Thursday, September 12, 2013

ആദിവാസികള്‍ക്ക് ഓണത്തിന് പുഴുവരിച്ച അരി

ഓണക്കാലത്ത് വയനാട്ടിലെ ആദിവാസികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മറ്റ് കാര്‍ഡുടമകള്‍ക്കും വിതരണം ചെയ്യാനെത്തിച്ചത് പുഴുത്ത അരി. മീനങ്ങാടി എഫ്സിഐ ഗോഡൗണില്‍ എഫ്സിഐ ഗുണനിലവാര അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അളകസ്വാമിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ആയിരം മെട്രിക് ടണ്ണിലധികം ഭക്ഷ്യയോഗ്യമല്ലാത്ത അരി കണ്ടെത്തിയത്. വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായും ബിപിഎല്‍ റേഷന്‍ കാര്‍ഡുടമകള്‍ക്കും സബ്സിഡി കാര്‍ഡുടമകള്‍ക്കും വിതരണം ചെയ്യേണ്ട അരിയാണിത്. 2000 ചാക്കോളം അരിയാണ് പുഴുവരിച്ച നിലയില്‍ ഗോഡൗണില്‍ കെട്ടിക്കിടക്കുന്നത്.

ബുധനാഴ്ച ജില്ലാ സപ്ലെ ഓഫീസര്‍ എ വി ശശിധരക്കുറുപ്പ്, ബത്തേരി താലൂക്ക് സപ്ലൈ ഓഫീസര്‍ ഡേവിഡ്, എഫ്സിഐ ഡിപ്പോ മാനേജര്‍ ജോണ്‍സണ്‍ ജോണ്‍,വിവിധ രാഷ്ട്രീയപാര്‍ടി പ്രതിനിധികളായ പി ടി ഉലഹന്നാന്‍, സജി കാവനാക്കുടി, വി എം വിശ്വനാഥന്‍, സെയ്തലവിഹാജി എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്. പരിശോധിച്ച ഭൂരിഭാഗം ചാക്കുകളിലും പുഴുക്കൂടുണ്ടായിരുന്നു. പുഴുക്കൂട് നീക്കി വൃത്തിയാക്കിയതിനുശേഷം വിതരണം ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം. എന്നാല്‍ നിലവിലുള്ള എല്ലാ ചാക്കുകളും തുറന്ന് അരി മുഴുവനായും വൃത്തിയാക്കുക പ്രായോഗികമാവില്ല. തിങ്കളാഴ്ച കോഴിക്കോട് എഫ്സിഐ ഗോഡൗണില്‍നിന്ന് എത്തിച്ച 140 ലോഡ് അരി ഇറക്കിയ തൊഴിലാളികള്‍ക്ക് ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെതുടര്‍ന്നാണ് സംഭവം വിവാദമായത്. തുടര്‍ന്ന് തൊഴിലാളികള്‍ ലോഡിറക്കുന്നത് നിര്‍ത്തിവെച്ച് നാട്ടുകാരെ വിവരം അറിയിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ജനപ്രതിനിധികളും സ്ഥലത്തെത്തി. പ്രശ്നം രൂക്ഷമായതോടെ 19 ലോഡ് അരി തിരിച്ചയച്ചു. ഇതേതുടര്‍ന്നാണ് എഫ്സിഐയുടെ ക്വാളിറ്റി കണ്‍ട്രോള്‍ ജനറല്‍ മാനേജര്‍ പരിശോധന നടത്തിയത്.

deshabhimani

No comments:

Post a Comment