നടപ്പിലാക്കുന്നത്. പാര്‍ട്ടിയുടെ മന്ത്രി ഉണ്ടാക്കിയ കമ്മറ്റികളില്‍ കേരളകോണ്‍ഗ്രസുകാരെ ഒരാളെയും എടുത്തിട്ടില്ല. നിമനങ്ങള്‍ ഒന്നും പാര്‍ട്ടിയോട് ആലോചിച്ചിട്ടില്ല. മണ്ഡലത്തില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരോട് പെരുമാറുന്നത് മോശമായാണ്. ഗണേഷിനെ മന്ത്രിയാക്കണമെന്ന് തീരുമാനിച്ചവര്‍ ഇനി തീരുമാനമെടുക്കട്ടെ. സ്വതന്ത്രനായി മല്‍സരിച്ച് ജയിക്കുമെന്നാണ് ഗണേഷ് കഴിഞ്ഞ ദിവസവും പത്തനാപുരത്തും പ്രസംഗിച്ചത്. 9 മാസം ഭൂമിയോളം ക്ഷമിച്ചു. ഇനി കഴിയില്ല. നന്നാകുമെന്ന് കരുതി. മന്ത്രിയുടെ അഹങ്കാരം അതിന്റെ മൂര്‍ധന്യത്തിലെത്തി. മന്ത്രിയുടെ പോക്ക് ശരിയല്ലെന്ന് എന്‍എസ്എസും പറഞ്ഞിരുന്നു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കാണാന്‍ പോലും തയ്യാറായില്ല.താന്‍ തന്നെ മന്ത്രിയെ കണ്ടിട്ട് എട്ടുമാസമായി. താന്‍ പറയുന്നത് അംഗീകരിക്കാന്‍ തയ്യാറായില്ല. പാര്‍ട്ടിനേതാക്കളെ ആക്ഷേപിക്കുകയാണ്. ഒരു ജില്ലാ പ്രസിഡന്റിന്റെ കയ്യും കാലും തല്ലിയൊടിക്കുമെന്ന് ഫോണില്‍ ഭീഷണി മുഴക്കി. കൂറുമാറ്റനിരോധനനിയമം ലംഘിച്ചാല്‍ പത്തനാപുരത്ത് തെരഞ്ഞെടുപ്പ് വേണ്ടി വരുമെന്നും പിള്ള പറഞ്ഞു.

പാര്‍ട്ടിക്ക് വഴങ്ങാത്ത മന്ത്രിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് യോഗത്തിനു മുന്നോടിയായി ബാലകൃഷ്ണപിള്ള പറഞ്ഞിരുന്നു. പിള്ളയും മകനുമായുള്ള അഭിപ്രായവ്യത്യാസമാണ് പ്രശ്നങ്ങള്‍ രൂക്ഷമാക്കിയത്. അതേസമയം ഗണേഷിനെതിരെ തല്‍ക്കാലം അച്ചടക്കനടപടി മാത്രമെടുക്കാനേ സാധ്യതയുള്ളുവെന്നാണ് ആദ്യം പറഞ്ഞിരുന്നത്. മന്ത്രിയെ പിന്‍വലിപ്പിക്കുന്നതും എംഎല്‍എ സ്ഥാനം രാജിവെപ്പിക്കുന്നതും ഈ സാഹചര്യത്തില്‍ ഗുണകരമാവില്ലെന്ന് പിള്ളക്ക് യുഡിഎഫ് നേതൃത്വം തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് കൂടി ആസന്നമായ സ്ഥിതിക്ക് ഗണേഷിനെതിരെയുള്ള കടുത്ത നടപടി പാര്‍ട്ടിയെ വെട്ടിലാക്കുമോ എന്ന ഭയം പിള്ളക്കുമുണ്ട്. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ മാത്രമേ താന്‍ രാജിവെക്കുകയുള്ളുവെന്ന നിലപാടിലാണ് ഗണേഷ്. പിറവം തെരഞ്ഞെടുപ്പ് കഴിയും വരെ നടപടിയെടുക്കരുതെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയാണ് നടപടി ഇതുവരെ വൈകിപ്പിച്ചത്.

അഞ്ചാം മന്ത്രി: യുഡിഎഫ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ലീഗിന്റെ അഞ്ചാം മന്ത്രിയുടെ കാര്യം യുഡിഎഫ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താലേഖകരോട് പറഞ്ഞു. ഗണേഷ്കുമാറിന്റെ കാര്യവും ബുധനാഴ്ച ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും. തന്റെ മന്ത്രിസഭയിലെ ഏല്ലാവരും കഴിവുള്ളവരാണെന്നും ഗണേഷുള്‍പ്പടെ ആരും മോശക്കാരല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 29ന് രണ്ടു മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന പി സി ജോര്‍ജിന്റെ പ്രസ്താവനയെക്കുറിച്ചറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം ലീഗിന്റെ അഞ്ചാം മന്ത്രിക്കാര്യത്തില്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തിട്ടില്ലെന്നും അക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.

deshabhimani news

1 comment:

  1. മന്ത്രി ഗണേഷ്കുമാറിനെ മന്ത്രിസഭയില്‍ നിന്നും പിന്‍വലിക്കുവാന്‍ ചൊവ്വാഴ്ച ചേര്‍ന്ന കേരളകോണ്‍ഗ്രസ് ബി നേതൃയോഗം തീരുമാനമെടുത്തു. പാര്‍ട്ടി ചെയര്‍മാന്‍ ബാലകൃഷ്ണപിള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. പാര്‍ട്ടിയെ വേണ്ടാത്ത മന്ത്രിയെ പാര്‍ട്ടിക്കും വേണ്ട. അടുത്ത യുഡിഎഫ് ചര്‍ച്ച ചെയ്തു തീരുമാനം നടപ്പിലാക്കും. ഒരുപാര്‍ട്ടിയും അനുഭവിക്കാത്ത പ്രശ്നങ്ങളാണ് ഇതുവരെ കേരളകോണ്‍ഗ്രസ്അനുഭവിച്ചത്. അതുകൊണ്ടാണ് കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാനകമ്മറ്റി തീരുമാനം നടപ്പിലാക്കുന്നത്.

    ReplyDelete