Wednesday, June 16, 2010

കാര്‍ഷികമേഖലയിലും ബദല്‍ നയം

കേന്ദ്രസര്‍ക്കാര്‍ ആഗോളവല്‍ക്കരണനയം നടപ്പാക്കിയതിന്റെ ഫലമായി വന്‍തോതില്‍ തകര്‍ച്ച നേരിടേണ്ടിവന്നത് കാര്‍ഷികമേഖലയ്ക്കാണ്. ഇടിവെട്ടിയവനെ പാമ്പും കടിച്ചതുപോലെയായി യുപിഎ സര്‍ക്കാര്‍ ആസിയന്‍ കരാര്‍ ഒപ്പിട്ടതോടെ. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില ഗണ്യമായി ഇടിഞ്ഞു. കൃഷിച്ചെലവ് വര്‍ധിക്കുകയുംചെയ്തു. കടബാധ്യതമൂലം പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പത്തുവര്‍ഷത്തിനകം രണ്ടുലക്ഷം കര്‍ഷകരാണ് ആത്മഹത്യചെയ്യാന്‍ നിര്‍ബന്ധിതരായത്. കൃഷി ആദായകരമല്ലാത്തതുമൂലം 80 ലക്ഷം കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു. ഇതൊന്നും യുപിഎ സര്‍ക്കാരിന്റെ കണ്ണ് തുറക്കാന്‍ ഇടവരുത്തിയില്ലെന്നത് അത്ഭുതകരമായി തോന്നുന്നു. വര്‍ധിച്ചുവരുന്ന കൃഷിച്ചെലവ് താങ്ങാന്‍ കഴിയാതെ നട്ടെല്ലൊടിഞ്ഞ കര്‍ഷകന്റെ ചുമലില്‍ യൂറിയയുടെ വില പത്തുശതമാനം വര്‍ധിപ്പിച്ചുകൊണ്ട് അധികഭാരം വീണ്ടും അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ചെയ്തത്.

മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ കര്‍ഷക ആത്മഹത്യ തുടരുകയാണ്. പ്രധാനമന്ത്രി വിദര്‍ഭ സന്ദര്‍ശിച്ച് പാക്കേജ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അതൊന്നും കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാന്‍ പര്യാപ്തമായില്ലെന്നാണ് അനുഭവം തെളിയിച്ചത്. ഗോതമ്പ്, നെല്ല് തുടങ്ങിയ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ താങ്ങുവില നല്‍കി സംഭരിക്കാന്‍പോലും യുപിഎ സര്‍ക്കാര്‍ തയ്യാറല്ലെന്ന് വ്യക്തമായിക്കഴിഞ്ഞു.

ഭക്ഷ്യധാന്യങ്ങളുടെ സംഭരണവും വിതരണവും സ്വകാര്യമേഖലയെ ഏല്‍പ്പിക്കണമെന്ന് ഫിക്കി ഒരു പ്രമേയംമൂലം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്നത്തെ സാഹചര്യത്തില്‍ വിചിത്രമായ ഈ ആവശ്യവും യുപിഎ സര്‍ക്കാര്‍ അംഗീകരിച്ച് നടപ്പാക്കുമെന്നത് തീര്‍ച്ചയാണ്. കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു നടപടിയും കേന്ദ്രസര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കേണ്ടതില്ല എന്നത് വ്യക്തം.

2010-11ലെ കേന്ദ്ര ബജറ്റ് കാര്‍ഷികമേഖലയെ സംബന്ധിച്ചിടത്തോളം തികച്ചും നിരാശാജനകമാണെന്നാണ് ഡോ. എം എസ് സ്വാമിനാഥന്‍പോലും പറഞ്ഞിട്ടുള്ളത്. ഈ സാഹചര്യത്തില്‍ വേണം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ നാലുവര്‍ഷത്തെ കാര്‍ഷികമേഖലയിലെ നേട്ടങ്ങള്‍ വിലയിരുത്താന്‍.

