Tuesday, January 21, 2014

ഗണ്‍മാനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്

സലീംരാജിനെക്കുറിച്ച് പറഞ്ഞാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അരിശംകൊള്ളുമെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞു. സലീംരാജ് ഉള്‍പ്പെട്ടെ ഭൂമിതട്ടിപ്പ് കേസില്‍ അന്വേഷണം അട്ടിമറിക്കുന്നതിനെക്കുറിച്ചുള്ള അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കവെയാണ് മുഖ്യമന്ത്രി കലിതുള്ളിയത്. പ്രമേയത്തിന് അവതരണാനുമതി തേടിയ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും വിട്ടില്ല. ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയതോടെ തീപാറി.

ഭൂമിതട്ടിപ്പ് സംബന്ധിച്ച് പരാതി ഉയര്‍ന്നത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. അന്ന് നിങ്ങള്‍ (ഉമ്മന്‍ചാണ്ടി) പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ കുന്തംവിഴുങ്ങിയ മട്ടില്‍ ഇരിക്കുകയായിരുന്നില്ലേയെന്ന് കോടിയേരി തിരിച്ചടിച്ചു. കടകംപള്ളിയില്‍ തട്ടിപ്പിനിരയായവരില്‍നിന്ന് കരംസ്വീകരിക്കാന്‍ ഇന്നുതന്നെ നടപടി സ്വീകരിക്കുമോയെന്നും കോടിയേരി ചോദിച്ചു. ഇങ്ങനെ ചോദിക്കാനുള്ള മാനസികാവസ്ഥ എന്താണെന്ന് തനിക്കറിയാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മാനസികാവസ്ഥ പരിശോധിക്കാന്‍ ഒന്നിച്ച് ഡോക്ടറെ കാണാന്‍ തയ്യാറുണ്ടോയെന്ന് കോടിയേരി വെല്ലുവിളി ഉയര്‍ത്തിയതോടെ മുഖ്യമന്ത്രി പതറി. മുന്‍ ഗണ്‍മാനെക്കുറിച്ച് പറഞ്ഞാല്‍ വ്യക്തിപരമായി ആക്ഷേപിക്കുകയാണോയെന്ന് കോടിയേരി ആരാഞ്ഞതോടെ സഭ പ്രക്ഷുബ്ധമായി. "നാണമില്ലേ" എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശവും പ്രതിഷേധം ക്ഷണിച്ചുവരുത്തി.

ടി എന്‍ പ്രതാപന്റെ പരിസ്ഥിതിപ്രേമത്തിനെതിരെ ഭരണപക്ഷത്തുനിന്നുതന്നെ പൊട്ടിത്തെറിയുണ്ടായി. ജോസഫ് വാഴക്കനാണ് പ്രതാപനെതിരെ ആദ്യം വെടിയുതിര്‍ത്തത്. തങ്ങളെ കൈയേറ്റക്കാരായി ചിത്രീകരിച്ച് പീഡിപ്പിക്കുന്നത് നിര്‍ത്തണമെന്ന് സി മോയിന്‍കുട്ടി ആവശ്യപ്പെട്ടു. മലയോരകര്‍ഷകര്‍ കൈയേറ്റക്കാരാണെന്ന പ്രതാപന്റെ നിലപാടിനെ കെ കെ ജയചന്ദ്രനും ചോദ്യംചെയ്തു. പ്രതാപന്‍ കപടപരിസ്ഥിതിവാദിയാണെന്ന ആരോപണം ഉന്നയിച്ച സാജുപോളാകട്ടെ തെളിവ് നിരത്താനും തയ്യാറായിരുന്നു. യുവജന കമീഷന്‍ ബില്ലുമായി എത്തിയ മന്ത്രി പി കെ ജയലക്ഷ്മി സഹതാപം പിടിച്ചുപറ്റി. പണ്ടേ ദുര്‍ബല പോരാത്തതിന് തടിയനൊരു ബില്ലും എന്ന മട്ടിലായിരുന്നു മന്ത്രിയുടെ ബില്‍ അവതരണം. ബില്ലിന്റെ തലനാരിഴ കീറി പരിശോധനയാണ് ചര്‍ച്ചയില്‍ മുന്നിട്ടുനിന്നതെങ്കിലും രാഷ്ട്രീയചര്‍ച്ചയും കൗതുകം പകര്‍ന്നു.

