Friday, October 12, 2012

വിദ്യാര്‍ഥി നേതാവിന് മര്‍ദനം: കോന്നി പൊലീസ് സ്റ്റേഷനിലേക്ക് സിപിഐ എം മാര്‍ച്ച് ഇന്ന്


പത്തനംതിട്ട: എസ്എഫ്ഐ ജില്ല സെക്രട്ടറിയറ്റംഗവും കോന്നി എരിയ സെക്രട്ടറിയുമായ ജയകൃഷ്ണനെ കള്ളക്കേസില്‍ കുടുക്കി ലോക്കപ്പിലിട്ട് അതിക്രൂരമായി മര്‍ദിച്ച കോന്നി സിഐയേയും എഎസ്ഐയേയും സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്ന് സിപിഐ എം കോന്നി ഏരിയ സെക്രട്ടറി എന്‍ എസ് ഭാസി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് സിപിഐ എം കോന്നി ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ വെള്ളിയാഴ്ച കോന്നി പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. രാവിലെ 10ന് കെ സുരേഷ് കുറുപ്പ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.

മലയാലപ്പുഴയിലുണ്ടായ ചില സംഭവങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിച്ചറിയാനെന്ന വ്യാജേന ജയകൃഷ്ണനെ കോന്നി സിഐ മധുബാബുവിന്റെ നേതൃത്വത്തില്‍ ആറിന് രാത്രി തണ്ണിത്തോട്ടിലുള്ള വീട്ടില്‍നിന്നാണ് കൂട്ടിക്കൊണ്ടുപോയത്. മലയാലപ്പുഴ സംഭവുമായി ബന്ധപ്പെട്ട കേസ് പത്തനംതിട്ട പൊലീസാണ് അന്വേഷിക്കുന്നതെങ്കിലും പത്തനംതിട്ട പൊലീസില്‍ ഹാജരാക്കുന്നതിന് മുമ്പ് കോന്നി ലോക്കപ്പിലെത്തിച്ച് സിഐയും എഎസ്ഐ ഗോപകുമാറും ചേര്‍ന്ന് ക്രൂരമായ മുന്നാംമുറകള്‍ക്ക് വിധേയനാക്കി. കുരുമുളക് സ്പ്രേ പ്രയോഗിച്ചതിനെ തുടര്‍ന്ന് ജയകൃഷ്ണന് കണ്ണു കാണാന്‍ കഴിയാതെ വരികയും ശരീരമാസകലം നീറ്റലുണ്ടാവുകയും ചെയ്തു. മര്‍ദനത്തെ തുടര്‍ന്ന് അവശനായി തറയില്‍ വീണപ്പോള്‍ ബൂട്ടിട്ട് പലതവണ മുഖത്ത് ചവിട്ടുകയുംചെയ്തു. അവശനായ ജയകൃഷ്ണനെ പത്തനംതിട്ട ഡിവൈഎസ്പിക്ക് മുമ്പില്‍ ഹാജരാക്കി സിഐ സ്ഥലം വിടുകയായിരുന്നു. ജയകൃഷ്ണന്റെ അവശത മനസിലാക്കിയ സിപിഐ എം നേതാക്കള്‍ ഇയാള്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണമെന്ന് ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടപ്പോള്‍ പത്തനംതിട്ട സ്റ്റേഷനിലുള്ള കേസില്‍ നിലവില്‍ പ്രതിയല്ലെന്നും, കോന്നി പൊലീസാണ് ആശുപത്രിയിലെത്തിക്കേണ്ടതെന്നും അദ്ദേഹം അറിയിച്ചു. കോന്നി സിഐയെ തിരികെ വരുത്തി ജയകൃഷ്ണനെ ഏല്‍പ്പിക്കുകയും ചെയ്തു.

