Monday, June 28, 2010

ഐടി സ്വപ്നങ്ങള്‍ക്കു ചിറകേകി അതുല്യ തുറന്നു

സംസ്ഥാനത്തിന്റെ ഐടി തൊഴില്‍സ്വപ്നങ്ങള്‍ക്കു ചിറകേകി ഇന്‍ഫോ പാര്‍ക്കിലെ അതുല്യ ഐടി കെട്ടിടസമുച്ചയം തുറന്നു. അതുല്യയിലെ കഫറ്റേരിയ കെട്ടിടത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ റിമോട്ടില്‍ വിരലമര്‍ത്തി ഫലകം മൂടിയിരുന്ന നാട നീക്കി. ഐടി വിദഗ്ധരടക്കമുള്ള വലിയ സദസ്സ് ചടങ്ങിനു സാക്ഷിയായി. അതുല്യയിലെ ആദ്യ ഐടി സംരംഭകനായ ഒലിവ് അഡ്വൈസറി സര്‍വീസിന്റെ മാനേജിങ് ഡയറക്ടര്‍ ഷിന്റോ മാത്യുവിന് മുഖ്യമന്ത്രി താക്കോലും കൈമാറി.

5.5 ലക്ഷം ചതുരശ്ര അടിയിലാണ് കെട്ടിടം പണിതീര്‍ത്തത്. ഇതില്‍ 3.5 ലക്ഷം ചതുരശ്ര അടി സ്ഥലം ഐടിക്കു മാത്രമാണ്. 50 ശതമാനത്തിലേറെ സ്ഥലം വിവിധ കമ്പനികള്‍ സ്വന്തമാക്കി ക്കഴിഞ്ഞു. വലുതും ചെറുതുമായ കമ്പനികള്‍ക്ക് ഒരുപോലെ അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉപയോഗപ്പെടുത്താന്‍ കഴിയുംവിധമാണ് കെട്ടിടത്തിന്റെ നിര്‍മാണം. പുതുസംരംഭകരെ സഹായിക്കാന്‍ ഇങ്കുബേറ്റര്‍ പദ്ധതിപ്രകാരമുള്ള മുറികളും സജ്ജീകരിച്ചിട്ടുണ്ട്. നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍സാണ് നിര്‍മാണം നിര്‍വഹിച്ചത്. 95 കോടി രൂപയാണ് ചെലവ്. സോഫ്റ്റ്വെയര്‍ വികസനത്തിനു പുറമെ ഏഴു നിലകളിലായി 300 കാറുകള്‍ക്ക് പാര്‍ക്ക്ചെയ്യാന്‍ കഴിയുന്ന മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിങ് സെന്റര്‍, ഫുഡ്കോര്‍ട്ടും ഷോപ്പിങ് മാളുമടങ്ങുന്ന കഫറ്റേരിയ എന്നിവയും അതുല്യയില്‍ ഉണ്ട്. ചെറിയ സബ്സ്റ്റേഷന്‍, വാട്ടര്‍ ട്രീറ്റ്മെന്റ് പ്ളാന്റ് എന്നിവയും ഉണ്ട്. 18 മാസംകൊണ്ട് പണി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ച കെട്ടിടം 15 മാസംകൊണ്ട് പൂര്‍ത്തീകരിച്ചു.

യുഡിഎഫ് സര്‍ക്കാര്‍ കൈമാറാന്‍ വച്ചിരുന്ന ഇന്‍ഫോ പാര്‍ക്ക് പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് വി എസ് പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്മാര്‍ട്ട്സിറ്റിയില്‍ വിഭാവനം ചെയ്തതിനേക്കാള്‍ കൂടുതല്‍ തൊഴില്‍ ഇന്‍ഫോപാര്‍ക്കില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു. നാലുവര്‍ഷംകൊണ്ട് വമ്പിച്ച വികസനമാണിവിടെ ഉണ്ടായത്. ഇന്ന് 31 ലക്ഷത്തോളം ചതുരശ്ര അടി കെട്ടിടം പ്രവര്‍ത്തനസജ്ജമായി. അടുത്ത മൂന്നുവര്‍ഷംകൊണ്ട് 20 ലക്ഷത്തോളം ചതുരശ്ര അടി ഐടി കെട്ടിടംകൂടി ഇവിടെ സജ്ജമാക്കും. നാല്‍പ്പതിനായിരത്തോളം ഐടി പ്രൊഫഷണലുകള്‍ക്ക് ജോലി ലഭിക്കും. 1.10 ലക്ഷം പേര്‍ക്ക് തൊഴിലവസരം നല്‍കുന്ന ഇന്‍ഫോ പാര്‍ക്ക് രണ്ടാംഘട്ട വികസനത്തിന്റെ മാസ്റര്‍പ്ളാന്‍ തയ്യാറാക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഐടിയുടെ കുതിപ്പിനും വളര്‍ച്ചയ്ക്കും സഹായകമായി സമയത്തിനു മുമ്പേ പദ്ധതി പൂര്‍ത്തിയാക്കാന്‍ കേരളത്തിനു കഴിയുമെന്നതിനു തെളിവാണിതെന്ന് മന്ത്രി എസ് ശര്‍മ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. മന്ത്രി ജോസ് തെറ്റയില്‍, കെ ബാബു എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി എസ് ഷൈല, അംഗം എം ഇ ഹസൈനാര്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇക്കോരന്‍, സെസ് ഡെവലപ്മെന്റ് കമീഷണര്‍ കെ രമേശ്കുമാര്‍, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ കെ സി ശശിധര്‍, പഞ്ചായത്ത് പ്രസിഡന്റ് സബിത കരീം, ബ്ളോക്ക് പഞ്ചായത്ത് അംഗം കെ ആര്‍ ബാബു, കെ എം യൂസഫ് എന്നിവര്‍ സംസാരിച്ചു. ഐടി സെക്രട്ടറി ഡോ. അജയകുമാര്‍ സ്വാഗതവും ഇന്‍ഫോപാര്‍ക്ക് സിഇഒ സിദ്ധാര്‍ഥ ഭട്ടാചാര്യ നന്ദിയും പറഞ്ഞു.

