Sunday, April 28, 2013

നാറാത്ത് ആയുധപരിശീലനം: എന്‍ഐഎ ഏറ്റെടുക്കുന്നു


നാറാത്ത് ആയുധപരിശീലന കേസ് എന്‍ഐഎ ഏറ്റെടുക്കുന്നു. ആയുധപരിശീലനത്തിനിടെ നാറാത്ത് പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ബംഗളൂരു സ്ഫോടനവുമായി ബന്ധവും തെളിഞ്ഞതോടെയാണ് അന്വേഷണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കേരളം കത്തയച്ചത്. ഞായറാഴ്ച കര്‍ണാടകത്തില്‍ നിന്നെത്തിയ ഭീകരവിരുദ്ധസേന കണ്ണൂരിലെത്തി. നാറാത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രത്തില്‍ സേന വിശദമായ തെരച്ചില്‍ നടത്തി. നാലംഗ സംഘം രാവിലെ കണ്ണൂരിലെത്തി. ഡിവൈഎസ്പി സുകുമാരനുമായി ചര്‍ച്ച നടത്തിയശേഷമാണ് ഇവര്‍ നാറാത്ത് എത്തിയത്. പരിശോധന സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിടുന്നില്ല.

കേസിലെ മുഖ്യപ്രതികളായ പി വി അസീസ്, പി സി ഫഹദ് തുടങ്ങിയവര്‍ ബംഗളൂരു സ്ഫോടനവുമായി നേരിട്ട് ബന്ധപ്പെട്ടതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കര്‍ണാടകം ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നറിയുന്നു. ബന്ധവും ദേശസുരക്ഷയെ ബാധിക്കുന്നതിനാല്‍ കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് പൊലീസ് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിനു പുറമേ സ്ഫോടനവുമായി ഇവര്‍ക്കുള്ള ബന്ധവും പുറത്തു വന്ന സഹാചര്യത്തില്‍ കൂടുതല്‍ അന്വേഷണം കേരള പൊലീസും നടത്തും. നാറാത്തെ ആയുധപരിശീലനകേന്ദ്രത്തില്‍നിന്ന് പിടിയിലായ പ്രതികളില്‍ ചിലരുടെ തീവ്രവാദബന്ധം സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് ഡിജിപി ബാലസുബ്രഹ്മണ്യനാണ് ആഭ്യന്തരവകുപ്പിന് സമര്‍പ്പിച്ചത്. കേസിലെ മുഖ്യപ്രതികളായ പി വി അസീസ്, പി സി ഫഹദ് തുടങ്ങിയവര്‍ക്ക് തമിഴ്നാട്, ആന്ധ്രപ്രദേശ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെയും ഉത്തരേന്ത്യയിലെയും തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വധക്കേസില്‍ പ്രതിയായി വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ കാലത്താണ് വിവിധ സംസ്ഥാനങ്ങളിലെ തീവ്രവാദ സംഘടനകളുമായി അസീസ് ബന്ധപ്പെട്ടത്. ഇയാള്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പരിശീലനം നേടിയതായും സൂചിപ്പിക്കുന്നു. ഹിന്ദുഐക്യവേദി നേതാവായ ഇരിട്ടി പുന്നാട്ടെ അശ്വിനികുമാര്‍ വധക്കേസില്‍ ഒന്നാം പ്രതിയായ അസീസ് സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധപരിശീലകരില്‍ പ്രധാനിയാണ്. പരിശീലനകേന്ദ്രത്തില്‍നിന്ന് ഇറാനിലെ തിരിച്ചറിയല്‍ കാര്‍ഡ് അടക്കം ലഭിച്ച സാഹചര്യത്തില്‍ പ്രതികളുടെ രാജ്യാന്തരബന്ധവും അന്വേഷണവിധേയമാക്കണമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

deshabhimani

No comments:

Post a Comment