ചികിത്സ നല്‍കണമെന്ന ആവശ്യം നിരസിച്ച സിഐ നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ തന്റെ നടപടികള്‍ മറച്ചുവയ്ക്കുന്നതിന് ജയകൃഷ്ണനെ എംഎല്‍എ ഓഫീസിലേക്ക് നടന്ന മാര്‍ച്ചുമായി ബന്ധപ്പെട്ട കേസില്‍ പ്രതിചേര്‍ത്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഫണ്ട് വിനിയോഗിക്കാത്ത എംഎല്‍എയുടെ നിലപാടില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തതിലുള്ള വിരോധവും വരുന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഉണ്ടാകാന്‍ പോകുന്ന പരാജയ ഭീതിയുമാണ് എംഎല്‍എയുടെ നിര്‍ദേശപ്രകാരം ജയകൃഷ്ണനെ കേസില്‍ കുടുക്കാന്‍ സിഐ തയ്യാറായതെന്നറിയുന്നു. ജയകൃഷ്ണനെ ഇപ്പോള്‍ മലയാലപ്പുഴ സംഭവത്തില്‍ പ്രതിചേര്‍ത്തിരിക്കുകയാണ്. ക്രിമിനല്‍ സ്വഭാവമുള്ള ഈ പൊലീസ് ഉദ്യോഗസ്ഥന്‍ കോന്നിയില്‍ തുടരുന്നത് സാധാരണ ജനങ്ങളുടെ ജീവിതത്തിനും ക്രമസമാധാനപാലനത്തിനും വെല്ലുവിളിയാണ്. ക്രൂരമായ മര്‍ദനവും മനുഷ്യാവകാശ ലംഘനവും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സിപിഐ എം ജില്ല കമ്മിറ്റിയംഗം ശ്യാംലാല്‍, കോന്നി ഏരിയ കമ്മിറ്റിയംഗം വി ബി ശ്രീനിവാസന്‍ എന്നിവരും പങ്കെടുത്തു.

എസ്എഫ്ഐ നേതാവിനെ വിലങ്ങണിയിച്ചതില്‍ പ്രതിഷേധം

പത്തനംതിട്ട: എസ്എഫ്ഐ നേതാവിനെ ജയിലില്‍നിന്ന് കോടതിയിലേക്ക് വിലങ്ങണിയിച്ച് കൊണ്ടുവന്ന പൊലീസ് നടപടിയില്‍ എസ്എഫ്ഐ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. എസ്എഫ്ഐ ജില്ല സെക്രട്ടറിയറ്റംഗം ജെ ജയകൃഷ്ണനെയാണ് കൈയില്‍ വിലങ്ങിട്ട് കോടതിയില്‍ കൊണ്ടുപോയത്. കോന്നിയില്‍ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അറസ്റ്റിലായ ജയകൃഷ്ണനെ പത്തനംതിട്ട പൊലീസ് മലയാലപ്പുഴ കേസില്‍ ബന്ധമുള്ളതായി പറഞ്ഞ് കസ്റ്റഡിയില്‍ വാങ്ങാനായി വ്യാഴാഴ്ച കോടതിയില്‍ കൊണ്ടുവരുമ്പോഴാണ് വിലങ്ങണിയിച്ചത്. കോന്നി സിഐയുടെ മര്‍ദ്ദനത്തില്‍ നടക്കാന്‍ പോലുമാകില്ലെന്ന് ജയകൃഷ്ണന്‍ പറഞ്ഞെങ്കിലും ക്രിമിനല്‍ കേസിലെ മറ്റ് പ്രതികള്‍ക്കൊപ്പം വിലങ്ങണിയിച്ച് നടത്തിക്കുകയായിരുന്നു. പൊലീസ് നടപടിയില്‍ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു.

മലയാലപ്പുഴ സംഘര്‍ഷം മാധ്യമങ്ങള്‍ വാര്‍ത്തകള്‍ തെറ്റായി നല്‍കുന്നെന്ന് ഡിവൈഎസ്പി

പത്തനംതിട്ട: മലയാലപ്പുഴയില്‍ നടന്ന സംഘര്‍ഷവും കേസിലെ അന്വേഷണവും സംബന്ധിച്ച് മാധ്യമങ്ങള്‍ പലതരത്തിലുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്ന് പത്തനംതിട്ട ഡിവൈഎസ്പി പി രഘുവരന്‍ നായര്‍ പറഞ്ഞു. പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രത്യേക രാഷ്ട്രീയ സമ്മര്‍ദ്ദത്താലാണോ ഇപ്പോള്‍ വാര്‍ത്താ സമ്മേളനം വിളിച്ചതെന്ന ലേഖകരുടെ ചോദ്യത്തില്‍നിന്ന് ഡിവൈഎസ്പി തന്ത്രപരമായി ഒഴിഞ്ഞുമാറി.

