Friday, July 24, 2009

കോണ്‍ഗ്രസ്‍ ഒഴുക്കിയ കോടികള്‍

കോണ്‍ഗ്രസ് ഒഴുക്കിയത് 488 കോടി

ലോക്സഭാതെരഞ്ഞെടുപ്പില്‍ കള്ളപ്പണം വാരിവിതറിയ കോണ്‍ഗ്രസ് ഓരോ സ്ഥാനാര്‍ഥിക്കും നല്‍കിയത് 1.1 കോടി രൂപ വീതം. മത്സരിച്ച 444 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി ആകെ വിതരണം ചെയ്തത് 488.4 കോടി രൂപ. പാര്‍ടിയുടെ എല്ലാ സ്ഥാനാര്‍ഥികളും തുക കൈപ്പറ്റി. എഐസിസിക്കു പുറമേ പിസിസികള്‍ പിരിച്ച പണത്തിലൊരു ഭാഗവും സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചെന്ന് എഐസിസിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. വ്യവസായികളില്‍നിന്നും മറ്റും സ്ഥാനാര്‍ഥികള്‍ക്കായി വാങ്ങിയ പണം വേറെയും. സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് തെരഞ്ഞെടുപ്പ് കമീഷന്‍ അനുവദിച്ച തുകയുടെ എത്രയോ മടങ്ങ് വീശിയെറിഞ്ഞ് പണക്കൊഴുപ്പിലൂടെയാണ് കോണ്‍ഗ്രസ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്തതെന്ന് ഇതോടെ വ്യക്തമായി. എഐസിസി ഔദ്യോഗികമായി തീരുമാനിച്ചതനുസരിച്ചാണ് ഓരോ സ്ഥാനാര്‍ഥിക്കും 1.1 കോടി രൂപ നല്‍കിയത്. ഇത് എഐസിസി ഓഫീസില്‍നിന്ന് നേരിട്ട് വാങ്ങിക്കൊണ്ടുപോകുകയായിരുന്നു. മൂന്നുതവണയായാണ് തുക നല്‍കിയത്. ആദ്യഗഡുവായി 25 ലക്ഷം രൂപയും പിന്നീട് രണ്ട് ഗഡുവായി ബാക്കി തുകയും നല്‍കി.

സ്ഥാനാര്‍ഥിത്വം ലഭിക്കുന്നതിന് എഐസിസിക്ക് ചിലര്‍ നല്‍കിയ തുകയുമായി താരതമ്യംചെയ്യുമ്പോള്‍ സ്ഥാനാര്‍ഥികള്‍ക്ക് വീതിച്ച തുക നിസ്സാരമാണ്. സ്ഥാനാര്‍ഥിത്വം ലഭിക്കുന്നതുതന്നെ വലിയ ഭാഗ്യമായാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്. എഐസിസിയില്‍ നിന്നുള്ള തുകയും അതത് പ്രദേശങ്ങളില്‍ നിന്ന് പിരിക്കുന്ന തുകയും ചേര്‍ത്ത് വലിയൊരു സംഖ്യ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലഭിക്കും. അതിന്റെ ചെറിയൊരു ഭാഗം മാത്രം ചെലവഴിച്ചാല്‍ ബാക്കി തുക പോക്കറ്റില്‍. കേന്ദ്രത്തില്‍ അധികാരത്തിലിരുന്നതിനാല്‍ വന്‍ വ്യവസായികള്‍ കനത്ത സംഭാവനയാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നല്‍കിയത്. ചില കോര്‍പറേറ്റ് കമ്പനികള്‍ തങ്ങളുടെ നോമിനികളെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാക്കി വിജയിപ്പിക്കുകയും ചെയ്തു. ഇതിനായി വന്‍ തുകയാണ് അവര്‍ പാര്‍ടിക്ക് നല്‍കിയത്. പ്രചാരണസാമഗ്രികളില്‍ വലിയ പങ്കും എഐസിസിയാണ് സ്ഥാനാര്‍ഥികള്‍ക്ക് നല്‍കിയത്. പോസ്റ്ററുകള്‍, ലഘുലേഖകള്‍ എന്നിവയും വന്‍തോതില്‍ തയ്യാറാക്കി എഐസിസി ഓഫീസിനടുത്തുള്ള ഗോഡൌണില്‍ ശേഖരിച്ച് സ്ഥാനാര്‍ഥികള്‍ക്ക് വിതരണം ചെയ്തു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കുള്ള പൊതുവായ പ്രചാരണ സാമഗ്രികളാണ് ഇങ്ങനെ വിതരണം ചെയ്തത്. ഇവയും വന്‍കിട വ്യവസായികള്‍ അച്ചടിച്ച് നല്‍കിയതാണ്. ഇതില്ലൊം പുറമെയാണ് 1.1 കോടി വീതം സ്ഥാനാര്‍ഥികള്‍ക്ക് വിതരണം ചെയ്തത്.
(വി ജയിന്‍്‍)

