Sunday, April 7, 2013

വിതുര കേസ് പ്രതി എം ടി ജേക്കബ് രാജിവയ്ക്കണം; എല്‍ഡിഎഫ് പ്രക്ഷോഭത്തിലേക്ക്


നിയമത്തിന് കീഴ്പ്പെടാതെ ഒളിച്ചുകളി നടത്തുന്ന ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം ടി ജേക്കബ് (മൂത്തേടന്‍ ജേക്കബ്) രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. വിതുര പെണ്‍വാണിഭക്കേസിലെ പ്രതിയായ ജേക്കബ് കോടതി വിചാരണയില്‍നിന്ന് രക്ഷപെടാന്‍ പല തന്ത്രങ്ങളും പയറ്റുകയാണ്. ഈ മാസം കോടതിയില്‍ ഹാജരാകേണ്ടിയിരുന്ന ജേക്കബ് അവധി അപേക്ഷ നല്‍കി വിട്ടുനിന്നു. കേസ് ശനിയാഴ്ചയിലേക്കു മാറ്റി. കുറ്റപത്രം വായിക്കാനിരിക്കെ വിചാരണ നീട്ടിവയ്ക്കുന്നതിനായി രണ്ടുദിവസംമുമ്പ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ "ചികിത്സ"യ്ക്ക് പ്രവേശിച്ചു. തലേദിവസംവരെ ഔദ്യോഗിക പരിപാടികളില്‍ ചുറുചുറുക്കുകളോടെ പങ്കെടുത്ത വ്യക്തി രോഗംനടിച്ച് ആശുപത്രിയില്‍ പ്രവേശിച്ചത് കോടതിയില്‍ ഹാജരാക്കുന്നതില്‍നിന്ന് രക്ഷപെടാന്‍വേണ്ടിയായിരുന്നു. കേസ്വച്ചിരുന്ന ശനിയാഴ്ച ആശുപത്രിയില്‍നിന്ന് വിടുതല്‍നേടി ഒമ്പതുവരെ വിശ്രമം വേണമെന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് കോടതിക്ക് നല്‍കുകയായിരുന്നു. കുറ്റപത്രം വായിക്കേണ്ട കേസില്‍ തുടര്‍ച്ചയായി പ്രതി ഹാജരാകാതിരുന്നത് കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കി. അടുത്തമാസം 13ലേക്ക് ആണ് കേസ് മാറ്റി വച്ചതെങ്കിലും വിശ്രമം കഴിയുന്ന ഈ മാസം ഒമ്പതിനുതന്നെ ജേക്കബ് ഹാജരാകണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.

നിയമവ്യവസ്ഥയേയും ജനങ്ങളേയും വെല്ലുവിളിക്കുന്ന ചെയര്‍മാന്റെ നിലപാട് നഗരവാസികള്‍ക്ക് അപമാനം വരുത്തിവച്ചിരിക്കുകയാണെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. പെണ്‍വാണിഭക്കേസിലെ പ്രതി നഗരസഭാ അധ്യക്ഷപദത്തില്‍ ഇരിക്കുന്നത് നാടിനും ജനാധിപത്യവ്യവസ്ഥയ്ക്കുംതന്നെ അപമാനമാണെന്നും നേതാക്കള്‍ പറഞ്ഞു. പെണ്‍വാണിഭത്തില്‍ കക്ഷി ആയ വ്യക്തിയെ ചെയര്‍മാന്‍പദത്തില്‍ അവരോധിക്കുന്നതിനെതിരെ എല്‍ഡിഎഫ് നടത്തിയ പ്രതികരണങ്ങള്‍ കൂടുതല്‍ ശരിവയ്ക്കുന്നതാണ് ചെയര്‍മാന്റെ പ്രവര്‍ത്തികള്‍. പെണ്‍വാണിഭക്കേസില്‍ പ്രതിയായ ആള്‍ ചെയര്‍മാന്‍സ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തിന് അപമാനമാണെന്നതിനാല്‍ തല്‍സ്ഥാനം സ്വയം രാജിവയ്ക്കുകയാണ് വേണ്ടത്. അല്ലാത്തപക്ഷം ശക്തമായ ബഹുജന പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്നും എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ശനിയാഴ്ച വൈകിട്ട് എല്‍ഡിഎഫ് ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും യോഗവും നടന്നു. ടൗണ്‍ഹാളിനുമുന്നില്‍നിന്നാരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ബാങ്ക്കവല ചുറ്റി മുനിസിപ്പല്‍ ഓഫീസിനുമുന്നില്‍ സമാപിച്ചു. എല്‍ഡിഎഫ് ടൗണ്‍ കമ്മിറ്റി ചെയര്‍മാന്‍ പി എം സഹീര്‍, സിപിഐ എം ലോക്കല്‍ ആക്ടിങ് സെക്രട്ടറി ടി ജി സണ്ണി, അഡ്വ. മനോജ് കൃഷ്ണന്‍, ഫിറോസ് എന്നിവര്‍ സംസാരിച്ചു.

ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ നിയമത്തിന് കീഴടങ്ങണം:എല്‍ഡിഎഫ്

ആലുവ: വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് സമയ പരിധി നീട്ടിവാങ്ങി കോടതിവിചാരണയില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വിതുര പെണ്‍വാണിഭക്കേസിലെ പ്രതിയും ആലുവ മുനിസിപ്പല്‍ ചെയര്‍മാനുമായ എം ടി ജേക്കബ് തല്‍സ്ഥാനം രാജിവച്ച് നിയമത്തിന് കീഴടങ്ങണമെന്ന് എല്‍ഡിഎഫ് നേതാക്കളായ പി എം സഹീറും കെ ജെ ഡൊമിനിക്കും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസംവരെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്ത ചെയര്‍മാന്‍ ശനിയാഴ്ച കോടതിയില്‍ കുറ്റപത്രം വായിക്കാനിരിക്കെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെന്ന വ്യാജേന പ്രവേശിച്ച് വിചാരണ നീട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണ്. നിയമവ്യവസ്ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണിത്. ചെയര്‍മാന്‍ രാജിവയ്ക്കാത്തപക്ഷം പ്രക്ഷോഭം ഉയര്‍ത്തുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 070413

No comments:

Post a Comment