Wednesday, November 20, 2013

കാരുണ്യ പദ്ധതിയില്‍ 50 കോടി കുടിശ്ശിക

കൊച്ചി: കാരുണ്യ ചികിത്സാ സഹായ പദ്ധതിവഴി ചികിത്സതേടിയവര്‍ പണം ലഭിക്കാതെ കുഴങ്ങുന്നു. പദ്ധതിയില്‍ 50 കോടി രൂപയുടെ ധനസഹായം കുടിശ്ശികയാണ്. സമ്മാനത്തുകയും ഏജന്റ് കമ്മീഷനും കൊടുത്തശേഷം 218 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാരിന് ഇതുവരെ ലഭിച്ചത്. ഇതില്‍ 200 കോടിയും ചെലവിട്ടു. ബാക്കി 18 കോടി മാത്രം. അര്‍ബുദ, ഹൃദ്രോഗ, വൃക്കരോഗ ചികിത്സയും സാന്ത്വനപരിചരണവും ലഭ്യമാക്കിയവര്‍ക്ക് കൊടുക്കാനുള്ള തുക ഫണ്ടിലില്ല. കാരുണ്യ ചികിത്സാ സമാശ്വാസപദ്ധതിയുടെ ഫണ്ട് ചട്ടവിരുദ്ധമായി കൈകാര്യംചെയ്തും ആവശ്യത്തിനനുസരിച്ച് ടിക്കറ്റ് അച്ചടി വര്‍ധിപ്പിക്കാതെയും പദ്ധതി തകര്‍ക്കാന്‍ സര്‍ക്കാര്‍ ആസൂത്രിത നീക്കം നടത്തുന്നതായി പരാതിയുയര്‍ന്നു. പദ്ധതിയില്‍ ഒറ്റത്തവണ ചികിത്സാ സഹായമായി 3,000 രൂപ വീതം അനുവദിക്കാറുണ്ട്. നേരിട്ട് അനുവദിക്കാവുന്ന തുകയാണിത്. ഈ തുക കിട്ടിയവരില്‍ ഭൂരിഭാഗവും കോട്ടയം ജില്ലക്കാരാണ്. ഏറെയും പാലാക്കാര്‍.

പദ്ധതി ആരംഭിച്ചശേഷം 2000 പേര്‍ക്ക് 3000 രൂപവീതം നല്‍കി. അതില്‍ 1147 പേര്‍ കോട്ടയം ജില്ലക്കാരാണ്. മലപ്പുറം ജില്ലയില്‍ 27 പേര്‍ക്കു മാത്രമാണ് സഹായം കിട്ടിയത്. പാലക്കാട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ ഒരാള്‍ക്കുപോലും സഹായം ലഭിച്ചില്ല. ഇവിടെനിന്ന് അപേക്ഷകരുണ്ടായില്ലെന്നാണ് ധനമന്ത്രിയുടെ ഓഫീസ് നല്‍കുന്ന മറുപടി. മറ്റു ജില്ലകളില്‍ ശരാശരി അപേക്ഷകരുടെ എണ്ണം 150 ആണ്. ഇതിനകം 60 ലക്ഷം രൂപയാണ് ഒറ്റത്തവണ ചികിത്സാ സഹായമായി നേരിട്ട് അനുവദിച്ചത്്. ഇതില്‍ 31,41,000 രൂപയും കോട്ടയം ജില്ലയിലുള്ളവര്‍ക്കാണ്. കഴിഞ്ഞയാഴ്ച 1000 അപേക്ഷകളില്‍ക്കൂടി ധനമന്ത്രി തുക അനുവദിച്ചിട്ടുണ്ട്. ഇതില്‍ 15 അപേക്ഷകരൊഴിച്ച് മറ്റെല്ലാവരും കോട്ടയം ജില്ലക്കാരാണ്. പദ്ധതിയില്‍ കൂടിയ തുകയ്ക്കുള്ള സഹായം പരമാവധി രണ്ടുലക്ഷം രൂപയാണ്. ലോട്ടറി ഡയറക്ടര്‍ അഡ്മിനിസ്ട്രേറ്ററായ എട്ടംഗ ഉന്നതതല സമിതിയാണ് ഈ തീരുമാനമെടുത്തിരുന്നത്. അടുത്തകാലത്ത് മൂന്ന് എക്സ് ഒഫീഷ്യോ അംഗങ്ങളെക്കൂടി നിയമിച്ചു. കേരള കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ നേതാവായ ആനന്ദ്കുമാറിനെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമാക്കി. കാരുണ്യ ലോട്ടറിയുടെ അച്ചടി കൂട്ടാന്‍ സര്‍ക്കാര്‍ ഒരു നീക്കവും നടത്തുന്നില്ലെന്നത് പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നു. ആഴ്ചയില്‍ 30 ലക്ഷം ടിക്കറ്റാണ് അച്ചടിക്കുന്നത്. ആളുകള്‍ കൂടുതലായി കാരുണ്യ ലോട്ടറി ചോദിച്ചു വാങ്ങുന്നതിനാല്‍ തികയുന്നില്ല. ഇക്കാര്യം ലോട്ടറി മേഖലയിലെ വിവിധ സംഘടനകള്‍ പലകുറി ലോട്ടറി ഡയറക്ടറേറ്റിനെയും ധനവകുപ്പിനെയും അറിയിച്ചിട്ടും അച്ചടി കൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
(മഞ്ജു കുട്ടികൃഷ്ണന്‍)

deshabhimani

No comments:

Post a Comment