പതിനൊന്നാംപദ്ധതിയുടെ മുന്‍ഗണന ഉല്‍പ്പാദനമേഖലയ്ക്കാണ്. ഉല്‍പ്പാദനമേഖലയില്‍, പ്രത്യേകിച്ചും കാര്‍ഷികമേഖലയില്‍ വളര്‍ച്ച നേടുകയെന്നതായിരുന്നു പ്രാദേശിക ആസൂത്രണംവഴി ലക്ഷ്യമിട്ടത്. ജനകീയാസൂത്രണവും ഉല്‍പ്പാദനമേഖലയ്ക്കാണ് ഊന്നല്‍ നല്‍കിയത്. ഇടതുപക്ഷ ജനാധിപത്യമുന്നണി നാലുവര്‍ഷംമുമ്പ് അധികാരമേറ്റെടുക്കുമ്പോള്‍ കേരളത്തിലെ കാര്‍ഷികമേഖലയും തകര്‍ന്നുകിടക്കുകയായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് ആയിരത്തിലധികം കര്‍ഷകരാണ് ആത്മഹത്യചെയ്യേണ്ടിവന്നത്. ഇവര്‍ക്ക് ഒരാശ്വാസവും നല്‍കാന്‍ അന്നത്തെ സര്‍ക്കാര്‍ തയ്യാറായില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ആത്മഹത്യചെയ്ത കര്‍ഷകരുടെ ആശ്രിതര്‍ക്ക് 50,000 രൂപവീതം നല്‍കി. കടം എഴുതിത്തള്ളി. കടാശ്വാസകമീഷന്‍ നിലവില്‍ വന്നു. ഇത് ഇന്ത്യക്കുതന്നെ മാതൃകയായി. 2008-09ല്‍ നെല്‍ക്കൃഷിക്കു മാത്രമായി 93.01 കോടി രൂപയാണ് പഞ്ചായത്തുകള്‍ ചെലവിട്ടത്. 2009-10ല്‍ 189.80 കോടി രൂപ ചെലവഴിച്ചു. ഓരോ പഞ്ചായത്തിലെയും തരിശുഭൂമി ഏറ്റെടുത്ത് കൃഷിചെയ്യുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങളും കൃഷിവകുപ്പും കൂട്ടായി നടത്തിയ ശ്രമം നല്ല വിജയം കണ്ടു. 1970കളുടെ ആരംഭത്തില്‍ എട്ടുലക്ഷം ഹെക്ടറിലധികം പ്രദേശത്ത് നെല്‍ക്കൃഷിയുണ്ടായിരുന്നത് രണ്ടേകാല്‍ ലക്ഷം ഹെക്ടറായി ചുരുങ്ങി. കൃഷി ആദായകരമല്ലാത്തതുകൊണ്ട് വയല്‍ വില്‍പ്പന നടത്താന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായി. വയല്‍ വിലകൊടുത്ത് വാങ്ങിയവര്‍ വയല്‍ നികത്തി കെട്ടിടം വയ്ക്കാനും നാണ്യവിളകള്‍ കൃഷിചെയ്യാനും തയ്യാറായി. നെല്‍വയലിന്റെ വിസ്തീര്‍ണം ചുരുങ്ങാന്‍ ഇതൊക്കെ കാരണമായി. ഭൂവിനിയോഗ നിയമം നിലവിലുണ്ടായിരുന്നെങ്കിലും വയല്‍ നികത്തല്‍ തടയാന്‍ കഴിഞ്ഞില്ലെന്നതാണ് സത്യം.

എല്‍ഡിഎഫ് സര്‍ക്കാര്‍ നാലുവര്‍ഷംമുമ്പ് അധികാരത്തില്‍ വന്നതോടെ നെല്‍വയല്‍ നികത്തുന്നതിനെതിരായ കര്‍ശന നിലപാട് സ്വീകരിക്കാന്‍ തയ്യാറായി. കര്‍ഷകത്തൊഴിലാളികളുടെയും മറ്റ് വര്‍ഗബഹുജന സംഘടനകളുടെയും ജനകീയ പ്രക്ഷോഭങ്ങളും വയല്‍ നികത്തലിനെതിരെ വ്യാപകമായി ഉയര്‍ന്നുവന്നു. ഇതോടൊപ്പം ഓരോ പഞ്ചായത്തിലെയും തരിശായിക്കിടക്കുന്ന വയല്‍ ഏറ്റെടുത്ത് കൃഷിയിറക്കാന്‍ പഞ്ചായത്ത് ഭരണസമിതികള്‍ കൂട്ടായ ശ്രമമാരംഭിച്ചു. തരിശുനിലം ഏറ്റെടുക്കുമ്പോള്‍ ഉടമയുടെ അവകാശം ഒരുവിധത്തിലും നഷ്ടപ്പെടുകയില്ലെന്നും ഭൂമി ഉടമയ്ക്ക് തിരിച്ചു നല്‍കുമെന്നും ഉറപ്പുനല്‍കിയതോടെ തരിശുനിലം കൃഷിചെയ്യുന്നതില്‍ താല്‍പ്പര്യമുണ്ടായി. ഇതിന്റെ ഭാഗമായി 2008-09 വര്‍ഷം 13,000 ഹെക്ടര്‍ ഭൂമിയിലാണ് പുതുതായി നെല്‍ക്കൃഷി ആരംഭിച്ചത്. സംസ്ഥാനത്ത് മൊത്തം 25,000 ഹെക്ടര്‍ നിലത്ത് നെല്‍ക്കൃഷി നടത്താന്‍ ഈ കാലയളവില്‍ സാധിച്ചു.

