Thursday, March 29, 2012

കോണ്‍ഗ്രസ് സാമ്രാജ്യത്വത്തിന്റെ സാമന്തരായി: വൃന്ദ


സാമ്രാജ്യത്വവിരുദ്ധ സമരത്തില്‍ അണിചേരുന്നവരാണ് യാഥാര്‍ഥ ദേശാഭിമാനികളെന്നും അവര്‍ക്കേ ഇന്ത്യയുടെ സ്വാതന്ത്ര്യസമര പാരമ്പര്യം അവകാശപ്പെടാനാവൂ എന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. ഇന്ത്യ സ്വതന്ത്രയായത് അതിശക്തമായ സാമ്രാജ്യത്വവിരുദ്ധ- കൊളോണിയല്‍ വിരുദ്ധ സമരത്തിന്റെ ഫലമായാണ്. പണ്ട് ഇന്ത്യന്‍ ജനത മുട്ടുകുത്തിച്ച സാമ്രാജ്യശക്തികളുടെ സാമന്തന്മാരായി യുപിഎ സര്‍ക്കാരും കോണ്‍ഗ്രസ്സും മാറിപ്പോയി. സാമ്രാജ്യത്വത്തിനെതിരെ നിരന്തര സമരം നടത്തുന്ന ഇടതുപക്ഷത്തിന് മാത്രമേ ഇന്ത്യന്‍ സ്വാതന്ത്ര്യസമര പാരമ്പര്യം അവകാശപ്പെടാനാവൂ- അവര്‍ പറഞ്ഞു. സിപിഐ എം ഇരുപതാം പാര്‍ടി കോണ്‍ഗ്രസ്സിനോടനുബന്ധിച്ച് ഇ ബാലാനന്ദന്‍ നഗറി(മുതലക്കുളം മൈതാനം)ല്‍ സാമ്രാജ്യത്വവിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വൃന്ദ.

സ്വാതന്ത്ര്യ സമരത്തില്‍നിന്ന് കോണ്‍ഗ്രസുകാര്‍ ഒരു പാഠവും പഠിച്ചിട്ടില്ല. ഇന്ത്യയുടെ പരമാധികാരം തന്നെ അമേരിക്കന്‍ സാമ്രാജ്യത്വം ചോദ്യംചെയ്യുമ്പോള്‍ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ടികള്‍ക്ക് അത് പ്രശ്നമേയല്ല. അവര്‍ സാമ്രാജ്യത്വത്തിന്റെ സൈനികവും സാമ്പത്തികവുമായ എല്ലാ നീചമായ അധിനിവേശങ്ങള്‍ക്കും കുഴലൂതുകയാണ്. സാമ്രാജ്യത്വ അധിനിവേശം ഇന്ന് ഓരോ സാധാരണക്കാരന്റെ ജീവിതത്തിനും ദ്രോഹകരമാണെന്നത് പ്രകടമാണ്. സാമ്രാജ്യത്വം അടിച്ചേല്‍പ്പിക്കുന്ന സാമ്പത്തിക ഉദാരവല്‍ക്കരണ നയങ്ങള്‍ നെറികെട്ട അസമത്വത്തിലേക്കാണ് രാജ്യങ്ങളെ നയിക്കുന്നത്. അമേരിക്കയില്‍ ഒരു ശതമാനം വരുന്ന ശതകോടീശ്വരന്മാര്‍ക്കാണ് ആ രാജ്യത്തെ 40 ശതമാനം ആസ്തിയുടെയും നിയന്ത്രണം. ഇന്ത്യയിലാവട്ടെ 69 ശതകോടീശ്വരന്മാര്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 30 ശതമാനം കൈയാളുന്നു. മൂലധനത്തിന്റെ കേന്ദ്രീകരണം രൂക്ഷമാണെന്നാണ് ഇത് തെളിയിക്കുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ പ്രകൃതിവിഭവങ്ങള്‍ക്കുമേല്‍ അധീശശക്തികളുടെ നിയന്ത്രണം പൂര്‍ണമായിക്കഴിഞ്ഞു.

ജനസംഖ്യയുടെ 66 ശതമാനവും കൃഷിയെ ആശ്രയിക്കുന്ന ഇന്ത്യയില്‍ വളത്തിനും ഡീസലിനുമുള്ള സബ്സിഡി വെട്ടിക്കുറച്ച് കര്‍ഷകരെ ദ്രോഹിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. നെഹ്റുവിയന്‍ നയങ്ങളെ പാടെ നിരാകരിച്ച കോണ്‍ഗ്രസ് ഇതുവഴി സാമ്രാജ്യത്വത്തിന് ദല്ലാള്‍ പണി ചെയ്യുകയാണ്.

ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകള്‍വരെ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ പേരില്‍ പല രാജ്യങ്ങളിലും ഇടപെട്ട അമേരിക്കന്‍ സാമ്രാജ്യത്വം ഇന്ന് ഭീകരതയുടെ പേരില്‍ അധിനിവേശം നടത്തി മുസ്ലിം ജനസാമാന്യത്തെ വേട്ടയാടുകയാണ്. 134 രാജ്യങ്ങളിലായി എഴുനൂറിലേറെ സൈനിക കേന്ദ്രങ്ങള്‍ അമേരിക്കയ്ക്കുണ്ട്. പതിനായിരം ആണവായുധങ്ങള്‍ സദാ സജ്ജമാണ്. ജനാധിപത്യത്തിന്റെയും മനുഷ്യാവകാശ സംരക്ഷണത്തിന്റെയും പേരില്‍ യുദ്ധം നടത്തുന്ന അമേരിക്ക ഇറാഖില്‍ അഞ്ച് ലക്ഷം പേരെയും അഫ്ഗാനിസ്ഥാനില്‍ 37000 പൗരന്മാരെയുമാണ് കൊന്നത്- വൃന്ദ പറഞ്ഞു.

