Tuesday, June 1, 2010

ദുരിതാശ്വാസ കപ്പലുകളെ ഇസ്രയേല്‍ ആക്രമിച്ചു

ദുരിതാശ്വാസ കപ്പലുകളെ ഇസ്രയേല്‍ ആക്രമിച്ചു; 20 മരണം

ഗാസ: ഉപരോധം നേരിടുന്ന പലസ്തീനിലേക്ക് സഹായവുമായി വന്ന കപ്പലുകളെ ഇസ്രയേല്‍ കമാന്‍ഡോകള്‍ രാജ്യാന്തര സമുദ്രാതിര്‍ത്തിയില്‍ ആക്രമിച്ചു. 20 സന്നദ്ധപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ അധികവും തുര്‍ക്കിയില്‍നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരാണ്. ആക്രമണത്തെ ലോകരാഷ്ട്രങ്ങള്‍ അപലപിച്ചു. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ (1976) വടക്കന്‍ അയര്‍ലണ്ടിലെ മയ്റീഡ് കോറിഗാന്‍ മഗ്വൈറും യൂറോപ്പിലെ ജനപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ എഴുനൂറിലധികം പേരാണ് ആറു കപ്പലുകളില്‍ ഉണ്ടായിരുന്നത്. ഇസ്രയേല്‍ ഉപരോധത്തില്‍ വലയുന്ന ഗാസ നിവാസികള്‍ക്കുള്ള ഭക്ഷണവും മരുന്നുമുള്‍പ്പെടെ 10,000 ടണ്‍ സാധനവുമായാണ് ഇവര്‍ എത്തിയത്. കപ്പലുകളില്‍ സമാധാനത്തിന്റെ വെള്ള പതാകകള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍, ഗാസ മുനമ്പില്‍നിന്ന് 65 കിലോമീറ്റര്‍ അകലെ രാജ്യാന്തര സമുദ്രാതിര്‍ത്തിയില്‍ ഇസ്രയേല്‍ കമാന്‍ഡോകള്‍ കപ്പലുകള്‍ ആക്രമിക്കുകയായിരുന്നു. തിങ്കളാഴ്ച പുലരുംമുമ്പായിരുന്നു ആക്രമണം.

ഹെലികോപ്റ്ററുകളുടെ അകമ്പടിയില്‍ രണ്ടു കപ്പലിലായാണ് ഇസ്രയേല്‍ കമാന്‍ഡോകള്‍ ദുരിതാശ്വാസ കപ്പല്‍വ്യൂഹത്തെ സമീപിച്ചത്. വ്യൂഹത്തിലെ ഏറ്റവും വലിയ കപ്പലായ 'മവി മര്‍മര'യില്‍ കടന്നുകയറി കമാന്‍ഡോകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രകോപനമില്ലാതെയാണ് ഇസ്രയേല്‍ ആക്രമണമെന്ന് ഫ്രീ ഗാസ മൂവ്മെന്റ് പ്രവര്‍ത്തകര്‍ പറഞ്ഞു. വെടിവയ്പുണ്ടായതായും 10 പേര്‍ മരിച്ചതായും ഇസ്രയേല്‍ സേനയും സ്ഥിരീകരിച്ചു. മരണങ്ങളില്‍ ഇസ്രയേല്‍ വിദേശസഹമന്ത്രി ഡാനിയേല്‍ എയ്ലോ ഖേദം പ്രകടിപ്പിച്ചു. ഹെലികോപ്റ്ററില്‍ എത്തിയ നാവികസേനാംഗങ്ങള്‍ വെടിയുതിര്‍ത്താണ് കപ്പലിലേക്ക് ഇറങ്ങിയതെന്നും വീഡിയോ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും അല്‍ ജസീറ ടെലിവിഷന്‍ റിപ്പോര്‍ട്ടുചെയ്തു. കപ്പലുകള്‍ ഇസ്രയേല്‍ പിടിച്ചെടുത്തിട്ടുണ്ട്. ദുരിതാശ്വാസപ്രവര്‍ത്തകര്‍ക്ക് ജീവന്‍രക്ഷാ കവചങ്ങള്‍ നല്‍കിയശേഷം കമിഴ്ന്നുകിടക്കാന്‍ കമാന്‍ഡോകള്‍ ആവശ്യപ്പെട്ടതായി 'മവി മര്‍മര'യില്‍ ഉണ്ടായിരുന്ന അല്‍ ജസീറ ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ ജമാല്‍ ഏറ്റവും ഒടുവിലായി അയച്ച സന്ദേശത്തില്‍ പറഞ്ഞു. കപ്പലില്‍ ഉണ്ടായിരുന്ന പ്രമുഖ ഇസ്ളാമിക നേതാവ് ഷേഖ് റെയ്ദ് സല്ലാഹിന് പരിക്കേറ്റിട്ടുണ്ട്.

