Friday, July 31, 2009

സൂര്യനെ ഇരുട്ടുമറച്ച ജൂലൈ 31

ജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാനും കേരളീയ നവോത്ഥാനത്തെയും രാഷ്ട്രീയമുന്നേറ്റത്തെയും പിന്നോട്ടടിപ്പിക്കാനും ഇരുട്ടിന്റെ ശക്തികള്‍ നടത്തിയ ജനാധിപത്യധ്വംസനത്തിന് അരനൂറ്റാണ്ട്.

ലോകശ്രദ്ധയാകര്‍ഷിച്ച വികസനമാതൃകയ്ക്ക് അടിത്തറയിട്ട 1957ലെ ഇ എം എസിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ആദ്യമന്ത്രിസഭയെ വിമോചനസമരത്തിന്റെ പേരില്‍ കേന്ദ്രത്തിലെ നെഹ്റുസര്‍ക്കാര്‍ പിരിച്ചുവിട്ടത് ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായം. ജന്മിമാരും വിദ്യാഭ്യാസക്കച്ചവടക്കാരും സാമുദായിക ശക്തികളും ഉപജാപകരും നടത്തിയ അഴിഞ്ഞാട്ടത്തിനൊടുവില്‍ സംസ്ഥാന മന്ത്രിസഭയെ താഴെയിറക്കിയപ്പോള്‍ മറനീക്കിയത് കോണ്‍ഗ്രസിന്റെ ഏകാധിപത്യമുഖം. കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക മേഖലകളിലെ തിരിച്ചടിയുടെ തുടക്കമായിരുന്നു 1959 ജൂലൈ 31ലെ ജനാധിപത്യക്കുരുതി. വിമോചനസമരത്തിന് ചുക്കാന്‍ പിടിച്ചതാകട്ടെ അമേരിക്കന്‍ സാമ്രാജ്യത്വവും. കമ്യൂണിസ്റ്റ് പാര്‍ടിയുടെ വേരറുക്കാന്‍ ലക്ഷ്യമിട്ട് അരങ്ങേറിയ വിമോചനസമരം കേരളത്തിന് തീരാകളങ്കമായി. വോട്ടെടുപ്പിലൂടെ ആദ്യമായി അധികാരത്തിലേറിയ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അന്ന് പിരിച്ചുവിട്ടിരുന്നില്ലെങ്കില്‍ നാടിന്റെ മുഖം മാറുമായിരുന്നു.

നരകതുല്യമായ ജീവിതംനയിച്ച പാവങ്ങള്‍ക്ക് ഇ എം എസ് സര്‍ക്കാര്‍ പ്രതീക്ഷയുടെ വെള്ളിവെളിച്ചം പകര്‍ന്നു. 28 മാസമേ അധികാരത്തില്‍ തുടരാനായുള്ളൂവെങ്കിലും ആ ഗവമെന്റ് ഐക്യകേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക ചരിത്രം തിരുത്തിക്കുറിച്ചു. ജന്മിത്വം ചവിട്ടിമെതിച്ച കൃഷിക്കാരന് കൃഷിഭൂമിയില്‍ അവകാശം. കര്‍ഷകത്തൊഴിലാളിക്ക് കിടപ്പാടം. കുടിയാന്മാരെ ഇറക്കിവിടാന്‍ വന്ന ജന്മിമാടമ്പിമാരോട് മാറിനില്‍ക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. പാട്ടബാക്കി റദ്ദാക്കി. ഭൂപരിഷ്കരണ നിയമം പുതിയ യുഗത്തിന്റെ തുടക്കമായി. ലക്ഷക്കണക്കിനു പാവങ്ങള്‍ ആദ്യമായി അഭിമാനത്തോടെ തലയുയുര്‍ത്തിനിന്നു. തൊഴിലാളികള്‍ക്കും കര്‍ഷകത്തൊഴിലാളിക്കും മിനിമംകൂലി ഉറപ്പാക്കി നിയമനിര്‍മാണം. തൊഴില്‍ സമരങ്ങളില്‍ ഇടപെടാന്‍ പാടില്ലെന്ന് പൊലീസിന് നിര്‍ദേശം. കമ്യൂണിസ്റ്റ് പാര്‍ടിയുമായി ബന്ധമുള്ളവരെ സര്‍ക്കാര്‍ സര്‍വീസില്‍ നിയമിക്കരുതെന്ന കേന്ദ്ര ഉത്തരവ് നിരാകരിച്ചു. അധികാരവികേന്ദ്രീകരണത്തിന് തുടക്കംകുറിച്ചു. കാര്‍ഷിക പരിഷ്കരണത്തിനൊപ്പം കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലും പ്രതിലോമശക്തികളെ പ്രകോപിപ്പിച്ചു. കേരളത്തിലെ ചുവന്ന കാറ്റ് മറ്റു സംസ്ഥാനങ്ങളിലേക്ക് വീശുമെന്നും കോണ്‍ഗ്രസ് ഭയന്നു. സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ സാമ്രാജ്യത്വത്തിന്റെയും ഉറക്കം കെടുത്തി. അവര്‍ പണം വാരിയെറിഞ്ഞാണ് സമരം സംഘടിപ്പിച്ചത്. സമരപ്രചാരണത്തിന് പത്രവും തുടങ്ങി. ജനപിന്തുണ കിട്ടാതെ വന്നപ്പോള്‍ മതസാമുദായിക ശക്തികളെ ഇളക്കിവിട്ട് ക്രമസമാധാനനില തകര്‍ത്തു. ഒടുവില്‍ ഭരണഘടനയുടെ 356-ാം വകുപ്പ് പ്രയോഗിച്ച് സര്‍ക്കാരിനെ പിരിച്ചുവിട്ടു. അതോടെ കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ അടിത്തറയിളകുമെന്ന് പിന്തിരിപ്പന്‍ ശക്തികള്‍ കിനാവു കണ്ടു. അവരുടെ ധാരണ കേരളം വൈകാതെ തിരുത്തി.

