Friday, October 12, 2012

ചെങ്കൊടിയുടെ കരുത്ത്കാട്ടി ചീനംവീട്


കടത്തനാട്ടില്‍ ചെങ്കൊടി താഴ്ത്തികെട്ടുന്നത് കാണാന്‍ കൊതിച്ച മാധ്യമങ്ങള്‍ക്കും വലതുപക്ഷത്തിനും നിരാശ. കള്ളക്കഥകളും ഇടതുപക്ഷ വേട്ടയും വിലപ്പോകില്ലെന്ന് പ്രഖ്യാപിച്ച് ചെങ്കൊടിയുടെ കരുത്ത്കാട്ടിയ വിജയം സമ്മാനിച്ച ചീനംവീട് ഗ്രാമം ആഹ്ലാദത്തിമര്‍പ്പില്‍. വ്യാഴാഴ്ച ഫലം പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജിഷയുടെ വിജയം മാസങ്ങളായി വലതുപക്ഷം മെനഞ്ഞെടുത്ത നുണക്കഥകള്‍ക്കുള്ള തിരിച്ചടിയായി.

 ചന്ദ്രശേഖരന്റെ കൊലപാതകം മറയാക്കി കണ്ണീര്‍ക്കഥകളും രഹസ്യ ലഘുലേഖകളും പ്രചരിപ്പിച്ച് ഇടതുപക്ഷത്തെ തകര്‍ക്കാമെന്നായിരുന്നു ശത്രുവര്‍ഗത്തിന്റെ മനക്കോട്ട. വിജയം ഉറപ്പാണെന്ന് യുഡിഎഫ് കേന്ദ്രങ്ങളുടെ പ്രഖ്യാപനം വിശ്വസിച്ച് സിപിഐ എമ്മിനെ വേട്ടയാടാനുള്ള ആയുധംതേടി സര്‍വസന്നാഹവുമായി എത്തിയ മാധ്യമപടകള്‍ക്കും നിരാശയായി. കടത്തനാടിന്റെ രാഷ്ട്രീയ പ്രബുദ്ധതയാണ് ചീനംവീടിലെ വോട്ടര്‍മാര്‍ പ്രകടിപ്പിച്ചത്.

 യുഡിഎഫില്‍ നിന്ന് വാര്‍ഡ് പിടിച്ചെടുത്ത ആഹ്ലാദത്തിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. രാവിലെ ഫലം പ്രഖ്യാപിച്ചതോടെ വോട്ടെണ്ണല്‍ കേന്ദ്രമായ ടൗണ്‍ഹാള്‍ പരിസരത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നിറഞ്ഞു. സ്ഥാനാര്‍ഥി ജിഷയെ എല്‍ഡിഎഫ് നേതാക്കളും ജനപ്രതിനിധികളും ഹാരാര്‍പ്പണം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരന്‍, ഏരിയാ സെക്രട്ടറി കെ ശ്രീധരന്‍, ജില്ലാ കമ്മിറ്റി അംഗം ടി കെ കുഞ്ഞിരാമന്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ പി പി രഞ്ജിനി, വൈസ് ചെയര്‍മാന്‍ കെ പി ബാലന്‍, തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എ പി മോഹനന്‍, കായക്കണ്ടി വിനോന്‍ എന്നിവര്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുത്തു.

എല്‍ഡിഎഫിന് തിളക്കമാര്‍ന്ന വിജയം

കോഴിക്കോട്: ജില്ലയില്‍ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് സീറ്റിലും ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തിളക്കമാര്‍ന്ന വിജയം. വടകര നഗരസഭയില്‍ യുഡിഎഫിന്റെ വാര്‍ഡ് പിടിച്ചെടുത്ത് ഇടതുപക്ഷവിജയം ശ്രദ്ധേയമായി. മുക്കത്ത് ഭൂരിപക്ഷം വര്‍ധിപ്പിച്ചാണ് തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിന് താമരശേരിയിലെ വാര്‍ഡ് നിലനിര്‍ത്താനേ സാധിച്ചുള്ളു. വടകരയിലെ തോല്‍വിയാണ് ഭരണപക്ഷത്തിന് വലിയ ആഘാതമായത്. വടകരയില്‍ മുന്‍സിപ്പാലിറ്റിയിലെ ചീനംവീട് വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിലെ കെ പി ജിഷ കോണ്‍ഗ്രസ് ഐയിലെ വണ്ണാന്റെവിട പ്രേമിയെ 32 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. ആകെ പോള്‍ ചെയ്ത 926 വോട്ടുകളില്‍ 459 വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിച്ചു. യുഡിഎഫ്് 427 വോട്ടുകളും ബിജെപി 37 വോട്ടുകളും നേടി. മൂന്ന് വോട്ട് അസാധു. ഇതോടെ 44 അംഗങ്ങളുള്ള മുന്‍സിപ്പാലിറ്റിയില്‍ എല്‍ഡിഎന്റെ അംഗബലം 28 ആയി.

