Tuesday, March 27, 2012

വഞ്ചനയ്ക്ക് നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ മറുപടി നല്‍കും: കടകംപള്ളി

എല്‍ഡിഎഫിനെയും സിപിഐ എമ്മിനെയും ഒറ്റുകൊടുത്ത ആര്‍ സെല്‍വരാജിന് നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിനായി ജനങ്ങള്‍ തയ്യാറെടുത്തുകഴിഞ്ഞു. ഉപതെരഞ്ഞെടുപ്പ് എത്രയും പെട്ടെന്ന് നടത്തണമെന്നാണ് ഞങ്ങളുടെ ആവശ്യം. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും. ഏവര്‍ക്കും സ്വീകാര്യനായ സ്ഥാനാര്‍ഥിയെയായിരിക്കും നിര്‍ത്തുന്നത്. എല്‍ഡിഎഫ് കാല്‍ലക്ഷം വോട്ടിന് വിജയിക്കുമെന്നും കടകംപള്ളി പറഞ്ഞു.

സെല്‍വരാജ് രാജിവയ്ക്കാനിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് സിപിഐ എം വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഓരോന്നും അക്ഷരാര്‍ഥത്തില്‍ ശരിയായി വരികയാണ്. പിറവം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംഘവും നടത്തിയ ഗൂഢാലോചനയാണ് രാജിക്കു പിന്നില്‍. യുഡിഎഫിനൊപ്പം പോകുന്നതിനേക്കാള്‍ നല്ലത് ആത്മഹത്യയാണെന്നായിരുന്നു എംഎല്‍എസ്ഥാനം രാജിവച്ച ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സെല്‍വരാജ് പറഞ്ഞത്. എന്നാലിപ്പോള്‍ സെല്‍വരാജ് യുഡിഎഫില്‍ എത്തിക്കഴിഞ്ഞു. ഏതുവിധേനയും അധികാരം നിലനിര്‍ത്താനുള്ള ഉമ്മന്‍ചാണ്ടിയുടെ ശ്രമത്തിന്റെ ഭാഗമായാണ് ഈ കുതിരക്കച്ചവടം അരങ്ങേറിയത്. രാജിവച്ച ദിവസം പുലര്‍ച്ചെ അഞ്ചിന് സെല്‍വരാജും പി സി ജോര്‍ജും ഉമ്മന്‍ചാണ്ടിയുടെ വീട്ടിലെത്തിയ കാര്യം ഞങ്ങള്‍ വെളിപ്പെടുത്തിയതാണ്. അത് ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗികവസതിയില്‍നിന്നുതന്നെ കിട്ടിയ വിവരമാണ്. സെല്‍വരാജിന്റെ വഞ്ചനയ്ക്കു പിന്നിലെ അധാര്‍മിക ഇടപാടിനെക്കുറിച്ച് ഉമ്മന്‍ചാണ്ടി സമ്മതിക്കുമെന്ന് ആരും കരുതുന്നില്ല. ഇത്തരം കാര്യങ്ങള്‍ തെളിവുകള്‍ അവശേഷിപ്പിച്ചാണോ ചെയ്യുകയെന്ന് ഇതുസംബന്ധിച്ച ചോദ്യത്തോട് കടകംപള്ളി പ്രതികരിച്ചു. ജോര്‍ജ് വീട്ടില്‍ വന്നുവെന്ന് സമ്മതിക്കാത്ത ഉമ്മന്‍ചാണ്ടി ഇടപാടും സമ്മതിക്കില്ല.
രാജിക്കുശേഷം സെല്‍വരാജ് ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍ പെരുങ്കള്ളമാണ്. രാജിക്കുമുമ്പ് ജില്ലാ കമ്മിറ്റിയോഗത്തിലോ ജില്ലാ സെക്രട്ടറിയോടോ മറ്റു നേതാക്കളോടോ ഒരുതരത്തിലുള്ള അഭിപ്രായവ്യത്യാസവും സെല്‍വരാജ് പ്രകടിപ്പിച്ചിട്ടില്ല. സിപിഐ എം വിരുദ്ധപ്രസിദ്ധീകരണത്തിലൂടെ പാര്‍ടിനേതാക്കള്‍ക്കെതിരെ ഉന്നയിച്ച ആക്ഷേപം മറുപടിയര്‍ഹിക്കുന്നില്ല. സംസ്ഥാന കമ്മറ്റി അംഗം ആനാവൂര്‍ നാഗപ്പനെതിരെ സെല്‍വരാജ് നുണപ്രചാരണം നടത്തുകയാണ്. സെല്‍വരാജ് രണ്ടുതവണ പാറശാലയില്‍ മത്സരിച്ചപ്പോഴും തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിന്റെ മുഖ്യചുമതല ആനാവൂര്‍ നാഗപ്പനായിരുന്നു. സെല്‍വരാജിനൊപ്പം പാര്‍ടി അംഗങ്ങളോ അനുഭാവികളോ ഇല്ല. ഇത്തരം വൃത്തികേടുകള്‍ക്കൊപ്പം നില്‍ക്കാന്‍ അന്തസ്സുള്ള ജനവിഭാഗങ്ങളെ കിട്ടില്ല. ധാര്‍മികതയ്ക്കുവേണ്ടി നില്‍ക്കുന്നവരാരും സെല്‍വരാജിനെ പിന്തുണയ്ക്കില്ല. പാര്‍ടി സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധിയാക്കിയില്ലെന്നാണ് സെല്‍വരാജിന്റെ ആക്ഷേപം. എന്നാല്‍, സെല്‍വരാജ് ഇതുവരെ സംസ്ഥാന സമ്മേളന പ്രതിനിധിയായിരുന്നില്ല. സമ്മേളനസ്വാഗതസംഘത്തിന്റെ ഭാഗമായുള്ള ഭക്ഷണകമ്മിറ്റിയില്‍ സെല്‍വരാജ് ഉണ്ടായിരുന്നു. ഇത് അപമാനമാണെന്നാണ് സെല്‍വരാജ് പറയുന്നത്. അതെങ്ങനെ അപമാനമാകും. ഇതേ കമ്മിറ്റിയില്‍ കോലിയക്കോട് കൃഷ്ണന്‍നായരടക്കമുള്ള നേതാക്കളുമുണ്ടായിരുന്നു എന്നോര്‍ക്കണം.

