Wednesday, June 30, 2010

കര്‍ണാടകത്തില്‍ ദളിതരുടെ റാലി

1981ല്‍ നടന്ന വിജയവാഡ പാര്‍ടികോണ്‍ഗ്രസിന്റെ രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടില്‍ കര്‍ണാടകത്തെപ്പറ്റി ഇതുപോലെ എഴുതി:

"ദക്ഷിണഭാരതത്തിലുള്ള നാല് സംസ്ഥാനങ്ങളില്‍ കര്‍ണാടകം ഏഴെട്ട് ശതകത്തിനുമുമ്പ് സാമൂഹ്യപരിഷ്കാരത്തിന്റെ സമരനിര ഒരുക്കി-. 12-ാം നൂറ്റാണ്ടിലെ ബസവേശ്വരയുടെ നേതൃത്വത്തില്‍ നടന്ന വര്‍ണാശ്രമ ധര്‍മത്തിനും ജാതിവ്യവസ്ഥയ്ക്കും വൈദിക മേധാവിത്വത്തിനും എതിരെ അന്ന് കല്യാണദ്വാജ്യത്തില്‍ നടന്ന രൂക്ഷമായ സമരമാണ് ലിംഗായത്ത് പ്രസ്ഥാനത്തിന് അടിത്തറ പാകിയത്. ചാമരരും കുംഭാരരും ക്ഷുരകനും അന്ന് ലിംഗായത്ത് ഗുരുക്കളായി. സ്വയം ജീവന്‍ അര്‍പ്പിക്കേണ്ടിവന്ന ബസവേശ്വരന്റെ ത്യാഗം എട്ട് നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഉണ്ടായതാണ്''.

ഇന്ന് മറ്റയല്‍ സംസ്ഥാനത്തെല്ലാം ആധുനിക (മുതലാളിത്ത) പദ്ധതിയോടൊപ്പം 19ഉം 20ഉം നൂറ്റാണ്ടുകളില്‍ നടന്ന സാമൂഹിക പരിഷ്കാരം കര്‍ണാടകത്തില്‍ ഇല്ലാതെപോയതാണ് കര്‍ണാടകത്തിന്റെ ഇന്നത്തെ പിന്നോക്കാവസ്ഥയ്ക്ക് ഇടം നല്‍കിയത്.

ഇതു മനസ്സിലാക്കിയ കര്‍ണാടകത്തിലെ അന്നത്തെ ഇടതുപക്ഷ പ്രസ്ഥാനം നടത്തിയ സമരശ്രേണിയാണ് 1983ല്‍ കോണ്‍ഗ്രസിന്റെ സ്വാതന്ത്ര്യാനന്തര കാലത്തെ തുടര്‍ച്ചയായ ഭരണം അവസാനിപ്പിച്ചത്.

എന്നാല്‍, അന്ന് അധികാരമേറ്റ ജനതാപാര്‍ടി ഭിന്നിച്ചു ഒടുവില്‍ കോണ്‍ഗ്രസ് വിരോധപ്രസ്ഥാനത്തെ കയ്യടക്കാന്‍ ഭാരതീയ ജനതാപാര്‍ടിക്ക് കഴിഞ്ഞു.

ഇന്ന് ബസവേശ്വരന്റെ പിന്‍ഗാമിയാണെന്ന് ആണയിടുന്ന യദിയൂരപ്പ വൈദികധര്‍മത്തിന്റെ മഠാധിപതിയായ ഉഡുപ്പി അഷ്ടമഠത്തിന്റെ അധിപതികളുടെ ചവിട്ടുമെത്തയായിരിക്കുന്നു.

കര്‍ണാടകത്തിലെ അധഃകൃത വിഭാഗങ്ങളുടെ കണ്ണീരൊപ്പാന്‍ ഇന്ന്, പടപൊരുതാന്‍ കമ്യൂണിസ്റ് മാര്‍ക്സിസ്റ് പാര്‍ടി മുന്നോട്ടുവന്നതിന്റെ പൊതുപ്രദര്‍ശനമായിരുന്നു ജൂണ്‍ പത്താം തീയതി ബാംഗ്ളൂര്‍ ഫ്രീഡം പാര്‍ക്കിനു സമീപം നടന്ന ദളിതരുടെ റാലി. കര്‍ണാടകത്തിലുടനീളം താലൂക്കടിസ്ഥാനത്തില്‍ ദളിത അവകാശ കമ്മിറ്റികള്‍ സ്ഥാപിക്കാന്‍ റാലിയില്‍ തീരുമാനമായി.