സ്മാര്‍ട്ട്സിറ്റി പദ്ധതി അനിശ്ചിതത്വം ഉടന്‍ തീരും: മുഖ്യമന്ത്രി

സ്മാര്‍ട്ട്സിറ്റി പദ്ധതി സംബന്ധിച്ച ഇപ്പോഴത്തെ അനിശ്ചിതത്വം ഏതാനും ദിവസങ്ങള്‍ക്കകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. എന്നാല്‍, ഇതിനുവേണ്ടി സംസ്ഥാന താല്‍പ്പര്യം ബലികഴിക്കാന്‍ ഒരുക്കമല്ലെന്നും ഇന്‍ഫോപാര്‍ക്കിലെ ഐടി സമുച്ചയമായ അതുല്യ ഉദ്ഘാടനം ചെയ്ത് അദ്ദേഹം വ്യക്തമാക്കി. പദ്ധതിയിലെ അനിശ്ചിതത്വംകൊണ്ട് സംസ്ഥാനത്ത് ഐടി മേഖലയില്‍ ഒരു ന്യൂനതയുമുണ്ടായിട്ടില്ല. നിരവധി കമ്പനികള്‍ കേരളത്തിലേക്ക് വരികയും നിര്‍മാണത്തിലിരിക്കുന്ന പാര്‍ക്കുകളില്‍ താല്‍പ്പര്യമറിയിക്കുകയും ചെയ്തിട്ടുണ്ട്. സ്മാര്‍ട്ട്സിറ്റിക്കു വേണ്ടി ഏറ്റെടുത്ത സ്ഥലത്ത് അല്‍പ്പം വൈകിയാലും സംസ്ഥാന താല്‍പ്പര്യം സംരക്ഷിച്ച് ഐടി പാര്‍ക്ക് സ്ഥാപിക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് രണ്ട് ഐടി പാര്‍ക്കുകളിലെ അടിസ്ഥാന സൌകര്യം അഞ്ചര മടങ്ങ് വര്‍ധിച്ചു. 19 ലക്ഷത്തില്‍നിന്ന് 105 ലക്ഷം ചതുരശ്രയടിയിലേക്കാണ് വര്‍ധന. തിരുവനന്തപുരം, കൊച്ചി എന്നീ നഗരങ്ങളെ മാത്രം കേന്ദ്രീകരിച്ചുള്ള ഐടി വികസനമല്ല സര്‍ക്കാര്‍ നടപ്പാക്കിയത്. മലബാറിന്റെ ചിരകാല സ്വപ്നമായിരുന്ന കോഴിക്കോട് സൈബര്‍പാര്‍ക്കിന്റെ നിര്‍മാണം തുടങ്ങി. ടെക്നോപാര്‍ക്കിന്റെയും, ഇന്‍ഫോപാര്‍ക്കിന്റെയും സൈബര്‍ പാര്‍ക്കിന്റെയും അനുബന്ധമായി അമ്പലപ്പുഴയിലും ചേര്‍ത്തലയിലും കൊല്ലത്തും കൊരട്ടിയിലും എരമത്തും ചീമേനിയിലും ഐടി പാര്‍ക്കുകളുടെ നിര്‍മാണം നടക്കുകയാണ്. ഗ്രാമങ്ങളില്‍ ചെറുകിട ഐടി പാര്‍ക്കുകളായ ടെക്നോലോഡ്‌ജുകള്‍ പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു. ഈ വര്‍ഷം ആറ് ടെക്നോലോഡ്‌ജുകള്‍കൂടി പ്രവര്‍ത്തനസജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 28062010

1 comment:

  1. സംസ്ഥാനത്തിന്റെ ഐടി തൊഴില്‍സ്വപ്നങ്ങള്‍ക്കു ചിറകേകി ഇന്‍ഫോ പാര്‍ക്കിലെ അതുല്യ ഐടി കെട്ടിടസമുച്ചയം തുറന്നു. അതുല്യയിലെ കഫറ്റേരിയ കെട്ടിടത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ റിമോട്ടില്‍ വിരലമര്‍ത്തി ഫലകം മൂടിയിരുന്ന നാട നീക്കി. ഐടി വിദഗ്ധരടക്കമുള്ള വലിയ സദസ്സ് ചടങ്ങിനു സാക്ഷിയായി. അതുല്യയിലെ ആദ്യ ഐടി സംരംഭകനായ ഒലിവ് അഡ്വൈസറി സര്‍വീസിന്റെ മാനേജിങ് ഡയറക്ടര്‍ ഷിന്റോ മാത്യുവിന് മുഖ്യമന്ത്രി താക്കോലും കൈമാറി.

    ReplyDelete