Thursday, September 22, 2011

അട്ടപ്പാടി പാക്കേജ്: മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കണ്ണില്‍ പൊടിയിടാന്‍

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ച അട്ടപ്പാടി പാക്കേജ് തട്ടിപ്പാണെന്ന് ആരോപണം. കാറ്റാടി കമ്പനിക്ക് അനുകൂലമായ യു ഡി എഫ് സര്‍ക്കാരിന്റെ നിലപാടാണ് പാക്കേജിലൂടെ വെളിച്ചത്തുവന്നിരിക്കുന്നത്. രണ്ട് സര്‍വേ നമ്പരിലുള്ള 85.21 ഏക്കര്‍ ആദിവാസി ഭൂമി കാറ്റാടി കമ്പനികളില്‍ നിന്ന് ഏറ്റെടുത്ത് ആദിവാസികള്‍ക്ക് നല്‍കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ ഈ രണ്ട് സര്‍വേ നമ്പരുകള്‍ ഏതാണെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. കൂടാതെ ഈ രണ്ട് സര്‍വേ നമ്പരുകളിലും കൂടി രണ്ട് കാറ്റാടി യന്ത്രങ്ങള്‍ മാത്രമേ ഉള്ളൂവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 1273, 1275 എന്നീ സര്‍വേ നമ്പരുകളിലെ ഭൂമിയെക്കുറിച്ചാണ് ചീഫ് സെക്രട്ടറി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ രണ്ട് സര്‍വെ നമ്പരുകളെക്കുറിച്ചാകും മുഖ്യമന്ത്രിയും സൂചിപ്പിച്ചത്.

കഴിഞ്ഞ എല്‍ ഡി എഫ്‌സര്‍ക്കാരിന്റെ കാലത്ത് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ രണ്ട് സര്‍വേ നമ്പരുകളിലെ 246 ഏക്കര്‍ ഭൂമിയുടെ കൈമാറ്റം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു. ഇതില്‍ സാര്‍ജന്‍ റിയാലിറ്റീസ് 27 രേഖകളിലായി 101.2 ഏക്കര്‍ ഭൂമിയും സുബാ റിയാലിറ്റീസ് രണ്ട് രേഖകളിലായി ഒന്‍പത് ഏക്കര്‍ ഭൂമിയും കയ്യേറിയതായി കണ്ടെത്തിയിരുന്നു. യഥാര്‍ഥത്തില്‍ 1275 സര്‍വേ നമ്പരില്‍ ആകെയുള്ള റവന്യൂ ഭൂമി 182.43 ഏക്കറും വനഭൂമി 42.26 ഏക്കറുമാണ്. എന്നാല്‍ 246 ഏക്കറിന്റെ രേഖകള്‍ ചീഫ് സെക്രട്ടറിയുടെ മുന്നിലെത്തിയതിന് കാരണം കമ്പനിയുടെ വ്യാജരേഖയാണ്. 1275 സര്‍വേ നമ്പരില്‍ റവന്യൂ ഭൂമിയും വനഭൂമിയും കൂടി ചേര്‍ത്താല്‍ 224 ഏക്കര്‍ ഭൂമി മാത്രമാണുള്ളത്. ഇതില്‍ റവന്യൂ ഭൂമി പൂര്‍ണമായും 1976ല്‍ 36 ആദിവാസികള്‍ക്ക് നല്‍കിയതാണ്. അതേ ഭൂമിയിലാണ് ഏഴ് കാറ്റാടി യന്ത്രങ്ങള്‍ നിലനില്‍ക്കുന്നതെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഭീമാ ജൂവലറിക്ക് രണ്ടും ഏഷ്യന്‍ സ്റ്റാറിന് നാലും അന്നാ അലുമിനിയത്തിനും കേരള സ്റ്റീല്‍ അസോസിയേറ്റിനും ഒന്ന് വീതവും കാറ്റാടി യന്ത്രങ്ങളുള്ളതായാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇപ്പോള്‍ നിഷേധിച്ചിരിക്കുന്നത്. രണ്ട് കാറ്റാടി യന്ത്രങ്ങള്‍ മാത്രമേ ഉള്ളൂവെന്ന മുഖ്യമന്ത്രിയുടെ നിലപാട് കാറ്റാടി കമ്പനികള്‍ക്കനുകൂലമാണ്. 1273 സര്‍വേ നമ്പരില്‍ 8.05 ഏക്കര്‍ ഭൂമി മാത്രമാണുള്ളത്. ഇ പി ചാത്തന്‍ എന്ന ആദിവാസിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഭൂമി.