അമ്പതിലേറെ ഗ്രാമങ്ങളില്‍ ഊരുവിലക്ക് കല്‍പിക്കപ്പെട്ട്, ദളിതര്‍ പൊതുവിപണിയില്‍ ചരക്കുകള്‍ വാങ്ങാനോ ഉന്നതജാതിക്കാരുടെ ഭൂമിയില്‍ പണിചെയ്യുവാനോ ആകാത്ത പരിതഃസ്ഥിതിയാണ് ഇന്ന് കര്‍ണാടകത്തിലുള്ളത്.

അയിത്തത്തിനെതിരായ നിയമം അനുസരിച്ച് ഇങ്ങനെയുള്ള ഊരുവിലക്കുകള്‍ നടത്തുന്നവരെ ജയിലില്‍ അടയ്ക്കാന്‍ വകുപ്പുണ്ട്. നിയമം പാലിക്കേണ്ടവര്‍ നിയമലംഘനം ചെയ്താല്‍ അവരെ ജയിലില്‍ അടയ്ക്കേണ്ട വകുപ്പ് ഉണ്ടെങ്കിലും അത് നടപ്പാക്കാത്തതുകൊണ്ട് ദളിത വിഭാഗങ്ങള്‍, പട്ടികവര്‍ഗക്കാര്‍ ദുരിതമനുഭവിക്കുകയാണ്.

ഇക്കാലമത്രയും സാമ്പത്തികസമരങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയ കര്‍ണാടകത്തിലെ ഇടതുപക്ഷ പ്രസ്ഥാനം, ഒപ്പത്തിനൊപ്പം സാമൂഹിക പരിഷ്കാരത്തിനായും സമരം സംഘടിപ്പിക്കാന്‍ മുന്നോട്ടുവന്നിരിക്കുകയാണ്.

കര്‍ണാടകത്തില്‍ 21 ലക്ഷത്തോളം ദേവദാസികള്‍ക്ക്, അച്ഛനില്ലാത്ത കുട്ടികളെ വളര്‍ത്താന്‍ മാസം 2000 രൂപ പെന്‍ഷന്‍ നല്‍കേണ്ടത് യദിയൂരപ്പ നല്‍കുന്നില്ല. 23.75 ശതമാനംവരുന്ന ദളിതവിഭാഗങ്ങള്‍ക്ക് ബജറ്റില്‍ വേണ്ടത്ര തുക വകയിരുത്താതിരിക്കുന്നതിനെയോ ബജറ്റില്‍ വകയിരുത്തിയ തുകയില്‍തന്നെ 30 ശതമാനംമാത്രം ചെലവഴിക്കുന്നതിനെയോ ചോദ്യംചെയ്യാതിരിക്കുകയാണ് കര്‍ണാടകത്തില്‍ അധികാരമാളുന്നവര്‍.

12-16 രൂപയ്ക്ക് അരി ലഭിക്കുന്ന കേരളത്തില്‍ ഒരു ദളിതവിദ്യാര്‍ഥിക്ക് പ്രതിമാസം ആഹാരത്തിന് 1600 രൂപ നല്‍കുമ്പോള്‍ 42 രൂപയ്ക്ക് അരി വാങ്ങേണ്ട കര്‍ണാടകത്തില്‍ ഒരു ദളിതവിദ്യാര്‍ഥിക്ക് നല്‍കുന്ന പ്രതിമാസം ആഹാരച്ചെലവ് 650 രൂപമാത്രമാണ് ഇതില്‍ പകുതി അധികാരികളും രാഷ്ട്രീയക്കാരും പങ്കിടുന്ന അവസ്ഥയാണ് കര്‍ണാടകത്തിലുള്ളത്.

1980കളില്‍ വളര്‍ന്നുവന്ന ദളിത് സംഘര്‍ഷ സമിതികള്‍ ഇന്ന് അത്രയേറെ കഷ്ടപ്പെടാത്ത സംവരണം കൈമുതലാക്കിയവരും സാമൂഹിക ഇടപെടലില്‍ പങ്കുകച്ചവടം നടത്തുന്നവരും ഭൂമി മുതലായ ഇടപാടുകളില്‍ പങ്കെടുക്കുന്നവരുമായി ഭിന്നിച്ച് മത്സരിക്കുന്ന ഗ്രൂപ്പുകളായി മാറിക്കഴിഞ്ഞു.

