Thursday, March 29, 2012

രാജ്യരക്ഷയില്‍ വീഴ്ച

രാജ്യത്തിന്റെ പ്രതിരോധരംഗത്ത് അതീവ ഗുരുതര വീഴ്ചയുള്ളതായി കാണിച്ച് കരസേനാമേധാവി ജനറല്‍ വി കെ സിങ് പ്രധാനമന്ത്രിക്ക് കത്തയച്ചു. മാര്‍ച്ച് 12ന് ജനറല്‍ സിങ് അയച്ച രഹസ്യ കത്ത് ചോര്‍ന്നതോടെ കരസേനാമേധാവിയും പ്രതിരോധമന്ത്രി എ കെ ആന്റണിയുമായുള്ള ഏറ്റുമുട്ടല്‍ രാജ്യത്തിന്റെ പ്രതിച്ഛായതന്നെ മോശപ്പെടുത്തുംവിധം വഷളാകുകയാണ്. സൈന്യത്തിന് ടട്രാ ട്രക്കുകള്‍ വാങ്ങുന്നതിന് 14 കോടി രൂപ കോഴ വാഗ്ദാനം ചെയ്തെന്ന സിങ്ങിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സേനയിലെ പോരായ്മകള്‍ വെളിപ്പെടുത്തുന്ന അദ്ദേഹത്തിന്റെ കത്ത് ചോര്‍ന്നത് കേന്ദ്രസര്‍ക്കാരിനെ വീണ്ടും വെട്ടിലാക്കി.

പുതിയ സംഭവവികാസം ബുധനാഴ്ച രാവിലെ തന്നെ പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കി. രാജ്യസഭയില്‍ ചോദ്യോത്തരവേള മുടങ്ങി. ശൂന്യവേളയില്‍ എ കെ ആന്റണി വിഷയത്തില്‍ പ്രസ്താവന നടത്തി. വിഷയത്തില്‍ കര്‍ക്കശ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രി എ കെ ആന്റണിയോട് നിരന്തരം ആവശ്യപ്പെട്ടിട്ടും പ്രയോജനമില്ലാതെ വന്നപ്പോഴാണ് ജനറല്‍ സിങ് നേരിട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതെന്ന് അദ്ദേഹവുമായി അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നു. ആന്റണിയുടെ കീഴില്‍ പ്രതിരോധവകുപ്പാകെ കുത്തഴിഞ്ഞെന്ന സൂചനയാണ് കത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. തീരുമാനമെടുക്കുന്നതില്‍ ആന്റണിക്കുള്ള കഴിവുകേടും അഴിമതി കണ്ടില്ലെന്നുനടിച്ച് അതിന് കൂട്ടുനില്‍ക്കുന്ന സമീപനവുമാണ് കടുത്ത നടപടിയിലേക്ക് കടക്കാന്‍ സേനാമേധാവിയെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു. ജനറല്‍ സിങ് അയച്ച കത്തില്‍ രാജ്യം ഇപ്പോള്‍ പിന്തുടരുന്ന പ്രതിരോധസംഭരണ പ്രക്രിയയിലെ പാളിച്ചകളിലേക്കാണ്് മുഖ്യമായും വിരല്‍ചൂണ്ടുന്നത്. സംഭരണപ്രക്രിയയിലെ പോരായ്മകള്‍ രാജ്യത്തിന്റെ പ്രതിരോധ തയ്യാറെടുപ്പിനെ ഗുരുതരമായി ബാധിച്ചെന്നും സംഭരണസംവിധാനമാകെ അഴിമതിയില്‍ മുങ്ങിയിരിക്കയാണെന്നും കത്ത് വിശദമാക്കുന്നു.