അമേരിക്കക്കെതിരെ വിയറ്റ്നാം ജനതയുടെ സായുധ പോരാട്ടം നയിച്ച ജനറല്‍ വെന്‍ഗുയെന്‍ ഗ്യാപ്പ് എഴുതിയ "മറക്കാനാവാത്ത നാളുകള്‍" എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന് കൈമാറി വൃന്ദ കാരാട്ട് പ്രകാശനം ചെയ്തു. ചിന്ത പ്രസിദ്ധീകരിച്ച ഈ പുസ്തകം മൊഴിമാറ്റം ചെയ്തത് അന്തരിച്ച സി ഭാസ്കരനാ(ചിന്ത)ണ്. സെമിനാറില്‍ എളമരം കരീം എംഎല്‍എ അധ്യക്ഷനായി. എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി എ ഫസല്‍ ഗഫൂര്‍ സംസാരിച്ചു. കെ ടി കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു.

deshabhimani 290312

2 comments:

  1. സാമ്രാജ്യത്വവിരുദ്ധ സമരത്തില്‍ അണിചേരുന്നവരാണ് യാഥാര്‍ഥ ദേശാഭിമാനികളെന്നും അവര്‍ക്കേ ഇന്ത്യയുടെ സ്വാതന്ത്ര്യസമര പാരമ്പര്യം അവകാശപ്പെടാനാവൂ എന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. ഇന്ത്യ സ്വതന്ത്രയായത് അതിശക്തമായ സാമ്രാജ്യത്വവിരുദ്ധ- കൊളോണിയല്‍ വിരുദ്ധ സമരത്തിന്റെ ഫലമായാണ്. പണ്ട് ഇന്ത്യന്‍ ജനത മുട്ടുകുത്തിച്ച സാമ്രാജ്യശക്തികളുടെ സാമന്തന്മാരായി യുപിഎ സര്‍ക്കാരും കോണ്‍ഗ്രസ്സും മാറിപ്പോയി. സാമ്രാജ്യത്വത്തിനെതിരെ നിരന്തര സമരം നടത്തുന്ന ഇടതുപക്ഷത്തിന് മാത്രമേ ഇന്ത്യന്‍ സ്വാതന്ത്ര്യസമര പാരമ്പര്യം അവകാശപ്പെടാനാവൂ- അവര്‍ പറഞ്ഞു. സിപിഐ എം ഇരുപതാം പാര്‍ടി കോണ്‍ഗ്രസ്സിനോടനുബന്ധിച്ച് ഇ ബാലാനന്ദന്‍ നഗറി(മുതലക്കുളം മൈതാനം)ല്‍ സാമ്രാജ്യത്വവിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വൃന്ദ.

    ReplyDelete
  2. ബിപിഎല്‍ പരിധി വെട്ടിച്ചുരുക്കി കേന്ദ്രം രാജ്യത്തെ ദരിദ്രരെ കളിയാക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. സിപിഐ എം കടലുണ്ടി ലോക്കല്‍ കമ്മിറ്റി ഓഫീസ് വട്ടപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തശേഷം പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു വൃന്ദ. നഗരത്തില്‍ 28ഉം ഗ്രാമത്തില്‍ 22 രൂപയും വരുമാനമുള്ളവര്‍ ദരിദ്രരല്ലെന്നാണ് പ്ലാനിങ് കമീഷന്‍ പറയുന്നത്. ഏറ്റവും അധികം ദരിദ്രരും പോഷകാഹാരക്കുറവുള്ള കുട്ടികളുമുള്ള രാജ്യത്തെ ജനങ്ങളെ കളിയാക്കുന്ന ലജ്ജാകരമായ സ്ഥിതിവിശേഷമാണിത്. രാജ്യത്തെ പാവപ്പെട്ടവരുടെ ജീവിതപ്രയാസങ്ങള്‍ക്ക് പരിഹാരം കാണാതെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിവ് സൃഷ്ടിക്കാനാണ് ഭരണാധികാരികള്‍ ശ്രമിക്കുന്നത്. എവിടെയെങ്കിലും സ്ഫോടനമുണ്ടായാല്‍ അന്വേഷണം നടക്കുന്നതിനുമുമ്പുതന്നെ നിരപരാധികളെ കസ്റ്റഡിയിലെടുക്കുന്ന ഭീകരാവസ്ഥയാണ് രാജ്യത്ത്. ഹിന്ദുവര്‍ഗീയശക്തികള്‍പോലും രാജ്യത്ത് ഭീകരപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നു. സിപിഐ എം ഭീകരതയ്ക്ക് എതിരാണ്. എന്നാല്‍ നിരപരാധികളെ വേട്ടയാടാന്‍ അനുവദിക്കില്ല- വൃന്ദ കാരാട്ട് പറഞ്ഞു. ചടങ്ങില്‍ പാര്‍ടി ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എളമരം കരീം, ഏരിയാസെക്രട്ടറി വാളക്കട ബാലകൃഷ്ണന്‍, ജില്ലാസെക്രട്ടറിയറ്റംഗം കെ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി ടി രാധാഗോപി വൃന്ദയ്ക്ക് ഉപഹാരം നല്‍കി. കെട്ടിട നിര്‍മാണക്കമ്മിറ്റി കണ്‍വീനര്‍ കെ ഗംഗാധരന്‍ സ്വാഗതം പറഞ്ഞു.

    ReplyDelete