1957ലെ സര്‍ക്കാര്‍ ഇട്ട അടിത്തറയിലാണ് പിന്നീടുവന്ന എല്ലാ ഗവമെന്റുകള്‍ക്കും പ്രവര്‍ത്തിക്കേണ്ടിവന്നത്. കേരളത്തിന് പുത്തന്‍ ദിശാബോധം ആ സര്‍ക്കാര്‍ പകര്‍ന്നു. പിന്നീടും ഇടതുപക്ഷ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ അധികാരത്തിലിരുന്നപ്പോള്‍ മാത്രമാണ് സാധാരണക്കാര്‍ക്കായി ക്ഷേമനടപടികള്‍ ഉണ്ടായത്. ചിലരിപ്പോഴും വിമോചനസമരസ്വപ്നങ്ങളില്‍ അഭിരമിക്കുകയാണ്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോഴൊക്കെ പിരിച്ചുവിടല്‍ അവരുടെ സ്വപ്നമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴാണ് ഇ എം എസ് സര്‍ക്കാരിനെ പിരിച്ചുവിട്ടതിന് അമ്പതു വര്‍ഷം തികയുന്നതെന്നത് യാദൃച്ഛികം. വിമോചനസമരകാലത്തെ ഓര്‍മിപ്പിക്കുംവിധം സാമ്രാജ്യത്വ- ജാതിമതശക്തികളും യുഡിഎഫും മാധ്യമങ്ങളും കമ്യൂണിസ്റ് പ്രസ്ഥാനത്തിനു നേരെ ഇപ്പോഴും യുദ്ധം തുടരുന്നു. കള്ളപ്രചാരണം എല്ലാ അതിരും ലംഘിക്കുകയാണ്. ആക്രമണങ്ങള്‍ക്ക് തകര്‍ക്കാനാവാത്ത പ്രസ്ഥാനത്തെ കള്ളക്കേസുകളും അപവാദപ്രചാരണവും വഴി ക്ഷീണിപ്പിക്കാനാണ് നോട്ടം. എന്നാല്‍, ഇതെല്ലാം ചെറുക്കാന്‍ ഇടതുപക്ഷപ്രസ്ഥാനത്തിനു കരുത്തുണ്ടെന്ന പ്രഖ്യാപനമാണ് വിമോചനസമരത്തിന് അമ്പതുവര്‍ഷമാകുമ്പോള്‍ കേരളം മുഴക്കുന്നത്; ഇനിയുമൊരു സമരാഭാസത്തിന് ഇവിടെ ഇടമില്ലെന്നും.

ദേശാഭിമാനി

2 comments:

  1. ജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാനും കേരളീയ നവോത്ഥാനത്തെയും രാഷ്ട്രീയമുന്നേറ്റത്തെയും പിന്നോട്ടടിപ്പിക്കാനും ഇരുട്ടിന്റെ ശക്തികള്‍ നടത്തിയ ജനാധിപത്യധ്വംസനത്തിന് അരനൂറ്റാണ്ട്.

    ലോകശ്രദ്ധയാകര്‍ഷിച്ച വികസനമാതൃകയ്ക്ക് അടിത്തറയിട്ട 1957ലെ ഇ എം എസിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ആദ്യമന്ത്രിസഭയെ വിമോചനസമരത്തിന്റെ പേരില്‍ കേന്ദ്രത്തിലെ നെഹ്റുസര്‍ക്കാര്‍ പിരിച്ചുവിട്ടത് ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായം. ജന്മിമാരും വിദ്യാഭ്യാസക്കച്ചവടക്കാരും സാമുദായിക ശക്തികളും ഉപജാപകരും നടത്തിയ അഴിഞ്ഞാട്ടത്തിനൊടുവില്‍ സംസ്ഥാന മന്ത്രിസഭയെ താഴെയിറക്കിയപ്പോള്‍ മറനീക്കിയത് കോണ്‍ഗ്രസിന്റെ ഏകാധിപത്യമുഖം. കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക മേഖലകളിലെ തിരിച്ചടിയുടെ തുടക്കമായിരുന്നു 1959 ജൂലൈ 31ലെ ജനാധിപത്യക്കുരുതി. വിമോചനസമരത്തിന് ചുക്കാന്‍ പിടിച്ചതാകട്ടെ അമേരിക്കന്‍ സാമ്രാജ്യത്വവും. കമ്യൂണിസ്റ്റ് പാര്‍ടിയുടെ വേരറുക്കാന്‍ ലക്ഷ്യമിട്ട് അരങ്ങേറിയ വിമോചനസമരം കേരളത്തിന് തീരാകളങ്കമായി. വോട്ടെടുപ്പിലൂടെ ആദ്യമായി അധികാരത്തിലേറിയ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അന്ന് പിരിച്ചുവിട്ടിരുന്നില്ലെങ്കില്‍ നാടിന്റെ മുഖം മാറുമായിരുന്നു.

    ReplyDelete
  2. naalaye marannavar
    naatu marannavar
    naanam maraykkuvaan
    naatu thentunnavar....



    viplavavum vaakkukalil maathram.

    ReplyDelete