കോണ്‍ഗ്രസ് കേരളത്തില്‍ ഒഴുക്കിയത് 17 കോടിയുടെ കള്ളപ്പണം

സംസ്ഥാനത്ത് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പതിനേഴുകോടിയിലേറെ രൂപയുടെ കള്ളപ്പണം വിനിയോഗിച്ചു. ഒരു സ്ഥാനാര്‍ഥിക്ക് പ്രചാരണത്തിന് ചെലവാക്കാവുന്നത് പരമാവധി 25 ലക്ഷം രൂപയാണെന്നിരിക്കെ, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് പാര്‍ടി ഹൈകമാന്‍ഡില്‍നിന്നു മാത്രം കുറഞ്ഞത് ഒരു കോടി രൂപ വീതം നല്‍കി. അനധികൃത മാര്‍ഗങ്ങളിലൂടെയാണ് ഇത്രയും പണം കേരളത്തിലെത്തിയത്. വടകരയില്‍ മത്സരിച്ച ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനുവേണ്ടി കൊണ്ടുവന്ന അന്‍പതുലക്ഷത്തില്‍ പകുതി കാണാതെപോയതിനെത്തുടര്‍ന്ന് കോണ്‍ഗ്രസിനകത്ത് ഉയര്‍ന്ന വിവാദമാണ്, കേന്ദ്ര ഭരണകക്ഷി നടത്തിയ ഞെട്ടിക്കുന്ന സാമ്പത്തിക ക്രമക്കേട് പുറത്തുകൊണ്ടുവന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി തിരുവള്ളൂര്‍ മുരളി കാല്‍കോടി രൂപ വെട്ടിച്ചെന്ന പരാതി ഒതുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്, വടകരയിലും കോഴിക്കോട്ടും വന്‍തോതില്‍ ഫണ്ട് തിരിമറി നടന്നതായി കോണ്‍ഗ്രസ് ഭാരവാഹികള്‍ പരാതി ഉന്നയിക്കുന്നത്. തിരിമറി സംബന്ധിച്ച് അന്വേഷണമാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റിനും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്കും പരാതി പോയിട്ടുണ്ട്.

കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ കത്തുമായി ചെന്നവര്‍ക്കാണ് ഡല്‍ഹിയില്‍നിന്ന് പണപ്പെട്ടികള്‍ കൊടുത്തയച്ചത്. ഇങ്ങനെ കൊണ്ടുവന്നതില്‍ ഒരുêകോടി രൂപ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടിയിരുന്നു. ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ ഇടപെടലിനെത്തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കേസ് ഒതുക്കി. ഇതേ വിമാനത്തില്‍ തിരുവനന്തപുരത്തേക്കു കൊണ്ടുപോയ 75 ലക്ഷം രൂപ പിടികൂടാന്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ കാത്തിരുന്നെങ്കിലും അവസാനനിമിഷം ഇവരെ പിന്‍വലിച്ചു. മാര്‍ച്ച് 30ന് ഐസി 465 ഡല്‍ഹി-കൊച്ചി-തിരുവനന്തപുരം ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ വന്ന നാലുപേരില്‍നിന്നാണ് ഒരു കോടി രൂപ പിടിച്ചത്. ഇത് മധ്യകേരളത്തിലെ ഒരു സ്ഥാനാര്‍ഥിക്കുള്ളതായിരുന്നു. 25 ലക്ഷം രൂപയാണ് ഓരോരുത്തരുടെയും പക്കല്‍ ഉണ്ടായിരുന്നത്. മൂന്നു ഗഡുക്കളായാണ് കേരളത്തിലെ സ്ഥാനാര്‍ഥികള്‍ക്ക് പണം നല്‍കിയത്. ആദ്യ രണ്ടു ഗഡു 25 ലക്ഷം വീതവും അവസാന ഗഡു 50 ലക്ഷവും. അവസാന ഗഡുവിലെ ഇരുപത്തഞ്ചു ലക്ഷം രൂപയാണ് മുല്ലപ്പള്ളി രാമചന്ദ്രനുവേണ്ടി കൊണ്ടുവന്ന തിരുവള്ളൂര്‍ മുരളി വെട്ടിച്ചെന്ന ആരോപണമുണ്ടായത്. തന്റെ കൈവശമുണ്ടായിരുന്ന ഒരു പെട്ടി കാണാനില്ലെന്ന് മുരളി ഏപ്രില്‍ പതിനൊന്നിന് ഫറോക്കില്‍ റെയില്‍വേ പെലീസില്‍ പരാതിപ്പെട്ടിരുന്നു. പിന്നീട് പരാതി പിന്‍വലിച്ചു.

രമേശ് ചെന്നിത്തല, കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫിലുള്ള ഒരാള്‍, തിരുവള്ളൂര്‍ മുരളി എന്നിവര്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ശേഖരിച്ചിട്ടുണ്ട്. ഈ രേഖകള്‍ പുറത്തുവന്നാല്‍ ദേശീയവ്യാപക പ്രത്യാഘാതമാണുണ്ടാവുകയെന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാവ് 'ദേശാഭിമാനി'യോട് പറഞ്ഞു. രാജ്യത്തിന്റെ ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുന്ന സഹമന്ത്രിയും അദ്ദേഹവുമായി അടുപ്പമുള്ളവരും സാമ്പത്തിക കുറ്റകൃത്യത്തിലേര്‍പ്പെട്ടു എന്ന് തെളിയും. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഹൈകമാന്‍ഡ് വന്‍തോതില്‍ കള്ളപ്പണം ഉപയോഗിച്ചെന്നും ഇതുവഴി നിയമവും തെരഞ്ഞെടുപ്പു ചട്ടങ്ങളും ലംഘിച്ചെന്നും ഈ രേഖകള്‍ തെളിയിക്കും. കേന്ദ്രമന്ത്രിമാര്‍ക്കെതിരെയും സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും എന്‍ഫോഴ്സ്മെന്റിന് കേസെടുക്കേണ്ട അവസ്ഥയും വരും.
(കെ എം മോഹന്‍ദാസ്)

മുല്ലപ്പള്ളിക്ക് ഒരു കോടി കൊണ്ടുവന്നു

കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനുവേണ്ടി തെരഞ്ഞെടുപ്പുവേളയില്‍ എഐസിസിയില്‍നിന്ന് താന്‍ ഒരു കോടി രൂപയുടെ കള്ളപ്പണം കൊണ്ടുവന്നതായി യൂത്ത് കോണ്‍ഗ്രസ് നേതാവ് തിരുവള്ളൂര്‍ മുരളി. ഇത് സംബന്ധിച്ച് മുരളി കെപിസിസി പ്രസിഡന്റിന് അയച്ച കത്ത് ദേശാഭിമാനിക്ക് ലഭിച്ചു. കോണ്‍ഗ്രസ് സംസ്ഥാനത്താകെ വിതരണംചെയ്ത കള്ളപ്പണത്തിന്റെ സൂചനകളടങ്ങുന്ന കത്ത് രമേശ് ചെന്നിത്തലയും എഐസിസി നേതൃത്വവും ഇതില്‍ പങ്കാളികളാണെന്നതിന് അനിഷേധ്യ തെളിവാണ്. മൂന്നു തവണയായാണ് പണം കൊണ്ടുവന്നതെന്നും കാണാതായ 25 ലക്ഷം ഒഴികെയുള്ള പണം മുല്ലപ്പള്ളിക്ക് കൈമാറി രസീത് വാങ്ങി സൂക്ഷിച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. കള്ളപ്പണം പിടിക്കപ്പെടുന്നത് ഒഴിവാക്കാന്‍ വിമാനത്തിലും ട്രെയിനിലും കാറിലും മാറിമാറി സഞ്ചരിച്ചു. ഇതര മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ 'കാരിയര്‍'മാരും മൂന്നു ഡല്‍ഹി യാത്രയിലും തന്നോടൊപ്പം ഉണ്ടായിരുന്നതായും മുരളി പറയുന്നു. മുല്ലപ്പള്ളിക്ക് എഐസിസി അനുവദിച്ച മൂന്നാംഗഡു 50 ലക്ഷത്തില്‍നിന്ന് 25 ലക്ഷം കാണാതായതിനെത്തുടര്‍ന്നുണ്ടായ വിവാദവുമായി ബന്ധപ്പെട്ടാണ് ചെന്നിത്തലയ്ക്ക് മുരളി സുദീര്‍ഘമായ പരാതിക്കത്ത് നല്‍കിയത്. കെപിസിസി പ്രസിഡന്റിന്റെ കത്തുമായാണ് മൂന്നു തവണയും ഡല്‍ഹിക്കുപോയത്.

