Tuesday, June 1, 2010

ആര്‍ക്കും മാതൃകയാകാത്ത കോണ്‍ഗ്രസ്; യുഡിഎഫും

കെ.എസ്.യുവിനുപോലും മാതൃകയാക്കാന്‍ കൊള്ളരുതാത്തവരാണ് ഇന്നത്തെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം എന്ന് പ്രതിരോധമന്ത്രി എ കെ ആന്റണിക്ക് തുറന്നുപറയേണ്ടിവന്നതില്‍ ഇന്ന് കോണ്‍ഗ്രസ് നേരിടുന്ന പരിതോവസ്ഥയുടെ പരിപൂര്‍ണചിത്രമുണ്ട്. യുഡിഎഫിനെ നയിക്കുന്ന കക്ഷിയാണ് കോണ്‍ഗ്രസ്. ആ പാര്‍ടി നിലതെറ്റി ആഭ്യന്തരക്കുഴപ്പങ്ങളില്‍ മുങ്ങിത്താഴുകയാണ്. അധികാരത്തിന്റെ ശീതളച്ഛായയില്‍നിന്ന് നാലുകൊല്ലം മാറിനിന്നതിന്റെ വിഷമം യുഡിഎഫ് സംവിധാനത്തെത്തന്നെ അപ്രസക്തമാക്കിയിരിക്കുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഏതുവിധത്തിലും നേട്ടമുണ്ടാക്കാനായി, ജാതി- മത- സങ്കുചിത ഗ്രൂപ്പുകളുടെ ഒരു ഫെഡറേഷനായി മാറാനാണ് എന്നത്തെയുംപോല്‍ യുഡിഎഫ് ശ്രമിച്ചുകാണുന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അടുത്ത തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുമെന്ന അവകാശവാദം വ്യാപകമായി പ്രചരിപ്പിക്കുന്നുമുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുഫലത്തെ മുന്‍നിര്‍ത്തിയാണ് പ്രചാരണം നീങ്ങുന്നത്. എന്നാല്‍, യുഡിഎഫിന് അത്തരമൊരു ആത്മവിശ്വാസം ഇല്ലെന്നാണ് സമീപകാലത്തെ അതിന്റെ വെപ്രാളം നല്‍കുന്ന സൂചന.

വിവിധ വ്യക്തികളെയും ഗ്രൂപ്പുകളെയും തത്വദീക്ഷ തൊട്ടുതീണ്ടാതെ യുഡിഎഫ് പാളയത്തിലേക്ക് ചാക്കിടാനുള്ള ശ്രമങ്ങള്‍മുതല്‍ ജോസഫ് കേരള കോണ്‍ഗ്രസ് എന്ന പാര്‍ടിയെ എല്‍ഡിഎഫില്‍നിന്ന് അടര്‍ത്തിമാറ്റി യുഡിഎഫ് താവളത്തില്‍ എത്തിച്ചതുവരെയുള്ള സംഭവവികാസങ്ങള്‍ ആത്മവിശ്വാസമില്ലായ്മയെ മാത്രമാണ് സൂചിപ്പിക്കുന്നത്. കൂടുതല്‍ പാര്‍ടികള്‍ ഒപ്പമുണ്ടായാല്‍ വിജയം സുനിശ്ചിതം എന്ന കണക്കുമായി ചാക്കിടല്‍- പ്രീണന രാഷ്ട്രീയത്തിനിറങ്ങിയ യുഡിഎഫ് കേരളത്തിന്റെ ചരിത്രം മറന്നുപോവുകയാണ്. ഐക്യകേരളത്തില്‍ ഒറ്റപ്പാര്‍ടി സ്വതന്ത്രരുടെ പിന്തുണയോടെ ഭരിച്ച ഒരു സന്ദര്‍ഭമേ ഉണ്ടായിട്ടുള്ളൂ- 1957ല്‍. കോണ്‍ഗ്രസിന് ഇന്നുവരെ അത്തരമൊരു അവസ്ഥ സ്വപ്നം കാണാന്‍ കഴിഞ്ഞിട്ടില്ല.
ജാതിമതശക്തികളുടെ ഫെഡറേഷനായി യുഡിഎഫ് ചിലപ്പോഴൊക്കെ തെരഞ്ഞെടുപ്പുനേട്ടം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അത്തരം പരീക്ഷണങ്ങളെ ജനങ്ങള്‍ ഏറെ വൈകാതെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തിയ അനുഭവമേ ഉണ്ടായിട്ടുള്ളൂ. അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളിയായ ബിജെപിയുടെ വോട്ടുപോലും വാങ്ങി തെരഞ്ഞെടുപ്പിനെ നേരിട്ട പാരമ്പര്യവും കോണ്‍ഗ്രസിനുള്ളതാണ്. എല്ലാ ജാതിമതശക്തികളെയും അണിനിരത്തി യുഡിഎഫ് നേരിട്ട 1987ലെ തെരഞ്ഞെടുപ്പിനെ മതനിരപേക്ഷതയുടെ തിളങ്ങുന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സമീപിച്ചത്. കക്ഷികളുടെ എണ്ണത്തിലല്ല, ഉയര്‍ത്തുന്ന നയങ്ങളിലാണ് ജനങ്ങള്‍ നന്മതിന്മകള്‍ കാണുന്നതെന്ന് അന്നത്തെ എല്‍ഡിഎഫിന്റെ ഉജ്വലമായ വിജയത്തിലൂടെ തെളിഞ്ഞു.