മുക്കം പഞ്ചായത്തിലെ മുത്തേരിയില്‍(ആറാം വാര്‍ഡ്) എല്‍ഡിഎഫിലെ പെരുമ്പടപ്പില്‍ പ്രശോഭ്കുമാര്‍(സിപിഐ എം) 780 വോട്ട് നേടിയാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ഇ കെ ഷാഹുല്‍ഹമീദിന് 547 വോട്ടേ കിട്ടിയുള്ളു. ഭൂരിപക്ഷം 233 വോട്ട്. കഴിഞ്ഞ തവണ 27 വോട്ടിനാണ് എല്‍ഡിഎഫ് വിജയിച്ചത്. ഇക്കുറി ഭൂരിപക്ഷത്തില്‍ മാത്രം 226 വോട്ട് കൂടി. ടി സി ഗോപാലന്റെ (സിപിഐ എം) നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. വനിതാ സംവരണവാര്‍ഡായ താമരശേരി പഞ്ചായത്ത് ഈര്‍പ്പോണ (വാര്‍ഡ് 16)യില്‍ കോണ്‍ഗ്രസിലെ വിജില പ്രഭാഷാണ് വിജയിച്ചത്. യുഡിഎഫ് 695 വോട്ടിന് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി ഷൈലജക്ക് 362 വോട്ട് കിട്ടി. ബിജെപി 82 വോട്ടും നേടി. അസാധു-04. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 508 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു കോണ്‍ഗ്രസിലെ ലീലാവേലായുധന്‍ വിജയിച്ചത്. ഭൂരിപക്ഷം 333 ആയി കുറക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ലീലാവേലായുധന്‍ രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്നടന്നത്.

എല്‍ഡിഎഫിന് മൂന്നില്‍ മൂന്നും

കല്‍പ്പറ്റ: ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലെ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉജ്വല വിജയം. തെരഞ്ഞെടുപ്പ് നടന്ന മൂന്നുവാര്‍ഡുകളിലും എല്‍ഡിഎഫ് വെന്നിക്കൊടി നാട്ടി. ഭരണസ്വാധീനത്തില്‍ വാര്‍ഡുകള്‍ പിടിച്ചെടുക്കാനുള്ള യുഡിഎഫ് ശ്രമം നിഷ്ഫലമായി. തിരുനെല്ലിയിലെ കാട്ടിക്കുളത്ത് കെ സിജിത്ത്, വെള്ളമുണ്ട കരിങ്ങാരിയില്‍ പി പി ജോര്‍ജ്, മുട്ടില്‍ കല്ലുപാടിയില്‍ കെ എ എല്‍ദോ എന്നിവരാണ് വിജയിച്ചത്. എല്ലാ കുപ്രചരണങ്ങളെയും അതിജീവിച്ചാണ് എല്‍ഡിഎഫിന്റെ മിന്നുന്ന വിജയം. വാര്‍ഡ് തെരഞ്ഞെടുപ്പിന് മന്ത്രിയെവരെ രംഗത്തിറക്കിയിട്ടും യുഡിഎഫിന് ഒന്നില്‍പോലും വിജയിക്കാനായില്ല. സിജിത്തിന് 385ഉം ജോര്‍ജിന് 65ഉം എല്‍ദോക്ക് 53ഉം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. വാശിയേറിയ പോരാട്ടമാണ് വാര്‍ഡുകളില്‍ നടന്നത്. കാട്ടിക്കുളത്ത് റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് സിജിത്തിന്റെ വിജയം. ആകെ പോള്‍ ചെയ്ത 1056 വോട്ടില്‍ 716 വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ഥി കോണ്‍ഗ്രസ്സിലെ ബാലനാരായണന് 331 വോട്ടുമാത്രമാണ് ലഭിച്ചത്. ഒന്‍പത് വോട്ടുകള്‍ അസാധുവായി. എല്‍ഡിഎഫ് കോട്ടയില്‍ വിള്ളല്‍ വീഴ്ത്താന്‍ പൊലീസിനേയും കോണ്‍ഗ്രസ് ഉപയോഗിച്ചു. ആദിവാസി കോളനിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വോട്ട്മറിക്കാനുള്ള പൊലീസിന്റെ ശ്രമം വിലപ്പോയില്ല.