തനിക്കൊപ്പമുള്ളവരുടെ മെമ്പര്‍ഷിപ് പുതുക്കിയില്ലെന്നാണ് മറ്റൊരു പരാതി. എന്നാല്‍, മെമ്പര്‍ഷിപ് പുതുക്കുന്ന നടപടിക്രം പൂര്‍ത്തിയാകുന്നതിനുമുമ്പേ ഇത്തരം ആക്ഷേപങ്ങള്‍ ഉന്നയിച്ചതിലൂടെ സെല്‍വരാജിന്റെ കാപട്യമാണ് പുറത്തായത്. തന്റെ സാമ്പത്തികബാധ്യതതയെക്കുറിച്ച് പരസ്പരവിരുദ്ധമായി സെല്‍വരാജ് സംസാരിക്കുന്നു. പിഎ പറയുന്നത് 50 ലക്ഷം രൂപയുടെ കടമുണ്ടെന്നും ഇത് തീര്‍ക്കാന്‍ വേറെ വഴിയില്ലെന്നുമാണ്. 18 ലക്ഷം രൂപയുടെ കടമുണ്ടെന്ന് സെല്‍വരാജ് ഒരിക്കല്‍ പറഞ്ഞു. പാര്‍ടി പ്രവര്‍ത്തനം കൊണ്ടുണ്ടായതാണോ. അതല്ല, സ്വകാര്യ ഇടപാടുവഴി വന്നതാണോ ഈ കടമെന്ന് സെല്‍വരാജ് വ്യക്തമാക്കണമെന്ന് കടകംപള്ളി ആവശ്യപ്പെട്ടു. പാര്‍ടി ജില്ലാ കമ്മിറ്റി അംഗം സി കെ ഹരീന്ദ്രനും ഏരിയ കമ്മിറ്റി അംഗം പി കെ രാജ്മോഹനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ് നേതാവിനെ റിട്ടേണിങ് ഓഫീസറാക്കി

