Wednesday, June 30, 2010

ജി -20 ഉച്ചകോടിയിലെ ജനവിരുദ്ധ തീരുമാനം

കനഡയിലെ ടൊറന്റോയില്‍ ചേര്‍ന്ന വന്‍ സമ്പദ്രാജ്യങ്ങളുടെ ഉച്ചകോടി (ജി-20) പുറത്തിറക്കിയ സംയുക്ത പ്രസ്താവന അംഗരാജ്യമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. അംഗരാജ്യങ്ങള്‍ ധനകമ്മി കുറയ്ക്കണമെന്നും ഇതിനായി പൊതുകടം 2013 ല്‍ പകുതിയായി കുറയ്ക്കണമെന്നുമാണ് തീരുമാനം.

2008ല്‍ ആഗോള സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചശേഷം ചേരുന്ന നാലാമത്തെ ജി-20 ഉച്ചകോടിയാണിത്. കഴിഞ്ഞ മൂന്നു സമ്മേളനവും പ്രതിസന്ധി മുറിച്ചുകടക്കാനുള്ള ഉത്തേജക പാക്കേജുകള്‍ക്കാണ് ഊന്നല്‍ നല്‍കിയത്. ഇക്കാര്യത്തില്‍ യോജിപ്പോടെയുള്ള തീരുമാനങ്ങളാണ് ഉണ്ടായത്. എന്നാല്‍, ഇത്തവണ ട്രാക്ക് മാറ്റിയിരിക്കുന്നു. ധനകമ്മിയെക്കുറിച്ചും പൊതുകടത്തെക്കുറിച്ചുമാണ് ഊന്നല്‍ നല്‍കിയത്. ലോകം മാന്ദ്യത്തില്‍നിന്ന് കരകയറിയിട്ടില്ലെന്നു മാത്രമല്ല യൂറോപ്പിനെ കൂടുതലായി ബാധിച്ചിരിക്കുകയുമാണ്. ഈ അവസരത്തില്‍ത്തന്നെ യൂറോപ്യന്‍ ധനിക രാജ്യങ്ങളായ ബ്രിട്ടനും ജര്‍മനിയും മറ്റുമാണ് ട്രാക്ക് മാറ്റത്തിന് ചുക്കാന്‍ പിടിച്ചതെന്നത് വിരോധാഭാസമാണ്. മാന്ദ്യം പിടിച്ചുലച്ച അമേരിക്കയും പൊതുകടത്തെ ഏറ്റവുമേറെ ആശ്രയിക്കുന്ന ജപ്പാനും ഇതിനെ എതിര്‍ക്കുകയാണുണ്ടായത്. സാമ്രാജ്യത്വ രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക വൈരുധ്യങ്ങള്‍ ഇതില്‍ പ്രതിഫലിക്കുന്നുണ്ട്. അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും പൊതുതീരുമാനത്തിലെത്തിയാണ് ഉച്ചകോടി പിരിഞ്ഞത്.
നേരത്തെ സാമ്രാജ്യത്വ രാജ്യങ്ങളുടെ സാമ്പത്തിക വൈരുധ്യങ്ങള്‍ ജി 7 രാജ്യങ്ങളാണ് കൈകാര്യം ചെയ്തുവന്നത്. പിന്നീട് റഷ്യയെക്കൂടി ഉള്‍പ്പെടുത്തി ജി-8 ആക്കി. ആഗോളവല്‍ക്കരണം ശക്തിപ്രാപിച്ചതോടെയാണ് 20 രാജ്യങ്ങളുടെ വേദിയിലേക്ക് വരുന്നത്. ഇതില്‍ ഇന്ത്യ ഉള്‍പ്പെടുത്തപ്പെട്ടു എന്നത് വളരുന്ന സാമ്പത്തിക ശക്തിയെന്ന അംഗീകാരമായി പരിഗണിക്കപ്പെടുന്നുണ്ട്. എന്നാല്‍, ഇന്ത്യയുടെ പരിമിതമായ സാമ്പത്തിക സ്വാതന്ത്ര്യത്തിനുമേല്‍ കടിഞ്ഞാണ്‍ വീഴുകയുമാണ് ഇതുവഴി. ഇന്ത്യ എത്ര പൊതുകടമെടുക്കണം, ധനകമ്മി എത്രയാവാം എന്നെല്ലാം തീരുമാനിക്കുന്നത് ജി-20 ഉച്ചകോടിയാവുമ്പോള്‍ അത് നമ്മുടെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റം തന്നെയാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള ദുര്‍ബല അംഗങ്ങള്‍ക്ക് വന്‍ ശക്തികളുടെ തീട്ടൂരത്തിന് വഴങ്ങുകയല്ലാതെ മറ്റ് മാര്‍ഗമില്ല.