യുഡിഎഫ്-ബിജെപി കൂട്ടുകെട്ട് തകര്‍ത്താണ് വെളളമുണ്ടയിലെ വിജയം. ആകെ പോള്‍ ചെയ്ത 964 വോട്ടില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ പി പി ജോര്‍ജ് 440 വോട്ടുകള്‍ നേടി. യുഡിഎഫിലെ സജിന മുരളീധരന് 385 വോട്ട് നേടാനേ ആയുള്ളു. ബിജെപിക്ക് 103 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞതവണ ലഭിച്ചതിനേക്കാള്‍ 50 വോട്ട് കുറവാണിത്. ബിജെപി വോട്ടുകള്‍ യുഡിഎഫിന് മറച്ചു. കോണ്‍ഗ്രസ് റിബല്‍ പി ജെ ജോര്‍ജ് പുന്നോലിക്ക് മൂന്ന് വോട്ട് ലഭിച്ചു. മുസ്ലിംലീഗ് ഭരിക്കുന്ന പഞ്ചായത്താണ് വെള്ളമുണ്ട. വാര്‍ഡ് പിടിച്ചെടുക്കാന്‍ യുഡിഎഫ് സര്‍വസന്നാഹങ്ങളും ഇറക്കി. മന്ത്രി ജയലക്ഷ്മിയുള്‍പ്പെടെയുള്ളവര്‍ പ്രചാരണത്തിനെത്തി. എല്‍ഡിഎഫിനെതിരെ വ്യാപകമായി കുപ്രചാരണവും നടത്തി. എന്നാല്‍ എല്ലാ വ്യാജപ്രചാരണങ്ങളെയും വോട്ടര്‍മാര്‍ തള്ളി എല്‍ഡിഎഫിനെ ഹൃദയപക്ഷമാക്കി.

കല്ലുപാടിയിലും മിന്നുന്ന വിജയമാണ് എല്‍ഡിഎഫ് നേടിയത്. 1041 വോട്ട് പോള്‍ ചെയ്തതില്‍ കെ എ എല്‍ദോയ്ക്ക് 559 വോട്ട് ലഭിച്ചു. യുഡിഎഫിലെ അനില്‍ ചിറക്കടവിലിന് 506 വോട്ടാണ് ലഭിച്ചത്. ബിജെപിക്ക് 34ഉം കേരള കോണ്‍ഗ്രസ് എമ്മിലെ വട്ടോളി ജോസിന് 32ഉം വോട്ടുകള്‍ ലഭിച്ചു. ഒന്‍പത് വോട്ടുകള്‍ അസാധുവായി. ഒരുബാലറ്റ് പേപ്പര്‍ കാണാതായി. എന്‍ ഡി അപ്പച്ചന്റെ നേതൃത്വത്തിലായിരുന്നു യുഡിഎഫ് പ്രചാരണം. സ്ഥാനാര്‍ഥിയേക്കാള്‍ കൂടുതല്‍ തവണ വീടുകള്‍ കയറിയത് അപ്പച്ചനായിരുന്നു. വിജയം ഉറപ്പിച്ചായിരുന്നു യുഡിഎഫ് പ്രചാരണം. എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മിനെ കൂടെ നിര്‍ത്താനായില്ല. കോണ്‍ഗ്രസ് മുന്നണി മര്യാദ പാലിക്കാത്തതിനാലാണ് ഇവര്‍ തനിച്ച് മത്സരിച്ചത്. കാട്ടിക്കുളത്ത് വാര്‍ഡ് മെമ്പറായിരുന്ന സിപിഐ എം നേതാവ് കെ പി ഉല്ലാസന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കരിങ്ങാരിയിലും കല്ലുപാടിയിലും എല്‍ഡിഎഫ് മെമ്പര്‍മാര്‍ സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്.