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവിനെ റിട്ടേണിങ് ഓഫീസറായി നിയമിച്ചു. ഗ്രാമവികസനവകുപ്പിലെ അസിസ്റ്റന്റ് ഡെവലപ്മെന്റ് കമീഷണര്‍ (പെര്‍ഫോമന്‍സ് ഓഡിറ്റ്) ആണ് നെയ്യാറ്റിന്‍കര മണ്ഡലം റിട്ടേണിങ് ഓഫീസര്‍. ഇപ്പോള്‍ ഈ തസ്തികയിലുള്ള ജി അനിലിനെ ആലപ്പുഴയിലേക്കു മാറ്റി അവിടെനിന്ന് പി വിശ്വനാഥന്‍ചെട്ടിയാരെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നു. തദ്ദേശഭരണവകുപ്പിനു കീഴില്‍ ഗ്രാമവികസനവകുപ്പ് ചുമതല വഹിക്കുന്ന മന്ത്രി കെ സി ജോസഫാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കാന്‍ നിര്‍ദേശിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ട് ഇടപെട്ട് തന്റെ വിശ്വസ്തനായ ജോസഫിനെക്കൊണ്ട് അടിയന്തരസ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിപ്പിക്കുകയായിരുന്നു.
കോണ്‍ഗ്രസ് അനുകൂല സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്‍ (കെജിഒയു) ആലപ്പുഴ ജില്ലാ സെക്രട്ടറിയായ വിശ്വനാഥന്‍ചെട്ടിയാര്‍ മാവേലിക്കര സ്വദേശിയാണ്. കെഎസ്യു തിരുവല്ല താലൂക്ക് സെക്രട്ടറിയായിരുന്നു. പരുമല കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്ന ചെട്ടിയാര്‍ പാരലല്‍ കോളേജ് അധ്യാപകനായിരിക്കെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹിയായും പ്രവര്‍ത്തിച്ചു. നെയ്യാറ്റിന്‍കരയിലെ കുതിരക്കച്ചവടത്തിനെതിരെ വ്യാപകമായി ഉയര്‍ന്ന പ്രതിഷേധം കണക്കിലെടുത്താണ് സ്വതന്ത്ര തെരഞ്ഞെടുപ്പ് തടയാനുള്ള യുഡിഎഫ് നീക്കം. യുഡിഎഫ് അനുകൂലികളായ പരമാവധി ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ചുമതലക്കാരായി മണ്ഡലത്തില്‍ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യപടിയാണ് റിട്ടേണിങ് ഓഫീസറുടെ സ്ഥലംമാറ്റം.

deshabhimani 270312

1 comment:

  1. എല്‍ഡിഎഫിനെയും സിപിഐ എമ്മിനെയും ഒറ്റുകൊടുത്ത ആര്‍ സെല്‍വരാജിന് നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിനായി ജനങ്ങള്‍ തയ്യാറെടുത്തുകഴിഞ്ഞു. ഉപതെരഞ്ഞെടുപ്പ് എത്രയും പെട്ടെന്ന് നടത്തണമെന്നാണ് ഞങ്ങളുടെ ആവശ്യം. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും. ഏവര്‍ക്കും സ്വീകാര്യനായ സ്ഥാനാര്‍ഥിയെയായിരിക്കും നിര്‍ത്തുന്നത്. എല്‍ഡിഎഫ് കാല്‍ലക്ഷം വോട്ടിന് വിജയിക്കുമെന്നും കടകംപള്ളി പറഞ്ഞു.

    ReplyDelete