Monday, January 20, 2014

ജനന-മരണ രജിസ്ട്രേഷന്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സിക്ക്

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങള്‍ നടത്തുന്ന ജനന-മരണ രജിസ്ട്രേഷനുകള്‍ ഇനി സ്വകാര്യകമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സിക്ക്. ആദ്യപടിയായി തിരുവനന്തപുരം-കൊച്ചി കോര്‍പറേഷനുകളിലെ രജിസ്ട്രേഷന്‍ സംബന്ധിച്ച മുഴുവന്‍ ഡാറ്റകളും കൈമാറാന്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷനോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ശേഷിക്കുന്ന കോര്‍പറേഷനുകളിലേക്കും മുഴുവന്‍ മുനിസിപ്പാലിറ്റികളിലേക്കും സ്വകാര്യവല്‍ക്കരണം താമസിയാതെ വ്യാപിപ്പിക്കുമെന്ന് അറിയുന്നു.

നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലിയുടെ അധ്യക്ഷതയില്‍ നവംബര്‍ 25ന് ചേര്‍ന്ന യോഗത്തിലാണ് കൊച്ചി-തിരുവനന്തപുരം കോര്‍പറേഷനുകളിലെ രജിസ്ട്രേഷന്‍ ഡാറ്റയും സാങ്കേതികസഹായവും കൈമാറണമെന്ന് ഇന്‍ഫര്‍മേഷന്‍ കേരള മിഷനോട് ആവശ്യപ്പെട്ടത്. ഈ തീരുമാനം നടപ്പാകാത്തതിനെ തുടര്‍ന്ന്് അടിയന്തരമായി ഇവ കൈമാറണമെന്ന് സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെട്ടിരിക്കയാണ്്. കൊച്ചി കോര്‍പറേഷനിലെ മുഴുവന്‍ വിവരങ്ങളും തിങ്കളാഴ്ചയ്ക്കകം നല്‍കണമെന്നാണ് ഉത്തരവ്. സംസ്ഥാനത്തെ ജനന-മരണ, വിവാഹ രജിസ്ട്രേഷനുകളും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സേവന സോഫ്റ്റ്വെയര്‍ വഴിയാണ്. 1970 മുതലുള്ള മുഴുവന്‍ രജിസ്ട്രേഷനുകളും ഏറെ ശ്രമകരമായാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഡിജിറ്റലൈസ് ചെയ്തത്.

99 ശതമാനം കാര്യക്ഷമതയുള്ള സേവന സോഫ്റ്റ്വെയറിന് രണ്ടുവട്ടം കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചിരുന്നു. ദേശീയതലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ "അക്സിഞ്ചര്‍" സോഫ്റ്റ്വെയര്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്നു തീരുമാനിച്ചതും സേവനയുടെ കാര്യക്ഷമത ചൂണ്ടിക്കാട്ടിയായിരുന്നു. ഈ സാഹചര്യത്തില്‍ രജിസ്ട്രേഷന്‍ ജോലി സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നീക്കത്തിനുപിന്നില്‍ കോടികളുടെ ഇടപാടുള്ളതായി സംശയിക്കുന്നു. സംസ്ഥാനത്തെ ജനന-മരണ രജിസ്ട്രേഷനുകളുടെ ചുമതലപഞ്ചായത്ത് രജിസ്ട്രാറിനാണ്. പഞ്ചായത്ത് രജിസ്ട്രാര്‍ ഉള്‍പ്പെടെ അറിയാതെയാണ് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് ഡാറ്റകള്‍ കൈമാറുന്നത്.

രജിസ്ട്രേഷന്‍ വിവരങ്ങള്‍ സ്വകാര്യകമ്പനിക്ക് കൈമാറുന്നത് പല വിധത്തിലുള്ള തട്ടിപ്പിനും വഴിവയ്ക്കുമെന്നും ആശങ്കയുണ്ട്. രേഖകള്‍ പലവിധത്തിലും ദുരുപയോഗിക്കപ്പെടാനും സാധ്യതയേറെയാണ്.

deshabhimani

No comments:

Post a Comment