2009 മാര്‍ച്ച് 24നാണ് ആദ്യം പോയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അത്യാവശ്യ കാര്യമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. അന്ന് കിങ്ഫിഷര്‍ ഫ്ളൈറ്റില്‍ തിരുവനന്തപുരത്ത് എത്തി. കെപിസിസി ഓഫീസില്‍നിന്ന് പ്രസിഡന്റിന്റെ കത്ത് വാങ്ങി പിറ്റേന്ന് ഡല്‍ഹി വിമാനത്തില്‍ പുറപ്പെട്ടു. പിന്നീട് 'രാജു'എന്നയാളുമായി ബന്ധപ്പെട്ടപ്പോഴാണ് പണം കൊണ്ടുവരാനാനാണെന്നും 'മെറ്റീരിയല്‍സ്' എടുക്കാന്‍ പെട്ടിവേണമെന്ന കാര്യവും അറിയുന്നതും പെട്ടി വാങ്ങുന്നതും. പെട്ടിയുമായി തിരിച്ച് കോഴിക്കോട്ട് ഇറങ്ങിയ താന്‍ കാറുമായി വീട്ടിലേക്കു പോയി. രണ്ടുദിവസത്തിലേറെ സ്ഥാനാര്‍ഥിയുടെ നിര്‍ദേശപ്രകാരം 'മെറ്റീരിയല്‍സ്' തന്റെ വീട്ടില്‍ സൂക്ഷിച്ചു. പിന്നീട് അദ്ദേഹം പറഞ്ഞതനുസരിച്ച് ഭാരവാഹികള്‍ക്കു കൈമാറി. അതിന് മുല്ലപ്പള്ളി നല്‍കിയ രസീത് തന്റെ കൈവശമുണ്ട്. രണ്ടാംയാത്ര എറണാകുളത്തുനിന്നു നേരിട്ട് ഡല്‍ഹിക്കായിരുന്നു. കൂടുതല്‍ 'മെറ്റീരിയല്‍സ്' ഉണ്ടെന്നറിയിച്ചതിനെത്തുടര്‍ന്ന് എറണാകുളം സ്ഥാനാര്‍ഥിയുടെ ആളും താനും ഒന്നിച്ച് ഡല്‍ഹി വിഐപി ഷോറൂമില്‍പോയി 2500 രൂപയുടെ വലിയ പെട്ടി വാങ്ങി. അന്ന് ദില്ലിയിലുണ്ടായിരുന്ന മുഴുവന്‍ ആളുകളും ഒരേ വിമാനത്തിലാണ് കൊച്ചി വിമാനത്താവളത്തില്‍ തിരിച്ചെത്തിയത്.

