Tuesday, June 15, 2010

ഭോപാല്‍ : കോണ്‍ഗ്രസിന്റെ കൊലയാളിസേവ

ഹിരോഷിമയിലും നാഗസാക്കിയിലും 1945 ആഗസ്ത് ആറിനും ഒമ്പതിനുമായി അമേരിക്ക വര്‍ഷിച്ച അണുബോംബിന് ശേഷം ലോകംകണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു ഭോപാലിലേത്. 1984 ഡിസംബര്‍ രണ്ടിന് അമേരിക്കന്‍ കമ്പനിയായ യൂണിയന്‍ കാര്‍ബൈഡിന്റെ ഭോപാലിലുള്ള പ്ളാന്റില്‍ വാതകചോര്‍ച്ചയുണ്ടായതിനെത്തുടര്‍ന്ന് 20000 പേര്‍ കൊല്ലപ്പെട്ടു. മീതൈല്‍ ഐസോസൈനേറ്റ് എന്ന വിഷവാതകം ചോര്‍ന്നതിനെത്തുടര്‍ന്നാണ് ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ പിടഞ്ഞുവീണ് മരിച്ചത്. ലോകം ദര്‍ശിച്ച ഏറ്റവും വലിയ വ്യാവസായിക ദുരന്തമായിരുന്നു അത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കമ്പനി തയ്യാറാകാത്തതാണ് ദുരന്തത്തിന് കാരണമെന്ന് സിബിഐ നടത്തിയ അന്വേഷണത്തിലും പ്രസിദ്ധ ശാസ്ത്രജ്ഞനായ വരദരാജന്റെ നേതൃത്വത്തിലുള്ള കമീഷന്‍ നടത്തിയ അന്വേഷണത്തിലും തെളിഞ്ഞിരുന്നു. എന്നിട്ടും യൂണിയന്‍ കാര്‍ബൈഡ് മാനേജ്മെന്റിനെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ അന്ന് രാജ്യം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ വിമുഖത കാട്ടുകയായിരുന്നു. 26 വര്‍ഷത്തിന് ശേഷം പുറത്തുവന്ന കോടതിവിധിയാകട്ടെ മാനേജ്മെന്റിനെ ശിക്ഷിക്കുന്നതിന് പകരം ദുരന്തബാധിതരെ അവഹേളിക്കുന്നതുമായി.

20000 പേരെ കൂട്ടക്കൊലചെയ്ത അമേരിക്കന്‍ കമ്പനിയെ ശിക്ഷിക്കുന്നതിന് പകരം അവരെ കുറ്റവിമുക്തമാക്കുന്നതിനായിരുന്നു അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിച്ചിരുന്നത്. അന്ന് പ്രധാനമന്ത്രി രാജീവ്ഗാന്ധിയായിരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രിയാകട്ടെ നരസിംഹറാവുവും. സാമ്പത്തിക ഉദാരവല്‍ക്കരണ നയത്തിന് തുടക്കം കുറിക്കുന്ന കാലമായിരുന്നു അത്. സാമ്പത്തിക വളര്‍ച്ചനിരക്കിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക പുരോഗതി വിലയിരുത്താന്‍ തുടങ്ങിയ കാലം. അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികള്‍ അവതരിപ്പിച്ച സാമ്പത്തിക ഉദാരവല്‍ക്കരണ സിദ്ധാന്തത്തിന്റെ മറപിടിച്ചാണ് വിദേശ നിക്ഷേപം ആകര്‍ഷിക്കാനെന്ന പേരില്‍ ഭോപാലില്‍ കൂട്ടക്കുരുതി നടത്തിയ കമ്പനിയെ രക്ഷിക്കാന്‍ രാജീവ്ഗാന്ധിയും നരസിംഹറാവുവും മറ്റും തയ്യാറായത്. യൂണിയന്‍ കാര്‍ബൈഡ് കമ്പനിയെ കുറ്റക്കാരെന്ന് വിധിച്ചാല്‍, അവരില്‍നിന്ന് വന്‍ തുക നഷ്ടപരിഹാരമായി ഈടാക്കിയാല്‍ വിദേശനിക്ഷേപം ലഭിക്കുന്നത് ഇല്ലാതാകുമെന്നും പ്രചരിപ്പിക്കപ്പെട്ടു. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് പാര്‍ടിയുടെ സാമ്പത്തിക തത്വശാസ്ത്രത്തിന്റെ ഭാഗമായിത്തന്നെ യൂണിയന്‍ കാര്‍ബൈഡിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങി.

