Wednesday, September 4, 2013

അമിത്ഷായെ രക്ഷിക്കാന്‍ ബിജെപി എംപിമാര്‍ ഇടപെട്ടു

സൊഹ്റാബുദീന്‍ ഷേക്ക് വ്യാജഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രിയും നരേന്ദ്രമോഡിയുടെ വലംകൈയുമായ അമിത്ഷായെ രക്ഷിക്കാന്‍ രണ്ട് ബിജെപി എംപിമാര്‍ ഗൂഢാലോചന നടത്തിയതിന്റെ തെളിവുകളുമായി സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യഹര്‍ജി സമര്‍പ്പിച്ചു. നിയമത്തിന്റെ വലയില്‍നിന്ന് അമിത്ഷായെ രക്ഷിക്കാന്‍ ബിജെപി എംപിമാരായ പ്രകാശ് ജാവദേക്കറും ഭൂപേന്ദ്രയാദവും നടത്തിയ ശ്രമങ്ങളാണ് പുറത്തുവന്നത്. ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റായ പുഷ്പ്കുമാര്‍ ശര്‍മ ഒളിക്യാമറ ഓപ്പറേഷനിലൂടെ ഇവരുടെ സംഭാഷണങ്ങള്‍ പകര്‍ത്തുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കബളിപ്പിച്ച് അമിത്ഷായെ സഹായിക്കാന്‍ അഭിഭാഷകനെ നിയമിച്ചതിന്റെ വിശദാംശങ്ങള്‍ സംഭാഷണത്തിലൂടെ പുറത്തുവന്നിട്ടുണ്ട്. ഈ തെളിവുകള്‍ ചൂണ്ടിക്കാട്ടി മുതിര്‍ന്ന അഭിഭാഷക കാമിനി ജെയ്സ്വാള്‍ ആണ് പൊതുതാല്‍പ്പര്യഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിഫയലില്‍ സ്വീകരിക്കുന്നതു സംബന്ധിച്ച് കോടതി തീരുമാനം എടുത്തിട്ടില്ല.

സൊഹ്റാബുദീന്‍ ഷാ 2005ല്‍ നവംബര്‍ 23ന് ഭാര്യക്കൊപ്പം ബസില്‍ സഞ്ചരിക്കവെ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുകയായിരുന്നു. ഷേക്ക് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി മൂന്നു ദിവസത്തിനുശേഷം പൊലീസ് മാധ്യമങ്ങളെ അറിയിച്ചു. രണ്ടു ദിവസത്തിനുശേഷം ഷേക്കിന്റെ ഭാര്യയും കൊല്ലപ്പെട്ടു. പൊലീസ് ഷേക്കിനെ വെടിവച്ചുകൊല്ലുന്നതിന് ദൃക്സാക്ഷിയായ തുളസിറാം പ്രജാപതി ഒരു വര്‍ഷത്തിനുശേഷം കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരെല്ലാം ഭീകരരാണെന്ന് പൊലീസ് വാദിച്ചെങ്കിലും ഇവരെ വെടിവച്ചുകൊല്ലുകയായിരുന്നെന്ന് പിന്നീട് സമ്മതിക്കേണ്ടിവന്നു.

സുപ്രീംകോടതി ഇടപെടലിനെത്തുടര്‍ന്ന് കേസ് അന്വേഷിച്ച സിബിഐ കൊല ആസൂത്രണംചെയ്ത അമിത്ഷായെ 2010 ജൂലൈയില്‍ അറസ്റ്റ് ചെയ്തു. മാര്‍ബിള്‍ ലോബികള്‍ക്ക് സ്ഥിരംതലവേദന സൃഷ്ടിച്ച സൊഹ്റാബുദീന്‍ ഷേക്കിനെ മുതലാളിമാര്‍ക്കുവേണ്ടി അമിത് ഷാ പൊലീസിനെ ഉപയോഗിച്ച് കൊല്ലുകയായിരുന്നെന്ന് സിബിഐ കണ്ടെത്തി. ശക്തമായ തെളിവുകള്‍ ഉണ്ടായിരുന്നെങ്കിലും മൂന്നുമാസത്തിനുശേഷം ജാമ്യത്തിലിറങ്ങാന്‍ ഷായ്ക്ക് കഴിഞ്ഞു. നിയമസംവിധാനത്തെ അട്ടിമറിക്കാന്‍ ബിജെപി നേതാക്കള്‍ നടത്തിയ ശ്രമം ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്തുവന്നെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. തുളസിറാം പ്രജാപതിയുടെ അമ്മയെ തെറ്റിദ്ധരിപ്പിച്ച് വക്കാലത്ത് ഒപ്പിട്ട് വാങ്ങി, അമിത്ഷായ്ക്ക് അനുകൂലമായി കേസ് കൊണ്ടുപോകാന്‍ അഭിഭാഷകരെ നിയോഗിക്കുകയായിരുന്നെന്ന് നേതാക്കളുടെ സംഭാഷണത്തില്‍ വ്യക്തമാകുന്നുണ്ടെന്നും ഹര്‍ജി ചൂണ്ടിക്കാട്ടി.

deshabhimani

No comments:

Post a Comment