വിമാനത്താവളത്തിലുണ്ടായ പ്രശ്നങ്ങളില്‍ താനും ഇടുക്കി സ്ഥാനാര്‍ഥിയുടെ ആളും അകപ്പെട്ടില്ല. ഇടുക്കി സ്ഥാനാര്‍ഥിയുടെ ആളാണ് തന്നെ ആലുവ റെയില്‍വേ സ്റേഷനില്‍ എത്തിച്ചത്. ഏറെ ദിവസം വീട്ടില്‍ സൂക്ഷിച്ച 'മെറ്റീരിയല്‍സ്' രണ്ടുതവണയായാണ് മുല്ലപ്പള്ളിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഭാരവാഹികള്‍ക്കു നല്‍കിയത്. സോണിയ ഗാന്ധിയുടെ വടകര പരിപാടിയുടെ ദിവസമായിരുന്നു മൂന്നാമത്തെ ഡല്‍ഹിയാത്ര. പുലര്‍ച്ചെ ഒന്നിനാണ് യാത്രയ്ക്ക് സ്ഥാനാര്‍ഥി ആവശ്യപ്പെടുന്നത്. തിരിച്ച് കേരളത്തിലെ ഒരു വിമാനത്താവളത്തിലും ഇറങ്ങാതെ മംഗലാപുരം വഴിയേ വരാവൂ എന്നും നിര്‍ദേശിച്ചു. പാലക്കാട്, ആലപ്പുഴ, ചാലക്കുടി, വയനാട് സ്ഥാനാര്‍ഥികള്‍ക്കായി വന്നവരുടെ കൂടെ ഒരു ടാക്സിയില്‍ 'മെറ്റീരിയല്‍സ്' കലക്ട് ചെയ്യാന്‍ പോയി. ഡല്‍ഹിയില്‍നിന്ന് മംഗലാപുരത്തേക്ക് നേരിട്ട് വിമാനമില്ലെന്നറിഞ്ഞ് ബംഗളൂരുവിലേക്ക് ടിക്കറ്റ് ഏര്‍പ്പാട് ചെയ്തു. അവിടെനിന്ന് കാര്‍മാര്‍ഗം മംഗലാപുരത്തെത്തി ട്രെയിനില്‍ കേരളത്തിലേക്ക് വരുമ്പോള്‍ 25 ലക്ഷം അടങ്ങിയ പെട്ടി കാണാതെ പോയി. പെട്ടി കാണാതായതിനെക്കുറിച്ച് റെയില്‍വേ പൊലീസിന് നല്‍കിയ പരാതി കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം പിന്‍വലിച്ചെന്നും കത്തില്‍ പറയുന്നു.
(കെ എം മോഹന്‍ദാസ്)

കോണ്‍ഗ്രസ് മൌനം കുറ്റസമ്മതം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയ കള്ളപ്പണം ദേശീയതലത്തില്‍ ചര്‍ച്ചയായിട്ടും സംസ്ഥാന-ദേശീയ നേതൃത്വങ്ങള്‍ക്ക് മൌനം. സംസ്ഥാനത്തെ 17 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി കുറഞ്ഞത് ഒരുകോടി രൂപവീതമാണ് എഐസിസി നല്‍കിയത്. ഈ കള്ളപ്പണം ഒഴുക്കിനെപ്പറ്റി തെളിവുകള്‍ പുറത്തുവരികയും നിയമസഭയ്ക്കകത്തും പുറത്തും ശക്തമായ ആക്ഷേപം ഉയരുകയും ചെയ്തിട്ടും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും പ്രതികരിക്കാന്‍ വിസമ്മതിച്ചു. ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടും നിയമസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതികരിച്ചില്ല. ദുബായില്‍ തങ്ങുന്ന ചെന്നിത്തലയാകട്ടെ, രണ്ടുദിവസത്തിനകം നാട്ടിലെത്തിയശേഷം പറയാമെന്ന നിലപാടിലാണ്.