2013ല്‍ പൊതുകടം പകുതിയായി കുറയ്ക്കാം എന്ന് അംഗീകരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇന്ത്യയിലേക്ക് വിമാനം കയറുന്നത്. ഇത് ഇന്ത്യയിലുണ്ടാക്കുന്ന പ്രത്യാഘാതം ചില്ലറയായിരിക്കില്ല. സര്‍ക്കാരിന്റെ വരവും ചെലവും തമ്മിലുള്ള അന്തരമാണ് ധനകമ്മിയെന്ന് ലളിതമായി പറയാം. വരവിനൊത്തുമാത്രം ചെലവുചെയ്താല്‍ ഒരു സമ്പദ് വ്യവസ്ഥയും വളരുകയില്ല. ധനകമ്മി എന്നത് മുതലാളിത്ത വളര്‍ച്ചയുടെ അവിഭാജ്യഘടകമാണ്. വികസിച്ചുകഴിഞ്ഞ രാജ്യങ്ങള്‍ക്ക് ധനകമ്മി താരതമ്യേന കുറവായിരിക്കും. എന്നാല്‍, വികസനപാതയിലുള്ള രാജ്യങ്ങള്‍ക്ക് ധനകമ്മി വര്‍ധിക്കാതെ വയ്യ. ഇന്ത്യയുടെ ധനകമ്മി ജിഡിപിയുടെ 10.3 ശതമാനമാണിപ്പോള്‍. ഇത് മൂന്നുവര്‍ഷംകൊണ്ട് പകുതിയാക്കുക എന്നുപറഞ്ഞാല്‍ പശ്ചാത്തല സൌകര്യം, വ്യവസായവളര്‍ച്ച, സാമൂഹ്യക്ഷേമ പ്രവര്‍ത്തനം എന്നിവയില്‍നിന്നെല്ലാം സര്‍ക്കാര്‍ പകുതിയായി പിന്‍വാങ്ങുമെന്നാണ് അര്‍ഥം. രൂക്ഷമായ തൊഴിലില്ലായ്മയും തൊഴില്‍നഷ്ടവും നിത്യജീവിത ദുരിതവുമായിരിക്കും ഇതിന്റെ ഫലം.

കുത്തകകള്‍ക്ക് ഇത് ബാധകമാവില്ല. അവര്‍ക്ക് നല്‍കിവരുന്ന സൌജന്യങ്ങള്‍ക്കുമേല്‍ കൈവയ്ക്കാന്‍ മുതലാളിത്ത ഭരണകൂടത്തിന് കഴിയില്ലെന്നു മാത്രമല്ല, ശ്രമിക്കുകയുമില്ല. സാധാരണക്കാരന്റെ മേലുള്ള കുതിരകയറ്റമല്ലാതെ മറ്റൊന്നും കേന്ദ്രസര്‍ക്കാര്‍ ചെയ്യില്ല. അതിന് ഒട്ടും മടിയില്ലാത്ത സര്‍ക്കാരാണ് മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉള്ളതെന്നത് പ്രശ്നത്തിന്റെ രൂക്ഷത വര്‍ധിപ്പിക്കും. അധികാരമേറി ഒരു വര്‍ഷംകൊണ്ട് പെട്രോള്‍ -ഡീസല്‍ വില മൂന്നുതവണ വര്‍ധിപ്പിച്ചവരാണിവര്‍. കോടിക്കണക്കായ സാധാരണക്കാര്‍ക്കുമേല്‍ അധികഭാരം അടിക്കടി ഏല്‍പ്പിക്കാന്‍ ഒട്ടും മടിയില്ലാത്ത ക്രൂരമുഖമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പുറത്തെടുക്കുന്നത്.