2007-08ല്‍ 2,28,938 ഹെക്ടറിലായിരുന്നു കേരളത്തില്‍ നെല്‍ക്കൃഷിയുണ്ടായിരുന്നത്. അടുത്ത വര്‍ഷം അത് 2,72,688 ഹെക്ടറായി വര്‍ധിച്ചു. നെല്ലുല്‍പ്പാദനം 5,28,488 ടണ്‍ ആയിരുന്നത് 10,34,746.64 ടണ്ണായി വര്‍ധിച്ചു. അതായത്, നെല്‍ക്കൃഷി വിസ്തൃതിയിലുണ്ടായ വര്‍ധന 43,750 ഹെക്ടറും ഉല്‍പ്പാദനത്തിലുണ്ടായ വര്‍ധന 5,06,258.64 ടണ്ണുമാണ്.

ഈ വരുന്ന നവംബര്‍ ഒന്നിന് കേരളത്തിലെ 101 പഞ്ചായത്തുകള്‍ തരിശുരഹിത പഞ്ചായത്തുകളായി പ്രഖ്യാപിക്കാന്‍ കഴിയുമെന്ന നില കൈവന്നിരുക്കുന്നു മുഖ്യമായും അരി ആഹാരം കഴിക്കുന്നവരാണ് കേരളീയര്‍. അരിയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പരമാവധി നെല്ലുല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞെന്ന സംതൃപ്തി എല്‍ഡിഎഫ് സര്‍ക്കാരിന് അവകാശപ്പെട്ടതാണ്.

ഇതോടൊപ്പമാണ് കേന്ദ്രസര്‍ക്കാര്‍ ഒരു കിലോ നെല്ലിന് താങ്ങുവില ഒമ്പതര രൂപമാത്രം നല്‍കുമ്പോള്‍ കേരളസര്‍ക്കാര്‍ 12 രൂപ നല്‍കുന്നത്. മാത്രമല്ല, 1600 ഹെക്ടറില്‍ കരനെല്‍ക്കൃഷിക്ക് തുടക്കമിടാനും കഴിഞ്ഞിട്ടുണ്ട്. ഏകദേശം 15,000 നെല്‍കര്‍ഷകര്‍ക്ക് കിസാന്‍ അഭിമാന്‍ പെന്‍ഷന്‍ നല്‍കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായി. നെല്‍കര്‍ഷകര്‍ക്ക് വളത്തിന് സബ്സിഡി തുടങ്ങിയ ഒട്ടേറെ ആനുകൂല്യവും നല്‍കുന്നുണ്ട്.

വിദ്യാലയങ്ങള്‍ക്കടുത്തുള്ള നെല്‍വയലുകളില്‍ കൃഷിചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനം നല്‍കിവരുന്നു. വിദ്യാര്‍ഥികള്‍ കൃഷിയിറക്കിയ നെല്ല് കൊയ്തെടുക്കുന്നതില്‍ അവര്‍ക്കുള്ള ആവേശവും സംതൃപ്തിയും പറഞ്ഞറിയിക്കാന്‍ പ്രയാസമാണ്. വ്യവസായമേഖലയില്‍ പൊതുമേഖലാ വ്യവസായങ്ങള്‍ ലാഭകരമാക്കാനും പീഡിതവ്യവസായങ്ങള്‍ ഏറ്റെടുക്കാനും പുതിയ എട്ട് വ്യവസായം ആരംഭിക്കാനും കഴിഞ്ഞതുപോലെ കാര്‍ഷികമേഖലയിലും ഒരു ബദല്‍നയം നടപ്പാക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വിജയിച്ചിരിക്കുന്നു എന്നത് അഭിമാനകരമാണ്. ഇതുമൂലം കര്‍ഷക ആത്മഹത്യ തടയാനും സാധിച്ചു. ഇതൊന്നും കണ്ടില്ലെന്നു നടിച്ച് ചോരതന്നെ കൊതുകിന് കൌതുകം എന്ന നയം വലതുപക്ഷ മാധ്യമങ്ങള്‍ സ്വീകരിച്ചുകാണുന്നതില്‍ നമുക്ക് സഹതപിക്കാം.