കള്ളപ്പണം ഇടപാട് കോണ്‍ഗ്രസിന്റെ നിയമവിരുദ്ധ-സദാചാരവിരുദ്ധ പ്രവര്‍ത്തനം മാത്രമല്ല, തെരഞ്ഞെടുപ്പുചട്ടങ്ങളുടെ നഗ്നമായ ലംഘനവും പുറത്തുകൊണ്ടുവന്നു. 25 ലക്ഷം രൂപയാണ് ഒരു ലോക്സഭാ സ്ഥാനാര്‍ഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക. എഐസിസിയില്‍നിന്ന് ചില സ്ഥാനാര്‍ഥികള്‍ക്ക് ഒന്നരക്കോടിയും രണ്ടുകോടിയുംവരെ രൂപ ലഭിച്ചിട്ടുണ്ട്. ഇതിനുപുറമെ, സ്വന്തമായി സ്വരൂപിച്ച് ചെലവഴിച്ച പണം വേറെ.

ഇങ്ങനെ കോണ്‍ഗ്രസിന്റെ ഓരോ സ്ഥാനാര്‍ഥിയും കോടികള്‍ ഒഴുക്കി തെരഞ്ഞെടുപ്പുചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി. വിജയിച്ച സ്ഥാനാര്‍ഥിക്കെതിരെ കേസ് കൊടുക്കാന്‍ സാധാരണനിലയില്‍ 45 ദിവസത്തെ കാലാവധിയാണ്. എന്നാല്‍, കോടതിയുടെ പ്രത്യേക അനുമതി വാങ്ങി പിന്നീടും കേസ് ഫയല്‍ ചെയ്യാനാകും. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം 45 ദിവസം പിന്നിട്ടെന്നതുകൊണ്ട് കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ കോടതിയില്‍ കേസ് കൊടുക്കുന്നതിന് തടസ്സമില്ലെന്ന് നിയമകേന്ദ്രങ്ങള്‍ പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും പ്രശ്നത്തില്‍ ഇടപെടാന്‍ കഴിയും. തെരഞ്ഞെടുപ്പുകേസിനുപുറമെ, ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ചുള്ള ക്രിമിനല്‍ക്കേസും എടുക്കാവുന്നതാണ്. പൊലീസിനും കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എന്‍ഫോഴ്സ്മെന്റിനും സംഭവം അന്വേഷിച്ച് കേസ് രജിസ്റര്‍ചെയ്യാന്‍ കഴിയും. നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങിയാല്‍ കേന്ദ്രമന്ത്രിമാരടക്കമുള്ളവര്‍ പ്രതിക്കൂട്ടിലാകും. മുല്ലപ്പള്ളി രാമചന്ദ്രന് നല്‍കുന്നതിന് ഡല്‍ഹിയില്‍നിന്ന് കൊണ്ടുവന്ന പണത്തില്‍ ഒരു പങ്ക് കാണാതായതിനെപ്പറ്റി ആദ്യം റെയില്‍വേ പൊലീസിന് നല്‍കിയ പരാതി പിന്നീട് പിന്‍വലിച്ചിരുന്നു. അതും യൂത്ത് കോണ്‍ഗ്രസ് നേതാവ് തിരുവള്ളൂര്‍ മുരളി ചെന്നിത്തലയ്ക്ക് അയച്ച കത്തും സംസാരിക്കുന്ന തെളിവുകളാണ്. ഇതിനിടെ, പ്രശ്നത്തിന്റെ ഗൌരവം തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് നേതൃത്വം തിരുവള്ളൂര്‍ മുരളിയെ പാട്ടിലാക്കാനുള്ള ശ്രമത്തിലാണ്.