ബൂര്‍ഷ്വാ സമ്പദ്ശാസ്ത്രത്തിന്റെ തലതൊട്ടപ്പനായ മന്‍മോഹന്‍സിങ്ങിന് തന്റെ സ്ഥൂല സമ്പദ് കണക്കുകളിയില്‍ പൊതുജനം കളത്തിനു പുറത്താണ്. പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടം നികത്താനെന്ന കള്ളം പറഞ്ഞാണ് പെട്രോളിയം വിലവര്‍ധനയിലൂടെ പൊതുജനത്തില്‍നിന്ന് കഴിഞ്ഞ ദിവസം ശതകോടികള്‍ തട്ടിയെടുത്തത്. റിലയന്‍സ് തുടങ്ങിയ എണ്ണക്കുത്തകകളല്ലാതെ ഇതിനെ ന്യായീകരിച്ചവര്‍ ചുരുക്കം. കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരുമെല്ലാം കള്ളമൌനത്തിലാണ്.

ഇതിനെതിരെ കേരളം ഒറ്റക്കെട്ടായി ഹര്‍ത്താലിലൂടെ പ്രതിഷേധിച്ചപ്പോള്‍'ഹര്‍ത്താല്‍ ദുരിതത്തെക്കുറിച്ച്' കഥ ചമയ്ക്കുകയായിരുന്നു കുത്തക മാധ്യമങ്ങള്‍. 'ജനങ്ങള്‍ക്കുവേണ്ടി, ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട, ജനങ്ങളുടെ'ഭരണത്തില്‍ ജനം പുറത്താണ്. ജനാധിപത്യത്തെ പൂര്‍ണമായി നിരസിക്കാന്‍ തങ്ങള്‍ക്ക് മടിയില്ലെന്ന് അടിയന്തരാവസ്ഥയിലൂടെ കോണ്‍ഗ്രസ് തെളിയിച്ചതാണ്. അപ്രഖ്യാപിത സാമ്പത്തിക അടിയന്തരാവസ്ഥ തന്നെയാണ് ജനവികാരത്തെ പുച്ഛിച്ചുള്ള പെട്രോള്‍ വിലവര്‍ധന.

ടൊറന്റോയില്‍നിന്നും ഡല്‍ഹിയില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിയുടെ ആദ്യപ്രഖ്യാപനംതന്നെ പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, പാചകവാതക വില ഒരുകാരണവശാലും പിന്‍വലിക്കില്ലെന്നായിരുന്നു. ഒരു തെരഞ്ഞെടുപ്പില്‍പ്പോലും ഇതുവരെ മത്സരിക്കാതെ രണ്ടുതവണ പ്രധാനമന്ത്രിയായ മന്‍മോഹന്‍സിങ് ഏത് ജനവിരുദ്ധ നീക്കത്തിനും വ്യക്തിപരമായിത്തന്നെ സദാ സന്നദ്ധനാണ്. ടൊറന്റോയില്‍നിന്ന് സാമ്രാജ്യത്വ രാജ്യങ്ങളുടെ കുറിപ്പടിയും വാങ്ങി അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ഇനി എന്തൊക്കെയാണ് നടപ്പാക്കാന്‍ പോകുന്നതെന്നത് ആശങ്കയോടെയേ വീക്ഷിക്കാനാവൂ. ഇത് തടയാനുള്ള ശക്തമായ പോരാട്ടത്തിന് തയ്യാറെടുക്കേണ്ടത് അടിയന്തര കടമയാവുകയാണ്.

