Wednesday, March 7, 2012

ഭരണസ്വാധീനത്തിന്റെ മറവില്‍ റോഡുകൈയേറി ഐഎന്‍ടിയുസി ഓഫീസ് നിര്‍മിക്കുന്നു

ചെറുതോണി: ഭരണസ്വാധീനത്തിന്റെ പിന്‍ബലത്തില്‍ റോഡുകൈയേറി ഐഎന്‍ടിയുസി ഓഫീസ് നിര്‍മിക്കുന്നു. ചെറുതോണി ടൗണിന്റെ പ്രധാന ഭാഗത്ത് ബസ്സ്റ്റാന്‍ഡിനോട് ചേര്‍ന്ന സ്ഥലമാണ് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ കയ്യേറിയിട്ടുള്ളത്. ഡിസിസി ജനറല്‍ സെക്രട്ടറി പ്രസിഡന്റായുള്ള ഐഎന്‍ടിയുസി യൂണിയന്‍ ഓഫീസ് വലുതാക്കി പണിയാനാണ് കൈയേറ്റം. വാഴത്തോപ്പ് പഞ്ചായത്തിന്റെയും ജില്ലാപഞ്ചായത്തിന്റെയും ടൗണ്‍ വികസന മാസ്റ്റര്‍പ്ലാനില്‍ ടാക്സി സ്റ്റാന്‍ഡിലേക്കുള്ള റോഡാണ് ഈ ഭാഗം. മുമ്പ് ഇടുക്കി വികസന അതോറിറ്റി പ്രത്യേകം തയ്യാറാക്കിയിരുന്ന പ്ലാനില്‍ സ്റ്റാന്‍ഡിലേക്കുള്ള വഴിയായ സ്കെച്ചും പ്ലാനും തയ്യാറാക്കിയ സ്ഥലമാണ് കൈയേറിയിട്ടുള്ളത്. തിങ്കളാഴ്ച രാത്രി കൈയേറിയ സ്ഥലത്ത് എട്ട് തൂണുകള്‍ കോണ്‍ക്രീറ്റിട്ട് ഉറപ്പിച്ചുകഴിഞ്ഞു. പഞ്ചായത്തോ പൊലീസോ യാതൊരു നടപടിയും സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. കോണ്‍ക്രീറ്റ് ചെയ്തുറപ്പിച്ച കാലുകളില്‍ താല്‍ക്കാലികമായി ഷീറ്റുകള്‍ മേഞ്ഞ് ഐഎന്‍ടിയുസി ഓഫീസ് മുറിയായി ഉപയോഗിക്കാനും പിന്നീട് കോണ്‍ക്രീറ്റ് ചെയ്യാനുമാണ് പദ്ധതി. ടാക്സി സ്റ്റാന്‍ഡിലേക്കുള്ള റോഡ് കൈയേറുന്നതിനെതിരെ ടാക്സി ഡ്രൈവേഴ്സ് യൂണിയന്‍ രംഗത്തുവന്നിട്ടുണ്ട്. കെട്ടിടം നിര്‍മിച്ചാല്‍ പൊളിച്ചുകളയുമെന്ന് ഡ്രൈവേഴ്സ് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തില്‍ കൈയേറി നിര്‍മിച്ചതാണ് ഐഎന്‍ടിയുസി ഓഫീസ് കെട്ടിടം. പത്തുസെന്റോളം സ്ഥലം വരും ഇത്. അന്ന് വ്യാപകമായ പ്രതിഷേധമുയര്‍ന്നെങ്കിലും ഭരണത്തിന്റെ അഹങ്കാരത്തില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കിയാണ് പണിതത്. ആദ്യം ചെറിയ ഒരുമുറി മാത്രമെടുത്ത ഓഫീസ് ഇപ്പോള്‍ 1200 സ്ക്വയര്‍ഫീറ്റ് ചുറ്റളവ് വരുന്ന വലിയ കെട്ടിടമാണ്. ഐഎന്‍ടിയുസി ഓഫീസിനുപുറമെ വീക്ഷണം ഓഫീസും കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം കമ്മിറ്റി ഓഫീസും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. എ ഗ്രൂപ്പിന്റെ ഓഫീസായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഐ ഗ്രൂപ്പുകാര്‍ക്ക് ഇവിടെ കാര്യമായ പ്രവേശനമില്ല. ജില്ലാ ആസ്ഥാനത്ത് നടക്കുന്ന പകല്‍ക്കൊള്ളയ്ക്ക് റവന്യൂ-പഞ്ചായത്ത് ഉദ്യാഗസ്ഥര്‍ കൂട്ടുനില്‍ക്കുകയാണ്. പാവങ്ങള്‍ക്കുമേല്‍ നിയമത്തിന്റെ ബുള്‍ഡോസര്‍ ഉരുട്ടാന്‍ നിര്‍ദ്ദേശം നല്‍കിയ റവന്യൂമന്ത്രിയും തന്റെ ഗ്രൂപ്പുകാരന്റെ കൈയേറ്റത്തിന് ഒത്താശപാടുകയാണ്.

