Tuesday, March 13, 2012

ചില ആശുപത്രികളില്‍ ഇപ്പോഴും ബോണ്ട് സമ്പ്രദായം: ബാലരാമന്‍ കമീഷന്‍

കോഴിക്കോട്: നേഴ്സിങ് മേഖലയില്‍ ബോണ്ട് സിസ്റ്റം അവസാനിപ്പിച്ചെങ്കിലും കേരളത്തിലെ ചില ആശുപത്രികളില്‍ ഇപ്പോഴും ഈ സമ്പ്രദായം നിലനില്‍ക്കുന്നതായി ഡോ. എസ് ബാലരാമന്‍ പറഞ്ഞു. നേഴ്സിങ് മേഖലയില്‍ വര്‍ഷങ്ങളായി തൊഴില്‍ ചൂഷണം നിലനില്‍ക്കുന്നു. മേഖലയിലെ പ്രശ്നങ്ങളെ ചെറുക്കാന്‍ സംഘടിത ശ്രമങ്ങള്‍ നടക്കുന്ന ഈ സമയത്ത് കാതലായ മാറ്റങ്ങള്‍ ആവശ്യമാണ്. ഇത് ശരിക്കും വിനിയോഗിച്ചാല്‍ എല്ലാവര്‍ക്കും ഗുണം കിട്ടും. പത്തും പന്ത്രണ്ടും വര്‍ഷങ്ങളായി 2000, 3000 രൂപമാത്രം വാങ്ങി ജോലി ചെയ്യുന്ന നേഴ്സുമാര്‍ ഉണ്ട്. പല മാനേജ്മെന്റുകളും 1000 രൂപയൊക്കെ കൂട്ടിത്തരാം എന്ന് പറയുന്നുണ്ട്. ഇത് വിഡ്ഢിത്തമാണ്. നേഴ്സുമാര്‍ ഭംഗിയായി ജോലി ചെയ്യണമെങ്കില്‍ നല്ല ശമ്പളവും തൊഴില്‍ മേഖലയില്‍ പരിഷ്കാരവും വേണം. ഇന്നത്തെ സാഹചര്യത്തില്‍ 15,000ത്തിനും 20,000ത്തിനും ഇടയില്‍ മാസവേതനം നേഴ്സുമാര്‍ക്ക് കിട്ടണം. സമരത്തെതുടര്‍ന്ന് പിരിച്ചുവിട്ടവരെ തിരിച്ച് കയറ്റത്തക്ക വിധമുള്ള സംവിധാനം വരും.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ തെളിവെടുപ്പിന് ശേഷമാണ് കമീഷന്‍ ജില്ലയില്‍ എത്തിയത്. 23 കേസുകള്‍ പരിഗണിച്ചു. 19ന് കണ്ണൂരും 20ന് കാസര്‍കോട്ടും തെളിവെടുപ്പ് നടത്തും. മാര്‍ച്ച് അവസാനത്തോടെ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കമീഷനംഗം പ്രസന്നകുമാരിയും പങ്കെടുത്തു.

