Wednesday, March 7, 2012

കെഎസ്യു നേതാവിന് സ്റ്റേഷനില്‍ വിഐപി പരിഗണന

പൊലീസ്- യുഡിഎഫ് ഗുഢാലോചന പുറത്തായി

തേഞ്ഞിപ്പലം: യൂണിവേഴ്സിറ്റിയില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ കെഎസ്യു നേതാവിന് തേഞ്ഞിപ്പലം സ്റ്റേഷനില്‍ വിഐപി പരിഗണന. ഉയര്‍ന്ന പൊലീസ്് ഉദ്യോഗസ്ഥന്‍ വീട് റെയ്ഡ് ചെയ്ത് ചൊവ്വാഴ്ച പുലര്‍ച്ചെ കസ്റ്റഡിയിലെടുത്ത കെഎസ്യു നേതാവ് റിയാസ് മുക്കോളിയെ മണിക്കൂറുകള്‍ക്കകം വിട്ടയച്ചു. ഇ എം എസ് ചെയര്‍ ഓഫീസ് അടച്ചുതകര്‍ത്ത സംഭവത്തില്‍ റിയാസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നല്‍കിയ പരാതി സ്റ്റേഷനില്‍ നില്‍ക്കെയുള്ള തേഞ്ഞിപ്പലം എസ്ഐ നടരാജന്റെ ഈ നടപടി വിവാദമായി. എന്നാല്‍ അറസ്റ്റുചെയ്ത എസ്എഫ്ഐ പ്രവര്‍ത്തകനെ സ്റ്റേഷനില്‍ പീഡിപ്പിച്ച പൊലീസ് ജാമ്യം കിട്ടത്ത വകുപ്പില്‍ കേസെടുത്ത് റിമാന്‍ഡ് ചെയ്യിച്ചു.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന അക്രമങ്ങളില്‍ 15 കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ നാലുകേസ് പൊതുമുതല്‍ നശിപ്പിച്ചതിന് പിഡിപിപി ആക്ട്് പ്രകാരമാണ് രജിസ്റ്റര്‍ ചെയ്തത്. റിയാസ് മുക്കോളി, ഉമ്മര്‍ ഫാറൂഖ് കാടപ്പടി, ജാഫിര്‍ , മുജീബ്, കിരണ്‍ എന്നീ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലെത്തിയ അമ്പതോളം പ്രവര്‍ത്തകരാണ് കഴിഞ്ഞദിവസം എംപ്ലോയീസ് യൂണിയന്‍ ഓഫീസും ഇ എം എസ് ചെയറും അക്രമിച്ചത്. ഇ എം എസ് ചെയറില്‍ നിര്‍ത്തിയ കാര്‍ തല്ലിതകര്‍ത്തതും ഇവരാണ്. ഇവര്‍ക്കെതിരെ എംപ്ലോയീസ് യൂണിയന്‍ ഭാരവാഹികളും ഇ എം എസ് ചെയര്‍ അധികൃതരും പരാതി നല്‍കിയിട്ടും പൊലീസ് നിഷ്ക്രിയത്വം പാലിക്കുകയാണ്. കെഎസ്യു പ്രവര്‍ത്തകരെ പേരിന് പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി വിട്ടയച്ച പൊലീസ് എസ്എഫ്ഐ തിരൂരങ്ങാടി ഏരിയാ സെക്രട്ടറി കെ അഖിലിനെ റിമാന്‍ഡ് ചെയ്തു. തേഞ്ഞിപ്പലം എസ്ഐ നടരാജന്റെ ഏകാപക്ഷീയമായ ഈ നടപടി രാഷ്ട്രീയപ്രേരിതമാണ്. സ്റ്റേഷനിലെ ചില കോണ്‍ഗ്രസ് കുപ്പായമിട്ട പൊലീസുകാരും അഖിലിനെ കുടുക്കാന്‍ കൂട്ടുനിന്നു.