deshabhimani 070312

2 comments:

  1. ഭരണസ്വാധീനത്തിന്റെ പിന്‍ബലത്തില്‍ റോഡുകൈയേറി ഐഎന്‍ടിയുസി ഓഫീസ് നിര്‍മിക്കുന്നു. ചെറുതോണി ടൗണിന്റെ പ്രധാന ഭാഗത്ത് ബസ്സ്റ്റാന്‍ഡിനോട് ചേര്‍ന്ന സ്ഥലമാണ് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ കയ്യേറിയിട്ടുള്ളത്. ഡിസിസി ജനറല്‍ സെക്രട്ടറി പ്രസിഡന്റായുള്ള ഐഎന്‍ടിയുസി യൂണിയന്‍ ഓഫീസ് വലുതാക്കി പണിയാനാണ് കൈയേറ്റം. വാഴത്തോപ്പ് പഞ്ചായത്തിന്റെയും ജില്ലാപഞ്ചായത്തിന്റെയും ടൗണ്‍ വികസന മാസ്റ്റര്‍പ്ലാനില്‍ ടാക്സി സ്റ്റാന്‍ഡിലേക്കുള്ള റോഡാണ് ഈ ഭാഗം.

    ReplyDelete
  2. ചെറുതോണി ടൗണില്‍ ഐഎന്‍ടിയുസി ഓഫീസ് നിര്‍മിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൈയേറിയത് സര്‍ക്കാര്‍ ഭൂമി തന്നെയെന്ന് ജില്ലാപഞ്ചായത്ത്. കൈയേറിയ സ്ഥലം ടാക്സി സ്റ്റാന്‍ഡിലേക്കുള്ള വഴിയാണെന്നും കൈയേറ്റം ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ചെറുതോണിയിലെ ഡ്രൈവേഴ്സ് യൂണിയന്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. കൈയേറ്റത്തിനെതിരെ നാട്ടുകാര്‍ക്കിടയിലും വ്യാപകമായ പ്രതിഷേധമുണ്ടായി. സിപിഐ എം നേതൃത്വത്തില്‍ കൈയേറ്റ ഭൂമിയിലേക്ക് മാര്‍ച്ചും നടത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലത്തിന്റെ രേഖകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജൂനിയന്‍ സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിരുന്നു. ജൂനിയര്‍ സൂപ്രണ്ട് അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ പഞ്ചായത്തിന് നല്‍കി. ഈ സ്ഥലം പൂര്‍ണമായും ജില്ലാ പഞ്ചായത്തിന്റേതാണെന്നും കൈയേറ്റമാണ് നടന്നിട്ടുള്ളതെന്നുമാണ് റിപ്പോര്‍ട്ടിലുള്ളതെന്നും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ദേശാഭിമാനിയോട് പറഞ്ഞു. മാര്‍ച്ച് 13ന് ചേര്‍ന്ന ജില്ലാ പഞ്ചായത്ത് ഈ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനും സര്‍ക്കാരിന് കൈമാറാനും തീരുമാനിച്ചു. കൈയേറ്റവുമായി ബന്ധപ്പെട്ട് അടുത്തിടെ ലഭിച്ച പരാതിയിന്‍മേല്‍ നടപടിയെടുക്കാന്‍ തീരുമാനിച്ചതായാണ് സെക്രട്ടറി വ്യക്തമാക്കിയത്. ഐഎന്‍ടിയുസി ഓഫീസിന് ഇപ്പോഴുള്ള കെട്ടിടത്തിനെതിരെ കേസെടുത്ത് നിലവില്‍ അന്വേഷണം നടന്നുവരുന്നതിനാല്‍ വീണ്ടും കേസെടുക്കേണ്ടതില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാല്‍ കൈയേറ്റം ഒഴിപ്പിക്കുന്ന കാര്യത്തില്‍ ജില്ലാ പഞ്ചായത്ത് വിമുഖത തുടരുകയാണ്. കൈയേറ്റമാണെന്നുള്ള റിപ്പോര്‍ട്ട് ഗവണ്‍മെന്റിന് കൈമാറി തലയൂരാനാണ് ജില്ലാ പഞ്ചായത്തും കോണ്‍ഗ്രസും ശ്രമിക്കുന്നത്.

    ReplyDelete