ദേശാഭിമാനി മുഖപ്രസംഗം 16062010

1 comment:

  1. പതിനൊന്നാംപദ്ധതിയുടെ മുന്‍ഗണന ഉല്‍പ്പാദനമേഖലയ്ക്കാണ്. ഉല്‍പ്പാദനമേഖലയില്‍, പ്രത്യേകിച്ചും കാര്‍ഷികമേഖലയില്‍ വളര്‍ച്ച നേടുകയെന്നതായിരുന്നു പ്രാദേശിക ആസൂത്രണംവഴി ലക്ഷ്യമിട്ടത്. ജനകീയാസൂത്രണവും ഉല്‍പ്പാദനമേഖലയ്ക്കാണ് ഊന്നല്‍ നല്‍കിയത്. ഇടതുപക്ഷ ജനാധിപത്യമുന്നണി നാലുവര്‍ഷംമുമ്പ് അധികാരമേറ്റെടുക്കുമ്പോള്‍ കേരളത്തിലെ കാര്‍ഷികമേഖലയും തകര്‍ന്നുകിടക്കുകയായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് ആയിരത്തിലധികം കര്‍ഷകരാണ് ആത്മഹത്യചെയ്യേണ്ടിവന്നത്. ഇവര്‍ക്ക് ഒരാശ്വാസവും നല്‍കാന്‍ അന്നത്തെ സര്‍ക്കാര്‍ തയ്യാറായില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ആത്മഹത്യചെയ്ത കര്‍ഷകരുടെ ആശ്രിതര്‍ക്ക് 50,000 രൂപവീതം നല്‍കി. കടം എഴുതിത്തള്ളി. കടാശ്വാസകമീഷന്‍ നിലവില്‍ വന്നു. ഇത് ഇന്ത്യക്കുതന്നെ മാതൃകയായി. 2008-09ല്‍ നെല്‍ക്കൃഷിക്കു മാത്രമായി 93.01 കോടി രൂപയാണ് പഞ്ചായത്തുകള്‍ ചെലവിട്ടത്. 2009-10ല്‍ 189.80 കോടി രൂപ ചെലവഴിച്ചു. ഓരോ പഞ്ചായത്തിലെയും തരിശുഭൂമി ഏറ്റെടുത്ത് കൃഷിചെയ്യുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങളും കൃഷിവകുപ്പും കൂട്ടായി നടത്തിയ ശ്രമം നല്ല വിജയം കണ്ടു. 1970കളുടെ ആരംഭത്തില്‍ എട്ടുലക്ഷം ഹെക്ടറിലധികം പ്രദേശത്ത് നെല്‍ക്കൃഷിയുണ്ടായിരുന്നത് രണ്ടേകാല്‍ ലക്ഷം ഹെക്ടറായി ചുരുങ്ങി. കൃഷി ആദായകരമല്ലാത്തതുകൊണ്ട് വയല്‍ വില്‍പ്പന നടത്താന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായി. വയല്‍ വിലകൊടുത്ത് വാങ്ങിയവര്‍ വയല്‍ നികത്തി കെട്ടിടം വയ്ക്കാനും നാണ്യവിളകള്‍ കൃഷിചെയ്യാനും തയ്യാറായി. നെല്‍വയലിന്റെ വിസ്തീര്‍ണം ചുരുങ്ങാന്‍ ഇതൊക്കെ കാരണമായി. ഭൂവിനിയോഗ നിയമം നിലവിലുണ്ടായിരുന്നെങ്കിലും വയല്‍ നികത്തല്‍ തടയാന്‍ കഴിഞ്ഞില്ലെന്നതാണ് സത്യം.

    ReplyDelete