സംഭവം ഡിവൈഎസ്പി വിശദീകരിച്ചത് ഇങ്ങനെ:

മലയാലപ്പുഴയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ഇതിനോടകം അഞ്ചുപേരെ അറസ്റ്റ് ചെയ്തു.ശാഖ കഴിഞ്ഞെത്തിയ ഒരു സംഘം ആര്‍എസ്എസുകാര്‍ സിപിഐ എം പ്രവര്‍ത്തകന്റെ കടയിലെത്തി അക്രമം നടത്തി. ഇതില്‍ നാലു സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഈ കേസില്‍ ഒമ്പത് പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. മൂന്നു പേര്‍ സ്റ്റേഷനിലെത്തി കീഴടങ്ങിയതിനെ തുടര്‍ന്ന് അവരെ റിമാന്‍ഡ് ചെയ്തു. പിന്നീടാണ് സംഘര്‍ഷം മുറുകിയത്. കഴിഞ്ഞ രണ്ടിന് അര്‍ധരാത്രി മലയാലപ്പുഴയില്‍ പൊലീസ് പട്രോളിങിനിടെയാണ് രണ്ട് വീടുകള്‍ക്ക് മുമ്പില്‍ പടക്കം പൊട്ടുന്ന ശബ്ദം കേട്ടത്. പൊലീസുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട സിഐ എം എ റഹീം സ്ഥലത്തെത്തി. പ്രതികള്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെ ഒരു കാര്‍ സിപിഐ എം നേതാവിന്റെ വീടിന് മുമ്പില്‍ സംശയാസ്പദമായി കണ്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേര്‍ ഓടുന്നത് കണ്ടത്. സിഐയും കൂട്ടരും ഇവരുടെ പിന്നാലെ ഓടി. പെരുനാട് സ്വദേശിയായ മനുവിനെ സമീപത്തെ വീട്ടില്‍നിന്ന് പിടികൂടി. ഇയാള്‍ക്ക് വന്ന ഫോണ്‍ കോളിനെ ആശ്രയിച്ച് പെരുനാട് സ്വദേശി രജീഷിനെയും പിടികൂടി. ഇവര്‍ പറഞ്ഞ വിവരമനുസരിച്ചാണ് കാര്‍ ഓടിച്ചെന്നു പറയുന്ന മലയാലപ്പുഴ സ്വദേശി മിഥുനെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തത്. കാര്‍ വാടകയ്ക്ക് എടുത്തു കൊടുത്തതിനാണ് എസ്എഫ്ഐ നേതാവ് ജയകൃഷ്ണനെ അറസ്റ്റ് ചെയ്തത്.

കോന്നിയില്‍ സമരത്തെ തുടര്‍ന്നുള്ള ഒരു കേസില്‍ റിമാന്‍ഡിലായ ജയകൃഷ്ണനെ മലയാലപ്പുഴ കേസില്‍ പത്തനംതിട്ട പൊലീസ് വ്യാഴാഴ്ച കസ്റ്റിഡയില്‍ വാങ്ങുകയായിരുന്നു. ശനിയാഴ്ച രാത്രിയില്‍ കോന്നി സ്റ്റേഷനില്‍ കസ്റ്റഡിയില്‍ വച്ച് ജയകൃഷ്ണനെ മുളകുപൊടി വിതറി മര്‍ദിച്ചശേഷം കൊണ്ടുവന്നതിനാലാണോ ഡിവൈഎസ്പി അന്ന് ഏറ്റുവാങ്ങാതിരുന്നത് എന്ന ലേഖകരുടെ ചോദ്യത്തിന് ഡിവൈഎസ്പി മറുപടി പറഞ്ഞില്ല. സംഭവവുമായി ബന്ധപ്പെട്ട് ഇനിയും രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് ഡിവൈഎസ്പി പറഞ്ഞു. പിടിയിലായ പെരുനാട് സ്വദേശികളായ രണ്ടുപേര്‍ക്ക് സിപിഐ എമ്മുമായി ബന്ധമുള്ളതായി അറിയില്ല. വീടുകള്‍ക്ക് നേരെ എറിഞ്ഞത് ബോംബല്ലെന്നും സ്ഫോടക സ്വഭാവമുള്ള ഒരുതരം വസ്തുവാണെന്നും അദ്ദേഹം പറഞ്ഞു. സിഐ എം എ റഹീമും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 121012

1 comment:

  1. എസ്എഫ്ഐ ജില്ല സെക്രട്ടറിയറ്റംഗവും കോന്നി എരിയ സെക്രട്ടറിയുമായ ജയകൃഷ്ണനെ കള്ളക്കേസില്‍ കുടുക്കി ലോക്കപ്പിലിട്ട് അതിക്രൂരമായി മര്‍ദിച്ച കോന്നി സിഐയേയും എഎസ്ഐയേയും സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്ന് സിപിഐ എം കോന്നി ഏരിയ സെക്രട്ടറി എന്‍ എസ് ഭാസി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് സിപിഐ എം കോന്നി ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ വെള്ളിയാഴ്ച കോന്നി പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. രാവിലെ 10ന് കെ സുരേഷ് കുറുപ്പ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.

    ReplyDelete