Monday, September 16, 2013

കൈത്തറിവ്യവസായത്തെ ഇല്ലാതാക്കാന്‍ നീക്കം

കൈത്തറി വ്യവസായം ഇല്ലായ്മ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. കൈത്തറി വ്യവസായത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച 11 അംഗ സമിതിക്ക് നല്‍കിയിട്ടുള്ള പരിഗണനാ വിഷയങ്ങള്‍ കേന്ദ്രത്തിന്റെ ഗൂഢനീക്കം പുറത്തുകൊണ്ടുവരുന്നു. ലക്ഷക്കണക്കിനു കുടുംബങ്ങളുടെ ആശ്രയമായ വ്യവസായത്തെ ഇല്ലാതാക്കാനായി തുടങ്ങിയ ദ്രോഹനടപടികളുടെ തുടര്‍ച്ചയാണ് പഠനസമിതിയും.

പരിഗണനാ വിഷയങ്ങളിലെ എതിര്‍പ്പ് ഒഴിവാക്കാന്‍ കേരളത്തിന് പ്രാതിനിധ്യം നല്‍കാതെയാണ് സമിതി രൂപീകരിച്ചത്. സംഘത്തില്‍ തൊഴിലാളിപ്രതിനിധികള്‍ ആരുമില്ല. കേരളം ഒഴികെയുള്ള എട്ട് സംസ്ഥാനങ്ങളിലെ ടെക്സ്റ്റൈല്‍ ഹാന്‍ഡ്ലൂം ഡയറക്ടര്‍മാരെയാണ് ഉള്‍പ്പെടുത്തിയത്്. തറികളുടെ യന്ത്രവല്‍ക്കരണമാണ് സമിതിയുടെ പഠനവിഷയങ്ങളില്‍ ആദ്യത്തേത്. ഉല്‍പ്പാദനത്തിന്റെ വിവിധ ഘട്ടങ്ങളുടെ യന്ത്രവല്‍ക്കരണമാണ് മറ്റൊരു വിഷയം. ഇതോടെ കൈത്തറി എന്ന പേരുപോലും ഇല്ലാതാകും.

യന്ത്രവല്‍ക്കൃത തുണി ഉല്‍പ്പാദനം മതിയെന്ന നിലപാടിലേക്കാണ് നീക്കം. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന തുണിയുടെ 61.32 ശതമാനം പവര്‍ലൂമില്‍നിന്നാണ്. വന്‍കിട മില്ലുകളുടെ ഭാഗം 3.34 ശതമാനം. 11.28 ശതമാനം കൈത്തറിത്തൊഴിലാളികളാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഏകദേശം, 20 കോടി ജനങ്ങള്‍ ഈ രംഗത്തെ ആശ്രയിച്ച് ജീവിക്കുന്നു. പരുത്തി കയറ്റുമതി തീരുമാനത്തിലൂടെയാണ് കേന്ദ്ര സര്‍ക്കാര്‍ പരമ്പരാഗത കൈത്തറിത്തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടികള്‍ക്ക് തുടക്കമിട്ടത്. പ്രതിവര്‍ഷം ദശലക്ഷക്കണക്കിനുമേല്‍ പരുത്തി കയറ്റുമതിക്ക് ടെക്സ്റ്റൈല്‍ മന്ത്രാലയം അനുമതി നല്‍കുന്നു.

ഊഹക്കച്ചവടക്കാരെയും കുത്തകകളെയും സഹായിക്കാനാണിത്. കയറ്റുമതി വന്‍തോതില്‍ വര്‍ധിപ്പിക്കുന്നത് തദ്ദേശീയരായ കൈത്തറിത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. പൂര്‍ണതകര്‍ച്ചയിലേക്ക് നീങ്ങുന്ന ഇന്ത്യയിലെ വസ്ത്രവ്യാപാരം സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് തൊഴിലാളി സംഘടനകള്‍ നിരന്തരം ആവശ്യപ്പെടുന്നു. നൂല്‍ വിലക്കയറ്റം തടയുക, പരുത്തി സംഭരണവും വിതരണവും സര്‍ക്കാര്‍ ഏറ്റെടുക്കുക, പരുത്തി-നൂല്‍ കയറ്റുമതി നിയന്ത്രിക്കുക, പരുത്തിയുടെ അവധിവ്യാപാരം നിരോധിക്കുക, പരുത്തിപ്പാടങ്ങള്‍ പൂര്‍ണമായും കൃഷിയോഗ്യമാക്കുക, കൈത്തറി സഹകരണ സംഘങ്ങളെ രക്ഷിക്കുന്നതിന് കടം എഴുതിത്തള്ളാന്‍ ആവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെയും ട്രേഡ് യൂണിയന്റെയും ആവശ്യം പരിഗണിക്കുക, കാലാകാലമായി കൈത്തറി ഉല്‍പ്പന്നം വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് നല്‍കിവരുന്ന റിബേറ്റ് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ വച്ചിട്ടുള്ളത്.

കൈത്തറി സംഘങ്ങളുടെ കടം എഴുതിത്തള്ളാന്‍ കേന്ദ്ര ബജറ്റില്‍ 2010ല്‍ പ്രഖ്യാപിച്ച 3884 കോടി രൂപയുടെ ആശ്വാസനടപടി പൂര്‍ത്തിയാക്കിയിട്ടില്ല. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത 785ല്‍ 124 സംഘങ്ങള്‍ക്കു മാത്രമേ സഹായധനം നല്‍കിയിട്ടുള്ളൂ. കൈത്തറി വില്‍പ്പന പ്രോത്സാഹിപ്പിക്കാന്‍ അനുവദിച്ച 10 ശതമാനം റിബേറ്റ് നിര്‍ത്തലാക്കിയത് പുനഃസ്ഥാപിച്ചില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഇന്‍കം സപ്പോര്‍ട്ട് സ്കീം നടപ്പാക്കാന്‍ ജില്ലകള്‍ക്ക് 10 കോടി രൂപ നല്‍കിയിരുന്നു. നൂല്‍ സബ്സിഡി പദ്ധതിയും കൊണ്ടുവന്നു. കൈത്തറി വ്യവസായത്തിന് കൈത്താങ്ങായ ഈ പദ്ധതികളെല്ലാം ഇല്ലാതാക്കി. ഇതിനിടയിലാണ് വ്യവസായംതന്നെ തകര്‍ക്കുന്ന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

deshabhimani

No comments:

Post a Comment