Friday, April 19, 2013

വാര്‍ത്തകള്‍ - അമേരിക്ക, സ്പെക്ട്രം,ജനസമ്പര്‍ക്കം....

യുഎസില്‍ വെടിവെപ്പ്; പൊലീസുകാരന്‍ കൊല്ലപ്പെട്ടു

ബോസ്റ്റണ്‍: ബോസ്റ്റണ്‍ മാരത്തണിനിടെ നടന്ന സ്ഫോടനത്തിന്റെയും ടെക്സാസിലെ രാസവള ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിന്റെയും നടുക്കം മാറും മുന്‍പ് അമേരിക്കയെ നടുക്കി വീണ്ടും സ്ഫോടനവും വെടിവയ്പ്പും. ബോസ്റ്റണ് സമീപം വാട്ടര്‍ ടൗണിലാണ് ഏറ്റവുമൊടുവില്‍ സ്ഫോടനമുണ്ടായത്. യുഎസിലെ പ്രസിദ്ധമായ കേംബ്രിഡ്ജിലെ മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്ക്(എംഐടി) സമീപം രൂക്ഷമായ വെടിവെപ്പുണ്ടായതും ഭീതി പരത്തി. വെടിവെപ്പില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ പിടിയിലാന്നും റിപ്പോര്‍ട്ടുണ്ട്.

എംഐടിയ്ക്ക് സമീപമെത്തിയ ആയുധധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ശക്തമായ പ്രത്യാക്രമണം നടത്തി. അക്രമികള്‍ക്കെതിരെ പൊലീസ് നടപടി തുടരുകയാണെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ബോസ്റ്റണ്‍ സ്ഫോടനവുമായി ബന്ധപ്പെട്ട തെരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ക്യാമ്പസില്‍ തുടര്‍ച്ചയായ വെടിവെപ്പുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വെടിവെപ്പുണ്ടായ സ്ഥലത്ത് നിന്ന് മാറിനില്‍ക്കാന്‍ വിദ്യാര്‍ഥികളോട് യൂണിവേഴ്സിറ്റി അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം ടെക്സാസിലെ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടെന്നും പരിക്കേറ്റവരില്‍ 12 പേരുടെ നില ഗുരുതരമാണെന്നുമാണ് ഔദ്യോഗിക വിവരം. എന്നാല്‍ എഴുപതിലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക വിവരം. ബോസ്റ്റണ്‍ മാരത്തണിനിടെ സ്ഫോടനം നടത്തിയവരെന്ന് സംശയിക്കുന്ന രണ്ട് പേരുടെ വീഡിയോ ദൃശ്യം അമേരിക്ക പുറത്ത് വിട്ടിട്ടുണ്ട്. പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് വിഷക്കത്തയച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായെന്നും റിപ്പോര്‍ട്ടുണ്ട്.

ഒബാമയ്ക്ക് വിഷക്കത്ത്: ഒരാള്‍ അറസ്റ്റില്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് വിഷം പുരട്ടിയ കത്ത് അയച്ച സംഭവത്തില്‍ ഒരാളെ എഫ്ബിഐ അറസ്റ്റുചെയ്തു. മിസിസിപ്പി ട്യുപ്ലോയിലെ വീട്ടില്‍നിന്നാണ് പോള്‍ കെവിന്‍ കര്‍ടിസനെ (45) അറസ്റ്റുചെയ്തത്. ബുധനാഴ്ചയാണ് ഒബാമയ്ക്ക് റിസിന്‍ എന്ന വിഷം പുരട്ടിയ കത്ത് ലഭിച്ചത്. സെനറ്ററായ റോജര്‍ വിക്കറിനും സമാനമായ കത്ത് കിട്ടി. സംശയാസ്പദമായ സാഹചര്യത്തില്‍ ലഭിച്ച കത്ത് എഫ്ബിഐ വിദഗ്ധപരിശോധനയ്ക്ക് വിധേയമാക്കി. ഈ പരിശോധനയില്‍ കത്തില്‍ റിസിന്‍ വിഷം പുരട്ടിയതായി കണ്ടെത്തി. ആവണക്കില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന റിസിന്‍ മാരകവിഷമാണ്. ഇത് അധികം ശ്വസിക്കുകയോ ഉള്ളില്‍ ചെല്ലുകയോ ചെയ്താല്‍ 30 മണിക്കൂറിനകം മരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