യുണിയന്‍ കാര്‍ബൈഡിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അതീവ രഹസ്യമായി ചെയ്ത ആദ്യ നടപടി കമ്പനിയുടെ ഉടമയായ വാറന്‍ ആന്‍ഡേഴ്സണിനെ ഇന്ത്യയില്‍നിന്ന് പുറത്ത് കടത്തുകയായിരുന്നു. ഇതിന് ചരട് വിലച്ചതാകട്ടെ അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷനും പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിതന്നെയാണെന്ന് അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ രാജ്യസഭ അംഗവുമായ പി സി അലക്സാണ്ടര്‍ വെളിപ്പെടുത്തുകയുണ്ടായി. രാജീവ്ഗാന്ധിയുടെ നിര്‍ദേശപ്രകാരം അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി അര്‍ജുന്‍സിങ്ങാണ് ആന്‍ഡേഴ്സണെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോയത്.

ഡിസംബര്‍ നാലിന് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത ആന്‍ഡേഴ്സണെ ജാമ്യത്തില്‍ വിട്ടതിന് ശേഷമാണ് രാജ്യത്തിന്റെ മുഖ്യ അതിഥിയെപ്പോലെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്കും അവിടെനിന്ന് അമേരിക്കയിലേക്കും കടത്തിയത്. എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിച്ച് കൊലയാളിയെ കടത്തിയ കോണ്‍ഗ്രസ് പിന്നീട് അദ്ദേഹം പിടികിട്ടാപ്പുള്ളിയാണെന്ന് പ്രഖ്യാപിക്കുകയും(1992ല്‍) ചെയ്തു. അന്നത്തെ ഭോപാല്‍ കലക്ടറും മധ്യപ്രദേശ് വ്യോമയാന സെക്രട്ടറിയും ഇക്കാര്യം വെളിപ്പെടുത്തിയപ്പോഴാണ് കോണ്‍ഗ്രസിന്റെ കൊലയാളിസേവ പുറംലോകം അറിഞ്ഞത്.

ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം പറയുന്നത് ഇതുസംബന്ധിച്ച് വിശദീകരണം നല്‍കേണ്ടത് കോണ്‍ഗ്രസ് പാര്‍ടിയല്ല മറിച്ച് സര്‍ക്കാരാണെന്നാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം സത്യവ്രത ചതുര്‍വേദിയും മുതിര്‍ന്ന നേതാവ് ആര്‍ കെ ധവാനും പറയുന്നത് അന്നത്തെ മധ്യപ്രദേശ് സര്‍ക്കാരാണ് ആന്‍ഡേഴ്സണെ രക്ഷിച്ചതെന്നാണ്. എന്നാല്‍, അന്നത്തെ മധ്യപ്രദേശ് സര്‍ക്കാരിന് നേതൃത്വം നല്‍കിയതും കോണ്‍ഗ്രസാണെന്ന കാര്യം ഇവര്‍ക്ക് മറച്ചുവയ്ക്കാനാകുമോ? അര്‍ജുന്‍സിങ്ങിനെപ്പോലെ ഏറെ പ്രവര്‍ത്തന പരിചയമുള്ള നേതാവ് ആന്‍ഡേഴ്സണെ വിട്ടയക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാരുമായി പ്രത്യേകിച്ചും പ്രധാനമന്ത്രിയുമായി ആലോചിക്കാതെ ഇത്തരമൊരു നടപടി സ്വീകരിക്കില്ലെന്നതും വ്യക്തമാണ്. ഏതായാലും ആന്‍ഡേഴ്സണെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്നത് തടഞ്ഞത് കോണ്‍ഗ്രസ് പാര്‍ടിയും അവരുടെ സര്‍ക്കാരുകളുമാണെന്ന് വ്യക്തം.
അമേരിക്കന്‍ കമ്പനിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് പാര്‍ടിയും സര്‍ക്കാരും തീരുമാനമെടുത്തുവെന്നതിന് വേറെയും തെളിവ് നിരത്താനാകും. ആന്‍ഡേഴ്സണെ രക്ഷിക്കാന്‍ രാജീവ്ഗാന്ധിക്കൊപ്പം നിന്ന നരസിംഹറാവു പ്രധാനമന്ത്രിയായപ്പോള്‍ സിബിഐ അന്വേഷണത്തിന് തടയിടാനും ശ്രമമുണ്ടായി. 1994 ആഗസ്ത് മുതല്‍ 1995 ജൂലൈ വരെ സിബിഐ അന്വേഷണത്തിന് നേതൃത്വം നല്‍കിയ ബി ആര്‍ ലാല്‍ എന്ന ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് ആന്‍ഡേഴ്സണെ വിട്ടുകിട്ടാന്‍ അമേരിക്കന്‍ സര്‍ക്കാരിന് മുമ്പാകെ സമ്മര്‍ദം ചെലുത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചുവെന്നാണ്. അന്നത്തെ വിദേശ മന്ത്രാലയം രേഖാമൂലംതന്നെ സിബിഐയുടെ ചുമതലകൂടി വഹിച്ചിരുന്ന പ്രധാനമന്ത്രിയോട് ആന്‍ഡേഴ്സണെ വിട്ടുകിട്ടാന്‍ ആവശ്യപ്പെടരുതെന്ന് നിര്‍ദേശിച്ചുവെന്നാണ് ലാലിന്റെ വെളിപ്പെടുത്തല്‍.