തിരുനെല്ലിയിലെ ചുകപ്പിന് തിളക്കമേറി

കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നേടിയവിജയം തിരുനെല്ലിയുടെ ചുകപ്പിന് തിളക്കംകൂട്ടി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നടത്തിയ എല്ലാ ശ്രമങ്ങളെയും അതിജീവിച്ചാണ് സിപിഐ എമ്മിലെ കെ സിജിത്ത് 385 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചത്.

തെരഞ്ഞെടുപ്പിന്റെ തലേദിവസം രാത്രി അംബേദ്കര്‍ കോളനിയിലെ ആദിവാസികളെ പോളിങ് ബൂത്തിലേക്ക് അയക്കാതിരിക്കാന്‍ പോലീസിനെവരെ ഉപയോഗിച്ചിരുന്നു. കോളനിയില്‍ മദ്യമെത്തിച്ചശേഷം പൊലീസെത്തി ആദിവാസികളെ മദ്യം കൈവശംവെച്ചതിന് അറസ്റ്റുചെയ്ത് ജയിലിടക്കാനായിരുന്നു നീക്കം. ഇതനുസരിച്ച് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മദ്യവിതരണത്തിനായി കോളനിയിലെത്തിയതാണ്. എന്നാല്‍ ആദിവാസികള്‍ ഇവരെ കോളനിയില്‍ കടക്കാന്‍ അനുവദിക്കാതെ തിരിച്ചയച്ചു. ഇതറിയാതെയാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍പൊലീസ് സന്നാഹം കോളനിയിലെത്തിയത്. കോളനിയിലെത്തിയ പോലീസ് വനിതാപൊലീസില്ലാതെ സ്ത്രീകളുടെ ദേഹ പരിശോധ നടത്തിയതായി ആദിവാസികള്‍ പരാതിപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങളായി തുടരുന്ന തിരുനെല്ലിയുടെ ചുകപ്പന്‍ മുന്നേറ്റത്തെ തകര്‍ക്കാന്‍ നടത്തിയ ശ്രമങ്ങളെ ജനാധിപത്യ രീതിയില്‍ തന്നെ പരാജയപ്പെടുത്താന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കുകഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയ 127 വോട്ടിന്റെ ഭൂരിപക്ഷം മറികടന്ന് 385 വോട്ടിന്റെ ഭൂരിപക്ഷം നേടാനായി.

ചിറങ്ങരയില്‍ എല്‍ഡിഎഫിന് തിളക്കമാര്‍ന്ന വിജയം

ചാലക്കുടി: കൊരട്ടി പഞ്ചായത്തില്‍ 14-ാം വാര്‍ഡ് ചിറങ്ങര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ സിപിഐ എം സ്ഥാനാര്‍ഥി ബാബു ജോസഫ് 116 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തിളക്കമാര്‍ന്ന വിജയം നേടി. ബിജെപി സ്വതന്ത്രന്‍ കെ എ സുരേഷ് രണ്ടാംസ്ഥാനത്തെത്തിയപ്പോള്‍ കോണ്‍ഗ്രസ് ഐ സ്ഥാനാര്‍ഥി മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി എം വിന്‍സന്റ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച എന്‍ കുമാരന്‍ 36 വോട്ടില്‍ ജയിച്ച വാര്‍ഡിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വന്‍ ഭൂരിപക്ഷത്തോടെ വിജയം കൊയ്തത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ മരണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ആകെയുള്ള 1279 വോട്ടര്‍മാരില്‍ 1040 പേര്‍ വോട്ട് രേഖപ്പെടുത്തി. ബാബുജോസഫിന് 435ഉം കെ എ സുരേഷിന് 319ഉം വി എം വിന്‍സന്റെിന് 227വോട്ടും ലഭിച്ചു. രണ്ട് ബൂത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായിരുന്നു ഭൂരിപക്ഷം. ബി ഡി ദേവസി എംഎല്‍എ വിജയിച്ച ബാബു ജോസഫിനെ അഭിനന്ദിച്ചു. ഇടതുമുന്നണി പ്രവര്‍ത്തകര്‍ കൊരട്ടി ടൗണിലും ചിറങ്ങര വാര്‍ഡിലും ആഹ്ലാദപ്രകടനം നടത്തി.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കും കോണ്‍ഗ്രസിന്റെ വര്‍ഗീയ അവസരവാദനയത്തിനുമെതിരെയുള്ള ശക്തമായ വിധിയെഴുത്താണ് കൊരട്ടി ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് സിപിഐ എം ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിച്ച മുഴുവന്‍ വോട്ടര്‍മാരെയും എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി അഭിനന്ദിച്ചു.

