Tuesday, January 21, 2014

ബാബുവിന് വിലക്കില്ല, കലയുടെ കോവിലില്‍

 ഗുരുവായൂര്‍ ക്ഷേത്രനടയില്‍നിന്ന് അപമാനിതനായി മടങ്ങുമ്പോള്‍ ബാബുവിന്റെ ഇലത്താളത്തില്‍ കണ്ണീര്‍ വീണിരുന്നു. ഗുരുവായൂരില്‍ ജാതിയുടെ പേരില്‍ ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട കല്ലൂര്‍ ബാബുവിന് പക്ഷേ കലോത്സവവേദിയില്‍ അയിത്തമില്ല. ക്ഷേത്രമതിലകങ്ങളില്‍നിന്ന് ജനകീയ ഉത്സവവേദികളിലേക്ക് ഇറങ്ങിവന്ന പഞ്ചവാദ്യകലയുടെ പുതിയ ഉപാസകര്‍ ബാബുവിനെ തിരിച്ചറിഞ്ഞു. ഓടിയെത്തി വിശേഷങ്ങള്‍ ചോദിച്ചു. പെരിങ്ങോടിന്റെയും കടവല്ലൂരിന്റെയും കുട്ടികളുടെ സ്നേഹവായ്പില്‍ ബാബുവിന്റെ കണ്ണുനിറഞ്ഞു. അഭിമാനത്താല്‍ ശിരസ്സുയര്‍ത്തിയാണ് ബാബു പാലക്കാട്ടുനിന്ന് മടങ്ങിയത്.

ഈയിടെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പഞ്ചവാദ്യത്തില്‍ ഇലത്താളം കൊട്ടാനെത്തിയ ബാബുവിനെ ക്ഷേത്രാധികാരികള്‍ മടക്കി അയച്ചത്. കരിമ്പനകളുടെ നാട്ടിലെ കലോത്സവവേദിയില്‍ പഞ്ചവാദ്യത്തില്‍ പുതുമുറക്കാരുടെ പ്രകടനം കാണാനെത്തിയ ബാബുവിന് കലയിലെ ജാതിപ്പിശാചിനെക്കുറിച്ചുതന്നെയാണ് പറയാനുണ്ടായിരുന്നത്. കലോത്സവവേദിയില്‍ ജാതിയുടെയോ മതത്തിന്റെയോഅതിര്‍വരമ്പുകളില്ലാതെ കൂട്ടിക്കൂട്ടം ഒന്നിച്ചുനിന്ന് കൊട്ടിക്കയറുമ്പോള്‍ ബാബുവിന് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. ""ദളിതനായതുകൊണ്ടാണ് മഹാക്ഷേത്ര നടയില്‍നിന്ന് എന്നെ പുറത്താക്കിയത്. ജാതിഭ്രഷ്ട് ആദ്യമല്ല, കേരളത്തിന്റെ മഹത്തായ തൃശൂര്‍പൂരത്തില്‍നിന്നും വിലക്കിയിട്ടുണ്ട്. ഒരു തവണ വിളിച്ച തിരുവമ്പാടിക്കാര്‍ ജാതി മനസ്സിലാക്കി പിന്നീട് അടുപ്പിച്ചിട്ടില്ല""- ബാബു പറയുന്നു.

ഇത്തരം അനുഭവം നേരിട്ട പലരും കലാരംഗംതന്നെ ഉപേക്ഷിച്ചുപോയിട്ടുണ്ടെന്നും താന്‍ ഉറച്ചുനില്‍ക്കുമെന്നും തൃശൂര്‍ വടക്കേക്കാട് സ്വദേശിയായ ബാബു പറഞ്ഞു. ചൊവ്വാഴ്ച ഡിവൈഎഫ്ഐ ഗുരുവായൂരില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ പഞ്ചാവാദ്യത്തില്‍ ബാബു ഇലത്താളമിടും. ""അപ്പനപ്പൂപ്പന്‍മാരായി പകര്‍ന്നുതന്ന കലയാണ് ഇത്. എന്നെ മാത്രമല്ല ഈ കലയെക്കൂടിയാണ് അവര്‍ അപമാനിച്ചത്""- ബാബു പറഞ്ഞു.

വി ഡി ശ്യാംകുമാര്‍

ജാതി വിവേചനം നന്മയുടെ സെക്രട്ടറിയറ്റ് ധര്‍ണ

ഗുരുവായൂരമ്പലത്തില്‍ ജാതി പറഞ്ഞ് കലാകാരനു നേരെയുണ്ടായ തൊഴില്‍നിഷേധത്തിനും അവഹേളനത്തിനുമെതിരെ മലയാള കലാകാരന്മാരുടെ ദേശീയ സംഘടന "നന്മ" സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. ഇത് ക്രിമിനല്‍ കുറ്റമായി കണ്ട് അതിന് കാരണക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ജാതിയുടെ പേരിലുള്ള വിവേചനം ഗുരുവായൂരിലെ മാത്രം പ്രശ്നമല്ലെന്നും സംസ്ഥാനത്തെ പലയിടങ്ങളിലും ചില കേന്ദ്രങ്ങള്‍ കലാകാരന്മാരോട് ഈ ചാതുര്‍വര്‍ണ്യസമീപനം കൈക്കൊള്ളുന്നുണ്ടെന്നും യോഗം വിലയിരുത്തി. ഇതിനെതിരെ സമൂഹ മനസാക്ഷിയുണര്‍ത്താന്‍ ജില്ലകള്‍തോറും ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും. ഫെബ്രുവരി ആറിന് സെക്രട്ടറിയറ്റ് നടയില്‍ കലകാരന്മാരുടെ പ്രതിഷേധ ധര്‍ണ നടത്താനും യോഗം നിശ്ചയിച്ചു.

സംസ്ഥാന പ്രസിഡന്റ് സേവ്യര്‍ പുല്‍പ്പാട് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി മാധവന്‍ കുന്നത്തറ, രവി കേച്ചേരി, വില്‍സണ്‍ സാമുവേല്‍, അയിലം ഉണ്ണികൃഷ്ണന്‍, പി എന്‍ ഐ കരീം, സുരേഷ് ഒഡേസ, സുനില്‍ പാലക്കാട്, കെ എസ് വിജയന്‍, മനോമോഹന്‍ എന്നിവര്‍ സംസാരിച്ചു. അനുശോചിച്ചു തൃശൂര്‍: സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ മുന്‍ സംസ്ഥാന പ്രസിഡന്റ് എ കെ അബ്ദുള്ളയുടെ നിര്യാണത്തില്‍ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് എം എസ് പ്രേംകുമാര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ആന്റോ ഫ്രാന്‍സിസ്, കെ എസ് ഡൊമിനിക്, സി എ ജോയ്, ടി കെ നിര്‍മലാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani

No comments:

Post a Comment