യൂണിയന്‍ കാര്‍ബൈഡിന്റെ ഭോപാലിലുള്ള ഫാക്ടറിയുടെ ഡിസൈനില്‍ത്തന്നെ പാകപ്പിഴയുണ്ടെന്നും അതിനാല്‍ കമ്പനിയുടമ ആന്‍ഡേഴ്സണിന് ദുരന്തത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും സിബിഐ വ്യക്തമാക്കിയ വേളയിലാണ് അദ്ദേഹത്തെ ഇന്ത്യയില്‍ തിരിച്ചുകൊണ്ടുവരുന്നതിന് സമ്മര്‍ദം ചെലുത്തരുതെന്ന് സര്‍ക്കാര്‍തന്നെ ആവശ്യപ്പെടുന്നത്.

ആന്‍ഡേഴ്സണെ വിട്ടുനല്‍കണമെന്ന ആവശ്യം ഇന്ത്യ ഒരിക്കലും ശക്തമായി ഉയര്‍ത്തിയിട്ടില്ലെന്ന് അമേരിക്കന്‍ വിദേശ മന്ത്രാലയ രേഖകളും വ്യക്തമാക്കുന്നു. ഈ ആവശ്യത്തിന് ഇന്ത്യ മുന്‍ഗണന നല്‍കിയില്ലെന്നാണ് 2004 ലെ അമേരിക്കന്‍ വിദേശ മന്ത്രാലയ രേഖകള്‍ പറയുന്നത്. അതുപോലെതന്നെ കുറ്റക്കാര്‍ക്ക് പത്ത് വര്‍ഷം തടവുശിക്ഷ നല്‍കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമം 304(2) അനുസരിച്ച് സിബിഐ രജിസ്റ്റര്‍ചെയ്ത കേസ് പിന്നീട് സര്‍ക്കാര്‍ ഇടപെട്ട് തിരുത്തി. കൊലയാളി അമേരിക്കക്കാരനാകുമ്പോള്‍ ഇത്ര വലിയ ശിക്ഷ നല്‍കാമോ? അതിനാല്‍ രണ്ടു വര്‍ഷംമാത്രം ശിക്ഷ നല്‍കാവുന്ന 304(എ) വകുപ്പനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതുപോലെതന്നെ ഭോപാല്‍ സെഷന്‍സ് കോടതി 1993 ല്‍ പ്രതികള്‍ക്കെതിരെ നരഹത്യാകുറ്റം ചുമത്തിയിരുന്നു. ഇതിനെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്ത അമേരിക്കന്‍കമ്പനി അവസാനം ഇളവ് നേടുകയും ചെയ്തു. നരഹത്യാക്കുറ്റത്തില്‍നിന്ന് പ്രതികള്‍ ഒഴിവാക്കപ്പെട്ടു. ദുരന്തബാധിതരുടെ ഏക നിയമപ്രതിനിധിയായി പ്രവര്‍ത്തിക്കാന്‍ നിയമംമൂലം ബാധ്യസ്ഥമായിരുന്ന കേന്ദ്രസര്‍ക്കാരാകട്ടെ പ്രതികള്‍ക്ക് നരഹത്യക്കുറ്റം ചുമത്തണമെന്ന ശക്തമായി വാദിക്കാന്‍പോലും തയ്യാറായില്ല.
യൂണിയന്‍ കാര്‍ബൈഡ് കമ്പനിയില്‍ നിന്ന് അര്‍ഹമായ നഷ്ടപരിഹാരം നേടിയെടുക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ല. ആദ്യം 2 ബില്യ ഡോളര്‍ നഷ്ടപിഹാരം വേണമന്നാവശ്യപ്പെട്ട സര്‍ക്കാര്‍ പിന്നീട് 485 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരത്തിന് വഴങ്ങുകയാണ് ഉണ്ടായത്.

