Sunday, April 7, 2013

ഗുജറാത്ത് കടക്കെണിയിലേക്ക്


എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ നരേന്ദ്രമോഡി ചരടുവലിക്കുന്നത് ഗുജറാത്തിനെ കടക്കെണിയില്‍ തള്ളിയിട്ടശേഷം. മോഡി അധികാരം ഏറ്റെടുത്ത 2001-2002 കാലഘട്ടത്തില്‍ ഗുജറാത്തിന്റെ കടം 45,301 കോടി രൂപ ആയിരുന്നെങ്കില്‍ 2012 മാര്‍ച്ച് 31ന് ഇത് 1,38,978 കോടി രൂപയിലേക്ക് ഉയര്‍ന്നു. 2013-14ല്‍ ഗുജറാത്ത് 1.76 ലക്ഷം കോടി രൂപയുടെ കടക്കെണിയിലേക്ക് നീങ്ങുമെന്നാണ് ഔദ്യോഗിക കണക്ക്. മോഡി ഭരണത്തില്‍ ഇതിനകം രണ്ടിരട്ടിയിലധികം വര്‍ധിച്ച കടഭാരം മൂന്നിരട്ടിയോളമാകുകയാണ്. ഇക്കാര്യങ്ങള്‍ മറച്ചുവച്ച്, ഗുജറാത്തിനെ താന്‍ സേവിച്ച് കഴിഞ്ഞെന്നും ഇനി രാജ്യത്തോടുള്ള കടം വീട്ടുകയാണ് ലക്ഷ്യമെന്നും നരേന്ദ്രമോഡി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെന്ന തന്റെ ആഗ്രഹമാണ് മോഡി പ്രകടിപ്പിച്ചത്.

ഗുജറാത്തിനെ താന്‍ വികസനത്തിന്റെ ഉന്നതിയിലെത്തിച്ചെന്നാണ് മോഡി ആവര്‍ത്തിച്ച് അവകാശപ്പെടുന്നത്. ഗുജറാത്തിലെ ആറ് കോടി ജനങ്ങളില്‍ ഓരോരുത്തരും&ാറമവെ;23,163 രൂപയുടെ കടഭാരം പേറുന്നു. പ്രതിശീര്‍ഷ കടത്തിന്റെ നിരക്കില്‍ രാജ്യത്ത് ഗുജറാത്താണ് മുന്നില്‍. സംസ്ഥാനചരിത്രത്തിലെ ഉയര്‍ന്ന പ്രതിശീര്‍ഷ കടനിരക്കിലേക്ക് ഗുജറാത്തികളെ കൊണ്ടെത്തിച്ചതാണ് മോഡിയുടെ വികസന നയത്തിന്റെ ഫലം. ഓരോ ദിവസവും കടത്തിന്റെ പലിശ അടച്ചുതീര്‍ക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ചെലവഴിക്കുന്നത് 34.50 കോടി രൂപയാണ്. സംസ്ഥാന സര്‍ക്കാരിന്റെതന്നെ കണക്ക് അനുസരിച്ച് 2015-16ല്‍ ഗുജറാത്തിന്റെ കടം 2,07,695 കോടി രൂപയായി കുതിച്ചുയരും. ഗുജറാത്തില്‍ ബിജെപി ആദ്യമായി അധികാരത്തിലെത്തിയപ്പോള്‍ സംസ്ഥാനത്തിന്റെ കടബാധ്യത 10,000 കോടി രൂപയില്‍ താഴെയായിരുന്നു. ഇപ്പോഴാകട്ടെ റവന്യൂ വരുമാനത്തിന്റെ വലിയൊരു പങ്ക് കടം വീട്ടാന്‍ ചെലവഴിക്കുന്നു. പെട്രോളിന് ഉയര്‍ന്ന വാറ്റ് നികുതി ഈടാക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. വളത്തിന് വാറ്റ് ചുമത്തുന്ന ചുരുക്കം സംസ്ഥാനങ്ങളില്‍ ഒന്നും ഗുജറാത്താണ്. നഗരകേന്ദ്രീകൃതവും പെട്ടെന്ന് മാധ്യമശ്രദ്ധ ലഭിക്കുന്നതുമായ പദ്ധതികള്‍ക്കുവേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ കടം വാങ്ങിക്കൂട്ടിയത്.

deshabhimani 070413

No comments:

Post a Comment