Friday, September 6, 2013

അതിവേഗം ബഹുദൂരം" ദേശീയ ഗെയിംസിനെ പടിക്കുപുറത്താക്കുമോ?

കേരള കായികചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവെന്നു വാഴ്ത്തപ്പെടുന്ന 35-ാമത് ദേശീയ ഗെയിംസിന്റെ സംഘാടനത്തിലും മുന്നൊരുക്കത്തിലും കേരളം എത്രത്തോളം മുന്നോട്ടുപോകുന്നു? സര്‍ക്കാരിന്റെ "അതിവേഗം ബഹുദൂരം" എന്ന മുദ്രാവാക്യം ദേശീയ ഗെയിംസ് സംഘാടനത്തിന്റെ എല്ലാതലത്തിലും അതിവേഗം ബഹുദൂരം പിന്നില്‍ത്തന്നെ. തിരുവനന്തപുരംമുതല്‍ കണ്ണൂര്‍വരെയുള്ള ജില്ലകളില്‍ പല വേദികളിലായി 2014 ഫെബ്രുവരിയില്‍ നടത്താന്‍ നിശ്ചയിച്ച ദേശീയ ഗെയിംസിന് കഷ്ടിച്ച് അഞ്ചുമാസംപോലും ബാക്കിയില്ലെന്നിരിക്കെ ഒരു വേദിയും പൂര്‍ണമായ നിലയില്‍ സജ്ജമാക്കിയെന്ന് മുന്‍ ഡിജിപികൂടിയായ ജേക്കബ് പുന്നൂസ് അധ്യക്ഷനായ സംഘാടക സമിതിക്ക് അവകാശപ്പെടാനാകില്ല.
 
ദേശീയ ഗെയിംസ് നടത്തുന്നത് ഫെബ്രുവരിയിലാണെന്ന് കേരളം തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ അനുമതി ആയിട്ടില്ലെന്ന ന്യായമാണ് സംഘാടകര്‍ക്കുള്ളത്. അതേസമയം, അഴിമതിക്കാരെത്തന്നെ കസേരയിലിരുത്തി മുന്നോട്ടുപോകാന്‍ ഭരണഘടനാ ദേഭഗതിചെയ്ത ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ സസ്പെന്‍ഷന്‍ സംബന്ധിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കൗണ്‍സിലിന്റെ തീരുമാനം എന്തായിരിക്കുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്. അങ്ങനെ ഐഒഎയുടെ അനുമതി വൈകുമെന്നതിനാല്‍ ഗെയിംസ് തീയതി ഇനിയും നീട്ടിവയ്ക്കാമെന്ന കണക്കുകൂട്ടലോടെ ബന്ധപ്പെട്ടവര്‍ തങ്ങളുടെ സംഘാടന ദൗര്‍ബല്യങ്ങളും പിടിപ്പുകേടും മറയ്ക്കാനുള്ള ശ്രമത്തിലാണ്. 2008ലാണ് കേരളത്തില്‍ ദേശീയ ഗെയിംസ് നടത്തുമെന്ന പ്രഖ്യാപനം ഉണ്ടായത്. 2010 മേയില്‍ ഗെയിംസ് നടത്താനായിരുന്നു തീരുമാനം. എന്നാല്‍ 2007ല്‍ നടക്കേണ്ട റാഞ്ചി ഗെയിംസ് നീണ്ടുപോയി 2011ലാണ് യാഥാര്‍ഥ്യമായത്.

അതോടെ കേരളത്തിന്റെ ഊഴം 2012ലായി. അത് പിന്നെയും നീട്ടിയാണ് 2014 ഫെബ്രുവരിയില്‍ എത്തിനില്‍ക്കുന്നത്. 2008ല്‍ ചെലവു കണക്കാക്കിയത് 220 കോടി രൂപയാണ്. എന്നാല്‍ പുതിയ കണക്കുകൂട്ടല്‍ അനുസരിച്ച് 637 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. 23 സ്റ്റേഡിയങ്ങള്‍ പുനരുദ്ധരിക്കാന്‍ 292 കോടി രൂപ, പുതിയ സ്റ്റേഡിയങ്ങള്‍ നിര്‍മിക്കാന്‍ 250 കോടി, ഗെയിംസ് നടത്തിപ്പിനായി 45 കോടി, മാനംകുളത്ത് നിര്‍മിക്കുന്ന ഇളക്കിമാറ്റാന്‍ കഴിയുന്ന ഗെയിംസ് വില്ലേജിനായി 50 കോടി രൂപ എന്നിങ്ങനെയാണ് ചെലവു കണക്കാക്കിയിട്ടുള്ളത്. ഇതില്‍ 336 കോടി രൂപയാണ് സംസ്ഥാനം വഹിക്കുന്നത്. പല വേദികളിലെയും സ്റ്റേഡിയങ്ങളുടെ നിര്‍മാണ നവീകരണ ടെന്‍ഡറില്‍ ക്രമക്കേടു കണ്ടെത്തിയതിനെത്തുടര്‍ന്ന് വീണ്ടും ടെന്‍ഡര്‍ വിളിച്ചു. എന്നാല്‍ റീടെന്‍ഡര്‍ വിളിച്ച് നാളുകള്‍ ഏറെയായിട്ടും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല.