ഭോപാല്‍ ദുരന്തത്തിന്റെ ഓരോഘട്ടത്തിലും അമേരിക്കന്‍ കമ്പനിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ മത്സരിക്കുകയായിരുന്നു. അമേരിക്കയുടെ കടുത്ത സമ്മര്‍ദത്തെതുടര്‍ന്നു തന്നെയാണ് ഈ പാദസേവ നടത്തിയതെന്ന് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയും ദുരന്തസമയത്ത് മധ്യപ്രദേശ് മന്ത്രിസഭാംഗവുമായ ദിഗ്വിജയ്സിങ് വെളിപ്പെടുത്തുകയുണ്ടായി. അമേരിക്കന്‍ ചാരസംഘടനയായ സിഐഎ അമേരിക്കന്‍ കമ്പനിയെ ഒഴിവാക്കിക്കിട്ടാന്‍ പ്രധാനമന്ത്രികാര്യാലയത്തെ ഉള്‍പ്പെടെ സ്വാധീനിച്ചതായും വെളിപ്പെടുത്തലുണ്ടായി.

രാജീവ്ഗാന്ധിയുടെ കാലത്ത് ആരംഭിച്ച ഈ അമേരിക്കന്‍ പാദസേവ ഇന്ന് പൂര്‍വാധികം ശക്തമായിരിക്കുന്നു. 2005ല്‍ ഒപ്പിട്ട അമേരിക്കയുമായി പ്രതിരോധ ചട്ടക്കൂട് കരാറും 2008ല്‍ ഒപ്പിട്ട സിവില്‍ ആണവക്കരാറും തന്നെ മികച്ച തെളിവ്. ഏറ്റവും അവസാനമായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച ആണവബാധ്യതാ ബില്ലില്‍ അമേരിക്കന്‍ സമ്മര്‍ദത്തെതുടര്‍ന്ന് മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുകയാണ്. ആണവനിലയങ്ങള്‍ സ്ഥാപിക്കുന്ന അമേരിക്കന്‍ കമ്പനികളുടെ അശ്രദ്ധമൂലം എന്തെങ്കിലും അപകടങ്ങളുണ്ടായാല്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്ന ബില്ലിലെ 17(ബി) യും കമ്പനികള്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ അവകാശം നല്‍കുന്ന 46 വകുപ്പും മാറ്റാനാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വാറന്‍ ആന്‍ഡേഴ്സണെപ്പോലുള്ള കൊലയാളികളെ വീണ്ടും സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ഇതുവഴി ശ്രമിക്കുന്നത്. ഇന്ത്യന്‍ ജനതയുടെ ജീവനേക്കാളും പ്രധാനം കോണ്‍ഗ്രസിന് അമേരിക്കന്‍ ദാസ്യവൃത്തിയാണ്.

വി ബി പരമേശ്വരന്‍ ദേശാഭിമാനി 15062010

1 comment:

  1. ഹിരോഷിമയിലും നാഗസാക്കിയിലും 1945 ആഗസ്ത് ആറിനും ഒമ്പതിനുമായി അമേരിക്ക വര്‍ഷിച്ച അണുബോംബിന് ശേഷം ലോകംകണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു ഭോപാലിലേത്. 1984 ഡിസംബര്‍ രണ്ടിന് അമേരിക്കന്‍ കമ്പനിയായ യൂണിയന്‍ കാര്‍ബൈഡിന്റെ ഭോപാലിലുള്ള പ്ളാന്റില്‍ വാതകചോര്‍ച്ചയുണ്ടായതിനെത്തുടര്‍ന്ന് 20000 പേര്‍ കൊല്ലപ്പെട്ടു. മീതൈല്‍ ഐസോസൈനേറ്റ് എന്ന വിഷവാതകം ചോര്‍ന്നതിനെത്തുടര്‍ന്നാണ് ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ പിടഞ്ഞുവീണ് മരിച്ചത്. ലോകം ദര്‍ശിച്ച ഏറ്റവും വലിയ വ്യാവസായിക ദുരന്തമായിരുന്നു അത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കമ്പനി തയ്യാറാകാത്തതാണ് ദുരന്തത്തിന് കാരണമെന്ന് സിബിഐ നടത്തിയ അന്വേഷണത്തിലും പ്രസിദ്ധ ശാസ്ത്രജ്ഞനായ വരദരാജന്റെ നേതൃത്വത്തിലുള്ള കമീഷന്‍ നടത്തിയ അന്വേഷണത്തിലും തെളിഞ്ഞിരുന്നു. എന്നിട്ടും യൂണിയന്‍ കാര്‍ബൈഡ് മാനേജ്മെന്റിനെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ അന്ന് രാജ്യം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ വിമുഖത കാട്ടുകയായിരുന്നു. 26 വര്‍ഷത്തിന് ശേഷം പുറത്തുവന്ന കോടതിവിധിയാകട്ടെ മാനേജ്മെന്റിനെ ശിക്ഷിക്കുന്നതിന് പകരം ദുരന്തബാധിതരെ അവഹേളിക്കുന്നതുമായി.

    ReplyDelete