Saturday, April 13, 2013

ഒരാള്‍ തന്നെ രണ്ടിടത്ത് സാക്ഷി

deshabhimani 130413

രണ്ട് സാക്ഷികള്‍ കൂടി പ്രോസിക്യൂഷനെതിരെ

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ രണ്ട് സാക്ഷികള്‍ കൂടി പ്രോസിക്യൂഷനെതിരെ മൊഴിനല്‍കി. പന്ന്യന്നൂര്‍ തേറമ്പത്തു വീട്ടില്‍ ടി സുമേഷ്, കൂത്തുപറമ്പ് കൈതേരിപ്പാലം സായിറാം ഹൗസില്‍ പ്രജിന്‍ എന്നിവരാണ് പൊലീസ് രേഖപ്പെടുത്തിയ മൊഴികള്‍ ശരിയല്ലെന്ന് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ബോധിപ്പിച്ചത്. ഇതോടെ, 64 പേരെ വിസ്തരിച്ചപ്പോള്‍ പ്രോസിക്യൂഷനെതിരെ മൊഴിനല്‍കിയവരുടെ എണ്ണം 34 ആയി. പൊലീസ് തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന് സുമേഷ് ജഡ്ജി ആര്‍ നാരായണപിഷാരടി മുമ്പാകെ പറഞ്ഞു. കേസിലെ പ്രതി ജിജേഷ്കുമാറിനെ അറിയില്ല. ജിജേഷ്കുമാറിന്റെ വീട്ടുപറമ്പില്‍വടകര ഡിവൈഎസ്പി പരിശോധന നടത്തി ചാരവും ഷര്‍ട്ടിന്റെ രണ്ടു ബട്ടണും അടക്കം എടുത്തുകൊണ്ടുപോകുന്നത് കണ്ടിട്ടില്ല. പൊലീസ് സ്ഥലത്തുവച്ച് തയ്യാറാക്കിയ മഹസറിലാണ് താന്‍ ഒപ്പുവച്ചതെന്ന് പൊലീസിന് മൊഴികൊടുത്തിട്ടില്ല. അപ്രകാരം പൊലീസ് എഴുതിയിട്ടുണ്ടെങ്കില്‍ ശരിയല്ലെന്നും പ്രോസിക്യൂഷന് സാക്ഷി മറുപടി നല്‍കി. പന്ന്യന്നൂരിലുള്ള "നിറം" ക്ലബ്ബില്‍ വച്ചാണ് രേഖയില്‍ പൊലീസ് ഒപ്പിടുവിച്ചത്. അപ്പോള്‍ കടലാസില്‍ മറ്റൊന്നും എഴുതിയിരുന്നില്ലെന്നും സുമേഷ് പ്രതിഭാഗം ക്രോസ് വിസ്താരത്തില്‍ വ്യക്തമാക്കി.

കേസിലെ പ്രതി എം സി അനൂപിനെയുമായി 2012 ജൂണ്‍ 24ന് പൊലീസ് ബംഗളൂരുവില്‍ പരിശോധനയ്ക്ക് വന്നതായി അറിയില്ലെന്ന് കൂത്തുപറമ്പ് വട്ടപ്പാറ സായിറാം ഹൗസില്‍ പ്രജിന്‍ മൊഴി നല്‍കി. താന്‍ ബംഗളൂരുവില്‍ ബേക്കറിയില്‍ ജോലി ചെയ്യുകയാണെന്ന പ്രോസിക്യൂഷന്‍ ആരോപണം തെറ്റാണ്. പ്രതി അനൂപ് കാണിച്ചുകൊടുത്തപ്രകാരം ബംഗളൂരു അക്ഷയ്നഗറിലെ ഗംഗാധര്‍ കോംപ്ലക്സിലെ മൂന്നാം നമ്പര്‍ മുറി പൊലീസ് പരിശോധിക്കുന്നത് കണ്ടെന്നും ഇതുസംബന്ധിച്ച മഹസറില്‍ ഒപ്പിടുന്നത് കണ്ടെന്നും നേരത്തെ മൊഴിനല്‍കിയിട്ടില്ല. താന്‍ പൊലീസ് രേഖയില്‍ ഒപ്പിട്ടത് കൂത്തുപറമ്പിലെ അച്ഛന്റെ കടയില്‍ വച്ചാണെന്ന് പ്രതിഭാഗം വിസ്താരത്തില്‍ സാക്ഷി പ്രജിന്‍ വ്യക്തമാക്കി. കടയില്‍ വന്ന് പൊലീസ് ഒപ്പിടാന്‍ പറയുകയായിരുന്നു. എന്താണ് എഴുതിയതെന്ന് പൊലീസ് വായിച്ചുകേള്‍പ്പിച്ചിട്ടില്ലെന്നും പ്രജിന്‍ ബോധിപ്പിച്ചു. പ്രതിഭാഗത്തിനുവേണ്ടി അഡ്വക്കറ്റുമാരായ കെ വിശ്വന്‍, വിനോദ്കുമാര്‍ ചമ്പളോന്‍ എന്നിവരും പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടിയും സാക്ഷികളെ വിസ്തരിച്ചു. കേസ് ഡയറിയിലെ 131 മുതല്‍ 135 വരെയുള്ള സാക്ഷികളെ 16നു വിസ്തരിക്കും.