ഇന്നിതാ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആരവം ഉയരുന്നതിനുമുമ്പുതന്നെ ജാതി- മത കക്ഷികളെയും ഗ്രൂപ്പുകളെയും തട്ടിയെടുക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് കോണ്‍ഗ്രസും സഖ്യകക്ഷികളും. ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗ് ജമാഅത്തെ ഇസ്ളാമിയുടെ കേരള അമീറിനെയും മറ്റും കണ്ട് പലതവണ സംസാരിച്ചിരിക്കുന്നു. വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്ന ലീഗിനെയും ജമാഅത്തെ ഇസ്ളാമിയെയും ഒന്നിപ്പിക്കാനുള്ള നീക്കം തുടക്കത്തിലേ അലസിപ്പോയെങ്കിലും അധികാരത്തിനുവേണ്ടിയുള്ള ആര്‍ത്തി ലീഗിനെ ഏതുവേഷവും കെട്ടിക്കുമെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായി. ജമാഅത്തെ ഇസ്ളാമി ഇസ്ളാം മത രാഷ്ട്രസ്ഥാപനത്തിനുവേണ്ടി നിലകൊള്ളുന്ന വര്‍ഗീയസംഘടനയാണ്. വേഷപ്രച്ഛന്നരായി പുരോഗമനക്കുപ്പായമിട്ട് കേരളീയ സമൂഹത്തില്‍ നുഴഞ്ഞുകയറി വിഷവിത്ത് വിതയ്ക്കുന്ന ആ സംഘടനയെ യുഡിഎഫ് കറവപ്പശുവാക്കാന്‍ നോക്കുന്നു.

കോണ്‍ഗ്രസിന്റെ സമ്മതത്തോടെയും പ്രോത്സാഹനത്തോടെയുമാണ് വര്‍ഗീയ ധ്രുവീകരണത്തിന് അരങ്ങൊരുക്കുന്നത്. ജോസഫ് കേരള കോണ്‍ഗ്രസ് മാണി കേരളയില്‍ ലയിപ്പിക്കുന്നതിന് ചുക്കാന്‍ പിടിച്ചത് മതമേധാവികളാണെന്ന് ലയനത്തിന്റെ വക്താക്കള്‍തന്നെ തുറന്നുപറഞ്ഞിരുന്നു. ആ ലയനത്തെ കോണ്‍ഗ്രസ് എതിര്‍ത്തത് സീറ്റ് പങ്കുവയ്ക്കേണ്ടിവരും എന്ന ഒറ്റക്കാരണത്താലാണ്. എന്നാല്‍, മുസ്ളിംലീഗ് എന്‍ഡിഎഫിന്റെയും ജമാഅത്തെ ഇസ്ളാമിയുടെയും മറ്റും പിന്തുണ തേടി പുറകെ നടക്കുമ്പോള്‍ കോണ്‍ഗ്രസ് അതിനെ പ്രോത്സാഹിപ്പിക്കുന്നു.
യഥാര്‍ഥത്തില്‍ യുഡിഎഫ് എന്ന രാഷ്ട്രീയസംവിധാനം അതിന്റെ ദുര്‍ബലമായ അവസ്ഥയില്‍പ്പോലും ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്നില്ല. തമ്മിലടിക്കുന്ന കോണ്‍ഗ്രസും രണ്ടാംസ്ഥാനത്തിനുവേണ്ടി കടിപിടികൂടുന്ന ലീഗും മാണി കേരളയും നിലനില്‍പ്പിനായി ചതുരുപായങ്ങളും പയറ്റേണ്ടിവരുന്ന ഏതാനും ചെറുകക്ഷികളും. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിവരുന്ന നയപരിപാടിയാലും നടപടികളാലും ആകര്‍ഷിക്കപ്പെടുന്ന ജനങ്ങളെ തങ്ങളോടൊപ്പം അണിനിരത്താന്‍, വര്‍ഗീയ- സങ്കുചിത വികാരംമാത്രമാണ് അവരുടെ ആയുധം. വര്‍ഗീയാശയങ്ങളും മുദ്രാവാക്യങ്ങളും പ്രചരിപ്പിച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് എല്‍ഡിഎഫിന് എതിരാക്കുക; തെറ്റിദ്ധാരണകളിലും വിവാദങ്ങളിലും തളച്ചിടുക എന്ന അജന്‍ഡയിലേക്ക് ചുരുങ്ങിയിരിക്കയാണവര്‍.