ദേശാഭിമാനി മുഖപ്രസംഗം 30062010

1 comment:

  1. 2008ല്‍ ആഗോള സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചശേഷം ചേരുന്ന നാലാമത്തെ ജി-20 ഉച്ചകോടിയാണിത്. കഴിഞ്ഞ മൂന്നു സമ്മേളനവും പ്രതിസന്ധി മുറിച്ചുകടക്കാനുള്ള ഉത്തേജക പാക്കേജുകള്‍ക്കാണ് ഊന്നല്‍ നല്‍കിയത്. ഇക്കാര്യത്തില്‍ യോജിപ്പോടെയുള്ള തീരുമാനങ്ങളാണ് ഉണ്ടായത്. എന്നാല്‍, ഇത്തവണ ട്രാക്ക് മാറ്റിയിരിക്കുന്നു. ധനകമ്മിയെക്കുറിച്ചും പൊതുകടത്തെക്കുറിച്ചുമാണ് ഊന്നല്‍ നല്‍കിയത്. ലോകം മാന്ദ്യത്തില്‍നിന്ന് കരകയറിയിട്ടില്ലെന്നു മാത്രമല്ല യൂറോപ്പിനെ കൂടുതലായി ബാധിച്ചിരിക്കുകയുമാണ്. ഈ അവസരത്തില്‍ത്തന്നെ യൂറോപ്യന്‍ ധനിക രാജ്യങ്ങളായ ബ്രിട്ടനും ജര്‍മനിയും മറ്റുമാണ് ട്രാക്ക് മാറ്റത്തിന് ചുക്കാന്‍ പിടിച്ചതെന്നത് വിരോധാഭാസമാണ്. മാന്ദ്യം പിടിച്ചുലച്ച അമേരിക്കയും പൊതുകടത്തെ ഏറ്റവുമേറെ ആശ്രയിക്കുന്ന ജപ്പാനും ഇതിനെ എതിര്‍ക്കുകയാണുണ്ടായത്. സാമ്രാജ്യത്വ രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക വൈരുധ്യങ്ങള്‍ ഇതില്‍ പ്രതിഫലിക്കുന്നുണ്ട്. അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും പൊതുതീരുമാനത്തിലെത്തിയാണ് ഉച്ചകോടി പിരിഞ്ഞത്.
    നേരത്തെ സാമ്രാജ്യത്വ രാജ്യങ്ങളുടെ സാമ്പത്തിക വൈരുധ്യങ്ങള്‍ ജി 7 രാജ്യങ്ങളാണ് കൈകാര്യം ചെയ്തുവന്നത്. പിന്നീട് റഷ്യയെക്കൂടി ഉള്‍പ്പെടുത്തി ജി-8 ആക്കി. ആഗോളവല്‍ക്കരണം ശക്തിപ്രാപിച്ചതോടെയാണ് 20 രാജ്യങ്ങളുടെ വേദിയിലേക്ക് വരുന്നത്. ഇതില്‍ ഇന്ത്യ ഉള്‍പ്പെടുത്തപ്പെട്ടു എന്നത് വളരുന്ന സാമ്പത്തിക ശക്തിയെന്ന അംഗീകാരമായി പരിഗണിക്കപ്പെടുന്നുണ്ട്. എന്നാല്‍, ഇന്ത്യയുടെ പരിമിതമായ സാമ്പത്തിക സ്വാതന്ത്ര്യത്തിനുമേല്‍ കടിഞ്ഞാണ്‍ വീഴുകയുമാണ് ഇതുവഴി. ഇന്ത്യ എത്ര പൊതുകടമെടുക്കണം, ധനകമ്മി എത്രയാവാം എന്നെല്ലാം തീരുമാനിക്കുന്നത് ജി-20 ഉച്ചകോടിയാവുമ്പോള്‍ അത് നമ്മുടെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റം തന്നെയാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള ദുര്‍ബല അംഗങ്ങള്‍ക്ക് വന്‍ ശക്തികളുടെ തീട്ടൂരത്തിന് വഴങ്ങുകയല്ലാതെ മറ്റ് മാര്‍ഗമില്ല.

    ReplyDelete