കണ്ണൂര്‍ ടൗണില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ മുണ്ടയാടില്‍ 7500ലേറെ ചതുരശ്രമീറ്റര്‍ വലുപ്പത്തില്‍ ജൂലൈ ആദ്യവാരം പൂര്‍ത്തിയാക്കുമെന്നു പറഞ്ഞ വിവിധോദ്ദേശ്യ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പണി കാല്‍ഭാഗംപോലും ആയിട്ടില്ല. ദേശീയ ഗെയിംസിനെത്തുന്ന കായികതാരങ്ങള്‍ക്ക് താമസിക്കാനുള്ള ഗെയിംസ് വില്ലേജിന്റെ നിര്‍മാണം തുടങ്ങിയിട്ടില്ല. എന്നാല്‍ അതിനു മുമ്പേ ടെന്‍ഡറുകള്‍ സംബന്ധിച്ച വിവാദം ചൂടുപിടിക്കുന്നു.
 
നിര്‍മാണത്തിനു മുന്നോട്ടുവന്ന മൂന്നു കമ്പനികളില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട്ചെയ്ത റിനാക് ഇന്ത്യ, സര്‍ക്കാരിനുവേണ്ടിയുള്ള നിര്‍മാണമായതിനാല്‍ സേവനനികുതി ബാധകമല്ലെന്ന വ്യവസ്ഥ മുന്നോട്ടുവച്ചതാണ് പ്രശ്നമായത്. പുരുഷന്മാരുടെ ഫുട്ബോള്‍ മത്സരങ്ങള്‍ നടക്കേണ്ട കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നു. കേരളത്തിന് ഏറ്റവുമധികം മെഡല്‍നേട്ടമുള്ള കാനോയിങ്, കയാക്കിങ്, വേവിങ് മത്സരങ്ങള്‍ക്കുള്ള വേദി പുന്നമടക്കായലിനു പകരം മറ്റൊരു ഭാഗത്തേക്ക് മാറ്റാനുള്ള നീക്കം അഴിമതി ലക്ഷ്യമിട്ടാണെന്നാരോപിച്ച് ഈ രംഗത്തെ താരങ്ങള്‍തന്നെ മുഖ്യമന്ത്രിക്കും ജേക്കബ് പുന്നൂസിനും സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റിനും പരാതി നല്‍കുന്നിടത്തുവരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍.

അങ്ങനെ മറ്റു മിക്ക വേദികളിലെയും നിര്‍മാണപ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രിയുടെ കൈവശമുള്ള സ്പോര്‍ട്സ് വകുപ്പിന്റെയും ഗെയിംസ് സെക്രട്ടറിയറ്റിന്റെയും സ്പോര്‍ട്സ് കൗണ്‍സിലിന്റെയുമൊക്കെ ഒത്തൊരുമയില്ലായ്മകൊണ്ടും പിടിപ്പുകേടുകൊണ്ടും അനിശ്ചിതത്വത്തിലാണ്. അതായത്, നാലുകൊല്ലം വൈകിയെത്തുന്ന ദേശീയ ഗെയിംസ് സംഘാടനം ഒന്നാംതരം കോമഡിഷോയായി മുന്നേറുകയാണ്. ഫണ്ട് ധാരാളമുണ്ടെന്നു കരുതി തട്ടിപ്പുകാര്‍ സംഘാടകസമിതിയില്‍ പിടിമുറുക്കിയിട്ടുണ്ട്.

എ എന്‍ രവീന്ദ്രദാസ് deshabhimani

No comments:

Post a Comment