മുഖ്യമായും അഞ്ച് പോരായ്മയാണ് സേനാമേധാവി എടുത്തുപറയുന്നത്. ഒന്ന്, യുദ്ധടാങ്കുകളില്‍ ഉപയോഗിക്കുന്നതിനുള്ള വെടിക്കോപ്പുകളില്ല. അതുകൊണ്ട് ശത്രുസേനയുടെ ടാങ്കുകളെ പരാജയപ്പെടുത്താനാകില്ല. രണ്ട്, രാജ്യത്തിന്റെ വ്യോമപ്രതിരോധം 97 ശതമാനവും കാലഹരണപ്പെട്ടതാണ്. രാജ്യത്തെ സംരക്ഷിക്കാനാകുന്നതാണ് വ്യോമപ്രതിരോധമെന്ന ആത്മവിശ്വാസമില്ല. മൂന്ന്, കാലാള്‍പടയ്ക്ക് ആവശ്യമായ സന്നാഹങ്ങളില്ല. രാത്രിയുദ്ധത്തിന് ആവശ്യമായ സംവിധാനങ്ങളുമില്ല. നാല്, സേനയിലെ ഏറ്റവും സമുന്നതമായ പ്രത്യേക സേനാവിഭാഗങ്ങള്‍&ാറമവെ;അത്യന്താപേക്ഷിതമായ ആയുധങ്ങളുടെ അഭാവത്താല്‍ ദരിദ്രമാണ്. അഞ്ച്, നിര്‍ണായകമായ നിരീക്ഷണസംവിധാനങ്ങളുടെ കാര്യത്തില്‍ വലിയ പോരായ്മകള്‍ നിലനില്‍ക്കുന്നു. പോരായ്മകള്‍ പരിഹരിക്കുന്നതിനും കരസേനയെ സുസജ്ജമാക്കുന്നതിനും ആവശ്യമായ ഉത്തരവുകള്‍ നല്‍കണമെന്ന് കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. രാജ്യത്തെ ആയുധഫാക്ടറികളുടെ പ്രവര്‍ത്തനം തീര്‍ത്തും മോശമാണ്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അടിയന്തരനടപടി ആവശ്യമാണ്. രാജ്യത്തിന്റെ വിപുലമായ അതിര്‍ത്തികളില്‍ നിലനില്‍ക്കുന്ന യാഥാര്‍ഥ്യം കണക്കിലെടുക്കുമ്പോള്‍ സേനയുടെ തയ്യാറെടുപ്പ് തീര്‍ത്തും അപര്യാപ്തമാണ്- ജനറല്‍ സിങ് കത്തില്‍ പറഞ്ഞു.
(എം പ്രശാന്ത്)

deshabhimani 290312

1 comment:

  1. രാജ്യത്തിന്റെ പ്രതിരോധരംഗത്ത് അതീവ ഗുരുതര വീഴ്ചയുള്ളതായി കാണിച്ച് കരസേനാമേധാവി ജനറല്‍ വി കെ സിങ് പ്രധാനമന്ത്രിക്ക് കത്തയച്ചു. മാര്‍ച്ച് 12ന് ജനറല്‍ സിങ് അയച്ച രഹസ്യ കത്ത് ചോര്‍ന്നതോടെ കരസേനാമേധാവിയും പ്രതിരോധമന്ത്രി എ കെ ആന്റണിയുമായുള്ള ഏറ്റുമുട്ടല്‍ രാജ്യത്തിന്റെ പ്രതിച്ഛായതന്നെ മോശപ്പെടുത്തുംവിധം വഷളാകുകയാണ്. സൈന്യത്തിന് ടട്രാ ട്രക്കുകള്‍ വാങ്ങുന്നതിന് 14 കോടി രൂപ കോഴ വാഗ്ദാനം ചെയ്തെന്ന സിങ്ങിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സേനയിലെ പോരായ്മകള്‍ വെളിപ്പെടുത്തുന്ന അദ്ദേഹത്തിന്റെ കത്ത് ചോര്‍ന്നത് കേന്ദ്രസര്‍ക്കാരിനെ വീണ്ടും വെട്ടിലാക്കി.

    ReplyDelete