വര്‍ഗീയവാദികളെ ഒന്നടങ്കം യുഡിഎഫ് ചേരിയില്‍ അണിനിരത്താന്‍ നടത്തുന്ന ശ്രമം തുറന്നുകാട്ടപ്പെട്ടപ്പോള്‍, അതിനെ തടുക്കാന്‍ സിപിഐ എമ്മിനും എല്‍ഡിഎഫിനും എതിരായ കള്ളപ്രചാരണങ്ങളിലും അവര്‍ അഭയംതേടുന്നു. കിനാലൂരുപോലെയുള്ള പ്രശ്നങ്ങള്‍ ഊതിക്കത്തിക്കുന്നതിന്റെയും എണ്ണയൊഴിക്കുന്നതിന്റെയും പൊരുളും മറ്റൊന്നല്ല.

സ്വയം നിവര്‍ന്നുനില്‍ക്കാന്‍ രാഷ്ട്രീയമായി കെല്‍പ്പില്ലാത്ത യുഡിഎഫിന്റെ കേവലമായ അഭ്യാസങ്ങളായി ഇതിനെ കണ്ട്, എല്‍ഡിഎഫിന്റെ നയപരിപാടികള്‍ കൂടുതല്‍ കൂടുതല്‍ ജനങ്ങളില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍കൊണ്ടാണ് ഇതിനെ തരണംചെയ്യേണ്ടത്. സ്വന്തം പ്രവര്‍ത്തകര്‍പോലും മാതൃകയാക്കാന്‍ പാടില്ലാത്ത കോണ്‍ഗ്രസുകാരെക്കുറിച്ചുള്ള എ കെ ആന്റണിയുടെ മുന്നറിയിപ്പ്, തീര്‍ച്ചയായും കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തുറന്നുകാട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമാണ്.

ദേശാഭിമാനി മുഖപ്രസംഗം 01062010

2 comments:

  1. കെ.എസ്.യുവിനുപോലും മാതൃകയാക്കാന്‍ കൊള്ളരുതാത്തവരാണ് ഇന്നത്തെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം എന്ന് പ്രതിരോധമന്ത്രി എ കെ ആന്റണിക്ക് തുറന്നുപറയേണ്ടിവന്നതില്‍ ഇന്ന് കോണ്‍ഗ്രസ് നേരിടുന്ന പരിതോവസ്ഥയുടെ പരിപൂര്‍ണചിത്രമുണ്ട്. യുഡിഎഫിനെ നയിക്കുന്ന കക്ഷിയാണ് കോണ്‍ഗ്രസ്. ആ പാര്‍ടി നിലതെറ്റി ആഭ്യന്തരക്കുഴപ്പങ്ങളില്‍ മുങ്ങിത്താഴുകയാണ്. അധികാരത്തിന്റെ ശീതളച്ഛായയില്‍നിന്ന് നാലുകൊല്ലം മാറിനിന്നതിന്റെ വിഷമം യുഡിഎഫ് സംവിധാനത്തെത്തന്നെ അപ്രസക്തമാക്കിയിരിക്കുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഏതുവിധത്തിലും നേട്ടമുണ്ടാക്കാനായി, ജാതി- മത- സങ്കുചിത ഗ്രൂപ്പുകളുടെ ഒരു ഫെഡറേഷനായി മാറാനാണ് എന്നത്തെയുംപോല്‍ യുഡിഎഫ് ശ്രമിച്ചുകാണുന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അടുത്ത തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുമെന്ന അവകാശവാദം വ്യാപകമായി പ്രചരിപ്പിക്കുന്നുമുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുഫലത്തെ മുന്‍നിര്‍ത്തിയാണ് പ്രചാരണം നീങ്ങുന്നത്. എന്നാല്‍, യുഡിഎഫിന് അത്തരമൊരു ആത്മവിശ്വാസം ഇല്ലെന്നാണ് സമീപകാലത്തെ അതിന്റെ വെപ്രാളം നല്‍കുന്ന സൂചന.

    ReplyDelete
  2. തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനു എന്തെങ്കിലും മുന്തൂക്കം ഉള്ളതായി കാണുന്നില്ല.

    ReplyDelete