ദളിതരുടെ കൂട്ടക്കൊലകള്‍, മലം തീറ്റിക്കല്‍, മൂത്രം കുടിപ്പിക്കല്‍ ഇങ്ങനെയുള്ള മേല്‍ജാതിക്കാരുടെ സാമൂഹിക അടിച്ചമര്‍ത്തലില്‍ 2500 ലധികം കേസുകളില്‍ ദളിതര്‍ക്കെതിരായി തീരുമാനിക്കപ്പെട്ടിട്ടുണ്ട്. ഇതിനെല്ലാം എതിരായി അടുത്തകാലത്തുണ്ടായ മുന്നേറ്റത്തില്‍ പങ്കുചേരാനും ജാതിവ്യവസ്ഥ അവസാനിപ്പിക്കാനുള്ള സമരത്തില്‍ പങ്കെടുക്കാനും ജൂണ്‍ 10ന്റെ റാലി ആഹ്വാനം ചെയ്തിരിക്കുകയാണ്.

ദളിതരുടെയും മതന്യൂനപക്ഷക്കാരുടെയും (മുസ്ളീം) പിന്നോക്കസമുദായക്കാരുടെയും ഭക്ഷണമായ ഗോമാംസത്തിന് വിലക്കുകല്‍പ്പിക്കാനും കഴിക്കുന്നവരെ ശിക്ഷിക്കുവാനും ബിജെപി ഗവണ്‍മെന്റ് നിയമം കൊണ്ടുവന്നിരിക്കുകയാണ്. ഈ അനീതികള്‍ക്കെല്ലാം എതിരായ പോരാട്ടത്തിനാണ് ബംഗ്ളൂരില്‍ ചേര്‍ന്ന 3500 ദളിതര്‍ പ്രതിജ്ഞയെടുത്തത്.

12-ാം നൂറ്റാണ്ടിലെ പരിഷ്കര്‍ത്താക്കളുടെ സ്വപ്നമായിരുന്ന ജാതി ഉന്മൂലനം നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. പകരം ആ ലിംഗായത്ത് വിഭാഗത്തെ അധികാരത്തിനായി യദിയൂരപ്പ ആര്‍എസ്എസിനും ഹൈന്ദവ മേധാവിത്വത്തിനും അടിയറവെച്ചതിന് എതിരെയാണ് 2010 ജൂണ്‍ 10ന് സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ നടന്ന ദളിത് റാലിയും പ്രഖ്യാപനവും. ഇത് സമരങ്ങളെ അഴിച്ചുനിടുന്നതിന് മുന്നോടിയാകുമെന്ന ഉറപ്പാണ്.

വി ജെ കെ നായര്‍ ചിന്ത വാരിക 02072010

1 comment:

  1. 1981ല്‍ നടന്ന വിജയവാഡ പാര്‍ടികോണ്‍ഗ്രസിന്റെ രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടില്‍ കര്‍ണാടകത്തെപ്പറ്റി ഇതുപോലെ എഴുതി:

    "ദക്ഷിണഭാരതത്തിലുള്ള നാല് സംസ്ഥാനങ്ങളില്‍ കര്‍ണാടകം ഏഴെട്ട് ശതകത്തിനുമുമ്പ് സാമൂഹ്യപരിഷ്കാരത്തിന്റെ സമരനിര ഒരുക്കി-. 12-ാം നൂറ്റാണ്ടിലെ ബസവേശ്വരയുടെ നേതൃത്വത്തില്‍ നടന്ന വര്‍ണാശ്രമ ധര്‍മത്തിനും ജാതിവ്യവസ്ഥയ്ക്കും വൈദിക മേധാവിത്വത്തിനും എതിരെ അന്ന് കല്യാണദ്വാജ്യത്തില്‍ നടന്ന രൂക്ഷമായ സമരമാണ് ലിംഗായത്ത് പ്രസ്ഥാനത്തിന് അടിത്തറ പാകിയത്. ചാമരരും കുംഭാരരും ക്ഷുരകനും അന്ന് ലിംഗായത്ത് ഗുരുക്കളായി. സ്വയം ജീവന്‍ അര്‍പ്പിക്കേണ്ടിവന്ന ബസവേശ്വരന്റെ ത്യാഗം എട്ട് നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഉണ്ടായതാണ്''.

    ഇന്ന് മറ്റയല്‍ സംസ്ഥാനത്തെല്ലാം ആധുനിക (മുതലാളിത്ത) പദ്ധതിയോടൊപ്പം 19ഉം 20ഉം നൂറ്റാണ്ടുകളില്‍ നടന്ന സാമൂഹിക പരിഷ്കാരം കര്‍ണാടകത്തില്‍ ഇല്ലാതെപോയതാണ് കര്‍ണാടകത്തിന്റെ ഇന്നത്തെ പിന്നോക്കാവസ്ഥയ്ക്ക് ഇടം നല്‍കിയത്.

    ReplyDelete