യുഎഇയില്‍ പരാതികള്‍ ഉപേക്ഷിച്ചില്ല: മുഖ്യമന്ത്രി

തിരു: യുഎഇയില്‍ ലഭിച്ച പരാതികള്‍ അവിടെ ഉപേക്ഷിച്ച് മുഖ്യമന്ത്രി നാട്ടിലേക്ക് മടങ്ങിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ഷാര്‍ജ സന്ദര്‍ശിച്ചവേളയില്‍ പ്രവാസികളില്‍നിന്ന് 427 നിവേദനമാണ് കൈപ്പറ്റിയത്. ഇതില്‍ 102 എണ്ണം മുഖ്യമന്ത്രിയെ അനുഗമിച്ച പേഴ്സണല്‍ അസിസ്റ്റന്റ് പി ശിവദാസ് 14നു തിരുവനന്തപുരത്ത് എത്തിച്ചു. ബാക്കിയുള്ളവ രജിസ്റ്റര്‍ ചെയ്ത് അയക്കാന്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനെ ചുമതലപ്പെടുത്തി. രജിസ്റ്റര്‍ ചെയ്തശേഷം അവ തിരുവനന്തപുരത്ത് എത്തിക്കാന്‍ പ്രവാസിക്ഷേമനിധി ബോര്‍ഡ് അംഗം എം ജി പുഷ്പാകരനെ നിയോഗിച്ചു. 19നു തിരുവനന്തപുരത്തു ചേരുന്ന ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന പുഷ്പാകരന്‍ അവ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിക്കുമെന്ന് വാര്‍ത്താകുറിപ്പില്‍ പറയുന്നു.

തിരിച്ചുവരാന്‍ തയ്യാറുള്ളവരെ പ്രോത്സാഹിപ്പിക്കും: എ കെ ബാലന്‍

പാലക്കാട്: സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്കാര്‍ക്കും അധികകാലം ശത്രുവായിരിക്കാന്‍ സാധ്യമല്ലെന്നും തിരികെ വരാന്‍ തയ്യാറാവുന്നവരെ പ്രോത്സാഹിപ്പിക്കുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ കെ ബാലന്‍ എംഎല്‍എ പറഞ്ഞു. സിപിഐ എമ്മിനെ ഒറ്റപ്പെടുത്തി രാജ്യത്തെ രക്ഷിക്കാന്‍ സാധിക്കുമെന്ന് ഇന്ന് ആരും കരുതുന്നില്ല. രാജ്യത്ത് ബദല്‍നയം രൂപീകരിക്കുന്നതില്‍ പ്രമുഖസ്ഥാനം വഹിക്കുന്ന പാര്‍ടിയെ സംരക്ഷിക്കണമെന്ന ചിന്തയാണ് എല്ലാവരിലും. അത് തെളിയിക്കുന്നതാണ് സമരപരിപാടികളിലെ വന്‍ ജനപിന്തുണയെന്നും എ കെ ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഷൊര്‍ണൂരില്‍ സിപിഐ എമ്മിന്റെ ശക്തമായ ജനകീയ അടിത്തറ തകര്‍ക്കാനാണ് കോണ്‍ഗ്രസ് എം ആര്‍ മുരളിയെ കൂട്ടുപിടിച്ചത്. പഴയ നിലപാടില്‍നിന്നുള്ള മുരളിയുടെ മാറ്റം സ്വാഗതാര്‍ഹമാണ്. മാര്‍ക്സിസ്റ്റ് വിരുദ്ധതയില്‍നിന്ന് മാറി ചിന്തിക്കുന്ന എല്ലാവര്‍ക്കും ഇതു ബാധകമാണ്. ഒഞ്ചിയത്തും ഇതേ സമീപനമാണ് പാര്‍ടി സ്വീകരിച്ചത്. എന്നാല്‍, വേറിട്ടുപോയ സഖാക്കള്‍ തിരിച്ചുവരാതിരിക്കാനുള്ള തന്ത്രമാണ് എതിരാളികള്‍ അവിടെ പയറ്റിയത്. വര്‍ഗശത്രുക്കളുടെ പാളയത്തില്‍പ്പെട്ടവരെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം സിപിഐ എം തുടരും- ബാലന്‍ പറഞ്ഞു.