ഉപതെരഞ്ഞെടുപ്പ് രണ്ട് സീറ്റും എല്‍ഡിഎഫിന്

കോട്ടയം: ഉദയനാപുരം, നീണ്ടൂര്‍ പഞ്ചായത്തുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. രണ്ട് സീറ്റും എല്‍ഡിഎഫ് നിലനിര്‍ത്തുകയായിരുന്നു. ഉദയനാപുരത്ത് നാലാംവാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ കെ ബി ഗിരീഷ്(സിപിഐ എം)വിജയിച്ചു. 73 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പോള്‍ചെയ്ത 878 വോട്ടില്‍ ഗിരിഷിന് 472 വോട്ടും എതിര്‍സ്ഥാനാര്‍ഥി കോണ്‍ഗ്രസ് ഐയിലെ കെ രാജേന്ദ്രപ്രസാദിന് 398 വോട്ടും ലഭിച്ചു.

നീണ്ടൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് കുറ്റ്യാനികുളങ്ങരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ പ്രദീപ് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി ദാസന്‍ കോട്ടക്കുഴിയെ 41 വോട്ടിനാണ് തോല്‍പ്പിച്ചത്. എല്‍ഡിഎഫ് അംഗം ഷീനാ രാജന്‍ രാജിവച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഉദയനാപുരത്ത് സിപിഐ എമ്മിലെ സോമശേഖരന്‍നായരുടെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. അദ്ദേഹം വാര്‍ഡില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു തെരഞ്ഞെടുപ്പ് ഫലം. ഏഴ് വോട്ട് അസാധുവായി. ഒരു വോട്ട് ചലഞ്ച് ചെയ്തിരിക്കുകയാണ്. ഗിരീഷ് നിലവില്‍ സിപിഐ എം ഇരുമ്പൂഴിക്കര ബ്രാഞ്ചംഗവും ഡിവൈഎഫ്ഐ നേതാവുമാണ്. എല്‍ഡിഎഫ് ആണ് ഉദയനാപുരം പഞ്ചായത്ത് ഭരിക്കുന്നത്.

നീണ്ടൂരില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രാവട്ടം കവലയിലും ഏഴാം വാര്‍ഡിലും ആഹ്ലാദപ്രകടനം നടത്തി. എല്‍ഡിഎഫ് കണ്‍വീനര്‍ കെ കെ ശ്രീനിവാസവന്‍, സിപിഐ എം ലോക്കല്‍സെക്രട്ടറി എം കെ ബാലകൃഷ്ണന്‍, എം എന്‍ രാജപ്പന്‍, എം കെ ശശി, എം എസ് ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.

deshabhimani 121012

1 comment:

  1. കടത്തനാട്ടില്‍ ചെങ്കൊടി താഴ്ത്തികെട്ടുന്നത് കാണാന്‍ കൊതിച്ച മാധ്യമങ്ങള്‍ക്കും വലതുപക്ഷത്തിനും നിരാശ. കള്ളക്കഥകളും ഇടതുപക്ഷ വേട്ടയും വിലപ്പോകില്ലെന്ന് പ്രഖ്യാപിച്ച് ചെങ്കൊടിയുടെ കരുത്ത്കാട്ടിയ വിജയം സമ്മാനിച്ച ചീനംവീട് ഗ്രാമം ആഹ്ലാദത്തിമര്‍പ്പില്‍. വ്യാഴാഴ്ച ഫലം പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജിഷയുടെ വിജയം മാസങ്ങളായി വലതുപക്ഷം മെനഞ്ഞെടുത്ത നുണക്കഥകള്‍ക്കുള്ള തിരിച്ചടിയായി.

    ReplyDelete