Tuesday, June 15, 2010

പനിയിലും രാഷ്ട്രീയം

കാലവര്‍ഷം ആരംഭിച്ചതിനെ തുടര്‍ന്ന്, സ്വാഭാവികമായ പനിയും പകര്‍ച്ചവ്യാധികളും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തലപൊക്കിക്കഴിഞ്ഞു. കാലാവസ്ഥയില്‍ ഉണ്ടാകുന്ന പെട്ടെന്നുള്ള മാറ്റവുമായി പൊരുത്തപ്പെട്ടുപോകാന്‍ വൈമനസ്യം കാണിക്കുന്ന മനുഷ്യശരീരത്തില്‍, നിലവിലുള്ള രോഗങ്ങളെല്ലാം മൂര്‍ച്ഛിക്കുന്നത് ഈ സന്ദര്‍ഭത്തിലാണ്. മിക്ക രോഗങ്ങളുടെയും പ്രാരംഭബാഹ്യലക്ഷണമെന്ന നിലയില്‍ പനിയും അനുഭവപ്പെടും. അതൊരു രോഗത്തേക്കാള്‍, രോഗലക്ഷണമാണെന്നര്‍ഥം. ഇത് എല്ലാ വര്‍ഷവും സംഭവിക്കാറുള്ളതാണു താനും.

ഏതായാലും മഴക്കാല ജന്യരോഗങ്ങള്‍ തടയാനും ചികില്‍സിക്കാനും വിപുലമായ സംവിധാനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. മഴക്കാല പൂര്‍വ ശുചീകരണത്തിന് പ്രാധാന്യം കൊടുത്തത് അതിന്റെ ഭാഗമാണ്. ഇതിനുമുമ്പൊരിക്കലും ഇല്ലാതിരുന്നവിധം, സര്‍ക്കാര്‍ ആശുപത്രികള്‍ ഇന്ന് ചികില്‍സയ്ക്ക് സുസജ്ജമാക്കപ്പെട്ടിരിക്കുന്നു. സ്വകാര്യ ആശുപത്രികള്‍ക്ക് വരുമാനം ഉണ്ടാക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ ആശുപത്രികളിലെ ധര്‍മചികില്‍സയെ ബോധപൂര്‍വം അട്ടിമറിച്ച മുന്‍ യുഡിഎഫ് സര്‍ക്കാര്‍ താറുമാറാക്കിയിട്ട അവസ്ഥയില്‍നിന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന് ആരംഭിക്കേണ്ടിവന്നത്. താഴേതലംതൊട്ട് മെഡിക്കല്‍ കോളേജുകളുടെ തലംവരെ കാര്യക്ഷമമാക്കിത്തീര്‍ത്തു. ലീവെടുത്തു മുങ്ങിയ ഡോക്ടര്‍മാരെ തിരികെ വരുത്തിയും പുതിയവരെ നിയമിച്ചും വേണ്ടത്ര ഡോക്ടര്‍മാരെ ലഭ്യമാക്കി; നേഴ്സുമാരെയും പാരാ മെഡിക്കല്‍ സ്റ്റാഫിനെയും ആവശ്യംപോലെ നിയമിച്ചു. ലാബുകള്‍ പ്രവര്‍ത്തനക്ഷമമാക്കി. ആവശ്യമുള്ള മരുന്നുകളെല്ലാം വേണ്ടത്ര അളവില്‍ ലഭ്യമാക്കി. പ്രധാന ആശുപത്രികളിലെല്ലാം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാഷ്വാലിറ്റികള്‍ സജ്ജീകരിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന ഏതു രോഗിക്കും, ഏതു രോഗത്തിനും വിദഗ്ദ്ധ ചികില്‍സ ലഭിക്കുമെന്ന് ഉറപ്പാക്കി.

ആരോഗ്യരംഗത്ത് സര്‍ക്കാര്‍ നടത്തിയ വിപ്ളവാത്മകമായ പരിഷ്കാരങ്ങളുടെ ഗുണഫലം ജനങ്ങള്‍ക്ക് അനുഭവപ്പെടുന്നുമുണ്ട്. അതുകൊണ്ടാണല്ലോ മുമ്പ് സര്‍ക്കാര്‍ ആശുപത്രികളിലേക്ക് പോകുന്നത് നിഷ്ഫലമാണെന്ന് കരുതിയിരുന്ന രോഗികള്‍ ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ഓടിയെത്തുന്നത്. അതിനാല്‍ സ്വാഭാവികമായി തിരക്കും കൂടും - മഴക്കാലമാകുമ്പോള്‍ പ്രത്യേകിച്ചും. അവര്‍ക്കെല്ലാം ചികില്‍സ നല്‍കാനുള്ള എല്ലാ സംവിധാനങ്ങളും ഇന്ന് സര്‍ക്കാര്‍ ആശുപത്രികളിലുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ ഈ തിരക്ക്, അവിടത്തെ പുതിയ കാര്യക്ഷമതയുടെയും വിശ്വസനീയതയുടെയും തെളിവാണ്. സ്വകാര്യ ആശുപത്രികളിലൊന്നിലും ഈ തിരക്ക് കാണുന്നില്ലല്ലോ.

