Sunday, April 7, 2013

സാക്ഷികള്‍ക്ക് പ്രതിയെ പൊലീസ് കാണിച്ചുകൊടുത്തത് പ്രതിഷേധത്തിനിടയാക്കി


ചന്ദ്രശേഖരന്‍ വധക്കേസിലെ സാക്ഷികള്‍ക്ക് കോടതി വരാന്തയില്‍വച്ച് പ്രതിയെ പൊലീസ് കാണിച്ചുകൊടുത്തത് പ്രതിഷേധത്തിനിടയാക്കി. കോടതിയില്‍ തിരിച്ചറിയുന്നതിന് സഹായിക്കാനാണ് പൊലീസ് പ്രതിയെ കാണിച്ചുകൊടുത്തത്. പൊലീസിന്റെ നടപടിയെ പ്രതിക്കൂട്ടിലുള്ളവര്‍ ചോദ്യംചെയ്തു. കേസ് വിചാരണ നടക്കുന്ന പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ശനിയാഴ്ചയാണ് സംഭവം. കുഞ്ഞിപ്പള്ളി പരവന്റെവളപ്പില്‍ പ്രകാശന്‍, അഴിയൂര്‍ കോറോത്ത് റോഡ് മേനോച്ചില്‍ കെ ഭാസ്കരന്‍ എന്നിവര്‍ക്കാണ് തിരിച്ചറിയേണ്ടയാളെ കാണിച്ചുകൊടുത്തത്. കോടതിക്ക് പുറത്ത് വരാന്തയുടെ വാതിലിനടുത്തുവച്ചാണ് പ്രതിക്കൂട്ടിലുള്ളയാളെ പൊലീസ് സാക്ഷികള്‍ക്ക് ചൂണ്ടിക്കാണിച്ചുകൊടുത്തത്. തുടര്‍ന്നാണ് ഇവര്‍ പൊലീസിന്റെ നടപടി ചോദ്യംചെയ്തത്.

എന്താണ് വിഷയമെന്ന് ജഡ്ജി ആര്‍ നാരായണപിഷാരടി ചോദിച്ചതിനെത്തുടര്‍ന്ന് അഭിഭാഷകര്‍ പ്രശ്നം കോടതി മുമ്പാകെ അവതരിപ്പിച്ചു. കോടതിക്ക് പുറത്തുനടന്ന കാര്യമായതിനാല്‍ ഇടപെടാനാവില്ലെന്നും ക്രോസ് വിസ്താരത്തില്‍ അഭിഭാഷകര്‍ക്ക് സാക്ഷിയോട് ചോദിക്കാമെന്നും ജഡ്ജി അറിയിച്ചു. വടകര ക്യാമ്പ് ഓഫീസില്‍വച്ച് പലതവണ കണ്ടതിനാലും കോടതി വരാന്തയില്‍വച്ച് ശനിയാഴ്ച പൊലീസ് കാണിച്ചുകൊടുത്തതിന്റെ അടിസ്ഥാനത്തിലുമാണ് സാക്ഷി പ്രതിയെ തിരിച്ചറിഞ്ഞതെന്ന്പ്രതിഭാഗം വാദിച്ചു. പ്രകാശനൊപ്പം വിസ്തരിക്കേണ്ടിയിരുന്ന ഭാസ്കരനെ വിസ്തരിക്കാനും പ്രോസിക്യൂഷന്‍ തയ്യാറായില്ല.

deshabhimani 070413

No comments:

Post a Comment