കോണ്‍ഗ്രസിനേറ്റ ആം ആദ്മിയുടെ കുറ്റിച്ചൂല്‍ പ്രഹരത്തെക്കുറിച്ച് പി ശ്രീരാമകൃഷ്ണന്‍ പരാമര്‍ശിച്ചപ്പോള്‍ പാലോട് രവി വടികൊടുത്ത് അടിവാങ്ങാനെത്തി. ഡല്‍ഹിയില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞോയെന്നായിരുന്നു പാലോട് രവിയുടെ ഇടയ്ക്കുകയറിയുള്ള ചോദ്യം. ഞങ്ങളുടെ ചൂല്‍കൊണ്ടുതന്നെ അടിവേണമെന്ന് എന്തിന് നിര്‍ബന്ധം പിടിക്കുന്നൂവെന്ന് ശ്രീരാമകൃഷ്ണന്‍ തിരിച്ചടിച്ചു. യുവത്വത്തിന്റെ അവകാശങ്ങള്‍ക്ക് നിയമപരമായ സംരക്ഷണം നല്‍കുന്ന ഒന്നും ബില്ലില്‍ ഇല്ലെന്ന് ശ്രീരാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. അകാലത്തില്‍ വാര്‍ധക്യം ബാധിച്ച യുവാവിനെപ്പോലെ പല്ലുകൊഴിഞ്ഞ് ശോഷിച്ച ഒരു ബില്‍... ഇതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. തൊഴില്‍പ്രശ്നം അഭിമുഖീകരിക്കുന്ന കാര്യത്തില്‍ ബില്‍ പരാജയമാണെന്ന് ടി വി രാജേഷ് വ്യക്തമാക്കി.

യൂത്ത് കമീഷന്റെ ഘടന ഉടച്ചുവാര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിലില്ലായ്മ, സ്വാശ്രയ കൊള്ള, തൊഴില്‍ അവകാശം... ഇങ്ങനെ അടിസ്ഥാനപരമായ ഒന്നിനെക്കുറിച്ചും ബില്ലില്‍ പരാമര്‍ശമില്ലെന്ന് ശ്രീരാമകൃഷ്ണന്‍. യുവാക്കള്‍ നേരിടുന്ന വെല്ലുവിളി നേരിടാന്‍ ബില്‍ പര്യാപ്തമല്ലെന്നായിരുന്നു ഇ ചന്ദ്രശേഖരന്റെ വാദം. വി എസ് സുനില്‍കുമാറിന്റെ ഊഴമെത്തിയതോടെ ബില്‍ചര്‍ച്ച സ്കൂള്‍കലോത്സവത്തിലെ തട്ടിപ്പിനെക്കുറിച്ചായി. ഗ്രേസ് മാര്‍ക്ക് നിര്‍ത്തിയാല്‍ യുവജനോത്സവം കെട്ടിപ്പൂട്ടുമെന്ന് സുനില്‍കുമാര്‍. പണാധിപത്യവും അഴിമതിയും സ്കൂള്‍കലോത്സവവേദിയിലും കൊടികുത്തി വാഴുകയാണെന്ന് ജി സുധാകരന്‍. അരിവയ്പുകാരും പട്ടിപിടിത്തക്കാരുംവരെ കലോത്സവത്തിന്റെ വിധികര്‍ത്താക്കളായി വരുന്നുണ്ടെന്ന് രാജു എബ്രഹാം ചൂണ്ടിക്കാട്ടി.

സ്കൂള്‍ കലാമേളയിലെ അഴിമതിയും തട്ടിപ്പും സംബന്ധിച്ച് തെളിവ് തന്നാല്‍ നടപടി എടുക്കുമോയെന്നായിരുന്നു എ പ്രദീപ്കുമാറിന് അറിയേണ്ടിയിരുന്നത്. കലോത്സവത്തിലെ വിധിനിര്‍ണയത്തില്‍ വലിയ അഴിമതിയും സാമ്പത്തികതട്ടിപ്പും നടക്കുന്നുണ്ടെന്ന് പി സി വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു. യുവജന കമീഷന്‍ ബില്ലില്‍ അഭിമാനംകൊള്ളാന്‍ ഷാഫി പറമ്പിലും എന്‍ ഷംസുദീനും വക കണ്ടെത്തി. മത്സ്യത്തൊഴിലാളി കടശ്വാസ കമീഷന്‍ ഭേദഗതിബില്ലിനെ "തീരെ ചെറുത്" എന്നാണ് മന്ത്രി കെ ബാബു വിശേഷിപ്പിച്ചത്. "നെത്തോലി ചെറിയ മീനല്ല" എന്നായിരുന്നു ഇതിന് സാജുപോളിന്റെ മറുവാദം. മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷന് ആശ്വാസം പകരാന്‍ ഒരു കമീഷനെ വയ്ക്കേണ്ട സ്ഥിതിയാണെന്ന് സാജുപോള്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം പകരാന്‍ ഒരു നടപടിയുമില്ലെന്ന് എസ് ശര്‍മ കുറ്റപ്പെടുത്തി. മന്ത്രിമാരുടെ മറുപടിയെത്തുടര്‍ന്ന് ഇരുബില്ലും സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.

കെ ശ്രീകണ്ഠന്‍ ദേശാഭിമാനി

No comments:

Post a Comment