കള്ളപ്പണത്തിന്റെ ഉറവിടം അന്വേഷിക്കണം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി കള്ളപ്പണമൊഴുകിയത് രാജ്യം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന് സിപിഐ എം നിയമസഭാ കക്ഷി സെക്രട്ടറി പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സോണിയ ഗാന്ധിയും കേന്ദ്രമന്ത്രിമാരും ഉള്‍പ്പെട്ട അഴിമതിയാണിത്. കള്ളപ്പണത്തിന്റെ ഉറവിടം അന്വേഷിക്കണം. ഇതിനെതിരെ ജനമനഃസാക്ഷി ഉണരണം. അഴിമതി പുറത്തുകൊണ്ടുവരാന്‍ സാധ്യമായ നിയമനടപടി സ്വീകരിക്കുമെന്നും ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ഹൈകമാന്‍ഡ് ഒരു കോടി രൂപ വീതം നല്‍കിയതായി നിയമസഭയില്‍ ആരോപണം ഉന്നയിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി നിഷേധിച്ചില്ല. പണം കൊടുത്തതിന് തെളിവായി യൂത്ത് കോണ്‍ഗ്രസ് നേതാവ് തിരുവള്ളൂര്‍ മുരളി കെപിസിസി പ്രസിഡന്റിന് നല്‍കിയ കത്ത് പുറത്തായി. കേന്ദ്ര മന്ത്രിസഭയിലെ കേരളീയരായ മൂന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് എംപിമാര്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് ഇതോടെ വ്യക്തമായി. ഒരു ലോക്സഭാ സ്ഥാനാര്‍ഥിക്ക് പരമാവധി ചെലവഴിക്കാവുന്നത് 25 ലക്ഷം രൂപയാണ്. രാജ്യത്തെ എല്ലാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും ഹൈകമാന്‍ഡ് ഒരു കോടി രൂപ നല്‍കിയെന്ന് വാര്‍ത്ത വന്നിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന് ഹൈകമാന്‍ഡ് മൂന്നു തവണയായി കൊടുത്തയച്ച തുകയില്‍ 25 ലക്ഷം രൂപ യൂത്ത് കോണ്‍ഗ്രസ് നേതാവ് തട്ടിയെടുത്തതോടെയാണ് കേരളത്തിലെ പണമിടപാട് പുറത്തുവന്നത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു.

എന്‍‌ഫോഴ്സ്മെന്റ് അന്വേഷിക്കണം

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 17 കോടിയിലധികം രൂപയുടെ കള്ളപ്പണം കോണ്‍ഗ്രസ് ഒഴുക്കിയതിനെപ്പറ്റി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പി ജയരാജന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. നിയമവും തെരഞ്ഞെടുപ്പു ചട്ടങ്ങളും ലംഘിച്ച് ഹൈകമാന്‍ഡ് വന്‍ തോതില്‍ കള്ളപ്പണമിറക്കിയെന്ന് ബജറ്റ് ഉപധനാഭ്യര്‍ഥന ചര്‍ച്ചയില്‍ ജയരാജന്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പു ചട്ടപ്രകാരം ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി 25 ലക്ഷം രൂപയാണ് ചെലവഴിക്കാനാവുക. എന്നാല്‍, ഒരോ കോണ്‍ഗ്രസ് സ്ഥനാര്‍ഥിക്കും ഒരുകോടി രൂപ വീതം ഹൈകമാന്‍ഡ് നല്‍കി. അനധികൃതമാര്‍ഗങ്ങള്‍ വഴിയാണ് ഇത്രയും തുക എത്തിച്ചത്. കുഴല്‍പ്പണമായി കൊണ്ടുവന്ന പണം വിമാനത്താവളത്തില്‍ പിടികൂടിയെങ്കിലും സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുത്തി. ഇപ്പോഴത്തെ കേന്ദ്രമന്ത്രിയായ മുല്ലപ്പള്ളി രാമചന്ദ്രന് എത്തിയ പണത്തില്‍ കുറെ കാണാതായി. ഫണ്ട് തിരിമറി സംബന്ധിച്ച പരാതിയും പുറത്തു വന്നുകഴിഞ്ഞു. മുല്ലപ്പള്ളിക്കുവേണ്ടി പണം കൊണ്ടുവന്ന പെട്ടി കാണാതായെന്ന് ഫറോക്ക് റെയില്‍വേ പൊലീസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി തിരുവള്ളൂര്‍ മുരളി നല്‍കിയ പരാതി പിന്‍വലിച്ചത് കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടായിരുന്നു. അന്വേഷണം നടന്നാല്‍ കള്ളപ്പണത്തെപ്പറ്റിയുള്ള വിവിരങ്ങള്‍ പുറത്തുവരുമെന്നും സോണിയ ഗാന്ധിയടക്കമുള്ളവര്‍ കുടുങ്ങുമെന്നും വ്യക്തമായതോടെയാണ് പരാതി പിന്‍വലിച്ചത്. ഇതു സംബന്ധിച്ച് തിരുവള്ളൂര്‍ മുരളിയുടെ മൊബൈല്‍ ഫോണിലെ കാളുകള്‍ പരിശോധിച്ചാല്‍ കൂടുതല്‍ വിവരം ലഭ്യമാകും. കള്ളപ്പണം സംബന്ധിച്ച് കൂടുതല്‍ വിവരം തന്റെ കൈയിലുണ്ടെന്നും പി ജയരാജന്‍ വ്യക്തമാക്കി. ഇത്രയും പണം ലഭിച്ചിട്ടില്ലെന്ന് പറയാന്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ അദ്ദേഹം വെല്ലുവിളിച്ചു.

