Friday, October 12, 2012

കുടുംബശ്രീ സമരം പരാജയമെന്ന് മുഖ്യമന്ത്രി

സെക്രട്ടറിയറ്റ് നടയില്‍ ഏഴുരാത്രിയും എട്ടു പകലും കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തിയ സമരം പരാജയമായിരുന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സമരം പരാജയപ്പെട്ടതിന് "വീക്ഷണ"ത്തെ പഴിക്കേണ്ടെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നേരത്തെ എടുത്ത തീരുമാനങ്ങള്‍ അറിയിക്കുക മാത്രമാണ് ചെയ്തത്. അത് വിജയമായി കൊണ്ടാടുകയായിരുന്നു. ജനശ്രീക്ക് അനുവദിച്ച ഫണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. അത് അംഗീകരിക്കാതെതന്നെ സമരത്തില്‍നിന്ന് പിന്മാറിയതില്‍ സന്തോഷമുണ്ട്. കുടുംശ്രീക്കാരല്ല സമരത്തില്‍ പങ്കെടുത്തത്. സിപിഐ എം പ്രവര്‍ത്തകരാണ് സമരം നടത്തിയതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. ദേശീയ ഉപജീവനമിഷന്‍ഫണ്ട് കുടുംബശ്രീക്ക് കൈമാറിയതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രമന്ത്രിക്ക് പരാതി നല്‍കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി കൃത്യമായ മറുപടി പറഞ്ഞില്ല. കുട്ടനാട് പാക്കേജിന്റെ പ്രവര്‍ത്തനത്തിലെ അപാകതകള്‍ പരിശോധിക്കും. സി എന്‍ ബാലകൃഷ്ണനെപ്പറ്റി എം വി രാഘവന്‍ നടത്തിയ പരാമര്‍ശം ശരിയല്ല. ബാലകൃഷ്ണന്‍ മുതിര്‍ന്ന നേതാവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനകീയ മുന്നേറ്റങ്ങളെ സര്‍ക്കാര്‍ അപകീര്‍ത്തിപ്പെടുത്തുന്നു: സൂസന്‍ കോടി

പത്തനംതിട്ട: ജനകീയ മുന്നേറ്റങ്ങളെയും പ്രക്ഷോഭങ്ങളെയും അപകീര്‍ത്തിപ്പെടുത്താനും താറടിച്ചുകാട്ടാനുമുള്ള ശ്രമങ്ങളാണ് സംസ്ഥാന ഭരണ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് ജനാധിപത്യ മഹിള അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയംഗം സൂസന്‍ കോടി പറഞ്ഞു. കുടുംബശ്രീ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന രാപ്പകല്‍ സമരത്തില്‍ വരെ ഇതാണ് സംഭവിച്ചത്. ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര നയങ്ങളുടെ ഫലമായി ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. പാചക വാതക നിയന്ത്രണം പിന്‍വലിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള മുനിസിപ്പല്‍ കോര്‍പറേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പത്തനതിട്ട മിനിസിവില്‍ സ്റ്റേഷനു മുമ്പില്‍ നടന്ന വനിത ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു സൂസന്‍ കോടി.

കെഎംസിഎസ്യു വനിതാ സബ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ പി ഇന്ദിര അധ്യക്ഷയായി. കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം എം കെ ലീല, എന്‍ജിഒ യൂണിയന്‍ ജില്ലാ കൗണ്‍സില്‍ അംഗം ദീപ, കെജിഒഎ ജില്ലാ കൗണ്‍സില്‍ അംഗം ശാന്തമ്മ, കെഎംസിഎസ്യു വനിത സബ്കമ്മിറ്റി സംസ്ഥാനകമ്മിറ്റിയംഗം ആര്‍ രേഖ, യൂണിയന്‍ സംസഥാന കമ്മിറ്റിയംഗം ജയചന്ദ്രന്‍, ജില്ലാ സെക്രട്ടറി ബി അജിത് കുമാര്‍, പ്രസിഡന്റ് അഹമ്മദ്സാജു, ദീപ്തി ആനന്ദ് എന്നിവര്‍ സംസാരിച്ചു.

"വീക്ഷണ"ത്തിന്റെ സ്ത്രീവിരുദ്ധത: താക്കീതുമായി കുടുംബശ്രീ സംരക്ഷണസമിതി

കുടുംബശ്രീ സമരത്തെയും സ്ത്രീസമൂഹത്തെയും അവഹേളിച്ച് വീക്ഷണം പത്രത്തില്‍ വന്ന വാര്‍ത്തയ്ക്കെതിരെ ശക്തമായ താക്കീതുമായി കുടുംബശ്രീ സംരക്ഷണസമിതിയുടെ മാര്‍ച്ച്. വാര്‍ത്ത പിന്‍വലിച്ച് പത്രവും കെപിസിസി നേതൃത്വവും മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു നടന്ന മാര്‍ച്ചില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കളും കുടുംബശ്രീ സിഡിഎസുമാരും അടക്കം നിരവധിപേര്‍ പങ്കെടുത്തു. തിരുവനന്തപുരം വെള്ളയമ്പലം കെപിസിസി ഓഫീസിനു മുന്നിലൂടെ നടന്ന മാര്‍ച്ച് മേയര്‍ കെ ചന്ദ്രിക ഉദ്ഘാടനംചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എസ് പുഷ്പലത അധ്യക്ഷയായി. അസോസിയേഷന്‍ ജില്ലാസെക്രട്ടറി എം ജി മീനാംബിക, പ്രൊഫ. എ ജി ഒലീന, ജി കെ ലളിതകുമാരി എന്നിവര്‍ സംസാരിച്ചു.

വീക്ഷണത്തിനെതിരെ മഹിളകളുടെ പ്രതിഷേധം

കൊല്ലം: കുടുംബശ്രീ പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിന് മുന്നില്‍ നടത്തിയ ഐതിഹാസികസമരത്തിനെതിരെ കോണ്‍ഗ്രസ് ഐ മുഖപത്രം വീക്ഷണം നടത്തിയ മോശമായ പരാമര്‍ശങ്ങളില്‍ എഐഡിഡബ്ല്യുഎ ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. കൊല്ലം പോസ്റ്റ്ഓഫീസിന് മുന്നിലേക്ക് മഹിളകള്‍ നടത്തിയ പ്രതിഷേധപ്രകടനവും ധര്‍ണയും ജില്ലാസെക്രട്ടറി സി രാധാമണി ഉദ്ഘാടനംചെയ്തു. സബിത, എം ബി ബിന്ദു, കെ ശോഭന, സുജാതാമോഹന്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani 121012

No comments:

Post a Comment