യഥാര്‍ത്ഥ സ്ഥിതി ഇതായിരിക്കെ, സംസ്ഥാനത്തെ 3.2 കോടി ജനങ്ങളും പനി പിടിച്ചു തുള്ളുകയാണ്, സര്‍ക്കാര്‍ ആശുപത്രികളാകെ താറുമാറായിരിക്കുന്നു, സര്‍വനാശം ആസന്നമായിരിക്കുന്നു എന്ന വിധത്തില്‍ സംഭ്രമജനകമായ കഥകള്‍ പ്രചരിപ്പിക്കാനാണ് ചില കുത്തകപത്രങ്ങള്‍ ശ്രമിക്കുന്നത്. സ്വാഭാവികമായ മഴക്കാലപ്പനിയെ ഊതിവീര്‍പ്പിച്ച്, മഹാദുരന്തമാക്കിക്കാട്ടുക മാത്രമല്ല, അതിന്റെ പേരില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ അവമതിപ്പെടുത്തുക എന്ന ദുഷ്ടലാക്കും അവര്‍ക്കുണ്ട്. യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങളുടെ മുന്നിലവതരിപ്പിച്ച് അവരെ ബോധവാന്മാരാക്കുകയാണ് പത്രങ്ങളുടെ ചുമതല. പനി വരാതിരിക്കാന്‍ എന്തെല്ലാം മുന്‍കരുതലുകളെടുക്കണം, വന്നാല്‍ എന്തു ചെയ്യണം തുടങ്ങിയ കാര്യങ്ങള്‍ ശാസ്ത്രീയമായി വിവരിച്ച് ജനങ്ങളെ സഹായിക്കേണ്ട മാധ്യമങ്ങള്‍, അതിനുപകരം അവരെ സംഭീതരാക്കുകയാണ്; അതുവഴി ജനങ്ങളെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരാക്കി തിരിച്ചുവിടാനും സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെ ആകര്‍ഷിക്കുന്ന കങ്കാണിപ്പണി നടത്താനും ആണ് കുത്തകപത്രങ്ങളുടെ ശ്രമം. പനിയേക്കാള്‍ വലിയ ആപത്താണ്, പനിയെക്കുറിച്ചുള്ള ഭീതിമൂലം അവര്‍ ജനങ്ങളിലുണ്ടാക്കുന്നത്.

കഴിഞ്ഞവര്‍ഷം പന്നിപ്പനിയെക്കുറിച്ച് മാധ്യമങ്ങള്‍ എഴുതിപ്പരത്തിയ സംഭ്രമജനകമായ കള്ളക്കഥകള്‍, ആ പനിക്കുള്ള മരുന്നുണ്ടാക്കുന്ന ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ വില്‍പന വര്‍ധിപ്പിക്കുന്നതിനുവേണ്ടിയായിരുന്നുവെന്ന് ഇപ്പോള്‍ പരസ്യമായിട്ടുണ്ട്. കോടികളുടെ കോഴ അന്ന് കൈമറിഞ്ഞു. ഇന്നിപ്പോള്‍ യുഡിഎഫിനും സ്വകാര്യ ആശുപത്രികള്‍ക്കുംവേണ്ടി കങ്കാണിപ്പണി നടത്തുന്ന മുത്തശ്ശിപത്രങ്ങള്‍ക്ക് ലഭിക്കുന്നത് എത്രയാണാവോ? പണം വാങ്ങി വാര്‍ത്ത വില്‍ക്കുന്ന കാലമാണല്ലോ ഇത്.

