Saturday, September 7, 2013

സ. ചടയന്‍ ദിനം സമുചിതമായി ആചരിക്കുക: സിപിഐ എം

സ. ചടയന്‍ ഗോവിന്ദന്റെ ചരമദിനം 9നു സമുചിതമായി ആചരിക്കാന്‍ മുഴുവന്‍ പാര്‍ടി ഘടകങ്ങളോടും സഖാക്കളോടും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. ചടയന്‍ ഗോവിന്ദന്‍ അന്തരിച്ചിട്ട് 15 വര്‍ഷം തികയുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് സഖാവ് നമ്മെ വിട്ടുപിരിഞ്ഞത്. നാട് അതീവഗൗരവതരമായ പ്രശ്നങ്ങള്‍ നേരിട്ട ഘട്ടത്തിലുണ്ടായ വേര്‍പാട് അപരിഹാര്യമായ നഷ്ടമാണുണ്ടാക്കിയത്. എല്ലാവിധ വ്യതിയാനങ്ങള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടി പാര്‍ടിയെയും വര്‍ഗപ്രസ്ഥാനങ്ങളെയും മുന്നോട്ടുനയിക്കാനാണ് ചടയന്‍ ജീവിതത്തിലുടനീളം പരിശ്രമിച്ചത്. സഖാവ് കാട്ടിത്തന്ന ഈ മാതൃക പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടുപോകുന്നതിന് നമുക്ക് കരുത്തുപകരും.

ആഗോളവല്‍ക്കരണനയങ്ങള്‍ ശക്തമായി നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയം രാജ്യത്തിന്റെ സമ്പദ്ഘടനയെ തകിടംമറിക്കുന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. അതിന്റെ ഉത്തമ ഉദാഹരണമാണ് രൂപയുടെ തകര്‍ച്ച. കേന്ദ്രസര്‍ക്കാര്‍ തുടരുന്ന തെറ്റായ സാമ്പത്തിക നയങ്ങള്‍ തിരുത്തി മാത്രമേ ഈ പ്രശ്നം പരിഹരിക്കാനാകൂ. എന്നാല്‍, അത്തരം നയങ്ങളില്‍നിന്ന് പിന്നോട്ടു പോകാന്‍ കേന്ദ്രം തയ്യാറില്ലെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനങ്ങള്‍ വ്യക്തമാക്കുന്നത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ കേരളം രാജ്യത്തിനാകെ മാതൃകയായിരുന്നു. എന്നാല്‍, ഇന്ത്യയില്‍ വിലക്കയറ്റം ഏറ്റവും രൂക്ഷമായ സംസ്ഥാനമായി ഇന്ന് കേരളം മാറി. ഇതൊരു ആഗോളപ്രതിഭാസമാണെന്നും സര്‍ക്കാരിന് ഇത്തരം കാര്യങ്ങളില്‍ ഒന്നും ചെയ്യാനില്ലെന്നുംവരെ മന്ത്രിമാര്‍ പ്രഖ്യാപിക്കുന്ന ലജ്ജാകരമായ സ്ഥിതിയിലേക്ക് സംസ്ഥാനം എത്തി. കേരളം പോരാട്ടങ്ങളിലൂടെ നേടിയെടുത്ത നേട്ടമെല്ലാം തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമം. സംസ്ഥാനത്ത് ഭരണം നടക്കാത്ത സ്ഥിതിയായി മാറി. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തവും ഇല്ലാതായി. വര്‍ഗീയശക്തികള്‍ പിടിമുറുക്കി. ഇവയെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സംസ്ഥാന സര്‍ക്കാരിന്റേത്.

സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമായിട്ടും കോടതിയുടെ പരാമര്‍ശം നിരവധി തവണ ഉണ്ടായിട്ടും മുഖ്യമന്ത്രിക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമം. ഇത്തരം ഘട്ടങ്ങളില്‍ രാജിവച്ചവരുടെ മാതൃക സ്വീകരിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകുന്നില്ല. ഇതിനെതിരായി ഉയര്‍ന്നുവരുന്ന പ്രക്ഷോഭങ്ങളെ പ്രാകൃതമായ രീതിയില്‍ അടിച്ചമര്‍ത്തുന്നതിനുള്ള പരിശ്രമവും നടത്തുന്നു. കഴക്കൂട്ടത്ത് കരിങ്കൊടി കാണിച്ച പ്രവര്‍ത്തകനു നേരെ പൊലീസ് നടത്തിയ കിരാതമായ ആക്രമണം ഇതിന്റെ ഭാഗമാണ്. കേരളത്തിന്റെ ഉന്നതമായ രാഷ്ട്രീയമൂല്യങ്ങള്‍ സംരക്ഷിക്കാനും ജനങ്ങളുടെ ജീവിതാവശ്യങ്ങള്‍ നേടിയെടുക്കാനും നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ടി നേതൃത്വം നല്‍കുന്ന സന്ദര്‍ഭത്തില്‍ ചടയന്‍ ഗോവിന്ദന്റെ ഓര്‍മകള്‍ കരുത്തേകും. പാര്‍ടി പതാക ഉയര്‍ത്തിയും ഓഫീസുകള്‍ അലങ്കരിച്ചും അനുസ്മരണ സമ്മേളനങ്ങള്‍ ചേര്‍ന്നും ചടയന്‍ദിനം ആചരിക്കാന്‍ സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനം ചെയ്തു.

deshabhimani

No comments:

Post a Comment