അക്രമങ്ങളുമായി ബന്ധപ്പെട്ട് പതിനഞ്ചോളം കേസുകളില്‍ 300ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ വ്യാപക അക്രമം നടത്തിയ യൂത്ത്ലീഗ്, യൂത്ത് കോണ്‍ഗ്രസ്, എംഎസ്എഫ്, കെഎസ്യു പ്രവര്‍ത്തകരെ ഒഴിവാക്കി സിപിഐ എം, എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വേട്ടയാടുകയാണ് പൊലീസ്. യുഡിഎഫ് നേതൃത്വത്തിന്റെ നിര്‍ദേശാനുസരണമാണ് പൊലീസ് നടപടിയെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നേരത്തെ കൊളത്തൂര്‍ സ്റ്റേഷനില്‍ എസ്ഐ ആയിരുന്ന നടരാജനെതിരെ പ്രവര്‍ത്തകനെ മര്‍ദിച്ചെന്ന് കാട്ടി ലീഗ് ഉന്നതതലത്തില്‍ പരാതി നല്‍കിയിരുന്നു. വിരമിക്കാന്‍ ഏതാനും ദിവസംമാത്രം ബാക്കിനില്‍ക്കെ ലീഗ് നേതൃത്വത്തെ പ്രീണിപ്പിക്കാനാണ് എസ്ഐ നടരാജന്‍ എസ്എഫ്ഐ, സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ തിരിഞ്ഞത്.

രാഷ്ട്രീയ മുതലെടുപ്പിന് യുഡിഎഫ് ഗൂഢ നീക്കം

തേഞ്ഞിപ്പലം : സര്‍വകലാശാലാ എന്‍ജിനിയറിങ് കോളേജിലുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തിന്റെ മറവില്‍ രാഷ്ട്രീയ മുതലെടുപ്പിന് യുഡിഎഫ് നീക്കം. ഇ എം എസ് ചെയറിനും എംപ്ലോയീസ് യൂണിയന്‍ ഓഫീസിനും നേരെ അക്രമം നടത്തി കാര്‍ തല്ലിത്തകര്‍ത്തത് യൂത്ത് കോണ്‍ഗ്രസ് - കെഎസ്യു സംഘമായിരുന്നു. കോളേജ് ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി പുസ്തകങ്ങളും കംപ്യൂട്ടറും തീയിട്ടത് എംഎസ്എഫ് - ലീഗ് പ്രവര്‍ത്തകരുമാണ്. എന്നിട്ടും ഇതിന്റെ പേരില്‍ സിപിഐ എം - എസ്എഫ്ഐ പ്രവര്‍ത്തകരെ അക്രമികളാക്കി ചിത്രീകരിച്ച് ഇവരുടെ പേരില്‍ കേസെടുത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് യുഡിഎഫും നോമിനേറ്റഡ് സിന്‍ഡിക്കേറ്റും ശ്രമിച്ചത്.
സര്‍വകലാശാലാ അധികൃതരും യുഡിഎഫ് നേതൃത്വവും ചേര്‍ന്ന് നടത്തുന്ന ഒത്തുകളിയുടെ ഭാഗമാണ് ഇ എം എസ് ചെയറിന് നേരെയുണ്ടായ അക്രമം. ഇതിന് വ്യക്തമായ തെളിവുണ്ട്. ഇ എം എസ് ചെയറിന് സമീപമുള്ള ഇസ്ലാമിക് ചെയറിനും ഗാന്ധിയന്‍ ചെയറിനും ഒരു പോറലുമേറ്റില്ല. ഇ എം എസ് ചെയറിനുനേരെ മാത്രം അക്രമമുണ്ടായത് യുഡിഎഫ് ഗൂഢാലോചനയാണ് വ്യക്തമാക്കുന്നത്. ഇ എം എസ് ചെയറിന്റെ എല്ലാ ജനല്‍ച്ചില്ലുകളും വാതിലുകളും വാട്ടര്‍ പൈപ്പുകളും അക്രമത്തില്‍ തകര്‍ന്നിട്ടുണ്ട്. പ്രശ്നം പരിഹരിക്കാന്‍ ഇടപെടാത്ത സര്‍വകലാശാലാ ഭരണാധികാരികളുടെയും യുഡിഎഫ് സിന്‍ഡിക്കേറ്റിന്റെയും പിടിപ്പുകേടാണ് കുഴപ്പങ്ങള്‍ക്ക് ഇടയാക്കുന്നതെന്ന് എംപ്ലോയീസ് യൂണിയന്‍ ആരോപിച്ചു.