ദേശാഭിമാനി ദിനപ്പത്രത്തില്‍ 2009 ജൂലൈ 23,24 തീയതികളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍

3 comments:

  1. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയ കള്ളപ്പണം ദേശീയതലത്തില്‍ ചര്‍ച്ചയായിട്ടും സംസ്ഥാന-ദേശീയ നേതൃത്വങ്ങള്‍ക്ക് മൌനം. സംസ്ഥാനത്തെ 17 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി കുറഞ്ഞത് ഒരുകോടി രൂപവീതമാണ് എഐസിസി നല്‍കിയത്. ഈ കള്ളപ്പണം ഒഴുക്കിനെപ്പറ്റി തെളിവുകള്‍ പുറത്തുവരികയും നിയമസഭയ്ക്കകത്തും പുറത്തും ശക്തമായ ആക്ഷേപം ഉയരുകയും ചെയ്തിട്ടും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും പ്രതികരിക്കാന്‍ വിസമ്മതിച്ചു. ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടും നിയമസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതികരിച്ചില്ല. ദുബായില്‍ തങ്ങുന്ന ചെന്നിത്തലയാകട്ടെ, രണ്ടുദിവസത്തിനകം നാട്ടിലെത്തിയശേഷം പറയാമെന്ന നിലപാടിലാണ്. കള്ളപ്പണം ഇടപാട് കോണ്‍ഗ്രസിന്റെ നിയമവിരുദ്ധ-സദാചാരവിരുദ്ധ പ്രവര്‍ത്തനം മാത്രമല്ല, തെരഞ്ഞെടുപ്പുചട്ടങ്ങളുടെ നഗ്നമായ ലംഘനവും പുറത്തുകൊണ്ടുവന്നു. 25 ലക്ഷം രൂപയാണ് ഒരു ലോക്സഭാ സ്ഥാനാര്‍ഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക. എഐസിസിയില്‍നിന്ന് ചില സ്ഥാനാര്‍ഥികള്‍ക്ക് ഒന്നരക്കോടിയും രണ്ടുകോടിയുംവരെ രൂപ ലഭിച്ചിട്ടുണ്ട്. ഇതിനുപുറമെ, സ്വന്തമായി സ്വരൂപിച്ച് ചെലവഴിച്ച പണം വേറെ.

    ReplyDelete
  2. ആരാണ് കോടികളൊഴുക്കാത്തത് !!!
    പാര്‍ട്ടികളില്‍ ഇപ്പോള്‍ നിറഞ്ഞിരിക്കുന്നത് കോടികള്‍
    തന്നെയാണ്, അല്ലാതെ ജനങ്ങാളുടെ വിശ്വാസമൊന്നുമല്ല.
    മുന്നേ നടക്കുന്നവരെ അനുഗമിക്കുക മാത്രം ചെയ്യുന്നവര്‍
    മാര്‍ഗ്ഗ ഭ്രംശത്തെക്കുറിച്ച് പരിതപിക്കാന്‍ അര്‍ഹരല്ല.
    കഴിവുണ്ടെങ്കില്‍ പുതിയ വഴികണ്ടെത്തുക.

    ReplyDelete
  3. ചിത്രകാ‍രാ,

    അഭിപ്രാ‍യത്തിനു നന്ദി. എല്ലാം കണക്കാണെന്ന വാദം ശരിയല്ലെന്ന് മാത്രം പറയട്ടെ. വ്യത്യാസം ഉണ്ട്. കണ്ണു തുറന്നു നോക്കിയാല്‍ കാണാന്‍ കഴിയും.

    ReplyDelete