തുര്‍ക്കിയില്‍നിന്നാണ് ദുരിതാശ്വാസയാനങ്ങള്‍ വന്നത്. ഈ കപ്പല്‍വ്യൂഹത്തെ ഗാസ മുനമ്പില്‍ കടക്കാന്‍ അനുവദിക്കില്ലെന്ന് ഇസ്രയേല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ ഇസ്രയേല്‍ ആക്രമണം മുന്‍കൂട്ടി നിശ്ചയിച്ചതാണെന്ന് വ്യക്തമാണ്. സംഭവത്തില്‍ ലോകമാകെ പ്രതിഷേധം ശക്തമാണ്. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂ, ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി, ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കേല്‍ എന്നിവര്‍ ഇസ്രയേല്‍ നടപടിയെ അലപിച്ചു. ഇസ്രയേലിനോട് അനുഭാവം കാട്ടുന്ന ഈജിപ്ത് പ്രസിഡന്റ് ഹോസ്നി മുബാറക്ക്ആക്രമണത്തെ തള്ളിപ്പറഞ്ഞു. പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് രാജ്യത്ത് മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. തുര്‍ക്കി, ഡെന്മാര്‍ക്ക്, സ്പെയിന്‍, ഗ്രീസ്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങള്‍ അതത് ഇസ്രയേല്‍ അംബാസഡര്‍മാരെ പ്രതിഷേധം അറിയിച്ചു. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ പ്രതിഷേധറാലിയില്‍ പങ്കെടുത്തവര്‍ ഇസ്രയേല്‍ എംബസിയിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. ആയിരങ്ങള്‍ പ്രകടനത്തില്‍ പങ്കെടുത്തു. ആക്രമണത്തിന്റെ ഭവിഷ്യത്ത് ഇസ്രയേല്‍ അനുഭവിക്കേണ്ടിവരുമെന്ന് തുര്‍ക്കി വിദേശമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. കിരാതമായ ആക്രമണമാണ് ഇസ്രയേല്‍ നടത്തിയതെന്ന് ഗാസയില്‍ ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ പറഞ്ഞു.

ദേശാഭിമാനി 01062010

3 comments:

  1. ഗാസ: ഉപരോധം നേരിടുന്ന പലസ്തീനിലേക്ക് സഹായവുമായി വന്ന കപ്പലുകളെ ഇസ്രയേല്‍ കമാന്‍ഡോകള്‍ രാജ്യാന്തര സമുദ്രാതിര്‍ത്തിയില്‍ ആക്രമിച്ചു. 20 സന്നദ്ധപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ അധികവും തുര്‍ക്കിയില്‍നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരാണ്. ആക്രമണത്തെ ലോകരാഷ്ട്രങ്ങള്‍ അപലപിച്ചു. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ (1976) വടക്കന്‍ അയര്‍ലണ്ടിലെ മയ്റീഡ് കോറിഗാന്‍ മഗ്വൈറും യൂറോപ്പിലെ ജനപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ എഴുനൂറിലധികം പേരാണ് ആറു കപ്പലുകളില്‍ ഉണ്ടായിരുന്നത്. ഇസ്രയേല്‍ ഉപരോധത്തില്‍ വലയുന്ന ഗാസ നിവാസികള്‍ക്കുള്ള ഭക്ഷണവും മരുന്നുമുള്‍പ്പെടെ 10,000 ടണ്‍ സാധനവുമായാണ് ഇവര്‍ എത്തിയത്. കപ്പലുകളില്‍ സമാധാനത്തിന്റെ വെള്ള പതാകകള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍, ഗാസ മുനമ്പില്‍നിന്ന് 65 കിലോമീറ്റര്‍ അകലെ രാജ്യാന്തര സമുദ്രാതിര്‍ത്തിയില്‍ ഇസ്രയേല്‍ കമാന്‍ഡോകള്‍ കപ്പലുകള്‍ ആക്രമിക്കുകയായിരുന്നു. തിങ്കളാഴ്ച പുലരുംമുമ്പായിരുന്നു ആക്രമണം.

    ReplyDelete
  2. ലോകപോലിസിന്റെ കണ്ണും, കരളുമായ ഈ തെമ്മാടികളോട് ആരു ചോദിക്കാന്‍.. UN രണ്ടു ദിവസം മുരടെനക്കും. പിന്നെ നിശ്ശബ്ദമാകും..

    ReplyDelete
  3. ഗാസയില്‍ ദുരിതാശ്വാസ കപ്പലുകളെ ആക്രമിച്ച ഇസ്രയേല്‍ നടപടി കടല്‍കൊള്ളയ്ക്ക് തുല്യമാണെന്ന് അതിനെ അന്താരാഷ്ട്ര സമൂഹം ആ നിലയ്ക്ക് നേരിടണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ഈ കിരാത നടപടിയെ ഇന്ത്യ അപലപിക്കണമെന്നും ചേരിചേരാ രാജ്യങ്ങളുമായി ചേര്‍ന്ന് ഗാസയിലെ ഉപരോധം പിന്‍വലിക്കാന്‍ ഇന്ത്യ സമ്മര്‍ദം ചെലുത്തണമെന്നും പാര്‍ടി പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഗാസ തീരത്തുനിന്ന് 65 കിലോ മീറ്റര്‍ അകലെ അന്താരാഷ്ട്ര മേഖലയില്‍ കപ്പലുകള്‍ ആക്രമിച്ച ഇസ്രയേല്‍ നടപടി അന്താരാഷ്ട്ര നിയമങ്ങളോടുള്ള അവഹേളനമാണ്.

    ReplyDelete