ടൈറ്റാനിയം അഴിമതി: ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതിനെതിരെ ഹര്‍ജി

തിരു: ടൈറ്റാനിയം അഴിമതിക്കേസില്‍ രാഷ്ട്രീയനേതാക്കളെ ഒഴിവാക്കി വിജിലന്‍സ് സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് വാദി കോടതിയെ സമീപിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം അഴിമതി നടത്തിയെന്ന് ആരോപണമുയര്‍ന്നവരെ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട്. ഇത് അംഗീകരിക്കരുതെന്ന് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേസിലെ വാദി എസ് ജയന്‍ അഭ്യര്‍ഥിച്ചു. അഡ്വ. എസ് ചന്ദ്രശേഖരന്‍നായര്‍ മുഖേനയാണ് ഹര്‍ജി നല്‍കിയത്. എണ്‍പത് കോടിയോളം രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഇത് ഉദ്യോഗസ്ഥരുടെ അലംഭാവം മാത്രമാക്കി മാറ്റാന്‍ ഗൂഢാലോചന നടന്നു. അഴിമതിയുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കാന്‍ തയ്യാറാണ്. രേഖകള്‍ സഹിതം വിശദമായ ഹര്‍ജി സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണം-വാദി അഭ്യര്‍ഥിച്ചു. തുടര്‍ന്ന് തര്‍ക്കം സമര്‍പ്പിക്കുന്നതിനായി കേസ് മെയ് 30ലേക്ക് മാറ്റി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, മുന്‍ വ്യവസായമന്ത്രി ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരെ 200 കോടിയോളം രൂപയുടെ അഴിമതി ആരോപണമുള്ള കേസിലാണ് ഇവര്‍ക്കൊന്നും പങ്കില്ലെന്നു കാണിച്ച് അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനാല്‍ കോടതി പലതവണ അന്വേഷണഉദ്യോഗസ്ഥനെ വിമര്‍ശിച്ചിരുന്നു. ഉദ്യോഗസ്ഥനെതിരെ കേസെടുക്കുമെന്ന് കോടതി അന്ത്യശാസനം നല്‍കിയപ്പോഴാണ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ച

എംഎല്‍എയുടെ ഉപരോധം: മനോരമ വാര്‍ത്ത അടിസ്ഥാനരഹിതം

എടപ്പാള്‍: വാട്ടര്‍ അതോറിറ്റി ഓഫീസിലേക്ക് കെ ടി ജലീല്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളെയും നാട്ടുകാരെയും പങ്കെടുപ്പിച്ച് നടത്തുന്ന ഉപരോധ സമരവുമായി ബന്ധപ്പെട്ട് സിപിഐ എം പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം എന്ന മനോരമ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് എടപ്പാള്‍ ഏരിയാ സെക്രട്ടറി സി രാമകൃഷ്ണന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തെറ്റിദ്ധാരണാജനകമാണ് ഈ വാര്‍ത്ത. ജലക്ഷാമം മുന്നില്‍ക്കണ്ട് എംഎല്‍എയുടെ നേതൃത്വത്തില്‍ നിരവധി യോഗം വിളിച്ചിട്ടും പദ്ധതികള്‍ നടപ്പാകാത്തതിന് പിന്നില്‍ സര്‍ക്കാരിന്റെ അനാസ്ഥയാണ്. പാര്‍ലമെന്റ് അംഗമായ ഇ ടി മുഹമ്മദ് ബഷീര്‍ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്ക് തിരിഞ്ഞുനോക്കാന്‍പോലും തയ്യാറായിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ നിഷ്ക്രിയത്വംകൊണ്ട് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടിന്റെ ഉത്തരവാദിത്വം എംഎല്‍എയുടെയും, ജനപ്രതിനിധികളുടെയും തലയില്‍ കെട്ടിവച്ച് ഒളിച്ചോടാനാണ് ശ്രമമെന്നും വാര്‍ത്താ കുറിപ്പില്‍ കുറ്റപ്പെടുത്തി

deshabhimani

No comments:

Post a Comment