Saturday, April 27, 2013

ആര്‍എംപിക്കാരെ ചോദ്യം ചെയ്തു

പിണറായി വധോദ്യമം: രമയെയും പിതാവിനെയും ചോദ്യം ചെയ്തു

കോഴിക്കോട്: സിപിഐ എം സംസ്ഥാന സെക്രട്ടറിയെ അപായപ്പെടുത്താനുള്ള ശ്രമം അന്വേഷിക്കുന്ന പ്രത്യേകസംഘം കെ കെ രമയെയും പിതാവിനെയും ചോദ്യം ചെയ്തു. ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ ജോലി ചെയ്യുന്ന വടകര റൂറല്‍ ബാങ്കിന്റെ പുതുപ്പണം ശാഖയിലും മാധവനെ വീട്ടിലുമാണ് ചോദ്യം ചെയ്തത്. വളയം സ്വദേശിയായ കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെ തോക്കുമായി പിണറായിയില്‍ നിന്നും പിടികൂടിയിരുന്നു. ഇയാള്‍ക്ക് ആര്‍എംപിയുമായി ബന്ധം തെളിഞ്ഞ സാഹചര്യത്തിലാണ് അന്വേഷണം ആര്‍എംപി പ്രവര്‍ത്തകരിലേക്ക് വ്യാപിപ്പിച്ചത്. ഡിവൈഎസ്പി കെ എന്‍ വിശ്വനാഥനാണ് ഇരുവരെയും ചോദ്യം ചെയ്തത്.

ആര്‍എംപിക്കാരെ ചോദ്യം ചെയ്തു

കണ്ണൂര്‍: സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷക സംഘം നാല് ആര്‍എംപി പ്രവര്‍ത്തകരെ ചോദ്യം ചെയ്തു. വധോദ്യമ ഗൂഢാലോചനയില്‍ ആര്‍എംപി നേതൃത്വത്തിനുള്ള പങ്ക് ഇവര്‍ വെളിപ്പെടുത്തിയെന്നാണ് സൂചന. വള്ളിക്കാട്ടെ വിശാല്‍, രാജന്‍ എന്നിവര്‍ ഉള്‍പ്പെടെ നാലുപേരെയാണ് ചോദ്യം ചെയ്തത്. വിശാലും രാജനും ഏപ്രില്‍ 14ന് സിപിഐ എം ഓഫീസുകള്‍ തകര്‍ത്ത കേസില്‍ അറസ്റ്റിലായവരാണ്. രാജനും വിശാലുമായി അടുപ്പമുള്ളവരാണ് മറ്റ് രണ്ടുപേര്‍. കഴിഞ്ഞ മൂന്നു മാസമായി രാജനെയും വിശാലിനെയും ഇവര്‍ ഫോണില്‍ നിരന്തരം ബന്ധപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. പിണറായിയെ വധിക്കാന്‍ തോക്കുമായെത്തിയ കുഞ്ഞികൃഷ്ണ്‍ നമ്പ്യാരുമായി വിശാലിന് ബന്ധമുണ്ടെന്ന് ഇയാളുടെ ബന്ധുക്കളാണ് അന്വേഷകസംഘത്തെ അറിയിച്ചത്. ആര്‍എംപി നേതാക്കളുമായി കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ ബന്ധപ്പെട്ടത് വിശാലും രാജനും വഴിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ആര്‍എംപിക്കാരെ കൂടാതെ ഓര്‍ക്കാട്ടേരി, വളയം, ഉള്ള്യേരി എന്നിവിടങ്ങളിലെ 13 പേരെ വ്യാഴാഴ്ച അന്വേഷകസംഘം ചോദ്യം ചെയ്തു. കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടെ മകന്‍ പ്രകാശനെ വീണ്ടും ചോദ്യം ചെയ്തു. ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍എംപി നേതാക്കളെ അടുത്തുതന്നെ ചോദ്യംചെയ്തേക്കും. ക്രൈംബ്രാഞ്ച് എസ്പി ബി അശോകന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം ഒഞ്ചിയം, വടകര മേഖല കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.

deshabhimani

No comments:

Post a Comment