ലേക്ഷോര്‍ ആശുപത്രിയില്‍ നേഴ്സുമാര്‍ വീണ്ടും സമരം തുടങ്ങി

കൊച്ചി: തൊഴില്‍മന്ത്രിയുടെ മധ്യസ്ഥതയിലുണ്ടായ ഒത്തുതീര്‍പ്പു കരാറിലെ വ്യവസ്ഥകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ലേക്ഷോര്‍ ആശുപത്രിയില്‍ നേഴ്സുമാര്‍ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു. സമരംചെയ്ത നേഴ്സുമാര്‍ക്കെതിരെ പ്രതികാരനടപടികള്‍ സ്വീകരിക്കുന്നതായും സമരക്കാര്‍ പറഞ്ഞു. യുണൈറ്റഡ് നേഴ്സ് അസോസിയേഷന്‍ നേതൃത്വത്തില്‍ കറുത്ത തുണികൊണ്ട് വായമൂടിക്കെട്ടി ആശുപത്രിക്കുള്ളിലാണ് സമരം. ആശുപത്രി വളപ്പിനുള്ളില്‍ നേഴ്സുമാര്‍ ഇരുന്ന് സമരം നടത്താനുള്ള ശ്രമം, ആംബുലന്‍സുകള്‍ പാര്‍ക്ക്ചെയ്ത് തടസ്സം സൃഷ്ടിച്ചതുമൂലമാണ് ആശുപത്രിക്കുള്ളിലേക്ക് മാറ്റേണ്ടിവന്നതെന്ന് നേഴ്സുമാര്‍ പറഞ്ഞു. സമരം ആശുപത്രിക്കുള്ളില്‍നിന്ന് മാറ്റുന്നതു സംബന്ധിച്ച് യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ബലംപ്രയോഗിച്ച് നേഴ്സുമാരെ പുറത്താക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഒത്തുതീര്‍പ്പ് വ്യവസ്ഥ അനുസരിച്ച് നേഴ്സുമാര്‍ക്ക് ജനുവരിമുതല്‍ ശമ്പളം നല്‍കിത്തുടങ്ങിയെന്നും മറിച്ചുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ എബി പാപ്പച്ചന്‍ പറഞ്ഞു. ബോണ്ട്സമ്പ്രദായം അവസാനിപ്പിച്ചതോടെ കാലാവധി കഴിഞ്ഞതുകൊണ്ടാണ് രണ്ടു നേഴ്സിങ് ട്രെയ്നികളെ പറഞ്ഞുവിട്ടതെന്നും അദ്ദേഹം പറഞ്ഞു. വൈകിട്ട് അഞ്ചിന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ ആരോഗ്യമന്ത്രിയുമായ പി കെ ശ്രീമതി ആശുപത്രിയിലെത്തി നേഴ്സുമാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് സംസാരിച്ചു. മുന്‍മന്ത്രി ബിനോയ് വിശ്വവും സമരംചെയ്യുന്ന നേഴ്സുമാരെ സന്ദര്‍ശിച്ചു. രാവിലെ പിഡിപി പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി സമരംചെയ്യുന്ന നേഴ്സുമാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു.

deshabhimani 130312

1 comment:

  1. നേഴ്സിങ് മേഖലയില്‍ ബോണ്ട് സിസ്റ്റം അവസാനിപ്പിച്ചെങ്കിലും കേരളത്തിലെ ചില ആശുപത്രികളില്‍ ഇപ്പോഴും ഈ സമ്പ്രദായം നിലനില്‍ക്കുന്നതായി ഡോ. എസ് ബാലരാമന്‍ പറഞ്ഞു. നേഴ്സിങ് മേഖലയില്‍ വര്‍ഷങ്ങളായി തൊഴില്‍ ചൂഷണം നിലനില്‍ക്കുന്നു. മേഖലയിലെ പ്രശ്നങ്ങളെ ചെറുക്കാന്‍ സംഘടിത ശ്രമങ്ങള്‍ നടക്കുന്ന ഈ സമയത്ത് കാതലായ മാറ്റങ്ങള്‍ ആവശ്യമാണ്. ഇത് ശരിക്കും വിനിയോഗിച്ചാല്‍ എല്ലാവര്‍ക്കും ഗുണം കിട്ടും. പത്തും പന്ത്രണ്ടും വര്‍ഷങ്ങളായി 2000, 3000 രൂപമാത്രം വാങ്ങി ജോലി ചെയ്യുന്ന നേഴ്സുമാര്‍ ഉണ്ട്. പല മാനേജ്മെന്റുകളും 1000 രൂപയൊക്കെ കൂട്ടിത്തരാം എന്ന് പറയുന്നുണ്ട്. ഇത് വിഡ്ഢിത്തമാണ്. നേഴ്സുമാര്‍ ഭംഗിയായി ജോലി ചെയ്യണമെങ്കില്‍ നല്ല ശമ്പളവും തൊഴില്‍ മേഖലയില്‍ പരിഷ്കാരവും വേണം. ഇന്നത്തെ സാഹചര്യത്തില്‍ 15,000ത്തിനും 20,000ത്തിനും ഇടയില്‍ മാസവേതനം നേഴ്സുമാര്‍ക്ക് കിട്ടണം.

    ReplyDelete