Friday, April 19, 2013

പൊലീസ് വിളിച്ചുവരുത്തി ഒപ്പിടുവിച്ചുവെന്ന് സാക്ഷി


 ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ വിളിച്ചുവരുത്തി കടലാസില്‍ ഒപ്പിടുവിക്കുകയായിരുന്നുവെന്ന് സാക്ഷി. 74-ാം സാക്ഷി പാനൂര്‍ ചെണ്ടയാട് മുള്ളന്‍ചാലുപറമ്പത്ത് എം സി അജേഷ്കുമാറാണ് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പ്രോസിക്യൂഷനെതിരെ മൊഴിനല്‍കിയത്. ഇതോടെ പ്രോസിക്യൂഷനെതിരെ മൊഴി നല്‍കിയവര്‍ 41 ആയി.

കേസിലെ പ്രതി എം സി അനൂപിനെ അറസ്റ്റ് ചെയ്തപ്പോള്‍പൊലീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് വടകരയില്‍ എത്തിയത്. വടകര ആശുപത്രിയില്‍വച്ചാണ് കടലാസില്‍ ഒപ്പിടുവിച്ചത്. അനൂപ് ഉപയോഗിച്ച മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും 2012 ജൂലൈ ആറിന് പൊലീസില്‍ ഹാജരാക്കിയിട്ടില്ല. ഇതുസംബന്ധിച്ച് പൊലീസ് തയാറാക്കിയ മഹസറില്‍ ഒപ്പിട്ടിട്ടില്ല.മൊബൈല്‍ ഫോണിലുള്ള ചിത്രങ്ങളുടെ കോപ്പികള്‍ തന്റെ മുമ്പില്‍വച്ച് പൊലീസ് പരിശോധിച്ചിട്ടില്ല. കേസിലെ പ്രതികളായ കിര്‍മാണി മനോജിനെയും മുഹമ്മദ്ഷാഫിയെയും അറിയില്ല. ഈ പ്രതികളുടെ ചിത്രങ്ങളാണ് മൊബൈല്‍ ഫോണില്‍നിന്ന് കണ്ടെടുത്തതെന്നു പറയുന്നത് ശരിയല്ല. പ്രോസിക്യൂഷന്‍ ഹാജരാക്കിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും ആദ്യമായി കോടതിയിലാണ് കാണുന്നതെന്നും അനൂപിന്റെ സഹോദരനായ അജേഷ്കുമാര്‍ പറഞ്ഞു. തന്റെ അമ്മ നായര്‍ ജാതിയിലും അച്ഛന്‍ തിയ്യ സമുദായത്തിലുംപെട്ടവരാണെന്നും വിവാഹത്തിനുശേഷം അമ്മയുടെ വീട്ടുകാര്‍ക്കുള്ള വിരോധം ഇപ്പോഴും തുടരുകയാണെന്നും പ്രതിഭാഗം വിസ്താരത്തില്‍ അജേഷ്കുമാര്‍ ബോധിപ്പിച്ചു. അമ്മയുടെ അമ്മാവന്റെ പേരാണ് ചാത്തുക്കുട്ടി നായര്‍. ഇദ്ദേഹത്തിന്റെ മകന്‍ സന്തോഷ് പ്രോസിക്യൂഷന്‍ സാക്ഷിയാണെന്നും അജേഷ്കുമാര്‍ പറഞ്ഞു.

വ്യാഴാഴ്ച വിസ്തരിച്ച 73-ാംസാക്ഷി ചോമ്പാല ചാത്തോത്ത് വീട്ടില്‍ സി എച്ച് അനില്‍കുമാര്‍, 75-ാംസാക്ഷി ചൊക്ലി നിടുമ്പ്രം തയ്യില്‍ ഹൗസില്‍ ടി രവീന്ദ്രന്‍ എന്നിവര്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. പ്രതിഭാഗം ക്രോസ് വിസ്താരത്തില്‍ വൈരുധ്യംനിറഞ്ഞ മൊഴിയാണ് ഇരുവരും നല്‍കിയത്. ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ സിഡിയും മറ്റും ഡിവൈഎസ്പി സന്തോഷിന് കൈമാറുന്നത് കണ്ടുവെന്ന് സ്ഥാപിക്കാനാണ് അനില്‍കുമാറിനെ സാക്ഷിയാക്കിയത്. ഇതുസംബന്ധിച്ച മഹസറുകളിലെ ഒപ്പുകളില്‍ വ്യത്യാസമുണ്ടെന്ന് ക്രോസ് വിസ്താരത്തില്‍ അനില്‍കുമാര്‍ സമ്മതിച്ചു. ആര്‍എംപി പ്രവര്‍ത്തകനായതുകൊണ്ട് കാണാത്ത കാര്യങ്ങള്‍ കളവായി കോടതിയില്‍ പറയുകയാണെന്ന് പ്രതിഭാഗം വാദിച്ചു. ചൊക്ലിയിലെ സ്റ്റാമ്പ് വെണ്ടറാണ് താനെന്ന് ടി രവീന്ദ്രന്‍ മൊഴി നല്‍കി. സ്റ്റാമ്പ്പേപ്പര്‍ വാങ്ങിയ ആളെ ഇപ്പോള്‍ തിരിച്ചറിയാനാവില്ല. സ്റ്റാമ്പ്പേപ്പര്‍ കൊടുത്തത് പുത്തലത്ത് റഫീക്കിന്റെ പേരിലാണ്. നേരിട്ടും അല്ലാതെയും ആവശ്യക്കാര്‍ സ്റ്റാമ്പ്പേപ്പര്‍ വാങ്ങാറുണ്ട്. പുത്തലത്ത് റഫീക്ക് എന്നയാളുണ്ടോ എന്ന് പറയാനാവില്ല. പുത്തലത്ത് വീടിനെക്കുറിച്ചും അറിയില്ല. മുന്‍തീയതിവച്ച് സ്റ്റാമ്പ് പേപ്പര്‍ നല്‍കുന്നതായി വെണ്ടര്‍മാര്‍ക്കെതിരെ ആരോപണമുണ്ടാകാറുണ്ടെന്നും ക്രോസ് വിസ്താരത്തില്‍ രവീന്ദ്രന്‍ മൊഴി നല്‍കി.

144, 145, 146 സാക്ഷികളായ രയരങ്ങോത്ത് കൊളങ്ങരോത്ത് താഴെകുനിയില്‍ വീട്ടില്‍ അഭിലാഷ്, മുക്കാളി ഷാനിശന്‍വീട്ടില്‍ എം ഷാനിദ്, മാഹി ഹാജി മന്‍സിലില്‍ മുഹമ്മദ് ആരിഫ് എന്നിവരെ പ്രോസിക്യൂഷന്‍ വിസ്തരിച്ചില്ല. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. എം അശോകന്‍ സാക്ഷികളെ വിസ്തരിച്ചു

deshabhimani 190413

No comments:

Post a Comment