ചിന്ത മുഖപ്രസംഗം 18062010 ലക്കം

2 comments:

  1. കാലവര്‍ഷം ആരംഭിച്ചതിനെ തുടര്‍ന്ന്, സ്വാഭാവികമായ പനിയും പകര്‍ച്ചവ്യാധികളും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തലപൊക്കിക്കഴിഞ്ഞു. കാലാവസ്ഥയില്‍ ഉണ്ടാകുന്ന പെട്ടെന്നുള്ള മാറ്റവുമായി പൊരുത്തപ്പെട്ടുപോകാന്‍ വൈമനസ്യം കാണിക്കുന്ന മനുഷ്യശരീരത്തില്‍, നിലവിലുള്ള രോഗങ്ങളെല്ലാം മൂര്‍ച്ഛിക്കുന്നത് ഈ സന്ദര്‍ഭത്തിലാണ്. മിക്ക രോഗങ്ങളുടെയും പ്രാരംഭബാഹ്യലക്ഷണമെന്ന നിലയില്‍ പനിയും അനുഭവപ്പെടും. അതൊരു രോഗത്തേക്കാള്‍, രോഗലക്ഷണമാണെന്നര്‍ഥം. ഇത് എല്ലാ വര്‍ഷവും സംഭവിക്കാറുള്ളതാണു താനും.

    ReplyDelete
  2. പനി ബാധിച്ച് മരിച്ചവരുടെ എണ്ണം കൂട്ടാന്‍ മറ്റ് അസുഖം ബാധിച്ച് മരിച്ചവരെയും പനിമരണപ്പട്ടികയിലാക്കി മനോരമയുടെ കസര്‍ത്ത്. ഞായറാഴ്ച കുറ്റിക്കോല്‍ കാഞ്ഞാനടുക്കത്ത്ഹൃദ്രോഗത്താല്‍ മരിച്ച മേരി ആന്റണി(50)യെയാണ് മനോരമ പനിമരണത്തിന്റെ കൂട്ടത്തിലാക്കി ഒന്നാംപേജില്‍ ഫോട്ടോസഹിതം വാര്‍ത്ത കൊടുത്തത്. നെഞ്ചുവേദനയെത്തുടര്‍ന്ന് ഞായറാഴ്ച മുന്നാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മേരിയെ ഹൃദ്രോഗമാണെന്ന സംശയത്തില്‍ കാസര്‍കോട് നായനാര്‍ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഇവിടുത്തെ പരിശോധനക്കിടയില്‍തന്നെ രോഗം മൂര്‍ഛിച്ച് മരിച്ചു. ഇതാണ് പനി മരണമായി വാര്‍ത്ത കൊടുത്തത്.

    മേരിക്ക് രണ്ടാഴ്ചമുമ്പ് പനി ഉണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. അത് പൂര്‍ണമായും സുഖമായതാണ്. ഞായറാഴ്ച പെട്ടെന്നാണ് അസുഖമുണ്ടായത്. നാട്ടില്‍ പനിയുണ്ടെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ പനിബാധിച്ച് ചികിത്സ കിട്ടാതെ ആളുകള്‍ കൂട്ടത്തോടെ മരിക്കുകയാണെന്ന് പ്രചരിപ്പിച്ച് നാട്ടില്‍ ഭീതി പരത്താനാണ് വ്യാജ വാര്‍ത്തകള്‍ക്കു പിന്നിലെ ലക്ഷ്യം. ഡെങ്കിപ്പനി, എലിപ്പനി പോലുള്ള മാരക പനി വന്നാല്‍ മരിക്കാന്‍ സാധ്യതയുണ്ട്. ഇത്തരം പനിവേഗത്തില്‍ വൃക്കകളെയും മറ്റും ബാധിക്കുന്നതുകൊണ്ടാണിത്. എന്നാല്‍ തക്ക സമയത്ത് ചികിത്സിച്ചാല്‍ ഇപ്പോഴുള്ള ഏത് പനിയും സുഖപ്പെടുത്താന്‍ കഴിയുമെന്ന്് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. മഴക്കാലത്തിന്റെ തുടക്കത്തില്‍ പകര്‍ച്ചപ്പനി വരുന്നത് സാധാരണമാണ്. എല്ലാ സ്ഥലത്തും ഇത്തരം പനി കാണാറുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം ആവശ്യത്തിന് മരുന്നുണ്ട്. ഡോക്ടര്‍ അവധിയെടുത്ത സ്ഥലങ്ങളില്‍ ചില ദിവസം ആവശ്യത്തിന് ഡോക്ടര്‍മാരുണ്ടാകാറില്ല. മറ്റു സ്ഥലങ്ങളിലെല്ലാം ഡോക്ടര്‍മാരുമുണ്ട്. സര്‍ക്കാര്‍ ആശുപത്രിയില്‍ പിനിക്ക് നല്ല ചികിത്സ കിട്ടുന്നതുകൊണ്ടാണ് ഇവിടെ കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. ഇതൊന്നും കാണാതെ ഇവിടെ പനി പെരുകിയിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് വരുത്താനാണ് ചിലരുടെ ശ്രമം.

    ReplyDelete