ആദിവാസി ഭൂമി കയ്യേറിയവര്‍ പല വില്ലേജുകളിലും സ്വന്തം ഭൂമിയുടെ റീസര്‍വേ നടത്തി വ്യാജ രേഖകള്‍ക്ക് പകരം യഥാര്‍ഥ ആധാരം തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ഇത്തരം വ്യാജരേഖകളുടെ പിന്‍ബലത്തിലാണ് അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍  റിസോര്‍ട്ടുകള്‍ ഉയരുന്നത്. കാറ്റാടി കമ്പനിക്ക് കൈമാറുന്നതിന് ആയിരക്കണക്കിന് ഏക്കര്‍ ഭൂമിക്ക് വ്യാജരേഖ നിര്‍മിച്ചവര്‍ ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനത്തിനായി കാതോര്‍ക്കുകയാണ്. സര്‍വെ നമ്പര്‍ 1275ലെ ആദിവാസി ഭൂമിയായ 182.43 ഏക്കര്‍ തിരിച്ചുപിടിച്ചില്ലെങ്കില്‍ കയ്യേറ്റക്കാര്‍ എല്ലാം ക്രമേണ രംഗത്തുവരും. ഇവര്‍ക്കുവേണ്ടിയാകും പിന്നീട് സര്‍ക്കാര്‍ റീസര്‍വേ നടത്തുന്നത്. കള്ളമല വില്ലേജില്‍ നേരത്തെ നടന്ന റീസര്‍വേയിലൂടെ ആദിവാസികളുടെ ഭൂമി തിരിച്ചെടുത്ത് നല്‍കുന്നതിന് പകരം പണം വാങ്ങി കയ്യേറ്റക്കാര്‍ക്ക് ഉടമസ്ഥാവകാശം നല്‍കിയതിനെക്കുറിച്ചും ധാരാളം പരാതികളുണ്ട്.

janayugom 220911

1 comment:

  1. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ച അട്ടപ്പാടി പാക്കേജ് തട്ടിപ്പാണെന്ന് ആരോപണം. കാറ്റാടി കമ്പനിക്ക് അനുകൂലമായ യു ഡി എഫ് സര്‍ക്കാരിന്റെ നിലപാടാണ് പാക്കേജിലൂടെ വെളിച്ചത്തുവന്നിരിക്കുന്നത്. രണ്ട് സര്‍വേ നമ്പരിലുള്ള 85.21 ഏക്കര്‍ ആദിവാസി ഭൂമി കാറ്റാടി കമ്പനികളില്‍ നിന്ന് ഏറ്റെടുത്ത് ആദിവാസികള്‍ക്ക് നല്‍കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ ഈ രണ്ട് സര്‍വേ നമ്പരുകള്‍ ഏതാണെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. കൂടാതെ ഈ രണ്ട് സര്‍വേ നമ്പരുകളിലും കൂടി രണ്ട് കാറ്റാടി യന്ത്രങ്ങള്‍ മാത്രമേ ഉള്ളൂവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 1273, 1275 എന്നീ സര്‍വേ നമ്പരുകളിലെ ഭൂമിയെക്കുറിച്ചാണ് ചീഫ് സെക്രട്ടറി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ രണ്ട് സര്‍വെ നമ്പരുകളെക്കുറിച്ചാകും മുഖ്യമന്ത്രിയും സൂചിപ്പിച്ചത്.

    ReplyDelete