എസ്എഫ്ഐ പ്രതിഷേധിച്ചു

യുഡിഎഫ് അക്രമത്തില്‍ എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. യുഡിഎഫുകാരെ സംരക്ഷിക്കുന്ന പൊലീസ് എസ്എഫ്ഐ- സിപിഐ എം പ്രവര്‍ത്തകരെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു. അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ മുഴുവന്‍ വിദ്യാര്‍ഥികളെയും അണിനിരത്തി ചെറുക്കുമെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.


എസ്ഐയെ സസ്പെന്‍ഡ് ചെയ്യണം

തിരൂരങ്ങാടി: യൂണിവേഴ്സിറ്റിയില്‍ കോണ്‍ഗ്രസ്- ലീഗ് അഴിഞ്ഞാട്ടത്തിന് ചൂട്ടുപിടിക്കുന്ന എസ്ഐ നടരാജനെ സസ്പെന്‍ഡ്്ചെയ്യണമെന്ന് സിപിഐ എം തിരൂരങ്ങാടി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ദിവസങ്ങളായി സര്‍വകലാശാലയില്‍ താണ്ഡവമാടുന്ന ലീഗ്- കോണ്‍ഗ്രസ് ക്രിമിനലുകളെ സംരക്ഷിക്കാന്‍ കരാറെടുത്ത എസ്ഐ പൊലീസ് സേനക്ക് അപമാനമാണ്. സര്‍വകലാശാലാ എന്‍ജിനിയറിങ് കോളേജിലടക്കം പൊതുമുതല്‍ നശിപ്പിക്കാന്‍ ഒത്താശ ചെയ്യുകയാണ്. എസ്ഐക്കെതിരെ കര്‍ശന നടപടിവേണം. സിപിഐ എം ആവശ്യപ്പെട്ടു.

deshabhimani 070312

1 comment:

  1. യൂണിവേഴ്സിറ്റിയില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ കെഎസ്യു നേതാവിന് തേഞ്ഞിപ്പലം സ്റ്റേഷനില്‍ വിഐപി പരിഗണന. ഉയര്‍ന്ന പൊലീസ്് ഉദ്യോഗസ്ഥന്‍ വീട് റെയ്ഡ് ചെയ്ത് ചൊവ്വാഴ്ച പുലര്‍ച്ചെ കസ്റ്റഡിയിലെടുത്ത കെഎസ്യു നേതാവ് റിയാസ് മുക്കോളിയെ മണിക്കൂറുകള്‍ക്കകം വിട്ടയച്ചു. ഇ എം എസ് ചെയര്‍ ഓഫീസ് അടച്ചുതകര്‍ത്ത സംഭവത്തില്‍ റിയാസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നല്‍കിയ പരാതി സ്റ്റേഷനില്‍ നില്‍ക്കെയുള്ള തേഞ്ഞിപ്പലം എസ്ഐ നടരാജന്റെ ഈ നടപടി വിവാദമായി. എന്നാല്‍ അറസ്റ്റുചെയ്ത എസ്എഫ്ഐ പ്രവര്‍ത്തകനെ സ്റ്റേഷനില്‍ പീഡിപ്പിച്ച പൊലീസ് ജാമ്യം കിട്ടത്ത വകുപ്പില്‍ കേസെടുത്ത് റിമാന്‍ഡ് ചെയ്യിച്ചു.

    ReplyDelete