ഒരാള്‍ തന്നെ രണ്ടിടത്ത് സാക്ഷി

കോഴിക്കോട്: ചന്ദ്രശേഖരന്‍ കേസ് സാക്ഷിപ്പട്ടികയില്‍ ഒരാള്‍തന്നെ രണ്ടിടത്ത്. സാക്ഷിയായ പ്രജിനെ വെള്ളിയാഴ്ച വിസ്തരിക്കുന്നതിനു തൊട്ടുമുമ്പാണ് പ്രോസിക്യൂഷന്റെ പിടിപ്പുകേട് തുറന്നുകാട്ടപ്പെട്ടത്. കേസ് ഡയറിയിലുള്ള 112-ാം സാക്ഷി പ്രജിന്‍ തന്നെയാണ് 129-ാം സാക്ഷിയായി മറ്റൊരു വിലാസത്തില്‍ കാണുന്നതെന്ന് ജഡ്ജി ആര്‍ നാരായണപിഷാരടി പ്രോസിക്യൂഷന്റെ ശ്രദ്ധയില്‍പ്പെടുത്തി. 51-ാംപ്രതി ഷിംജിത്തിനെ ബന്ധിപ്പിച്ചാണ് പ്രജിനെ 129-ാം സാക്ഷിയാക്കിയത്. രണ്ടാമതൊരിക്കല്‍ക്കൂടി ഈ സാക്ഷിയെ വിളിച്ചുവരുത്താനാകില്ലെന്നും വിസ്താരം വേണമെങ്കില്‍ ഇപ്പോള്‍ നടത്തണമെന്നും ജഡ്ജി അഭിപ്രായപ്പെട്ടു. എന്നാല്‍, ഷിംജിത്തിനെ ബന്ധിപ്പിച്ച് സാക്ഷിയെ വിസ്തരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

കേസിലെ ഒന്നാംപ്രതി എം സി അനൂപിന് ബംഗളൂരുവില്‍ ഒളിവില്‍ കഴിയാന്‍ താമസമൊരുക്കിയെന്നും ഇതുസംബന്ധിച്ച പരിശോധനയ്ക്ക് പൊലീസ് ബംഗളൂരുവില്‍ പോയത് കണ്ടെന്നും സ്ഥാപിക്കാനാണ് പ്രജിനെ 112-ാം സാക്ഷിയാക്കിയത്. ബംഗളൂരുവില്‍ ഒളിവില്‍ താമസിക്കാന്‍ കൂട്ടുനിന്നവരെ പ്രതികളാക്കാതെ, പൊലീസെത്തിയത് കണ്ടെന്ന പേരില്‍ സാക്ഷിയെ വിസ്തരിക്കുന്നതിലെ അനൗചിത്യം ജഡ്ജി പ്രോസിക്യൂഷന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഒളിവില്‍ പാര്‍പ്പിച്ചതു സംബന്ധിച്ച (ഹാര്‍ബറിങ്) കുറ്റത്തെക്കുറിച്ച് അറിയാന്‍ ഐപിസി വായിച്ചുനോക്കണമെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടിയെ കോടതി ഉപദേശിക്കുകയും ചെയ്തു. വെള്ളിയാഴ്ച ഏഴു സാക്ഷികളെ വിസ്തരിക്കാനാണ് നിശ്ചയിച്ചത്. രണ്ടുപേരെയേ വിസ്തരിക്കുന്നുള്ളൂവെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ഹൈക്കോടതി വിചാരണ സ്റ്റേ ചെയ്ത 14 പ്രതികളുമായി ബന്ധപ്പെട്ട സാക്ഷികളാണ് മറ്റുള്ളവര്‍. ഇത് ആദ്യമേ പറഞ്ഞാല്‍ മതിയായിരുന്നെന്നും വെറുതെ സാക്ഷികളെ വിളിച്ചുവരുത്തുന്നത് ഒഴിവാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

No comments:

Post a Comment